Wednesday, February 27, 2013

പകര്‍ന്നാടുമോ ചിദംബരം?

ഒരേ വേഷത്തില്‍ വിരുദ്ധഭാവങ്ങളുളള രണ്ടുവേഷം അഭിനയിക്കുന്നതിനെയാണ് കഥകളിയില്‍ പകര്‍ന്നാട്ടമെന്നു പറയുന്നത്. രാവണനായും പാര്‍വതിയായും ഒരേസമയം പകര്‍ന്നാടുന്ന കഥകളിയാശാന്‍ രാമന്‍കുട്ടിനായരുടെ വൈഭവത്തെക്കുറിച്ച് നിയമസഭയില്‍ പി ശ്രീരാമകൃഷ്ണന്‍ ഉദാഹരിച്ചത് ഓര്‍മവരുന്നു. ഇതിന്റെ അപ്പുറമൊരഭ്യാസം ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പി ചിദംബരം പ്രകടിപ്പിച്ചേ പറ്റൂ. മുഖത്തിന്റെ ഒരു പാതികൊണ്ട് സാധാരണക്കാരോട് ശൃംഗരിക്കണം. തെരഞ്ഞെടുപ്പുവര്‍ഷമല്ലേ, കുറെ ജനപ്രിയ പരിപാടികള്‍ കൂടിയേ തീരൂ. മറുപാതി കൊണ്ടോ; ഇത് വെറും പൊടിക്കൈമാത്രമാണ് എന്ന സന്ദേശം കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയും വേണം.

2014 മെയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും അത് നേരത്തെ ആയിക്കൂടെന്നില്ല. മെയില്‍ത്തന്നെയാണെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുളള പ്രഖ്യാപനത്തിന് വിശ്വാസ്യത പോരെന്നു വരാം. അപ്പോള്‍ എന്തൊക്കെ പ്രയാസമുണ്ടെങ്കിലും ഇത്തവണത്തെ ബജറ്റില്‍ ജനപ്രിയ പരിപാടികള്‍ അനിവാര്യമാണ്. ഭക്ഷ്യസുരക്ഷാ പരിപാടിയുടെ പ്രഖ്യാപനമുണ്ടാകും. 50-60 ആയിരം കോടിക്കിടയില്‍ അധികച്ചെലവു വരും. ചെലവ് ഇങ്ങനെ കൂടിയാല്‍ ബജറ്റ് കമ്മി ഉയരും. ഒരു കാരണവശാലും ഇത് അനുവദിക്കാന്‍ ചിദംബരത്തിന് കഴിയില്ല.

2012-13ല്‍ ധനകമ്മി ദേശീയവരുമാനത്തിന്റെ 5.3 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. ഇത് മൂന്നു ശതമാനമായി കുറയ്ക്കണം. ഒറ്റയടിക്കു പറ്റിയില്ലെങ്കിലും ഏതാനും വര്‍ഷംകൊണ്ട് ഈ ലക്ഷ്യം കൈവരിക്കണം. ഇതിനായി 2013-14ല്‍ കമ്മി 4.8 ആയി കുറയ്ക്കണമെന്നാണ് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ഇന്ത്യയുടെ നിക്ഷേപഗ്രേഡ് ബിയില്‍നിന്ന് ബി മൈനസ് ആയി താഴ്ത്തുമത്രേ. ഇതു സംഭവിച്ചാല്‍ ഇന്ത്യയിലേക്കുളള വിദേശ മൂലധന ഒഴുക്ക് നിലയ്ക്കും. അടുത്ത വര്‍ഷം വ്യാപാരക്കമ്മി നികത്തണമെങ്കില്‍ എണ്ണായിരം കോടി ഡോളറെങ്കിലും വിദേശനിക്ഷേപം ഇന്ത്യയിലേക്കു വരണം. അല്ലാത്തപക്ഷം വിദേശനാണയ ശേഖരത്തില്‍നിന്ന് എടുത്തു ചെലവാക്കേണ്ടിവരും. വിദേശ നാണയശേഖരം ശോഷിക്കുന്നു എന്ന് കണ്ടാല്‍ ഇന്ത്യയിലേക്കു കൂടുതല്‍ പണം വിദേശനിക്ഷേപം വരില്ലെന്നു മാത്രമല്ല, ഇന്ത്യയിലുള്ള വിദേശനിക്ഷേപം പിന്‍വലിക്കാനാകും വിദേശ മുതലാളിമാര്‍ ശ്രമിക്കുക. ഇന്ത്യയുടെ കൈവശമുളള വിദേശ നാണയശേഖരം കുത്തനെ ശോഷിച്ചാല്‍ രൂപയുടെ വിലയിടിയും. 1991ലെന്ന പോലെ കടം കിട്ടാന്‍ സ്വര്‍ണം പണയം വയ്ക്കേണ്ട ഗതികേടിലാകും. അതുകൊണ്ട് വിദേശ ഏജന്‍സികളെ പ്രീതിപ്പെടുത്തണം. കമ്മി കുറച്ചേ തീരൂ. ഭക്ഷ്യസുരക്ഷപോലുളള ജനപ്രിയപരിപാടികള്‍ നടപ്പാക്കുകയും കമ്മി കുറയ്ക്കുകയും വേണം. എങ്ങനെയാണ് ചിദംബരം ഇത് രണ്ടുംകൂടി നടപ്പാക്കുക. ഒരുകാര്യം ഉറപ്പിക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മതിപ്പുകണക്കില്‍നിന്ന് നാമമാത്ര വര്‍ധനയേ ഉണ്ടാകൂ. അപ്പോള്‍ ഭക്ഷ്യസുരക്ഷാ ഇനത്തില്‍ പണം കണ്ടെത്താന്‍ പെട്രോള്‍, വളം തുടങ്ങിയവയുടെ സബ്സിഡി ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതിനുളള നടപടികള്‍ ഇപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേതെല്ലാം മേഖലകളിലാണ് വെട്ടിക്കുറവുണ്ടാകുക എന്നു കാത്തിരിക്കുക. യഥാര്‍ഥത്തില്‍ ഇത്തരമൊരു ജനവിരുദ്ധ നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ല. കമ്മി കുറയ്ക്കുന്നതിന് വരുമാനം ഉയര്‍ത്തുക എന്നതാണ് ലളിതമായ മാര്‍ഗം.

2012-13ലെ അനുഭവമെടുക്കുക. ആദ്യത്തെ എട്ടുമാസത്തെ ബജറ്റ് കണക്കുകള്‍ ലഭ്യമാണ്. ബജറ്റില്‍ വകയിരുത്തിയ 5.1 ശതമാനം കമ്മിയുടെ 80.4 ശതമാനം ആദ്യത്തെ എട്ടുമാസംകൊണ്ട് ചെലവാക്കിക്കഴിഞ്ഞു. പക്ഷേ, ഈ സ്ഥിതിവിശേഷത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതല്ല. ആദ്യത്തെ എട്ടുമാസംകൊണ്ട് ബജറ്റ് വിലയിരുത്തലിന്റെ 58 ശതമാനമേ ചെലവഴിച്ചിട്ടുളളൂ. അതേസമയം, ബജറ്റില്‍ വകയിരുത്തിയ വരുമാനത്തിന്റെ 46 ശതമാനമേ ലഭിച്ചിട്ടുള്ളൂ. നികുതി വരുമാനത്തില്‍ വന്ന കുറവു മാത്രമല്ല, ഓഹരിവില്‍പ്പനയും മറ്റും പ്രതീക്ഷിച്ചതുപോലെ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഓഹരിവില്‍പ്പനതന്നെയാകും വരാന്‍പോകുന്ന ബജറ്റിലും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനവര്‍ധന മാര്‍ഗം. ഡിവിഡന്റിനു മേലുളള നികുതി, അതിസമ്പന്നന്മാരുടെ പേരിലുളള നികുതി തുടങ്ങിയ നിര്‍ദേശങ്ങള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്്. പാവങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുമ്പോള്‍ പറഞ്ഞു നില്‍ക്കാനെങ്കിലും ഇത്തരത്തില്‍ ഒരു പൊടിക്കൈ സ്വീകരിക്കുകയില്ലെന്ന് ഉറപ്പിച്ചു പറയാനാകില്ല. അഞ്ചുലക്ഷം കോടിയുടെ നികുതിയിളവാണ് യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മറ്റും നല്‍കിയിട്ടുള്ളതെന്നോര്‍ക്കുക. ഇതെന്തായാലും വരുമാന വര്‍ധനയിലാകില്ല, ചെലവ് ചുരുക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.

സബ്സിഡി വെട്ടിക്കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നത് നിസ്സംശയമാണ്. ഡീസലിന്റെ വില മാസംതോറും അമ്പതുപൈസവച്ച് കൂടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേയുളളൂ. വളത്തിന്റെ വിലവര്‍ധന കൃഷിക്കാരെ വലയ്ക്കും. വിലക്കയറ്റത്തിന് ഈ ബജറ്റില്‍ പ്രതിവിധിയുണ്ടാകില്ല. സര്‍ക്കാര്‍ ചെലവ് കുറയുമ്പോള്‍ ഡിമാന്‍ഡ് കുറയും വിലയുമിടിയും എന്നാണ് സര്‍ക്കാരിന്റെ വക്താക്കള്‍ പറയുന്നത്. പക്ഷേ, ഡിമാന്‍ഡ് കുറയുമ്പോള്‍ ഉല്‍പ്പാദനത്തിനെന്ത് സംഭവിക്കും? 2012-13ല്‍ ഇന്ത്യയുടെ ദേശീയ വരുമാനവര്‍ധന അഞ്ചു ശതമാനമായി കുറയുമെന്നാണ് അവസാനത്തെ പ്രവചനം. ആഗോളമാന്ദ്യം പൊട്ടിപ്പുറപ്പെട്ട 2008ല്‍ പോലും ഇന്ത്യന്‍ സമ്പദ്ഘടന ഏഴു ശതമാനത്തിലേറെ വളര്‍ന്നു എന്നോര്‍ക്കുക. എന്നിട്ടും അന്ന് മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന് എന്തെല്ലാം ഉത്തേജക പാക്കേജുകളാണ് നല്‍കിയത്. എന്നാല്‍, ഇന്ന് സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനത്തിലേക്ക് താഴ്ന്നിട്ടും ചെലവ് ചുരുക്കാനാണ് വേവലാതി.

സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ചിദംബരം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് മുതലാളിമാരുടെ നിക്ഷേപത്തിലാണ്. മുതലാളിമാരുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. പലേടത്തും മുടക്കിയ പണം പാതിവഴിക്കു നില്‍ക്കുകയാണ്. ഇതിനു കാരണം, ഭാവിയെക്കുറിച്ചുളള മുതലാളിമാരുടെ ശുഭപ്രതീക്ഷ കുറഞ്ഞതാണ്. ലാഭം വര്‍ധിക്കുമെന്നും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുണ്ടായാല്‍ മുതല്‍മുടക്കാന്‍ ഇവര്‍ക്ക് അഭിനിവേശം കൂടും. അല്ലെങ്കിലോ മുതല്‍മുടക്കാന്‍ അവര്‍ മടിക്കും. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വേ പ്രകാരം ഇന്ത്യയിലെ മുതലാളിമാരില്‍ ഭൂരിപക്ഷവും 2013-14ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 5.5 മുതല്‍ ആറ് ശതമാനംവരെ മാത്രമേ വളര്‍ച്ച കൈവരിക്കൂ എന്ന അഭിപ്രായക്കാരാണ്. ഈ സംഘടന പുറത്തിറക്കുന്ന ബിസിനസ് ആത്മവിശ്വാസ സൂചിക 2011-12നെ അപേക്ഷിച്ച് അഞ്ചുശതമാനം താഴ്ന്നിരിക്കുന്നു. 51 ശതമാനം വ്യവസായികളും ആഭ്യന്തര നിക്ഷേപം അടുത്ത വര്‍ഷവും വര്‍ധിക്കുകയില്ല എന്ന അഭിപ്രായക്കാരാണ്. ഇത് നാടന്‍ മുതലാളിമാരുടെ അഭിപ്രായം മാത്രമല്ല. വിദേശ മുതലാളിമാരുടെ ആശങ്കയും വളരെ പ്രകടമാണ്. 2012-13ല്‍ ഇതുവരെ ലഭ്യമായ കണക്കുപ്രകാരം ഇന്ത്യയിലേക്കുവന്ന പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ 30 ശതമാനം വരുന്ന തുക പുറത്തേക്കു കൊണ്ടുപോയി എന്നാണ് കാണിക്കുന്നത്. മൂന്നുവര്‍ഷംമുമ്പുവരെ ഇത്തരത്തില്‍ വിദേശ മുതലാളിമാര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നത് താരതമ്യേനെ വളരെ ചെറിയ അളവിലായിരുന്നു. ഇതിപ്പോള്‍ കുത്തനെ ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ സാമ്പത്തികസ്ഥിതിയില്‍ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായി ആര്‍ബിഐ കണക്കാക്കുന്നത് വ്യാപാരക്കമ്മിയിലുണ്ടായ വര്‍ധനയാണ്. ഇന്ത്യയുടെ വ്യാപാരക്കമ്മി (സേവനവ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ 5.4 ശതമാനം വരും. ഇത് 2.5ല്‍ കൂടരുതെന്നാണ് ആര്‍ബിഐ പറയുന്നത്. ഈ കമ്മി നികത്തുന്നതിന് കൂടുതല്‍ വിദേശ നിക്ഷേപത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചേ പറ്റൂ. വ്യാപാരക്കമ്മി വര്‍ധിച്ചതിനു കാരണം ഇറക്കുമതി കൂടിയതുകൊണ്ടു മാത്രമല്ല. കയറ്റുമതി കുറഞ്ഞതുമൂലവുമാണ്. 2012-13 ധനവര്‍ഷത്തെ ആദ്യത്തെ 10 മാസത്തെ കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.86 ശതമാനം കയറ്റുമതി കുറഞ്ഞു. ഒരു വര്‍ഷംകൊണ്ട് ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനമാണ് കുറഞ്ഞത്. രൂപയുടെ മൂല്യം കുറയുമ്പോള്‍ വിദേശീയര്‍ക്ക് നമ്മുടെ രാജ്യത്തുനിന്ന് സാധനം വാങ്ങാന്‍ അഭിനിവേശം കൂടേണ്ടതാണ്. പക്ഷേ, മറിച്ചാണ് സംഭവിച്ചത്. അത്രയ്ക്ക് രൂക്ഷമാണ് ആഗോളമാന്ദ്യം. വരുംവര്‍ഷവും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ട് കയറ്റുമതി പ്രോത്സാഹനത്തിന് ചില നടപടികളെടുക്കാന്‍ ചിദംബരം ബാധ്യസ്ഥനാണ്.

രാജ്യത്തെ സമ്പാദ്യനിരക്ക് 36ല്‍ നിന്ന് 30 ശതമാനമായി കുറഞ്ഞു. ആഭ്യന്തര സമ്പാദ്യവും നിക്ഷേപവും തമ്മിലുളള വിടവിന് തുല്യമായിരിക്കും വ്യാപാരക്കമ്മി (സേവനവ്യാപാരമടക്കം) എന്നത് പ്രസിദ്ധമായ ഒരു സാമ്പത്തിക സമവാക്യമാണ്. അതുകൊണ്ട് ആഭ്യന്തര സമ്പാദ്യമുയര്‍ത്താന്‍ ഉതകുന്ന ചില നടപടികള്‍ ഈ ബജറ്റില്‍ ഉണ്ടാകും. പലിശ നികുതിയില്‍ ഇളവു നല്‍കിയാലും അത്ഭുതപ്പെടേണ്ട. നാടനും വിദേശികളുമായ കുത്തകകളുടെ വിശ്വാസം ആര്‍ജിച്ച് ഇന്ത്യയുടെ സാമ്പത്തികമാന്ദ്യത്തിന് ഉത്തരം തേടാമെന്നാണ് ചിദംബരത്തിന്റെ പ്രതീക്ഷ. ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലയിലും ചില്ലറ വില്‍പ്പനമേഖലയിലും അതിനുവേണ്ട നടപടി ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രബജറ്റിലും ഇത്തരം പരിഷ്കാരങ്ങള്‍ക്കുതന്നെയാകും ഊന്നല്‍. ഇന്ത്യയിലെ ഏറ്റവും വലിയ 50 പശ്ചാത്തല സൗകര്യ പ്രോജക്ടുകളെ പാരിസ്ഥിതികവും തൊഴില്‍പരവുമായ നിബന്ധനകളൊഴിവാക്കി ഫാസ്റ്റ് ട്രാക്കായി നടപ്പാക്കണമെന്ന് സിഐഐ ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ മുതലാളി വിഭാഗങ്ങള്‍ അവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു.

ലാന്‍ഡ് അക്യൂസിഷന്‍ ബില്‍, മൈന്‍ ആന്‍ഡ് മിനറല്‍ ബില്‍, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ബില്ലുകള്‍, പുതിയ ചരക്കുസേവന നികുതി നിയമം, പ്രത്യക്ഷ നികുതി നിയമം തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതപരിപാടി പ്രഖ്യാപിക്കപ്പെടും. ജനങ്ങളുടെ ആവശ്യങ്ങളേക്കാള്‍ നാടനും വിദേശിയുമായ കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്കാകും വരാന്‍പോകുന്ന ബജറ്റില്‍ ഊന്നല്‍. ഇത്തവണത്തെ ബജറ്റില്‍ താഴെ പറയുന്നവ ഉറപ്പിക്കാം. ഒന്ന്, കമ്മി 4.8 ശതമാനമായി കുറയ്ക്കും. രണ്ട്, ഭക്ഷ്യസുരക്ഷാപരിപാടി ഉണ്ടാകും. പക്ഷേ, മൊത്തം ചെലവ് കഴിഞ്ഞ ബജറ്റിനെ അധികരിക്കില്ല. മൂന്ന്, സമ്പാദ്യ പ്രോത്സാഹനത്തിന് നടപടിയുണ്ടാകും. നാല്, കയറ്റുമതി പ്രോത്സാഹനത്തിന് നടപടിയുണ്ടാകും. അഞ്ച്, നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പൊതുമേഖലാ സ്വകാര്യവല്‍ക്കരണം, തുടര്‍ ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍, പ്രത്യക്ഷ പരോക്ഷ നികുതികളുടെ സമഗ്ര പരിഷ്കാരത്തിനുളള സമയബന്ധിത പരിപാടി എന്നിവ.

*
ഡോ. ടി എം തോമസ് ഐസക്

No comments: