Sunday, February 24, 2013

കെ എസ് ആര്‍ ടി സി: സംഹാരത്തിന്റെ കരിനിഴലില്‍

2013 ജനുവരി 17 - രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മരണവാറണ്ട് കുറിക്കപ്പെട്ട ദിവസമാണന്ന്. പൊതുഗതാഗത സമ്പ്രദായത്തെ ആശ്രയിക്കുന്ന കോടാനുകോടി ജനതയുടെ യാത്രാ സ്വാതന്ത്ര്യത്തിന്‍ മേലും അതില്‍ തൊഴിലെടുത്ത് ജീവിക്കുന്ന തൊഴിലാളികളുടെയും  കുടുംബങ്ങളുടെയും ജീവിതത്തിന്‍മേലും കഴിനിഴല്‍ വീണ ദിവസവുമാണന്ന്. കേരളത്തിലെ സാധാരണക്കാരനും ഇടത്തട്ടുകാരനുമടങ്ങുന്ന മഹാഭൂരിപക്ഷം വരുന്നവര്‍ ആശ്രയിക്കുന്ന കെ എസ് ആര്‍ ടി സി യുടെ അടിസ്ഥാന ശിലയാണ് തകര്‍ന്നുവീണത്. വന്‍കിട ഉപഭോക്താക്കളുടെ പട്ടികയിലേക്ക് കെ എസ് ആര്‍ ടി സി എത്തപ്പെട്ടപ്പോഴും ഡീസല്‍ വിലനിയന്ത്രണം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചപ്പോഴും കേരളത്തിലെ ഭരണാധികാരികള്‍ കാണിച്ചത് ഉദാസീനതയും നിസ്സംഗതയും മാത്രം. പ്രതിമാസ ബാധ്യത 14 കോടിയെന്ന് കണ്ട് രണ്ട് മാസത്തേക്ക് 28 കോടി അനുവദിച്ചത് കൊണ്ട് ഈ പ്രശ്‌നങ്ങളും സങ്കീര്‍ണ്ണതകളും അവസാനിക്കില്ല. വീണ്ടും ഒരു ലിറ്ററിന് കെ എസ് ആര്‍ ടി സിക്ക് 1 രൂപ 88 പൈസ വര്‍ധിച്ചിരിക്കുന്നു. സ്വകാര്യവാഹനങ്ങള്‍ക്കിത് വെറും 45 പൈസയുടെ മാത്രം. സ്വതവേദുര്‍ബല പിന്നെ ഗര്‍ഭിണിയെന്ന മട്ടിലായ കെ എസ് ആര്‍ ടി സിയെ ഭസ്മീകരിക്കാനുള്ള സര്‍ക്കാരുകളുടെ പടപ്പുറപ്പാടാണിത്.

2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കെ എം മാണി പുറത്തിറക്കിയ ധവളപത്രത്തില്‍ കെ എസ് ആര്‍ ടി സി യെ കുറിച്ചൊരു വാചകമുണ്ടായിരുന്നു, 'വിപുലീകരണം മരവിപ്പിക്കുക'. അതുവരെയുള്ള സകല നേട്ടങ്ങളോടും വളര്‍ച്ചയോടും വിടപറഞ്ഞ് വികസനം സമ്പൂര്‍ണ്ണമായി മരവിപ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ അന്ന് തീരുമാനിച്ചു. ഡിപ്പോകള്‍ പണയപ്പെടുത്തി കടം വാങ്ങിയ പണത്തിന് മിനിബസും ബാംഗ്ലൂരിലും കര്‍ണ്ണാടകയിലെ വിവിധ ഫുട്പാത്തുകളിലും ബോഡി ചെയ്‌തെടുത്ത തകരപ്പാട്ടകളും വാങ്ങിക്കൂട്ടി. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാനും പുതിയവ നല്‍കാനും ഒട്ടും മടികാണിച്ചുമില്ല. സമാന്തര സര്‍വീസുകളെ ദേശസാല്‍കൃത റൂട്ടുകളില്‍ പോലും കയറൂരിവിട്ടു. എംപാനലായി ജീവനക്കാരെ നിയമിക്കാന്‍ പതിനായിരം വീതം തലയെണ്ണി വാങ്ങി. ലാഭത്തില്‍ ഓടികൊണ്ടിരുന്ന റൂട്ടുകളില്‍ നിന്നും ആരുടെയൊക്കയോ താല്‍പ്പര്യത്തിന്റെ പേരില്‍ ബസുകള്‍ പിന്‍വലിച്ചും പകരം ആളും പേരുമില്ലാത്ത വയല്‍ വരമ്പുകളിലൂടെ വണ്ടിയോടിച്ചും നഷ്ടത്തിന്റെ ആക്കം കൂട്ടി. ഭരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഴിമതി നടത്താന്‍ ഇടനാഴികള്‍ സുസജ്ജമാക്കി. ബോഡി ബില്‍ഡിംഗ് വര്‍ക്‌ഷോപ്പുകളില്‍ മുഴങ്ങിയിരുന്ന സംഗീതത്തിന്റെ കമ്പി പൊട്ടിച്ച് താഴിട്ട് പൂട്ടി. പിരിച്ച് വിടലിന്റെ, സ്ഥലം മാറ്റത്തിന്റെ, അന്യായ ശിക്ഷണ നടപടികളുടെ, പ്രതികാര വാഞ്ജയുടെ കറുത്ത നാളുകള്‍. സര്‍വോപരി പകലന്തിയോളം പണിയെടുക്കുന്നവന്റെ അവകാശ നിഷേധങ്ങളുടെ പെരുമഴക്കാലം.

അര്‍പ്പണ ബോധത്തോടെയും ആത്മാര്‍ഥതയോടെയും എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച്  കെ എസ് ആര്‍ ടി സിയെ അന്നും നിലനിര്‍ത്തിയ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും അഭിപ്രായങ്ങളും താല്‍പര്യങ്ങളും അന്നാരും ചെവികൊണ്ടില്ല. രണ്ടു മാസം ക്ഷാമബത്തക്ക് വേണ്ടി രണ്ട് അനിശ്ചിതകാല പണിമുടക്കത്തിലേക്ക് പോകേണ്ടിവന്നുവെന്നതാണ് സത്യം. അച്ഛനും മകനും പിന്നെ ശക്തനും ആടിതിമിര്‍ത്ത അഞ്ചുവര്‍ഷക്കാലവും പ്രമോഷനോ, ഡി എ യോ, ശമ്പള പരിഷ്‌കരണമോ യൂണിഫോമോ ഇല്ലാതെ ജോലി ചെയ്യേണ്ടിവന്നു.

ഈ കടുത്ത പരീക്ഷണ ഘട്ടത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഇച്ഛാശക്തിയോടെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ നിലപാടുകളാണ് വീണ്ടും കെ എസ് ആര്‍ ടി സിയെ ജനപ്രിയമാക്കി തീര്‍ത്തത്. പ്രതിവര്‍ഷം 1000 ബസുകള്‍ വീതം സര്‍ക്കാര്‍ ഗ്യാരന്റിയില്‍ പുറത്തിറക്കി. 3000 പുതിയ ഷെഡ്യൂളുകള്‍ തുടങ്ങി. അവയ്ക്കായി വമ്പിച്ച തോതില്‍ സാധ്യതാ പരിശോധന പൂര്‍ത്തിയാക്കി. വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍, ഷെഡ്യൂളുകളുടെ പുനഃപരിശോധന, തികഞ്ഞ മോണിട്ടറിംഗ്, പുതിയ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, അതിലൂടെ നോണ്‍ ഓപ്പറേറ്റിംഗ് റവന്യൂ വര്‍ധിപ്പിക്കാനുള്ള നടപടികള്‍, പരമാവധി ഫഌറ്റ് ഓപ്പറേഷന്‍, സമാന്തര സര്‍വീസുകളെ രാഷ്ട്രീയത്തിനതീതമായി പ്രതിരോധിക്കല്‍, സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് നിയന്ത്രിക്കല്‍, പുതുക്കല്‍ അവസാനിപ്പിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് സംയുക്ത പരിശോധന, പുതിയ നിയമനങ്ങളിലൂടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ചെറുപ്പക്കാരുടെ കടന്നുവരവ്, ബോഡി ബില്‍ഡിംഗ് സ്വന്തം വര്‍ക്ഷാപ്പുകളില്‍, കുടിശ്ശിക, ഡി എ ശമ്പള പരിഷ്‌കരണം യൂണിഫോം, പ്രമോഷന്‍ എന്നിവ അനുവദിക്കല്‍ തുടങ്ങി അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും വികസന വിഹായസിലേക്ക് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് കെ എസ് ആര്‍ ടി സി പറന്നുപൊങ്ങിയത്. ആകെ പൊതു ഗതാഗത മേഖലയില്‍ വെറും 12 ശതമാനം മാത്രമായിരുന്ന കെ എസ് ആര്‍ ടി സിയുടെ സാന്നിധ്യം 28 ശതമാനത്തിലേക്കെത്തിക്കാന്‍ സര്‍ക്കാരും കാര്യശേഷിയും കര്‍മ്മബോധവുമുള്ള ഒരു മാനേജ്‌മെന്റും തൊഴിലാളികളും അവരുടെ സംഘടനകളും കൂടിചേര്‍ന്നപ്പോള്‍ കഴിഞ്ഞു. അതിലൂടെ പ്രതിദിനം 35 ലക്ഷം പേര്‍ ആശ്രയിക്കുന്ന, നാല് കോടി രൂപ വരുമാനമുള്ള സ്ഥാപനമായി. പി എസ് സി അണ്‍ അഡ്‌വൈസ്ഡ്, എംപാനല്‍ ജീവനക്കാരുടെ നിയമനത്തിനും ശമ്പള പരിഷ്‌കരണത്തിനും ക്ഷാമബത്തകള്‍ക്കും വേണ്ടി ചെറിയ പ്രതിഷേധങ്ങളും സമരങ്ങളും നടത്തേണ്ടിവന്നു എങ്കിലും സ്ഥാപനത്തിന്റെ അന്തസും വളര്‍ച്ചയും അസൂയാവഹമായിരുന്നു.

ഈ വ്യാവസായിക വളര്‍ച്ചയുടെയും സമാധാന പൂര്‍ണ്ണമായ തൊഴിലന്തരീക്ഷത്തിന്റെയും കടക്കല്‍ കത്തിവക്കുന്ന സമീപനമാണ് വീണ്ടുമിപ്പോള്‍ യു ഡി എഫ് ഗവണ്‍മെന്റ് സ്വീകരിച്ചു പോരുന്നത്. 2001ലെ സര്‍ക്കാര്‍ വികസനം മരവിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞെങ്കില്‍, ഇവര്‍ അത് പറയാതെ അക്ഷരംപ്രതി നടപ്പാക്കുകയാണ്. പുതിയ ഷാസികള്‍ വാങ്ങാന്‍ പദ്ധതിയില്ല. പുതിയ ബസുകള്‍ നിരത്തിലില്ല. പുതിയ ഷെഡ്യൂളുകളില്ല, പണം കടം വാങ്ങാന്‍ ഗ്യാരന്റി നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. സബ്‌സിഡി നല്‍കുന്നില്ല, ബജറ്റ് സപ്പോര്‍ട്ടില്ല, മൂലധന നിക്ഷേപം ഇല്ല, മറ്റ് ധനസഹായങ്ങളൊന്നുമില്ല. കെ എസ് ആര്‍ ടി സി വീണ്ടും സര്‍വനാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ശബരിമല തീര്‍ഥാടനകാലത്ത് ഏറ്റവും കുറഞ്ഞത് 100 ബസെങ്കിലും പുറത്തിറക്കാറുണ്ടായിരുന്നു. ഈ കീഴ്‌വഴക്കം യു ഡി എഫ് വന്നതോടെ തകിടം മറിഞ്ഞു. അനധികൃത സമാന്തര സര്‍വീസുകള്‍ തടിച്ച് കൊഴുക്കുന്നു. സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് പുതുക്കുന്നു. ചിലര്‍ പുതുക്കാതെ പണത്തിന്റെ ബലത്തില്‍ സര്‍വീസ് നടത്തുന്നു. ആകെ പൊതുഗതാഗത രംഗത്തില്‍ 28 ശതമാനത്തില്‍ നിന്നും തിരികെ 12ലേക്കോ 14ലേക്കോ ഉള്ള ആസൂത്രിതവും നിന്ദ്യവുമായ പിന്‍മാറ്റം. രാജ്യത്തെ പൊതു മേഖലകളുടെയും പൊതു ഗതാഗത സമ്പ്രദായത്തെയും സമ്പൂര്‍ണ്ണമായി അട്ടിമറിക്കാനും അവസാനിപ്പിക്കാനും വേണ്ടിയാണിത്.

ഡീസല്‍ വാങ്ങുന്ന വന്‍കിട ഉപഭോക്താക്കളുടെ സബ്‌സിഡി വെട്ടിക്കുറച്ചതിലൂടെ ഏറ്റവും പ്രതിസന്ധിയിലായത് കേരളത്തില്‍ കെ എസ് ആര്‍ ടി സിയാണ്. പ്രതിദിനം 4.25 ലക്ഷം ലിറ്റര്‍ ഡീസല്‍ വാങ്ങുന്ന കെ എസ് ആര്‍ ടി സി ക്ക് അധിക ബാദ്ധ്യത 15 കോടി രൂപ. സാമൂഹ്യ ബാധ്യതയുടെ പേരിലും, പെന്‍ഷന്‍, എം എ സി ടി തുടങ്ങിയവയുടെ പേരിലും സ്വന്തം വരുമാനത്തില്‍ നിന്നും പണം കണ്ടെത്തുന്ന ഏത് സ്ഥാപനത്തിനാണ് ഈ അധികഭാരം താങ്ങാന്‍ കഴിയുക? ഈ കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ സഹായമില്ലാതെയും, പ്രതിമാസം 75 കോടിയോളം രൂപ വരവും ചെലവും തമ്മില്‍ അന്തരം നിലനില്‍ക്കുമ്പോള്‍ ഈ അധിക ബാധ്യത എങ്ങനെ താങ്ങാന്‍ കഴിയും. അടച്ചുപൂട്ടലിന്റെയും സര്‍വസംഹാരത്തിന്റെയും വഴിയിലാണ് ഈ സ്ഥാപനം.

എല്ലാ നഷ്ടത്തിന്റെയും പേരില്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് തൊഴിലാളിക്കാണ്. എണ്ണക്കമ്പനികള്‍ക്ക് 9.60 പൈസ ഒരു ലിറ്ററിന്‍മേല്‍ നഷ്ടമെന്നും അത് പരിഹരിക്കാന്‍ പ്രതിമാസം 50 പൈസ വീതം ക്രമാനുഗതമായി വര്‍ധിപ്പിക്കാനും തീരുമാനമായിരിക്കുന്നു. പ്രതിമാസം 15 കോടി അധിക ബാധ്യത പേറിക്കൊണ്ടിരിക്കെ കെ എസ് ആര്‍ ടി സി എങ്ങനെ വീണ്ടും വരുന്ന വര്‍ധനവിനെ ഏറ്റുവാങ്ങും. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ട് തവണ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. ഇനിയും വര്‍ധിപ്പിക്കുന്നത് ന്യായമാകുമോ? 50 പൈസ വീതം ഒരു ലിറ്ററിനെന്ന നിലയില്‍ തുടര്‍ച്ചയായി 19 മാസങ്ങളില്‍ നടപ്പിലാക്കിയാലെ 9.50 എങ്കിലും എത്തുകയുള്ളു. പൊതു മാര്‍ക്കറ്റില്‍ ലിറ്ററിന്  50 പൈസ എന്നത് കെ എസ് ആര്‍ ടി സി ക്ക് 1 രൂപ 88 പൈസ എന്ന നിരക്ക്. പ്രതിമാസ അധിക ബാധ്യത വീണ്ടും 2.5 കോടി. ആകെ അധിക ബാധ്യത 17.5 കോടി. മൊത്തം ബാധ്യത ഡീസലിനുമാത്രം 92 കോടി രൂപ. പ്രതിമാസ വരുമാനം ആകെ വെറും 145 കോടിയും. മിച്ചമുള്ളതില്‍ നിന്നും ശമ്പളത്തിനായി 52 കോടിയും പെന്‍ഷനായി 35 കോടിയും പെന്‍ഷനാനുകൂല്യങ്ങള്‍ക്കായി 14 കോടിയും വായ്പാ തിരിച്ചടവിന് 39 കോടിയും എം എ സി ടിക്ക് മൂന്ന് കോടിയും സ്‌പെയര്‍ പാര്‍ട്ടിന് 9 കോടിയുമായാല്‍ പ്രതിമാസ നഷ്ടം 99 കോടി.

പ്രതിദിനം 5000 ബസുകള്‍ നിരത്തിലിറങ്ങുമ്പോള്‍ 30000 ടയറുകളാണ് കേരളത്തിലെ നിരത്തുകളില്‍ തേഞ്ഞ് തീര്‍ന്നുകൊണ്ടിരിക്കുന്നത്. ഇരുമ്പിന്റെയും അസംസ്‌കൃത സാധനങ്ങളുടെയും വില വര്‍ധനവിനാനുപാതികമായി സ്‌പെയര്‍ പാര്‍ട്ടിന്റെ വിലയില്‍ വര്‍ധനയുണ്ടാകുന്നു. ഇങ്ങനെ ഓപ്പറേഷന്‍ കോസ്റ്റിന്‍ മേല്‍ ഉണ്ടാകുന്ന അഭൂതപൂര്‍വമായ വര്‍ദ്ധനവ് (ഡീസലിന് പുറമെ) ആരും കാണാറുമില്ല, പരിഗണിക്കാറുമില്ല. ഈ സ്ഥിതിയില്‍ 19 മാസം പൂര്‍ത്തിയാവുതിന് മുമ്പെ കെ എസ് ആര്‍ ടി സി ചരമമടഞ്ഞു കഴിയുമെന്ന് ചിലര്‍ക്കുറപ്പാണ്. പിന്നെ ഇതിന് വേണ്ടി കണ്ണീരൊഴുക്കാനും കത്തയക്കാനും ആരും കാത്ത് നില്‍ക്കേണ്ടിയും വരില്ല. 40000 വരുന്ന പട്ടിണിപ്പാവങ്ങളായ തൊഴിലാളികളും 35000 പെന്‍ഷന്‍കാരും അവരെ ആശ്രയിക്കുന്ന രണ്ടര ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളും ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുകയാണ്. 35 ലക്ഷം വരുന്നവരുടെ യാത്രാ സ്വാതന്ത്ര്യത്തെ ഇക്കൂട്ടര്‍ വെല്ലുവിളിക്കുകയാണ്. സാര്‍വത്രികമായ യാത്രാ സൗകര്യം ലഭ്യമാക്കുകയെന്ന ഗവണ്‍മെന്റിന്റെ ബാധ്യതയില്‍ നിന്നുള്ള പിന്‍മാറ്റം പൂര്‍ണ്ണമാവുകയാണിവിടെ. രണ്ട് മാസത്തെ 28 കോടി കടലാസില്‍ മാത്രം ഇന്നും ഒതുങ്ങി നില്‍ക്കുകയാണ്.
കെ എസ് ആര്‍ ടി സി ഒരു ലിറ്റര്‍ ഡീസലിന് സര്‍ക്കാരിന് നല്‍കുന്ന നികുതി 19.80 ശതമാനം (വാറ്റ്) 1 ശതമാനം സെസ്സുമാണ്. ഇത് മാത്രം 11 രൂപയോളംവരും. പ്രതിദിനം വാങ്ങുന്ന കണക്കനുസരിച്ച് 4675000/- രൂപ നികുതിയായി മാത്രം നല്‍കുന്നു. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ വെറും 4 ശതമാനമായിരിക്കെയാണ് കെ എസ് ആര്‍ ടി സി ക്ക് ടാക്‌സ് 19.80 ശതമാനം. ഡീസലില്‍ നിന്നും ക്രമാനുഗതമായി ഒഴിവാകാനും പകരം സി എന്‍ ജി നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കെ എസ് ആര്‍ ടി സിക്കുള്ള 5000 ബസുകള്‍ക്കും ഒരു രാത്രികൊണ്ട് ഇതിലേക്ക് മാറാന്‍ കഴിയില്ലെങ്കിലും പ്രതിവര്‍ഷം 250 ബസുകള്‍ എന്ന നിലയ്ക്ക് സി എന്‍ ജി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണം. അതിലൂടെ ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയും. പെന്‍ഷന് വേണ്ടി 35 കോടി രൂപ കടം വാങ്ങുന്നത് അവസാനിപ്പിക്കാന്‍ നിലവിലുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം.

*
എം ജി രാഹുല്‍ (ലേഖകന്‍ കേരള സ്റ്റേറ്റ് ട്രാന്‍. എംപ്ലോയീസ് യൂണിയന്‍ (എ ഐ ടി യു സി) സംസ്ഥാന ട്രഷറര്‍ ആണ്)

ജനയുഗം

No comments: