Sunday, January 13, 2013

മനുഷ്യത്വത്തിന്റെ പുതിയ പ്രഭാതത്തിലേക്ക്

നാം ആഹ്ലാദകരമായ ക്രിസ്തുമസ് ആഘോഷിച്ചുകൊണ്ടിരുന്ന അവസരത്തില്‍, ഒരു വെളിപാടിനെ സംബന്ധിച്ച മായന്‍ പ്രവചനം നമുക്ക് മുന്നിലുണ്ടായിരുന്നു. കൊല്ലവും തീയതിയും നാം കണക്കുകൂട്ടിയതാണ് ശരി, മായന്മാരുടേത് തെറ്റായിരുന്നുവെന്നത് ആശ്വാസകരംതന്നെ. അതെന്തായാലും ഒരു കരിനിഴല്‍ നമുക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്നുണ്ട്; അതിനുതാഴെ നാം ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുകയാണ്. ഈയിടെ ഡല്‍ഹിയിലുണ്ടായ പൈശാചികമായ കൂട്ട ബലാല്‍സംഗം രാജ്യത്തെയാകെ മരവിപ്പിച്ചിരിക്കുന്നു. രോഷത്തിന്റെയും തീവ്രവേദനയുടെയും കലാപത്തിന്റെയും പ്രകടനങ്ങള്‍ സ്വയം പൊട്ടിപ്പുറപ്പെടുന്നതിലേക്കാണ് അത് നയിച്ചത്. ഈ കൊടും പാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.

ചെറിയ കുട്ടികളടക്കം എത്രയോ സ്ത്രീകളുടെനേരെ ക്രൂരമായ കടന്നാക്രമണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെയും കൂട്ടബലാല്‍സംഗത്തിന് വിധേയരാക്കപ്പെട്ട് കൊല്ലപ്പെടുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ രാജ്യത്തിലെല്ലായിടത്തുനിന്നും ഒഴുകി വന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ ഫലപ്രദവും കര്‍ശനവുമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതിനും വളരെ പരിതാപകരമായ നീതിന്യായ നിര്‍വഹണ സംവിധാനം പരിഷ്കരിക്കുന്നതിനും ഉള്ള മുറവിളി, സ്വാഭാവികമായ മാനുഷിക പ്രതികരണം മാത്രമാണ്. ബലാല്‍സംഗക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് ഏതാണ്ട് 29 ശതമാനം സംഭവങ്ങളില്‍ മാത്രമാണ് എന്നത് വളരെ ദയനീയമായ ഒരവസ്ഥയാണ്.

അതേ അവസരത്തില്‍ കൊലപാതകക്കേസുകളില്‍പ്പോലും 35 ശതമാനംവരെ ശിക്ഷിക്കപ്പെടുന്നുണ്ട്. ലൈംഗിക കുറ്റവാളികളെ വിചാരണചെയ്യുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ അടിയന്തിരമായി സ്ഥാപിച്ചേപറ്റൂ. പരിഷ്കൃത ജനത എന്നനിലയ്ക്കുള്ള നമ്മുടെ സംസകാരത്തിലെ വൈരുദ്ധ്യങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടത് ആവശ്യമായിരിക്കുന്നു. ഈ നാട്ടില്‍ രൂപംകൊണ്ട വിവിധ ദര്‍ശനങ്ങള്‍ക്ക് വളരെ ഉന്നതമായ ധാര്‍മ്മികാടിത്തറ ഉള്ളതായി കാണാം. എന്നാല്‍ പ്രയോഗത്തില്‍ വരുമ്പോള്‍ നമ്മുടെ പെരുമാറ്റം പലപ്പോഴും ഹീനമായ, മനുഷ്യത്വരഹിതമായ രീതിയിലായിരിക്കുകയും ചെയ്യും.

കാറല്‍മാര്‍ക്സ് ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി. ""മനുഷ്യര്‍ അവരുടെ സ്വന്തം ചരിത്രം വിരചിക്കുന്നു. എന്നാല്‍ അവരത് നിര്‍മിക്കുന്നത് തങ്ങളുടെ ഇഷ്ടത്തിനുസരിച്ചല്ല. സ്വയം തിരഞ്ഞടുത്ത പരിതഃസ്ഥിതികള്‍ക്ക് കീഴിലല്ല അവരത് ചെയ്യുന്നത്; മറിച്ച് നിലവിലുള്ളതും ഭൂതകാലത്തില്‍നിന്ന് കൈമാറിക്കിട്ടിയതുമായ പരിതഃസ്ഥിതികള്‍ക്കനുസരിച്ചാണ്"". ഇങ്ങനെ കൈമാറിക്കിട്ടിയ നിഷേധാത്മകമായ ഭൂതകാല സംക്രമണങ്ങളോടും നവലിബറല്‍ ആഗോളവല്‍ക്കണത്തിന്റെ സംസ്കാരംകൊണ്ടും നയങ്ങള്‍കൊണ്ടും പ്രബലമാക്കപ്പെട്ട അവയുടെ ആധുനിക രൂപങ്ങളോടും സമരംചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട ഒരു വര്‍ത്തമാനവും ഭാവിയും വാര്‍ത്തെടുക്കുന്നതിനായി, അവയെ കവച്ചുവെച്ച് മുന്നേറേണ്ടതുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഏററവും പ്രഗത്ഭനായ ഒരു ചരിത്രാധ്യാപകന്റെ ഈയിടെയുണ്ടായ ദേഹവിയോഗം, അനുസ്മരിക്കുന്നത് അനുയോജ്യമാണെന്ന് തോന്നുന്നു. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ സ്ഥാപക സ്തംഭങ്ങളില്‍ ഒരാളായ പ്രൊഫ. മുഹമ്മദ് അമീന്‍ ആണത്. ഞാന്‍ സാമ്പത്തികശാസ്ത്രം പഠിക്കാനാണ് ചേര്‍ന്നതെങ്കിലും അദ്ദേഹത്തിന്റെ ചില ക്ലാസുകളില്‍ ഞാന്‍ ചെന്നിരിക്കുകയുണ്ടായി. ഭക്ഷണം, വീഞ്ഞ്, അച്ചാറ് തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ അദ്ദേഹം ചരിത്രം പഠിപ്പിക്കുന്നത് ഞാന്‍ അത്ഭുതാദരങ്ങളോടെ നുകര്‍ന്നുകൊണ്ടിരുന്നു. ചരിത്രത്തെ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും അദ്ദേഹം സ്വീകരിച്ച ഒരു രീതിശാസ്ത്രം ""ഭൂതകാലത്തിന്റെ പാരമ്പര്യ""ത്തെ സംബന്ധിച്ചുള്ളതായിരുന്നു. അതെന്തായാലും, അദ്ദേഹം ഒരുപക്ഷേ ഓര്‍മിക്കപ്പെടുക, അദ്ദേഹത്തിന്റെ രണ്ടാമത്തെ സംഭാവനകൊണ്ടായിരിക്കാം.

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്മാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ക്കും പരിശീലനം നല്‍കിയ ആള്‍ എന്ന നിലയില്‍. ജവഹല്‍ലാല്‍ നെഹ്റു തന്റെ "ഇന്ത്യയെ കണ്ടെത്തല്‍"" എന്ന ഗ്രന്ഥത്തില്‍, ചരിത്രസ്മരണകളുടെ ഈ സ്വാധീനങ്ങള്‍ സംഗ്രഹിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ത്യയെ അദ്ദേഹം ""ഒരു പുരാതന ശിലാലിഖിത""മായിട്ടാണ് വിവരിക്കുന്നത് ""അതിന്മേല്‍ ചിന്തയുടെയും ദിവാസ്വപ്നങ്ങളുടെയും അടരുകള്‍, ഒന്നിനുമേലെ ഒന്നായി, മുദ്രണംചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ മുമ്പ് എഴുതപ്പെട്ടതിനെ, തുടര്‍ന്നുവരുന്ന അടരുകള്‍ പൂര്‍ണമായും മറയ്ക്കുകയോ മായ്ക്കുകയോ ചെയ്തിരുന്നില്ല"". ആ അര്‍ഥത്തില്‍ ആധുനിക ഇന്ത്യയ്ക്ക് രൂപംനല്‍കിയ വിവിധ സാംസ്കാരിക ധാരകള്‍ സംഗമിക്കുന്ന ഒരു കലവറയാണ് ഇന്ത്യ. നല്ലതിനെ ചീത്തയില്‍നിന്ന് വേര്‍തിരിക്കുകയാണ്, കൂടുതല്‍ മെച്ചപ്പെട്ട ഒരു ആധുനിക സിവില്‍ സമൂഹത്തിന് രൂപം നല്‍കുകയാണ്, ആവശ്യമായിട്ടുള്ളത്. രഞ്ജിത് ഹോസ്കോട്ടും ഇല്ലിജാ ട്രോജനോവും  ഈയിടെ പ്രസിദ്ധീകരിച്ച ""സംഗമധാരകള്‍  എന്ന ഗ്രന്ഥത്തില്‍, ഈ ചിന്താധാരയെ അനുവര്‍ത്തിച്ചുകൊണ്ട് പരസ്പരബന്ധിതമായ ചരിത്രങ്ങളെ സംബന്ധിച്ച പ്രബുദ്ധമായ കഥ വിവരിക്കുന്നുണ്ട്. ""സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തി""ന്റെയും ""ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ""യും ആശയങ്ങള്‍ അധീശത്വം വഹിക്കുന്ന ഈ നാളുകളില്‍, സാംസ്കാരികമായ മുന്നേറ്റങ്ങളുടെ സഞ്ചാരപഥം കാണിക്കുന്ന ചരിത്രസംഗമങ്ങളുടെ സ്വാധീനങ്ങള്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് അവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

""അല്‍ ആന്‍ഡ ലൂസ്, കോര്‍ഡോബ  തുടങ്ങിയ സ്ഥലങ്ങളിലെ അറബ് ചിന്തകന്മാര്‍ ചൂടുള്ള കാലാവസ്ഥകളില്‍ നൂറ്റാണ്ടുകളോളം താലോലിച്ച് വളര്‍ത്തി പുഷ്ടിപ്പെടുത്തിയതിനുശേഷം അരിസ്റ്റോട്ടിലീയന്‍ പൂച്ചയെ ക്രിസ്ത്യന്‍ യൂറോപ്പിന് അതേപടിയല്ല തിരിച്ചുകൊടുത്തത് എന്നും മറിച്ച് യൂറോപ്യന്മാര്‍ക്ക് ഒരിക്കലും അറിവില്ലായിരുന്ന മരുഭൂമിയിലെ അലറുന്ന സിംഹത്തെ അവര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും. അവര്‍ പ്രസ്താവിക്കുന്നു. ലിബറല്‍ പൊതു ഇടം തങ്ങളുടെ സംഭാവനയാണെന്ന് നമ്മെ വിശ്വസിപ്പിക്കാനാണ് യൂറോപ്യന്മാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് മൊണ്ടസ്ക്യൂ, ഡിബെറോട്ട്, റൂസോ, വോള്‍ട്ടയര്‍ തുടങ്ങിയവര്‍ക്ക് എത്രയോ മുമ്പുള്ള അല്‍ കിന്‍ഡി, അല്‍ റാസി, ഇബിന്‍ സിന, ഇബിന്‍ റൂഷ്ദ് തുടങ്ങിയ വ്യക്തികള്‍ തിളങ്ങിനിന്ന ഒരു പ്രക്രിയയാണെന്നും അവര്‍ സ്ഥാപിക്കുന്നു. അറബ് ഫള്‍സാഫാ,  യൂറോപ്യന്‍ ""ഫിലോസഫെ""യുടെ  മുന്‍ഗാമിയായിരുന്നുവെന്നര്‍ഥം. പാലസ്തീനിനുനേര്‍ക്ക് ഇസ്രയേല്‍ ഭീകരമായ ആകമണം നടത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍, പില്‍ക്കാലത്ത് ""മെയ് മോണാഡ്സ്""  എന്ന പേരില്‍ അറിയപ്പെട്ട മൂസ ഇബിന്‍ മെയ്മൂണ്‍ അല്‍ ഖുര്‍ത്തുബി  ജൂത മത നിയമങ്ങള്‍ ഹീബ്രുഭാഷയില്‍ ""മിഷ്നെ തോറ""യില്‍  ക്രോഡീകരിച്ചുവെന്ന കാര്യം അനുസ്മരിക്കുന്നത് പ്രധാനമാണ്.

അതേ അവസരത്തില്‍ത്തന്നെ തന്റെ ദാര്‍ശനിക കൃതികള്‍ അദ്ദേഹം എഴുതിയത് അറബിയിലാണ്. ജൂത മത ശാസ്ത്രത്തിന്റെ ആണിക്കല്ല് എഴുതപ്പെട്ടത് അറബി ഭാഷയിലാണെന്നത് ആശ്ചര്യകരമായി തോന്നാം. അത്തരം ""സംഗമ ധാരക""കളിലൂടെയാണ് ""അമീന്‍ സാബ്"" (വളരെസ്നേഹത്തോടുകൂടി അങ്ങനെയാണ് അദ്ദേഹത്തെ ഞങ്ങളെല്ലാം വിളിക്കുന്നത്) ചരിത്രം പഠിപ്പിച്ചത്. ഞങ്ങള്‍ ഇരുന്നു പഠിച്ച ""ബുഖാറ""  യ്ക്ക് ആ പഴയ പേര്‍ ലഭിച്ചത് ഒരുപക്ഷേ ""വിഹാര""ത്തില്‍ നിന്നായിരിക്കാം എന്നറിയുമ്പോള്‍ അദ്ദേഹം ആവേശഭരിതനാകുന്നു.

ചരിത്രം ബിസിയില്‍നിന്ന് എഡിയിലേക്ക് സംക്രമിക്കുന്ന കാലഘട്ടത്തില്‍ നാല് നൂറ്റാണ്ടോളം കാലം ഭരണം നടത്തിയ കുഷാണ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. കനിഷ്ക ചക്രവര്‍ത്തിയുടെ പേര്‍ നമുക്കെല്ലാം അറിയുന്നതാണ്. എന്നാല്‍ ഉത്തരേന്ത്യയിലൂടെ മധ്യേഷ്യ തൊട്ട് ചൈന വരെ നാല് നൂറ്റാണ്ടുകാലം പരന്നുകിടന്ന ബുദ്ധമതത്തെ ഔദ്യോഗികമായ മതമായി വരിച്ച ഈ സാമ്രാജ്യത്തെക്കുറിച്ച് വളരെ കുറച്ച് പഠനങ്ങളേ നടന്നിട്ടുള്ളു എന്നത് ഖേദകരംതന്നെ. ഇന്നും നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂതകാല പാരമ്പര്യങ്ങളെ, ഈ വിടവ് നികത്തിക്കൊണ്ട്, ശരിയായ വിധത്തില്‍ വിലയിരുത്തേണ്ടതുണ്ട്. സാംസ്കാരിക മുന്നേറ്റങ്ങളുടെ ഉരുകുന്ന മൂശയായിരുന്ന, ഇപ്പോഴും അതിന്റെ മൂശയായിവര്‍ത്തിക്കുന്ന നാടുകളിലാണ് നാം നിലനില്‍ക്കുന്നത്. നിഷേധവശങ്ങളെ (അവയുടെ ആധുനികകാലരൂപങ്ങളെയും) രചനാത്മക വശങ്ങള്‍കൊണ്ട് കീഴ്പ്പെടുത്താതെ നമുക്ക് ഒട്ടുംതന്നെ മുന്നേറാന്‍ കഴിയുകയില്ല. കാലഹരണപ്പെട്ടു കഴിഞ്ഞതിനാല്‍ എന്നേ തള്ളിക്കളയേണ്ടതായിരുന്ന ആ കാരണങ്ങളം പാരമ്പര്യങ്ങളും ഇന്നും നിലനില്‍ക്കുന്നുവെന്നത് ഖേദകരംതന്നെ. സമ്പന്നമായ പൈതൃകത്തോടുകൂടിയ ആധുനിക ഇന്ത്യ രൂപംകൊള്ളുന്നതിന് തടസ്സമായി നില്‍ക്കുന്ന ഭൂതകാല പാരമ്പര്യങ്ങളാണ് ഖാപ്പ് പഞ്ചായത്തുകള്‍, പുരുഷാധിപത്യ മൂല്യങ്ങള്‍, ജാതിപരമായ അടിച്ചമര്‍ത്തല്‍, മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയവ. ""ഹിന്ദുയിസം ഒഴിച്ചുള്ള മതങ്ങളെയും ദര്‍ശനങ്ങളെയും സാംസ്കാരിക "പരിശുദ്ധി" കാത്തുസൂക്ഷിക്കുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ വിധിക്കുന്ന പാരമ്പ്യങ്ങള്‍ ഒഴിച്ചുള്ള പൈതൃകങ്ങളെയും നശിപ്പിച്ചുകൊണ്ടല്ല, സ്വാംശീകരിച്ചുകൊണ്ടുമാത്രമേ ഇന്ത്യക്ക് മുന്നേറാന്‍ കഴിയൂ"" എന്ന്, ഊന്നിപ്പറഞ്ഞുകൊണ്ടാണ്, തന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം സ്വാമി വിവേകാനന്ദന്‍ അവസാനിപ്പിച്ചത്. ""മതനിരപേക്ഷ സമൂഹങ്ങളില്‍പ്പോലും, വിശ്വാസങ്ങളുടെ വിരുന്നുവേളയില്‍ സ്വാഗതംചെയ്യപ്പെടാത്ത അതിഥിയാണ് ചരിത്രസ്മരണ എന്ന് ""സംഗമധാരക""ളുടെ കര്‍ത്താക്കള്‍ എഴുതുന്നു. ""മരിച്ചുപോയ തലമുറകളുടെ പാരമ്പര്യങ്ങള്‍, ജീവിച്ചിരിക്കുന്നവരുടെ തലച്ചോറില്‍ പേക്കിനാവായി കനംതൂങ്ങിനില്‍ക്കുന്നു"" എന്ന് മാര്‍ക്സ് തുടര്‍ന്നെഴുതുന്നു. സമകാലികമായ നവലിബറല്‍ മൂല്യങ്ങളാല്‍ വിവിധ തരത്തില്‍ പ്രബലമാക്കപ്പെട്ട ഈ പേക്കിനാവുകളെ നിഷ്കാസനം ചെയ്യേണ്ടത് ആവശ്യമാണ്. അത്തരം മനുഷ്യത്വരഹിതമായ കുറ്റങ്ങള്‍ തിരസ്കരിച്ചുകൊണ്ട്, മനുഷ്യത്വത്തെ നമ്മുടെ രക്ഷാകവചമായി കാണുന്ന, കൂടുതല്‍ ശോഭനമായ ഒരു പ്രഭാതത്തിലേക്ക് നമുക്ക് ഉണരേണ്ടിയിരിക്കുന്നു.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

No comments: