Tuesday, March 19, 2013

സോണിയ നാലാമത്തെ രാഷ്ട്രീയ ധനിക!

മുര്‍സിയുടെ ബ്രദര്‍ഹുഡും ഇന്ത്യന്‍ ബ്രദേഴ്സും എന്ന ഒരു ലേഖനമുണ്ട് ബ്ലോഗില്‍. അറബ് വസന്തം എന്ന പേരില്‍ ആഘോഷിക്കപ്പെട്ട പ്രതിഷേധസമരങ്ങള്‍ ജനാധിപത്യം നടപ്പിലാക്കും എന്ന പ്രതീക്ഷയെ, ഈജിപ്തിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശനവിധേയമാക്കുകയാണ് ലേഖനത്തില്‍. അറബ് വസന്തത്തില്‍ വിരിഞ്ഞ മുല്ലപ്പൂക്കള്‍ ജനാധിപത്യത്തിന്റെ പരിമളം പരത്തുമെന്ന് അവകാശപ്പെട്ടിരുന്ന ഈജിപ്തില്‍നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ തെല്ലും ജനാധിപത്യപരമല്ല എന്നാണ് ലേഖനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഏകാധിപത്യഭരണരീതിയും, വികലമായ പരിഷ്കരണങ്ങള്‍ കാരണം രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധികളും ഈജിപ്തില്‍ വീണ്ടും ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചിരിക്കയാണ് എന്നും ലേഖനം തുടരുന്നു.

ജനാധിപത്യപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന മര്‍ദനങ്ങളുടെ ഫലമായി മൂന്നുദിവസംകൊണ്ട് നാല്പ്പത്തിയൊമ്പതു പേര്‍ മരണമടയുകയും സുരക്ഷാസേനയുടെ ആക്രമണങ്ങളില്‍ നൂറുകണക്കിന് പ്രക്ഷോഭകാരികള്‍ക്ക് ഗുരുതരമായി പരിക്കുപറ്റുകയും ചെയ്തിരിക്കുന്നു. കര്‍ഫ്യൂവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചുകൊണ്ടാണ്, മുര്‍സി ജനകീയ സമരങ്ങളെ നേരിടുന്നത്. പ്രവാചകനിന്ദ ആരോപിക്കപ്പെട്ട സിനിമയുടെ പേരില്‍ ഈജിപ്തുകാരായ ഏഴു കോപ്റ്റിക് ക്രൈസ്തവര്‍ക്ക് വിചാരണപോലും കൂടാതെ കോടതി വധശിക്ഷ വിധിച്ചത്, മുഹമ്മദ് മുര്‍സി അധികാരമേറ്റശേഷമാണ്. വീഡിയോ ലിങ്ക് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍, ബ്ലോഗറും നാസ്തികനുമായ ആല്‍ബര്‍ സാബെര്‍ എന്ന ഇരുപത്തിയേഴുകാരനെ ജയിലിലടയ്ക്കാന്‍ ഉപയോഗിച്ചതും പ്രവാചകനിന്ദ എന്ന വകുപ്പുതന്നെ. ഒമ്പതും പത്തും വയസ്സുവരുന്ന രണ്ടു കുട്ടികളെ മതനിന്ദാക്കുറ്റം ചുമത്തി ജയിലിലടച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഖുറാന്റെ കോപ്പി മലിനമാക്കി എന്നതായിരുന്നു ആ കുട്ടികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ കെയ്റോയിലെ കോടതി ഒരു സ്ത്രീക്കും അവരുടെ അഞ്ചുകുട്ടികള്‍ക്കും പതിനഞ്ചുവര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. മതനിന്ദ, ദൈവനിന്ദ, പ്രവാചകനിന്ദ തുടങ്ങിയവ ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങളായി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ അത്, അഭിപ്രായസ്വാതന്ത്ര്യത്തിനും വിമര്‍ശനങ്ങള്‍ക്കും എതിരെ പ്രയോഗിക്കാവുന്ന ഉഗ്രശേഷിയുള്ള മര്‍ദനോപകരണമായിട്ടായിരിക്കും ഒരു ബഹുസ്വരസമൂഹത്തില്‍ പ്രവര്‍ത്തിക്കുക എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ചുരുക്കത്തില്‍, മുബാറക്കിന്റെ പാതയില്‍ത്തന്നെയാണ് മൂര്‍സിയും സഞ്ചരിക്കുന്നത് എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഈജിപ്തില്‍നിന്നു വരുന്നത്. ബഹുസ്വരരാഷ്ട്രമായ ഈജിപ്തില്‍ മൂന്നു മതങ്ങള്‍ക്കു മാത്രമാണ് കര്‍ശനനിയന്ത്രണങ്ങളോടെ ആരാധനാസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്.

പ്രധാന ന്യൂനപക്ഷ വിഭാഗമായ ബഹായി വിശ്വാസികള്‍ അടക്കമുള്ളവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ മതനിന്ദപോലുള്ള മര്‍ദകനിയമങ്ങള്‍ മതവിമര്‍ശനങ്ങള്‍ക്കും, യുക്തിവാദ ആശയപ്രചാരണങ്ങള്‍ക്കും, മതപരിവര്‍ത്തനങ്ങള്‍ക്കും കടിഞ്ഞാണിടുകയും ചെയ്യുന്നു. എല്ലാവര്‍ക്കും തുല്യനീതി, തുല്യനിയമങ്ങള്‍ എന്നൊക്കെ ഭരണഘടനയുടെ കോണില്‍ എഴുതിവച്ചതല്ലാതെ പ്രവര്‍ത്തനതലത്തില്‍ അവയൊന്നും അനുവദിക്കുന്നില്ല. സര്‍ക്കാര്‍ മുമ്പ് വാഗ്ദാനം ചെയ്തപോലെ ഉപരിസഭയായ ശൂറ കൗണ്‍സിലില്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ മുമ്പുതന്നെ രാജിവച്ചിരുന്നു. പൂര്‍ണമായും ഇസ്ലാമികനിയമങ്ങളില്‍ അധിഷ്ഠിതമായ നിയമനിര്‍മാണ സഭകളില്‍ അമുസ്ലിമുകള്‍ക്ക് പരിഗണന ലഭിക്കാതെ പോകുന്നു എന്നായിരുന്നു അവരുടെ വാദം. തങ്ങള്‍ക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചാല്‍, ഏകീകൃത സിവില്‍കോഡ്, മതപരിവര്‍ത്തനനിരോധനം തുടങ്ങിയ ഭേദഗതികള്‍ ഭരണഘടനയില്‍ വരുത്തും എന്നാണ് ഇന്ത്യയില്‍ സംഘപരിവാറും പറയുന്നത്. ഈജിപ്തില്‍ ഇപ്പോള്‍ ബ്രദര്‍ഹുഡുകാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും അതുതന്നെ!

ഇന്ത്യയടക്കമുള്ള ജനാധിപത്യരാഷ്ട്രങ്ങളിലും മതസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ഏറെക്കുറേ ഈ പാതയില്‍ത്തന്നെയാണ്. ഒരു പക്ഷേ നാളെ ഈജിപ്തോ, അഫ്ഗാനിസ്ഥാനോ പാകിസ്ഥാനോ ആയി വളരാനുള്ള താലിബാനിസത്തിന്റെ വിത്തുകളാണ് ഇവിടെയും മുളപൊടിച്ചുവരുന്നത്. കുത്തിവര എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തിരിക്കുന്നതുകണ്ടു. മതസംഘടനയുടെ ഓഫീസില്‍ ക്യൂ നില്‍ക്കുകയാണ് സിനിമക്കാര്‍. തലയില്‍ പുതിയ സിനിമകളുടെ ടേപ്പ് അടങ്ങിയ വലിയ പെട്ടികളുമുണ്ട്. ഭഈ സിനിമക്കാര്‍ക്ക് ഇവിടെ എന്താണ് കാര്യം?&ൃെൂൗീ;എന്ന് ഒരു വഴിയാത്രക്കാരന്‍ ചോദിക്കുന്നു. അറിയില്ലേ? ഇപ്പോള്‍ സെന്‍സറിങ് നടക്കുന്നത് ഇവിടെയാണ്. പ്രദര്‍ശനാനുമതി വാങ്ങാന്‍ വന്നവരാണ് ഇവരൊക്കെ.. എന്നാണ് ഒരു സരസന്‍ പറയുന്ന മറുപടി. ഇത് തമാശയല്ല സത്യമാണ് എന്നു വന്നിരിക്കുന്നു. കമലഹാസന്‍ നിര്‍മിച്ച വിശ്വരൂപത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഏറെ പുകിലുകള്‍ നടന്നല്ലോ. ആ സിനിമ നല്ലതാണോ ചീത്തയാണോ എന്നത് മറ്റൊരു പ്രശ്നമാണ്. തീവ്രവാദികള്‍ക്കെതിരെ സാമ്രാജ്യത്വവും അമേരിക്കന്‍ ഭരണകൂടവും പ്രചരിപ്പിക്കുന്ന കാല്‍പനികഭീതികള്‍ക്കപ്പുറം പുതുതായി ഒന്നും സംവേദനം ചെയ്യാന്‍ വിശ്വരൂപത്തിനു കഴിഞ്ഞിട്ടില്ല എന്നാണ് ഒറ്റക്കാഴ്ച്ചയില്‍ തോന്നിയത്. എന്തുകൊണ്ട്, ഇത്രയേറെ ത്യാഗവും കഷ്ടതയും അനുഭവിച്ച് ഒരു ജനതയാകെ തീവ്രവാദികളാകുന്നു എന്നന്വേഷിക്കാന്‍, തീവ്രവാദികള്‍ക്ക് സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കാന്‍ വിശ്വരൂപംഭമിനക്കെടുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, വിമര്‍ശനങ്ങളോ മറുവാദങ്ങളോ ഒക്കെ നടക്കുമ്പോഴും, സിനിമ പ്രദര്‍ശിപ്പിക്കാനും കാണാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യസമൂഹത്തില്‍ നാം പ്രതീക്ഷിക്കുന്നത്. അത് ലഭിക്കാതെപോകുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് മങ്ങലേല്‍പ്പിക്കുന്നു എന്നു മാത്രമല്ല, നാം പതുക്കെപ്പതുക്കെ താലിബാനിസത്തിലേക്ക് ചുവടുവയ്ക്കുന്നു എന്നും ഓര്‍മിപ്പിക്കുന്നുണ്ട്. നാളെ ഒരുപക്ഷേ രഹസ്യമായെങ്കിലും ഓരോ സിനിമക്കാരനും സെന്‍സര്‍ബോര്‍ഡിനെ സമീപിക്കുന്നതിനു മുമ്പോ പിമ്പോ തന്റെ പെട്ടിയും ചുമന്ന് മതസംഘടനകളുടെ ഓഫീസില്‍ ക്യൂ നിന്നാല്‍മാത്രമേ സിനിമക്ക് പ്രദര്‍ശനാനുമതി ലഭിക്കൂ എന്ന രീതിയിലേക്കാണ് നമ്മുടെ നാടും പതുക്കെ നീങ്ങുന്നത്.

സിനിമയിലും നാടകത്തിലും മാത്രമല്ല, മനുഷ്യരുടെ ഭക്ഷണത്തിലും വസ്ത്രത്തിലും വായനയിലുമടക്കം ജീവിതത്തിന്റെ സമസ്തമേഖലകളിലും വ്യക്തികളുടെയും സമൂഹത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ മതസംഘടനകളുടെ ധാര്‍ഷ്ട്യത്തിന്റെ കാല്‍ക്കല്‍ ബലിയര്‍പ്പിക്കേണ്ടിവരുന്ന സാഹചര്യം ലോകത്താകെ നിലനില്‍ക്കുന്നുണ്ട്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ തെരുവില്‍ക്കൂടി നടന്നുപോകുന്ന പെണ്‍കുട്ടികളുടെ രണ്ട് ഗ്രൂപ്പ് ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തിരിക്കുന്നു. ഒന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. 1970ല്‍ എടുത്തതാണ്. മറ്റേത് അടുത്തകാലത്ത്, 2011ല്‍ എടുത്ത കളര്‍ ചിത്രം. ആദ്യത്തെ ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണെങ്കിലും അതില്‍ പെണ്‍കുട്ടികള്‍ ധരിച്ചിരിക്കുന്നത് അന്നത്തെക്കാലത്ത് ഏറ്റവും ആധുനികമായ മിഡിയും ടോപ്പുമാണ്. മിഡിക്ക് മുട്ടുവരെ മാത്രമാണ് ഇറക്കം. കുട്ടികള്‍ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നടന്നുപോകുന്ന ചിത്രം. രണ്ടാമത്തെ ചിത്രത്തില്‍ കണ്ണുപോലും പുറത്തുകാണാതെ പര്‍ദ്ദയിട്ടു മൂടിയിരിക്കുകയാണ് കുട്ടികളെ. അതിനുള്ളിലുള്ളത് മനുഷ്യനോ മൃഗമോ, പുരുഷനോ സ്ത്രീയോ എന്നൊന്നും തിരിച്ചറിയാനേ കഴിയുന്നില്ല. അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യവും അതിന്റെ തലസ്ഥാനമായ കാബൂളും 1970 മുതല്‍ 2011 വരെയുള്ള നാല്‍പ്പതുവര്‍ഷത്തെ ചരിത്രത്തിലൂടെ പിറകോട്ടുസഞ്ചരിച്ച വഴികളെക്കുറിച്ച് വ്യക്തമായ ധാരണലഭിക്കാന്‍ ഈ ചിത്രങ്ങള്‍ ധാരാളം.

കറുത്ത പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ; അവളുടെ കൈയില്‍ കൃഷ്ണവേഷം കെട്ടിയ കൊച്ചുബാലന്‍. സ്കൂളിലെ കലോത്സവപരിപാടികള്‍ക്കായി മകനെ കൃഷ്ണവേഷം കെട്ടിച്ചതാവാം ആ അമ്മ. അങ്ങനെ കൃഷ്ണവേഷംകെട്ടി എന്നതുകൊണ്ട് തന്റെയോ, മകന്റെയോ മതവിശ്വാസങ്ങള്‍ക്കോ ദൈവവിശ്വാസത്തിനോ ഒരു തകരാറും സംഭവിക്കുകയില്ല എന്നു തിരിച്ചറിയാനുള്ള വിവേകം ആ അമ്മ കൈവരിച്ചിരിക്കുന്നു. എത്ര കട്ടിയില്‍, കറുപ്പുകൊണ്ടു മൂടിയിട്ടും ഒളികെട്ടുപോകാത്ത ഇന്ത്യയുടെ മതേതരസ്വത്വമാണ്, ഈ അമ്മയും കുഞ്ഞും അതുപോലെ ഈ ചിത്രം ഫെയ്സ്ബുക്കിലേയ്ക്ക് പോസ്റ്റ് ചെയ്ത സുഹൃത്തും പ്രസരിപ്പിക്കുന്നത് എന്നു പറയാതെവയ്യ. പിരാനകളുടെ പുഞ്ചിരി എന്നൊരു കവിത ബ്ലോഗില്‍ വായിച്ചു. 2013 ജനുവരി 31ന് ഗോപകുമാര്‍ ആണ് കവിത പോസ്റ്റുചെയ്തിരിക്കുന്നത്. &ഹറൂൗീ;നാം നമുക്കുചുറ്റും തീര്‍ക്കുന്ന ഒരു ലോകമുണ്ട്. അവിടെ ബീഡിപ്പുകയും രതിക്രീഡയും ചോരമണവുമാണെങ്കിലും നാം അതിനെ സ്വര്‍ഗമെന്നു വിളിക്കാറുണ്ട്. നാം നമ്മെത്തന്നെ എടുത്തുകിടത്തുന്ന ചില അഴുക്കുചാലുകളുണ്ട്. ഗംഗയെന്നും യമുനയെന്നും സരസ്വതിയെന്നും അതിനെ വിളിച്ചേക്കാം. പിശാചിനേക്കാള്‍ വികൃതമായി നാം നമ്മെ വരയ്ക്കാറുണ്ട്. അതിന് ദൈവത്തിന്റെ പര്യായങ്ങള്‍ കൊടുത്ത് ഉല്‍കൃഷ്ടമെന്നു പറയാറുമുണ്ട്...എന്നു തുടങ്ങി വര്‍ത്തമാനകാലത്തെ മനുഷ്യനെ നിര്‍വചിക്കാന്‍ പര്യാപ്തമായ വാക്കുകളാണ് പിരാനയുടെ പുഞ്ചിരിയായി വിരിയുന്നത്. ഈയിടെ ഫെയ്സ്ബുക്കില്‍ ഒരു ഫോട്ടോ കണ്ടു. നിലത്ത്, ചോക്കുകൊണ്ട് വലുതായി വരച്ച സ്ത്രീരൂപം. ആ രൂപത്തിന്റെ ഹൃദയഭാഗത്തായി ഒരു കൊച്ചുപെണ്‍കുട്ടി ചുരുണ്ടുകൂടിക്കിടന്ന് സ്വസ്ഥമായി ഉറങ്ങുന്നു. തെരുവിലാണ് ആ പെണ്‍കുട്ടി കിടക്കുന്നത് എന്ന് പെട്ടെന്ന് ബോധ്യമാകും. തെരുവില്‍ക്കിടക്കുന്ന, അമ്മയില്ലാത്ത പെണ്‍കുട്ടികള്‍ക്ക് ആരാണ് തുണ? അവള്‍ സ്വയംസൃഷ്ടിച്ചതാവണം ചോക്കുകൊണ്ട് വരച്ചുവച്ച ആ അമ്മയെ. അമ്മയുടെ ഹൃദയത്തോടുചേര്‍ന്നുനില്‍ക്കുമ്പോഴാണല്ലോ ഏത് പെണ്‍കുട്ടിയും ഏറ്റവും സുരക്ഷിതയായിരിക്കുന്നത്. നമ്മുടെ തെരുവില്‍ മാത്രമല്ല, വീട്ടകങ്ങളില്‍പ്പോലും പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായും മനസ്സമാധാനത്തോടെയും കിടന്നുറങ്ങണമെങ്കില്‍ അവള്‍ അമ്മയുടെ ചിത്രം ചോക്കുകൊണ്ടുവരച്ചുവയ്ക്കേണ്ടിയിരിക്കുന്നു.

കമന്റടിച്ച പൂവാലന്മാരെ മര്‍ദിച്ച അമൃത എന്ന കോളേജ് വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ച് നിരവധി പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ വരുന്നത്. സ്ത്രീകളോട്... ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നവരെ തിരികെ ആക്രമിക്കുന്നത് കുറ്റകരമാണ്. ബലാത്സംഗം ചെയ്യപ്പെട്ടു എന്നുറപ്പായശേഷം നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്... എന്നതാണ് കൂട്ടത്തില്‍ കണ്ട, രസകരമായ പോസ്റ്റ്. സ്വയംരക്ഷയ്ക്ക് ആയുധം എടുക്കുകയോ, എതിരാളിയെ ശാരീരികമായി എതിരിടുകയോ ചെയ്യാന്‍ ആധുനികസമൂഹത്തിലെ നീതിന്യായവ്യവസ്ഥ അനുമതി നല്‍കുന്നുണ്ട്. പക്ഷേ, കളിയാക്കുന്നവരെ കത്തിയെടുത്തു കുത്തിക്കൊല്ലാന്‍ സ്വയംരക്ഷയുടെ വകുപ്പുകള്‍ അനുവദിക്കുന്നുമില്ല. ഇതാണ് സാധാരണ നിയമത്തിലെ വ്യവസ്ഥകള്‍. പക്ഷേ, പുരുഷകേന്ദ്രിതമായ സമൂഹത്തില്‍ സ്ത്രീകളുടെ സ്വയംരക്ഷയ്ക്ക് ഉതകുന്ന നിയമങ്ങള്‍ പുതുതായി ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റില്‍, സ്ത്രീകളുടെ സ്വയംരക്ഷയുമായി ബന്ധപ്പെട്ട് ഉപദേശങ്ങള്‍ നല്‍കുന്ന നിരവധി വിവരകേന്ദ്രങ്ങളുണ്ട്. Rape Aggression Defence (R A P) അത്തരത്തിലൊന്നാണ്. ശാരീരികവും മാനസികവുമായി പുരുഷന്മാരില്‍നിന്ന് നേരിടാന്‍ സാധ്യതയുള്ള അതിക്രമങ്ങളെ അതിജീവിക്കാന്‍ സ്ത്രീകളെ സജ്ജരാക്കുകയും, അവര്‍ക്ക് കായികവും മനഃശാസ്ത്രപരവുമായ പരിശീലനങ്ങള്‍ നല്‍കുകയുമാണ് ഇത്തരം കേന്ദ്രങ്ങള്‍ ചെയ്യുന്നത്. സ്ത്രീശാക്തീകരണം എന്നത്, പുരുഷന്‍ സ്ത്രീകള്‍ക്കു ചെയ്തുകൊടുക്കുന്ന സൗജന്യം എന്ന നിലയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതല്ല. അത് സ്ത്രീ സ്വയം നേടിയെടുക്കേണ്ടതുണ്ട്. ""അധികാരം കൊയ്യണമാദ്യം നാം അതിനുമേലാവട്ടെ പൊന്നാര്യന്‍... ""എന്ന് ഇടശ്ശേരി പറഞ്ഞതിന്റെ പ്രസക്തിയുമായി ചേര്‍ത്തുവച്ചുകൊണ്ടേ സ്ത്രീശാക്തീകരണത്തെ സമീപിക്കാന്‍ കഴിയൂ. പരമ്പരാഗതമായി ചിന്തിക്കുന്ന നീതിന്യായവ്യവസ്ഥയും അധികാരകേന്ദ്രങ്ങളും പ്രതികരിക്കുന്ന സ്ത്രീകള്‍ക്കെതിരെ കേസെടുക്കാന്‍ മുന്നോട്ടുവരും എന്ന കാര്യം തര്‍ക്കമറ്റതാണ്. അത്തരം കേന്ദ്രങ്ങള്‍ക്ക് അങ്ങനെ ചെയ്യാതിരിക്കാന്‍ കഴിയുകയുമില്ല. സ്വയംരക്ഷ തുകയെഴുതാത്ത ബ്ലാങ്ക് ചെക്കുപോലെ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക്- അത് സ്ത്രീകള്‍ക്കാണെങ്കില്‍പ്പോലും- എഴുതിക്കൊടുക്കാന്‍ ഒരു ഭരണവ്യവസ്ഥയ്ക്കും കഴിയുമെന്നു തോന്നുന്നില്ല. പക്ഷേ, തങ്ങളെ പെണ്‍കുട്ടികള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു എന്ന് പരാതിപ്പെട്ടു ഒരു കൂട്ടം പുരുഷന്മാര്‍ പോലീസ് സ്റ്റേഷനിലോ കോടതിയിലോ എത്തുന്നതുപോലും നല്ലകാര്യമായി വേണം കാണാന്‍. കാരണം ഇവരോട് കളിച്ചാല്‍ ചിലപ്പോള്‍ തല്ലുകിട്ടും എന്ന മുന്നറിയിപ്പ് സമൂഹത്തിലെ എല്ലാവര്‍ക്കും നല്‍കാന്‍ അത്തരം പരാതികള്‍ സഹായിക്കും. അതുകൊണ്ട്, പൊലീസ് കേസെടുക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്യട്ടെ. കോടതികള്‍ വെറുതെ വിടുകയോ ശിക്ഷിക്കുകയോ ചെയ്യട്ടെ. അമൃതമാര്‍ അതിശക്തമായി പ്രതികരിക്കുകതന്നെവേണം. അത് അവര്‍ക്കുവേണ്ടിമാത്രമല്ല, ഇന്ന് ജീവിക്കുന്നവരും ഇനി പിറക്കാനിരിക്കുന്നവരുമായ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള കരുതല്‍കൂടിയാണ്.

സുധാകരന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ വ്യക്തിഹത്യനടത്തി അപമാനിച്ചപ്പോള്‍, അത് വിദേശത്തുനടന്ന സംഭവമായതുകൊണ്ട് കേസെടുക്കാന്‍ പറ്റില്ല എന്നു പറയുകയും, വിദേശത്തുനിന്നുള്ള സൂധാകരന്റെ നിലപാടിനെ എതിര്‍ത്ത്, ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന തിരുവഞ്ചൂരിന്റെ പൊലീസ് നയത്തിലെ വൈരുധ്യവും വൈകല്യവും ചൂണ്ടിക്കാണിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ടു ഫെയ്സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ്. ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട് വ്യാപകമായി ഉപയോഗിച്ചുവരുന്ന പോസ്റ്റ്, ഷെയര്‍ എന്നീ വാക്കുകളെ ധ്വന്യാത്മകമായി ഉപയോഗിക്കുന്നു മറ്റൊരു പോസ്റ്റ്. ഫെയ്സ്ബുക്കിലെ പോസ്റ്റ് ഷെയര്‍ ചെയ്തു എന്ന മഹാപരാധത്തിന്റെ പേരില്‍ കുട്ടികളെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന പൊലീസുകാര്‍, ഒരു പെണ്‍കുട്ടിയെ കിട്ടിയിരിക്കുന്നു. നമുക്കവളെ ഷെയര്‍ ചെയ്താലോ.... എന്ന കമന്റോടെ ഷെയര്‍ എന്ന വാക്കിന്റെ യഥാര്‍ഥ അര്‍ഥത്തിലേയ്ക്കു തിരിച്ചെത്തുകയാണ്. ജയിലറയ്ക്കുള്ളില്‍ കിടക്കുന്ന രണ്ടു തടവുകാരെ കാണിച്ചുതരുന്നു മറ്റൊരു ചിത്രത്തില്‍. I am here for two murders. what are you here for ? എന്ന ചോദ്യത്തിന്, for two likes on face book എന്നാണ് അപരന്റെ മറുപടി.

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊന്ന് സ്ലിപ്പാവുന്ന യൂട്രസ്സുകള്‍ എന്ന പേരില്‍ ഡോക്ടര്‍ രജിത്കുമാറിന്റെ ഫോട്ടോയോടൊപ്പം കൊടുത്ത പോസ്റ്റാണ്. പെണ്‍കുട്ടികള്‍ ഓടുകയും ചാടുകയുമൊക്കെ ചെയ്താല്‍ അവരുടെ ഗര്‍ഭപാത്രം ഉടഞ്ഞുപോകാന്‍ സാധ്യതയുണ്ട് എന്നും, അതിനാല്‍ കുഞ്ഞുകുട്ടിപരാതീനങ്ങളുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ വല്ലാതെ നെഗളിക്കാതെ അടങ്ങിയൊതുങ്ങി നില്‍ക്കുകയാണ് നല്ലത് എന്നും, അങ്ങനെ ആഗ്രഹിക്കാത്തവര്‍ക്ക് എന്തുവേണമെങ്കിലും ആവാം എന്നുമായിരുന്നു രജിത്കുമാറിന്റെ ക്ലാസിന്റെ രത്നച്ചുരുക്കം. As a medical person... എന്ന സാക്ഷ്യപത്രത്തോടെയാണത്രെ ഈ ഡോക്ടര്‍ വിജ്ഞാനം വിളമ്പിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റ് മെഡിക്കല്‍ സയന്‍സില്‍ അല്ല, മൈക്രോബയോളജിയില്‍ ആണ് എന്ന സത്യം സദസ്സില്‍ മിക്കവര്‍ക്കും അറിയില്ലല്ലോ. രജിത് കുമാറിന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച് വിശദമായ ഒരു കുറിപ്പാണ്, കേരളാ സ്റ്റെയ്റ്റ് ഹെല്‍ത്ത് സര്‍വീസിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ദീപു സദാശിവന്‍ ഫെയ്സ്ബുക്കിലൂടെ നല്‍കുന്നത്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ രണ്ടു വീഡിയോ ഞാന്‍ കണ്ടു. രണ്ടും അങ്ങേയറ്റം അപലപനീയം... ഒരു ചെരുപ്പൂരി ആരേലും എറിഞ്ഞുപോയാലും മോശം പറയാനാവില്ല. എന്ന് പറഞ്ഞശേഷം വളരെ വിശദമായിത്തന്നെ ഡോ. ദീപു സദാശിവന്‍ തന്റെ നിലപാടുകള്‍ കാര്യകാരണസഹിതം വിശദീകരിക്കുന്നുണ്ട്. സ്ത്രീകളുടെയല്ല, പുരുഷന്മാരുടെ പ്രധാന ലൈംഗികാവയവങ്ങളാണ് ഡോ. രജിത്കുമാര്‍ പറഞ്ഞതുപോലെയുള്ള വെല്ലുവിളി നേരിടുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം എന്നും ഡോക്ടര്‍ സദാശിവന്‍ തുടരുന്നു. നിനക്ക് കുടുംബജീവിതം വേണമെങ്കില്‍ നീ അടങ്ങിയൊതുങ്ങിയിരിക്കണം. അല്ലെങ്കില്‍ പ്രശ്നമില്ല കേട്ടോ..എന്നായിരുന്നുവല്ലോ രജിത് കുമാര്‍ സാറിന്റെ ഉപദേശം. ഈ ഉപദേശം പുരുഷന്മാര്‍ക്കാണ് കൂടുതല്‍ യോജിക്കുക. കാരണം, സ്ത്രീയുടെ ജനനേന്ദ്രിയങ്ങളെല്ലാം വളരെ സുരക്ഷിതമായ രീതിയില്‍ ശരീരത്തിന്റെ ഉള്ളിലാണ് സൂക്ഷിച്ചിട്ടുള്ളത്. അസ്ഥികളുടെ ചട്ടക്കൂടുള്ള പെല്‍വസിനുള്ളില്‍ അനേകം ലിഗ്മെന്റുകള്‍മുഖേന ശക്തിയായി ബന്ധിച്ചാണ് ഗര്‍ഭപാത്രം കാണപ്പെടുക. ഗര്‍ഭിണിയല്ലാത്ത അവസ്ഥയില്‍ ഏകദേശം ഒരു പേരക്കയുടെ വലിപ്പമേ ഗര്‍ഭപാത്രത്തിന് ഉണ്ടാവുകയുള്ളൂ. സാധാരണ പരിക്കുകള്‍കൊണ്ട് ഒരു പോറല്‍പോലും യൂട്രസ്സിന് ഏല്‍ക്കില്ല. എന്നാല്‍, പുരുഷന്റെ പ്രധാന ലൈംഗികാവയവങ്ങള്‍ എല്ലാം എല്ലിന്റെയോ മസിലിന്റെയോ കവചമില്ലാതെ വെറും തൊലികൊണ്ടുമാത്രം ആവരണംചെയ്ത് ശരീരത്തിന് വെളിയിലാണ് കാണപ്പെടുന്നത്. നിസ്സാരമായ ആഘാതംപോലും അതിന് കനത്ത പരിക്ക് ഏല്‍പ്പിക്കാന്‍ പര്യാപ്തമാണ് എന്നും ഡോക്ടര്‍ സദാശിവന്‍ ഫെയ്സ്ബുക്കിലൂടെ വിശദീകരിക്കുന്നുണ്ട്.

പത്തുമിനിട്ടുമതി ഒരു പുരുഷന്‍ വിചാരിച്ചാല്‍ സ്പേം യൂട്രസ്സിലേയ്ക്കു പാസ്സ് ചെയ്യാന്‍... പിന്നെ പത്തുമാസം നീയാണ് കഷ്ടപ്പെടുന്നത്... എന്ന രീതിയിലാണല്ലോ രജിത്കുമാര്‍ എന്ന സര്‍ക്കാര്‍ ഇന്‍സ്ട്രക്ടര്‍ കുട്ടികള്‍ക്കു ക്ലാസെടുത്തത്. എന്താണ് ഇദ്ദേഹം ഉദ്ദേശിച്ചത്? സ്ത്രീകളെല്ലാം ഈ സ്പേം സ്വീകരിക്കാന്‍ കാലും അകത്തിവച്ച് കാത്തിരിക്കുകയാണെന്നോ? ഗര്‍ഭധാരണം എന്ന മഹത്തായ പ്രക്രിയയെക്കുറിച്ച്, വിവരം ഉണ്ടെന്ന് ഭാവിക്കുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ സംസാരിക്കുന്നത് മുമ്പ് കേട്ടിട്ടില്ല...എന്നാണ് ഡോക്ടര്‍ സദാശിവന്റെ വിശദീകരണം. യഥാര്‍ഥത്തില്‍ സ്ത്രീയുടെ ഔദാര്യമാണ് ഓരോ മനുഷ്യജന്മവും. ഗര്‍ഭാവസ്ഥയില്‍തൊട്ട് ഒരു സ്ത്രീ എടുക്കുന്ന തീരുമാനങ്ങളും ത്യാഗങ്ങളുമാണ് ഏതൊരു കുഞ്ഞിനെയും ആരോഗ്യവാനോ ആരോഗ്യവതിയോ ആക്കുന്നത്. ഈ പത്തുമാസം സ്ത്രീ അല്‍പ്പം ഉപേക്ഷ കാണിച്ചാല്‍ ജനിക്കുന്ന കുഞ്ഞ്, എത്ര വലിയ പുരുഷനാണെങ്കിലും ശാരീരികവും മാനസികവുമായ ദൗര്‍ബല്യങ്ങളോടെയും അംഗവൈകല്യത്തോടെയുമായിരിക്കും ജനിക്കുക. രോഗപ്രതിരോധശേഷിയും, തലച്ചോറിന്റെയും ശരീരത്തിന്റെയും പില്‍ക്കാലത്തേയ്ക്കുള്ള വളര്‍ച്ചയ്ക്കുവേണ്ട പല അനിവാര്യഘടകങ്ങളും കുഞ്ഞിനു ലഭിക്കുന്നത് അമ്മയുടെ മുലപ്പാലില്‍നിന്നാണ്. സ്വന്തം കഴിവില്‍ അഹങ്കരിക്കുന്ന ഏതൊരു പുരുഷനും ഓര്‍ക്കേണ്ടിയിരിക്കുന്നു, അവന്റെ മാനസികവും ശാരീരികവും ബൗദ്ധികവുമായ ഗുണഗണങ്ങള്‍ക്കു പിന്നില്‍ അമ്മ എന്നൊരു നിശ്ശബ്ദശക്തി ഉണ്ടായിരുന്നു എന്ന കാര്യം എന്നും ഡോക്ടര്‍ സദാശിവന്‍ തുടരുന്നു.

സ്ത്രീശാക്തീകരണത്തിനുവേണ്ടിയുള്ള വേദിയിലാണ്, ഡോക്ടര്‍ രജിത് കുമാര്‍ സ്ത്രീകള്‍ക്കെതിരെ സംസാരിച്ചത് എന്നത് അങ്ങേയറ്റം ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ക്ക് പുരുഷനോടൊപ്പം സ്വാതന്ത്ര്യം കൊടുക്കേണ്ട കാര്യമില്ല എന്ന് ചിന്തിക്കുകയും അത്തരം അഭിപ്രായങ്ങള്‍ തുറന്നുപറയുകയും ചെയ്യുന്ന നിരവധി രാഷ്ട്രീയനേതാക്കന്മാരും മതചിന്തകന്മാരുമൊക്കെയുണ്ടാവാം. പക്ഷേ അവര്‍ പുറത്തുനിന്നുപറയുന്ന അഭിപ്രായങ്ങളേക്കാള്‍ ദോഷംചെയ്യുന്നതാണ്, സ്ത്രീകളെ സഹായിക്കാന്‍വേണ്ടി സര്‍ക്കാര്‍ച്ചെലവില്‍ സംഘടിപ്പിക്കപ്പെട്ട ഒരു വേദിയില്‍വച്ച്, സര്‍ക്കാര്‍ പണംകൊടുത്ത് തീറ്റിപ്പോറ്റുന്ന ഒരു വിദഗ്ധന്‍ ശാസ്ത്രീയമായ സത്യങ്ങളാണ് എന്ന നാട്യത്തോടെ ശുദ്ധ വിവരക്കേട് വിളിച്ചുപറയുന്നത്. ഈ മാന്യന്‍ വിളിച്ചുപറയുന്ന വിവരക്കേടുകള്‍കേട്ട് സദസ്സാകെ ഷണ്ഡന്മാരെപ്പോലെ ചിരിച്ചുകളിച്ച് തമാശിച്ചപ്പോള്‍ ആര്യ എന്ന ഒരു പെണ്‍കുട്ടിമാത്രം ഇയാളുടെ ജല്‍പനങ്ങളെ ഒരു കൂവല്‍കൊണ്ടെങ്കിലും പ്രതിഷേധിക്കാന്‍ ശ്രമിച്ചു. നമ്മള്‍ക്ക് ആ മോളോട് ക്ഷമിക്കാം. ഇത് അവളുടെ കുഴപ്പമല്ല, അവളുടെ ജീനിന്റെ കുഴപ്പമാണ് എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ രജിത്കുമാര്‍ സംസ്കൃതഭാഷയില്‍ ആ പെണ്‍കുട്ടിയുടെ തന്തയ്ക്കുവിളിക്കുകയാണ് ചെയ്തത് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.

ആര്യയ്ക്കൊരു നൂറ് ആര്യമാര്‍ ജനിക്കട്ടെ... എന്ന് ആശംസിച്ചുകൊണ്ട്, സുഗതകുമാരി എഴുതിയ കുറിപ്പ് ഫെയ്സ് ബുക്കില്‍ വായിക്കാം. മിണ്ടാതെ കേട്ടുകൊണ്ടിരുന്ന വിമന്‍സ്കോളേജിലെ കുട്ടികളെക്കുറിച്ച്, എന്റെയും കോളേജാണത്, നിന്ദ്യമായ വാക്കുകള്‍കേട്ടാല്‍ തലകുനിച്ച് മിണ്ടാതെയിരിക്കുന്ന കുട്ടികളാണ് അവിടെയുള്ളതെന്നറിഞ്ഞ് ഞാന്‍ വ്യസനിക്കുന്നു, ലജ്ജിക്കുന്നു. ഒരു മനുഷ്യന്‍, അയാള്‍ അധ്യാപകനാകട്ടെ, ആരുമാകട്ടെ വേദിയില്‍ കയറിനിന്ന് പെണ്ണിന്റെ അഭിമാനത്തെ സ്പര്‍ശിക്കുന്ന ഭാഷയില്‍ സംസാരിച്ചപ്പോള്‍ ആ മനുഷ്യനെ വളഞ്ഞുവച്ച് ഘൊരാവോ ചെയ്യാന്‍ പ്രാപ്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇറങ്ങിപ്പോയ്ക്കൂടായിരുന്നോ? എഴുന്നേറ്റുനിന്ന് നിര്‍ത്തൂ എന്ന് ആജ്ഞാപിച്ചുകൂടായിരുന്നോ? കഷ്ടം കഷ്ടം... എന്റെ കുട്ടികളെപ്പറ്റി ഓര്‍മിച്ചു ഞാന്‍ തലകുനിക്കുന്നു. ആര്യ എന്ന ആ ഒരൊറ്റ പെണ്‍കുട്ടിയെ ഞാന്‍ മാറോടുചേര്‍ത്ത് അഭിനന്ദിക്കുന്നു. നന്നായി കുട്ടീ. അവഹേളനത്തിനുമുന്നില്‍ തിരിഞ്ഞുനില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു പെണ്ണെങ്കിലും ആ കേളികേട്ട കോളേജില്‍ ഉണ്ടായല്ലോ എന്ന സുഗതകുമാരിയുടെ വാക്കുകള്‍ക്ക് ഹൃദയത്തില്‍ത്തൊടുന്ന പൊള്ളല്‍ അനുഭവപ്പെടും. രജിത് കുമാറിനെ ബോധവല്‍ക്കരണത്തിനു തെരഞ്ഞെടുത്തയച്ച വിദ്യാഭ്യാസവകുപ്പിനെയും സുഗതകുമാരി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. ഹിംസാത്മകമായ പുരുഷാധിപത്യത്തിന്റെ ഭാഷയില്‍ വര്‍ത്തമാനംപറയുന്ന ഒരാളെ എന്തുയോഗ്യത കണ്ടിട്ടാണ് സര്‍ക്കാര്‍ ഈ ചുമതല ഏല്‍പ്പിച്ചയച്ചത് എന്നും സുഗതകുമാരി അത്ഭുതപ്പെടുന്നു.

ആറ്റുകാല്‍ പൊങ്കാലയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ഈയിടെ ഫെയ്സ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ്. സുഖമില്ലാത്ത തള്ളയ്ക്ക് റേഷനരിയെങ്കിലും ഇട്ട് കഞ്ഞിവച്ചുകൊടുക്കുന്നതാണോ ... നാടനരിയുമായി ആറ്റുകാല്‍പോയി പൊങ്കാലയിടുന്നതാണോ വലിയ പുണ്യം? എന്ന വലിയൊരു ചോദ്യമാണ് ഇതില്‍ ഉന്നയിക്കുന്നത്. ഓരോ മതക്കാര്‍ക്കും അവരുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് മതപരമായ ചടങ്ങുകളും ആരാധനകളും നടത്താന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ഒരു കൂട്ടര്‍ പൊങ്കാലയിടുന്നതിനെ ഇത്രയൊക്കെ വിമര്‍ശിക്കാനുണ്ടോ എന്നൊക്കെ മറുവാദം ഉന്നയിക്കാം. പക്ഷേ ഏത് ജനാധിപത്യ വ്യവസ്ഥയിലും ഒരാളുടെ സ്വാതന്ത്ര്യം മറ്റേയാളുടെ മൂക്കിന്‍തുമ്പില്‍ അവസാനിക്കുന്നു എന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും കാണിച്ചില്ലെങ്കില്‍ ആ ജനാധിപത്യം ഏറെക്കാലം നിലനില്‍ക്കില്ല. പൊങ്കാലയ്ക്കു രണ്ടുദിവസംമുമ്പ്, ഒരു ഞായറാഴ്ച ഈയുള്ളവനും തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായിരുന്നു. റോഡായ റോഡുമുഴുവന്‍ പൊങ്കാലക്കാര്‍ അടുപ്പിന്‍കല്ലിട്ട് ബുക്ക് ചെയ്തുവച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. സെക്രട്ടറിയറ്റിനുമുമ്പിലുള്ള തിരക്കുപിടിച്ച റോഡുപോലും ഒഴിവാക്കിയിരുന്നില്ല. പൊതുനിരത്തില്‍ അടുപ്പുകൂട്ടി പൊങ്കാല നടത്താന്‍ ഏതെങ്കിലും ഒരു മതക്കാര്‍ക്ക് ആരാണ് അനുവാദംകൊടുത്തത്? രാഷ്ട്രീയപാര്‍ടിക്കാര്‍ നിരത്തില്‍ പൊതുയോഗം നടത്തുന്നതിനെതിരെ വാളോങ്ങുന്ന കോടതികളൊന്നും ഈ പൊങ്കാലയുടെ തീയും പുകയും തിരക്കും കണ്ടില്ലെന്നുവരുമോ? അതോ നമ്മുടെ നീതിന്യായവ്യവസ്ഥ വെയില്‍കായുന്നത് ഇത്തരം അന്ധവിശ്വാസങ്ങളുടെ പുകക്കറുപ്പിലാണ് എന്നുണ്ടോ? വടക്കന്‍കേരളത്തിലെ പല ക്ഷേത്രങ്ങളിലും കലംകരി എന്നപേരില്‍ ഇതേ ചടങ്ങ് നടന്നുവരുന്നുണ്ടല്ലോ. അവിടെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെയാണ് അടുപ്പുകൂട്ടിക്കണ്ടിട്ടുള്ളത്. നാളെ അതും റോഡിലേക്ക് പടര്‍ന്നുകൂടായ്കയില്ല. പലരും കലംകരി എന്ന പ്രാദേശിക പേരു മാറ്റി പൊങ്കാലയാക്കിയിരിക്കുന്നു. ഒരു കൂട്ടര്‍ പൊങ്കാലയിട്ടു തുടങ്ങിയാല്‍ നാളെ മറ്റൊരു കൂട്ടര്‍ക്ക് കുരിശുനാട്ടാനും കുര്‍ബാന നടത്താനും നിസ്കരിക്കാനുമൊക്കെയുള്ള ഇടമായി പൊതുനിരത്തുകള്‍ മാറുകയില്ല എന്നതിന് എന്താണുറപ്പ്? പൊങ്കാലയായാലും പള്ളിപ്പെരുന്നാളായാലും ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ മതി എന്നു തീരുമാനിക്കുകയാവും ദൈവങ്ങള്‍ക്കും മനുഷ്യര്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ നല്ലത്.

പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന മാസത്തിലൊരിക്കല്‍ സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തമാണല്ലോ. ലോകമാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വിലയും ഇന്ത്യയിലെ പെട്രോളിന്റെ വിലയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് ഫെയ്സ്ബുക്കില്‍ കാണാം. 2007 നവംബര്‍ മുതല്‍ 2013 ഫെബ്രുവരി വരെയുള്ള വിലകളാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 2007ല്‍, 98.18 ഡോളറായിരുന്നു ലോകമാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 40 രൂപ 32 പൈസയും. ജൂലൈ 2008ല്‍ ക്രൂഡോയിലിന്റെ വില സര്‍വകാല റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. ലിറ്ററിന് 145.29 ഡോളര്‍. പെട്രോളിന്റെ വില ക്രമാനുഗതമായി ഉയര്‍ന്ന് 45രൂപ 62 പൈസയിലെത്തി. 2009 ജൂണില്‍ ക്രൂഡോയിലിന്റെ വില 72.04 ഡോളറായി കുറഞ്ഞെങ്കിലും ഇന്ത്യയില്‍ പെട്രോളിന്റെ വില 44രൂപ 72പൈസയില്‍ നിലയുറപ്പിച്ചു. പലതരം ഏറ്റക്കുറച്ചിലുകള്‍ക്കുശേഷം ഫെബ്രുവരി 2013ല്‍ പെട്രോള്‍വില 95.86 ഡോളറിലെത്തിയപ്പോള്‍, പെട്രോളിന്റെ വില 71രൂപ 28 പൈസയില്‍ എത്തിനില്‍ക്കുന്നു! അഞ്ചുവര്‍ഷംമുമ്പ് ലോകമാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്ന് 145 ഡോളറായിരുന്നപ്പോള്‍ കൊടുത്തതിന്റെ ഏകദേശം ഇരട്ടിവിലയാണ്, ക്രൂഡോയിലിന്റെ വില 95 ഡോളറില്‍ നില്‍ക്കുമ്പോള്‍ നാം ഇന്ന് പെട്രോളിന് കൊടുക്കുന്നത് എന്നര്‍ഥം. ഇതേക്കുറിച്ചൊക്കെ ആരോടാണ് പരാതിപറയുക? ഭരണാധികാരികളോടോ? പക്ഷേ, അവരും ഈ കൊള്ളലാഭത്തിന്റെ പങ്കുകച്ചവടക്കാരായി മാറുമ്പോഴോ? പങ്കുകച്ചവടക്കാരായി മാറുന്നു എന്നത് ആവേശത്തിനുവേണ്ടി പറയുന്നതല്ല, അതാണ് സത്യം എന്ന് ഇന്ന് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാം.

കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റും കിരീടമില്ലാത്ത രാജ്ഞിയുമായ സോണിയാഗാന്ധിയുടെ ആസ്തിയെക്കുറിച്ച് ഈയിടെ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടു. സോണിയ ലോകംകണ്ട നാലാമത്തെ രാഷ്ട്രീയ ധനികയെന്നാണ് ബിസിനസ്സ് ഇന്‍സൈഡ് മാഗസിന്‍ എഴുതിയിരിക്കുന്നത്. ആസ്തി ഒരു ലക്ഷം കോടി...! ഇറ്റലിയിലെ ഒരു സാധാരണ കൊല്ലന്റെ മകളായി ജനിച്ച സോണിയ, നിത്യവൃത്തിക്കുവേണ്ടി കേംബ്രിഡ്ജിലെ ഹോട്ടലില്‍ പണിയെടുത്തിരുന്ന സോണിയ, അവര്‍ ഇന്ത്യയിലേയ്ക്കുവന്നപ്പോള്‍ എങ്ങനെയാണ് പണം കായ്ക്കുന്ന മരമായത്? എവിടെനിന്നുകിട്ടി അവര്‍ക്ക് ഇത്രയധികം പണം? എന്താണ് അവരുടെ വരുമാനസ്രോതസ്സ്? മൂന്ന് വര്‍ഷത്തിനിടയില്‍ വിദേശയാത്രയ്ക്കായി ഈ മഹതി പൊടിച്ചത് 1880 കോടി രൂപയാണത്രെ!

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തലയിലെ ടര്‍ബന്‍ പഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ശരിയാക്കിക്കൊടുക്കുന്ന ചിത്രത്തിന്, ചെവി പുറത്തേയ്ക്കിടേണ്ട... പുറത്തു ജനങ്ങളുടെ നിലവിളി മാത്രമേ കേള്‍ക്കുന്നുള്ളൂ... എന്ന അടിക്കുറിപ്പ് കൊടുത്തത് ശ്രദ്ധേയമായിത്തോന്നി. നിലവിളി കേള്‍ക്കാതിരിക്കാന്‍ എളുപ്പമാണ്. കാരണം, അത് കേള്‍ക്കുക കേള്‍വിക്കാരന്റെ ആവശ്യമല്ല, നിലവിളിക്കുന്നവരുടെ അപേക്ഷയാണ്. കേട്ടില്ലെന്നു നടിച്ചാലും ഒരു നഷ്ടവും തനിക്കു സംഭവിക്കാനില്ല എന്ന് ചെവി അടച്ചുകെട്ടുന്നവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം. പക്ഷേ, നിലവിളിയുടെ അടുത്തഘട്ടം ആക്രോശമാണെന്നും അതിന്റെ സന്ദേശം അപേക്ഷയല്ല ഭീഷണിയാണ് എന്നും, അത് കേള്‍ക്കാതെപോയാല്‍ അപകടം തങ്ങള്‍ക്കുതന്നെയാണ് എന്നും ഭരണാധികാരികള്‍ ഓര്‍ക്കുന്നത് നന്ന്. കാരണം, ഏകാധിപത്യ ഭരണക്രമങ്ങളെപ്പോലും ജനങ്ങളുടെ ആക്രോശം തട്ടിത്തെറിപ്പിച്ചതിന്റെ ഓര്‍മപ്പുസ്തകമാണ് ചരിത്രം. ജനാധിപത്യ സംവിധാനത്തില്‍ അത് അത്രയൊന്നും അസംഭാവ്യമല്ലതന്നെ!

*
എം എം സചീന്ദ്രന്‍ ദേശാഭിമാനി 17 മാര്‍ച്ച് 2013

No comments: