Sunday, January 27, 2013

നിയമവാഴ്ച സ്ത്രീകളുടെ രക്ഷയ്ക്കാകണം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വാര്‍ത്ത ഇടതടവില്ലാതെ വരുന്നു; പെണ്‍ഭ്രൂണഹത്യമുതല്‍ വൃദ്ധകളെപ്പോലും വെറുതെവിടാത്ത ലൈംഗികാക്രമണങ്ങള്‍ വരെ. ഏറ്റവുമടുത്ത ബന്ധുക്കള്‍ തന്നെ കാമവെറിപൂണ്ട് കശക്കിയെറിഞ്ഞ പിഞ്ചുപെണ്‍കുഞ്ഞുങ്ങളുടെ അനുഭവം നമ്മെ അമ്പരപ്പിച്ചുകൊണ്ട് മാധ്യമങ്ങളില്‍ നിറയുന്നു. ക്രൂരപീഡനത്തിന് ഇരയായി സുരക്ഷാമന്ദിരങ്ങളില്‍ പാര്‍പ്പിച്ച പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്നതിന്റെയും വ്യഭിചാരശാലകളിലേക്ക് തള്ളിവിടുന്നതിന്റെയും വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ കണ്ടത്. ലൈംഗികവസ്തുക്കളെന്ന നിലയില്‍ സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുന്ന രീതി അഭംഗുരം തുടരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ്, നവ ഉദാരവല്‍ക്കരണത്തിന്റെ പുറംതോലിട്ട് രാജ്യത്ത് നടപ്പാക്കുന്നത്. ഡല്‍ഹിയിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുകയാണ്. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും സ്ത്രീവിരുദ്ധതയുടെയും ആഭാസങ്ങളുടെയും കേളീരംഗമാകുന്നത് അത്തരം കണ്ടെത്തലുകളിലൂടെയാണ്. ടോയ്ലെറ്റുകളിലെ രഹസ്യക്യാമറകളും നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള രതിവ്യാപാരവും സ്വകാര്യരംഗങ്ങള്‍ അറിവില്ലാതെ പകര്‍ത്തിയശേഷം നടത്തുന്ന ബ്ലാക്ക് മെയിലിങ്ങും പ്രണയത്തിന്റെ ചതിക്കുഴികളുമൊക്കെയായി സ്ത്രീകള്‍ ബഹുമുഖ ആക്രമണം നേരിടുന്നു. ഇത്തരം കടന്നാക്രമണങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് അംഗവൈകല്യം വന്നതും ദുര്‍ബലവുമാണ്.

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെയുമുള്ള പഴയതും പുതിയതുമായ നിയമങ്ങള്‍ നമുക്കുണ്ട്. അത്തരം നിയമങ്ങളെയാകെ നോക്കുകുത്തിയാക്കി സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുമുണ്ട്. ഡല്‍ഹിയിലെ പെണ്‍കുട്ടി ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതും തുടര്‍ന്ന് അതിനെതിരെ ജ്വലിച്ചുയര്‍ന്ന പ്രതിഷേധവും ആ കുട്ടിയുടെ മരണവും തെളിയിച്ചത് നമ്മുടെ നാട്ടിലെ നിയമങ്ങളുടെയും നീതിപാലനത്തിന്റെയും അതിദയനീയമായ ദൗര്‍ബല്യമാണ്. ആ പ്രത്യേക സാഹചര്യത്തിലാണ്, സ്ത്രീപീഡനം തടയാനുള്ള നിയമം സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ലീല സേത്ത്, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്നിവര്‍ അംഗങ്ങളായ മൂന്നംഗ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടത്. ബലാത്സംഗമടക്കമുള്ള സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം ഭരണസംവിധാനത്തിന്റെ പരാജയമാണെന്നാണ് ആ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ സംശയമില്ലാതെ ചൂണ്ടിക്കാട്ടുന്നത്.

ഡിസംബര്‍ 23നു രൂപീകരിച്ച സമിതി 29 ദിവസത്തിനുള്ളില്‍ ഏകദേശം 80,000 നിര്‍ദേശങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, ഏതു സര്‍ക്കാരിനെയും ലജ്ജിപ്പിക്കേണ്ട വസ്തുതകള്‍ നിരത്തുന്നു. ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സാഹചര്യം ക്രമസമാധാനപാലനത്തിന്റെ അക്ഷന്തവ്യമായ വീഴ്ചയില്‍നിന്നും അധികാരികളുടെ നിരുത്തരവാദിത്തത്തില്‍നിന്നുമാണ് ഉരുത്തിരിഞ്ഞതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനാധിപത്യസമൂഹത്തിലെ പ്രതിഷേധങ്ങള്‍ക്കെതിരെ മുഖംതിരിക്കുകയല്ല, ഡല്‍ഹി പ്രതിഷേധത്തിന്റെ സാംഗത്യത്തെയും പ്രസക്തിയെയും പ്രശംസിക്കുകയാണ് ജസ്റ്റിസ് വര്‍മയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് പെരുകിവരുന്ന സ്ത്രീപീഡനക്കേസുകള്‍ വനിതാ ജഡ്ജിമാര്‍ തന്നെ കൈാര്യം ചെയ്യണമെന്നും സമയബന്ധിതവിചാരണ വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. നിയമം നടപ്പാക്കാനുള്ളതാണെന്ന് ചൂണ്ടിക്കാട്ടുന്ന സമിതി, അതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ചെവിക്കുപിടിക്കേണ്ടതിന്റെ ആവശ്യകതയിലും ഊന്നുന്നുണ്ട്. ഇന്ന് രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന ഒട്ടുമിക്ക പ്രധാന പ്രശ്നങ്ങളിലും എങ്ങനെയുള്ള ഇടപെടലാണ് വേണ്ടതെന്ന് അക്കമിട്ട് പറയാന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഗൗരവമുള്ളതാണ്. ഒളിഞ്ഞുനോട്ടവും തൊട്ടുനോട്ടവും അശ്ലീലഭാഷണവും ചേഷ്ടകളും കൈയേറ്റവും ഉള്‍പ്പെടെയുള്ള അതിക്രമങ്ങളെ ഗൗരവമായ സ്ത്രീപീഡനം തന്നെയായി സമിതി കാണുന്നു. അത്തരം വൈകൃതങ്ങള്‍ കാണിക്കുന്നവര്‍ ഒരുതരത്തിലുമുള്ള ദയ അര്‍ഹിക്കുന്നില്ല.

സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ ഭരണഘടനാസ്ഥാപനം രൂപീകരിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. സ്ത്രീപീഡനക്കേസുകളില്‍ ഇരകള്‍ക്കെതിരായി മാറുന്ന പൊലീസ് ഇടപെടലും പ്രത്യേക അധികാരത്തിന്റെ ബലത്തില്‍ സൈന്യത്തില്‍ നിന്നുണ്ടാകുന്ന അതിക്രമങ്ങളും ശക്തമായ ഇടപെടല്‍ ആവശ്യമായ പ്രശ്നങ്ങളായാണ് സമിതി വിലയിരുത്തുന്നത്. ജസ്റ്റിസ് വര്‍മ കമ്മിറ്റി വച്ച ഇത്തരം നിര്‍ദേശങ്ങള്‍ ക്രിയാത്മകമായും അതിവേഗത്തിലും നടപ്പാക്കാനുള്ള ബാധ്യത യുപിഎ സര്‍ക്കാരിനുണ്ട്. നിയമഭേദഗതി അതിവേഗം നടത്തണം. അതോടൊപ്പം പൊലീസ് പരിഷ്കരണം പോലുള്ള നിര്‍ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ച് പരിശോധിപ്പിക്കാന്‍ കഴിയണം. നിശ്ചിത കാലാവധിക്കുമുമ്പുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതി, യാഥാര്‍ഥ്യബോധത്തോടെയാണ് പ്രശ്നങ്ങളെ സമീപിച്ചതും പഠിച്ചതും പ്രതിവിധികള്‍ നിര്‍ദേശിച്ചതും. അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സ്വീകരിക്കാനും അതിവേഗം നടപടിയെടുക്കാനും സര്‍ക്കാര്‍ മുന്നോട്ടുവരണം. അക്കാര്യത്തില്‍ ഉണ്ടാകുന്ന അലംഭാവവും അശ്രദ്ധയും മറ്റൊരു "ഡല്‍ഹി പ്രതിഷേധം" മാത്രമാകില്ല സൃഷ്ടിക്കുക. അതിനപ്പുറം രാജ്യവ്യാപകമായ തിളയ്ക്കുന്ന രോഷമാകും.

*
Deshabhimani Editorial 26 January 2013

No comments: