Monday, February 11, 2013

നരിച്ചീറുകള്‍ക്കൊപ്പം ജീവിതം.

ചോരയൂറ്റിക്കുടിക്കുന്ന ഭീകരന്‍. ഭൂതപ്രേതാദികളുടെ സഹയാത്രികന്‍. ഭീതിയുടെ പര്യായമാണ് സാധാരണക്കാരന് വവ്വാല്‍. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇവന്‍ സാക്ഷാല്‍ ഡ്രാക്കുള. ലോകപ്രസിദ്ധമായ ഡ്രാക്കുള സിനിമകളില്‍ മുതല്‍ തെന്നിന്ത്യയിലെ തട്ടുപൊളിപ്പന്‍ പ്രേതസിനിമകളില്‍വരെ കാഴ്ചക്കാരെ ഞെട്ടിച്ചുകൊണ്ട് ഈ കുഞ്ഞുപക്ഷിയുണ്ട്. എന്നാല്‍, ഡോ. എ മാധവന്‍ എന്ന വെങ്ങിണിശേരിക്കാരുടെ മാധവന്‍മാഷോട് ചോദിച്ചുനോക്കൂ, ഒരു നിറഞ്ഞ ചിരിയായിരിക്കും മറുപടി. "ഒക്കെ വെറുതേ പറയുന്നതാണ്. പാവങ്ങളാണിവ. മനുഷ്യന്റെ അടുത്ത സുഹൃത്ത്." കൃഷിയിടങ്ങളിലെ കീടങ്ങളെ കൊന്നുതിന്നുന്ന ഇവ കര്‍ഷകന്റെ ഉറ്റ മിത്രമാണ്. അജന്ത എല്ലോറ ഗുഹകളില്‍ ടൂറിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടവാതിരിക്കാന്‍ വവ്വാലുകളെ പുകച്ചു പുറത്തേക്കു ചാടിച്ചു. അടുത്ത സീസണില്‍ ഔറംഗബാദ് മേഖലയില്‍ കനത്ത വിളനാശമുണ്ടായി.-അദ്ദേഹം വെളിപ്പെടുത്തി.

ആളുകള്‍ ഭയത്തോടെമാത്രം കാണുന്ന വവ്വാലുകള്‍ അഥവാ നരിച്ചീറുകള്‍ക്കൊപ്പമാണ് മാധവന്‍മാഷിന്റെ ജീവിതം. ഇന്ത്യയിലെ നരിച്ചീര്‍ ഗവേഷണരംഗത്തെ ആദ്യ പഥികരിലൊരാള്‍. ഇന്നും ഈ രംഗത്ത് ഗവേഷണം നടത്തുന്ന രാജ്യത്തെ അപൂര്‍വം വ്യക്തികളിലൊരാള്‍. അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട നരിച്ചീര്‍ ഗവേഷകന്‍. അമേരിക്കയിലെ നാച്വറല്‍ മ്യൂസിയത്തിലും ബ്രിട്ടീഷ് നാച്വറല്‍ മ്യൂസിയത്തിലും നിങ്ങള്‍ക്ക് ഡോ. എ മാധവന്‍, വെങ്ങിണിശേരി, തൃശൂര്‍ എന്ന് രേഖപ്പെടുത്തിയ സ്പെസിമെനുകള്‍ കാണാം. തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിനടുത്ത് വെങ്ങിണിശേരി ഗ്രാമത്തിലെ അറയ്ക്കല്‍ വീട്ടില്‍ മാധവന്‍ എന്ന ഡോ. എ മാധവന്‍ നരിച്ചീറുകളെപ്പറ്റി പഠിക്കാന്‍ തുടങ്ങിയത് യാദൃച്ഛികം. കാരക്കുടിയില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഒരു അധ്യാപകനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് മാധവനെ പിന്നീട് ഈ മേഖലയിലേക്ക് തിരിച്ചത്. വവ്വാല്‍ ഗവേഷണം 1950-52 കാലം. എ മാധവന്‍ അന്ന് കാരക്കുടി അളകപ്പച്ചെട്ടിയാരുടെ കോളേജില്‍ ജന്തുശാസ്ത്രം ബിരുദ വിദ്യാര്‍ഥി. ഒരു ദിവസം ചില സംശയങ്ങള്‍ തീര്‍ക്കാനായി ഡോ. എന്‍ ബാലകൃഷ്ണന്‍ നായരുടെ വീട്ടിലേക്ക് സുഹൃത്തുമൊത്ത് പോയി. വിളിച്ചപ്പോള്‍ പുറത്ത് കാത്തിരിക്കുക എന്ന് മറുപടി. ഏറെനേരം കഴിഞ്ഞാണ് വാതില്‍ തുറന്നത്. വാതിലടച്ചിട്ട് എന്തുചെയ്യുകയായിരുന്നു എന്നായി ശിഷ്യരുടെ ചോദ്യം. ഒന്നും പറയാതെ പഴയ അടച്ചിട്ടമുറിയിലേക്ക് ബാലകൃഷ്ണന്‍ നായര്‍ ശിഷ്യരേയും കൊണ്ടുപോയി. മുറിയില്‍ തലങ്ങും വിലങ്ങും കമ്പി വലിച്ചുകെട്ടിയിരിക്കുന്നു. അതിനിടയിലൂടെ അദ്ദേഹം നരിച്ചീറുകളെ പറപ്പിക്കുന്നു. ഒരുതരം ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി മുഖത്തടിക്കുമ്പോള്‍ തങ്ങള്‍ സഞ്ചരിക്കുന്ന മാര്‍ഗത്തിലെ തടസ്സം, അവയിലേക്കുള്ള ദൂരം എന്നിവ വവ്വാലുകള്‍ക്ക് മനസ്സിലാക്കാനാവും എന്ന പഠനം ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം അത് പരീക്ഷിക്കുകയായിരുന്നു. 40കളില്‍ ജര്‍മനിയില്‍ നടന്ന പഠനത്തിലുടെ പുറത്തുവന്ന ഈ വിവരം 50കളുടെ തുടക്കത്തിലാണ് ഇന്ത്യയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കീടങ്ങളെ തിന്നുന്ന നരിച്ചീറുകള്‍ക്കാണ് ഈ കഴിവ് കൂടുതല്‍. ഇത് തന്റെ മനസ്സില്‍ അറിയാതെ സ്വാധീനം ചെലുത്തിക്കാണണം. ഒരു പതിറ്റാണ്ട് പിന്നെയും കഴിഞ്ഞാണ് ഈ രംഗത്തേക്ക് പഠനം കേന്ദ്രീകരിക്കുന്നത്. ഇതിനിടയില്‍ എംഎസ്സി പൂര്‍ത്തിയാക്കി. പല ജോലികളും ചെയ്തു.

1963-64 കാലം. ഔറംഗബാദില്‍ വച്ച് ഡോ. ഗോപാല്‍ കൃഷ്ണയെ പരിചയപ്പെട്ടതോടെയാണ് വീണ്ടും വവ്വാല്‍ ഗവേഷണം മനസ്സിലേക്കെത്തുന്നത്. ഇന്ത്യയിലെ വവ്വാല്‍ (നരിച്ചീര്‍, കടവാതില്‍) ഗവേഷണത്തിന്റെ പിതാവാണ് ഡോ. ഗോപാല്‍ കൃഷ്ണ. പരിചയപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് ഗവേഷണ താല്‍പ്പര്യമറിയിച്ചു. അദ്ദേഹം അപേക്ഷ സ്വീകരിച്ചതോടെ എ മാധവന്‍ എന്ന നരിച്ചീര്‍ ഗവേഷകന്‍ പിറവിയെടുത്തു. 1969ല്‍ നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നരിച്ചീറുകളുടെ പ്രജനത്തെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കീടഭോജികളിലായിരുന്നു അന്ന് പഠനം. പിന്നീട് പഴംതീനികളിലും പഠനം തുടര്‍ന്നു. ഇന്ത്യയില്‍ ഇതുവരെയായി 100പ്പരം വവ്വാല്‍ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 18 കുടുംബങ്ങളിലായാണിത്. കേരളത്തില്‍ 6 വവ്വാല്‍ കുടുംബങ്ങളാണുള്ളത്. താന്‍ തൃശൂര്‍ ജില്ലയില്‍നിന്നുതന്നെ 24 വവ്വാല്‍ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. മാധവന്‍ പറയുന്നു.

സാധാരണക്കാരന്റെ പേടിസ്വപ്നമായ ചോരകുടിയന്‍മാര്‍(ഡ്രാക്കുളകള്‍) ഇന്ത്യയിലില്ല. മെക്സിക്കോപോലുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. പറഞ്ഞുപറഞ്ഞ് ഭീകരന്മാരായി മാറിയ ചോരകുടിയന്‍ വവ്വാലുകളുടെ ആകെ തൂക്കം അഞ്ചുഗ്രാം മാത്രമാണെന്നറിയുമ്പോള്‍ അവയുടെ വലുപ്പം ഊഹിക്കാവുന്നതേയുള്ളൂ. ഇവ മനുഷ്യ രക്തം കുടിച്ച സംഭവങ്ങള്‍ വളരെ വിരളമാണ്. ഇവയെ കണ്ടെത്തിയശേഷം ആകെ 50ല്‍താഴെ സംഭവങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കുതിരകളും മറ്റ് ധാരാളം വളര്‍ത്തുമൃഗങ്ങളും ചോരകുടിയന്മാരുടെ ആക്രമണത്തില്‍ ചത്തിട്ടുണ്ട്. കൂട്ടമായാണ് ഇവ എത്തുക. ആക്രമിക്കപ്പെടുന്ന മൃഗ ശരീരത്തിലെ മൃദുല ഭാഗങ്ങളിലാണിവ കടിക്കുന്നത്. കടിക്കുന്നതോടൊപ്പം ഒരുതരം ദ്രാവകം കുത്തിവയ്ക്കും. പിന്നെ ആ മുറിവായില്‍ രക്തം കട്ടിയാവില്ല. വേദന അറിയുകയുമില്ല. വയറുനിറച്ച് ചോരകുടിച്ചുകഴിഞ്ഞാല്‍ നിലത്തുവീണ് മൂത്രമൊഴിക്കും. വീണ്ടും കുടി തുടങ്ങും. ഇത് പലവട്ടം ആവര്‍ത്തിക്കും. ആക്രമിക്കപ്പെടുന്ന മൃഗം അങ്ങനെ ചോരവാര്‍ന്ന് ചാവും. ഗവേഷണാവശ്യങ്ങള്‍ക്കായി ഒരുകാലത്ത് 70 വവ്വാലുകളെവരെ ഡോ. മാധവന്‍ വളര്‍ത്തിയിരുന്നു. ഇപ്പോള്‍ പഠനാവശ്യത്തിന് മൂന്നു കുടുംബങ്ങളില്‍പ്പെട്ടവ മാത്രമേ കൈവശമുള്ളൂ. വലിയ തീറ്റക്കാരായ ഇവയെ വളര്‍ത്തല്‍ സാമ്പത്തികച്ചെലവുള്ളതാണ്. ഇത് താങ്ങാനാവാതെവന്നപ്പോള്‍ കുറേയെണ്ണത്തിനെ പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടുവിട്ടു. ഗവേഷണത്തിനായി സ്വന്തമായി ചെറിയൊരു ലാബും ലൈബ്രറിയും ഇദ്ദേഹം വെങ്ങിണിശേരിയിലെ വീട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭാര്യ ശാരദയുടെ മരണശേഷം സ്ഥിരമായി ലാബില്‍ പോകാറില്ല. മികച്ച വായനക്കാരന്‍കൂടിയായ ഡോ. മാധവന്‍ താന്‍ വായിച്ചു തുടങ്ങിയകാലം മുതലുള്ള ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ എല്ലാ ലക്കവും സൂക്ഷിച്ചിട്ടുണ്ട്. അവസാന ലക്കം ഉള്‍പ്പെടെ.

മോഹിപ്പിച്ചത് അധ്യാപനം

പിന്നീട് അറിയപ്പെടുന്ന ഗവേഷകനായെങ്കിലും എ മാധവന്റെ എക്കാലത്തേയും മോഹം അധ്യാപകനാവാനായിരുന്നു. മഹാരാഷ്ട്രയില്‍ വിവിധ ഗവേഷണസ്ഥാപനങ്ങളിലും കോളേജുകളിലും ജോലിനോക്കിയ അദ്ദേഹം 1970ല്‍ തൃക്കാക്കര ഭാരത്മാത കോളേജ് തുടങ്ങിയപ്പോള്‍ അവിടെ സുവോളജി വിഭാഗം മേധാവിയായി. 1987വരെ അവിടെ തുടര്‍ന്നു. എംജി സര്‍വകലാശാല തുടങ്ങിയപ്പോള്‍ ആദ്യ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമായി. മകള്‍ ശ്രീദേവി നരിച്ചീര്‍ ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ദുബായില്‍ ജോലിചെയ്യുന്നു. ഭാര്യ ശാരദ 2004ല്‍ മരിച്ചു. പാറളം എംഎല്‍പി സ്കൂളില്‍ പ്രധാനാധ്യാപികയായിരുന്നു. മൂത്ത മകന്‍ ശശിധരന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിചെയ്യുന്നു. രണ്ടാമത്തെ മകനും കാര്‍ട്ടൂണിസ്റ്റുമായ ഭരതന്‍ ബോട്സ്വാനയിലെ ജോലിസ്ഥലത്ത് മരിച്ചു. അവിടെ കംപ്യൂട്ടര്‍ അനലിസ്റ്റായി ജോലിചെയ്യുകയായിരുന്നു. എട്ട്പതിറ്റാണ്ട് ജീവിതം പിന്നിട്ട ഡോ. എ മാധവന്‍ ഇന്നും ചില ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

*
കെ എന്‍ സനില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: