Saturday, March 9, 2013

കേരളം പുറമ്പോക്കില്‍

ഇന്ത്യയുടെ ഭരണസംവിധാനത്തിന് ഫെഡറല്‍ സ്വഭാവമാണുള്ളതെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഒരു മിഥ്യയാണ്. കേന്ദ്രത്തോടുള്ള അമിതമായ ആശ്രിതത്വം സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം തകര്‍ത്തു. ത്രിതല പഞ്ചായത്തീരാജ് നിയമത്തിന്റെ പേരില്‍ അധികാരവികേന്ദ്രീകരണത്തെപ്പറ്റി മേനി നടിക്കുന്നവര്‍, സംസ്ഥാനങ്ങളുടെ അവശിഷ്ട അധികാരങ്ങള്‍പോലും കവര്‍ന്നെടുക്കുകയാണ്.

1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ദേശീയ വികസന സമിതി യോഗത്തില്‍ കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്ന് മുഖ്യമന്ത്രി ഇ എം എസ് വാദിച്ചു. അന്ന് കേരളത്തില്‍ ഭക്ഷ്യപ്രശ്നം രൂക്ഷമായിരുന്നു. കേന്ദ്രസഹായം ലഭിക്കാതെ വന്നപ്പോഴാണ് ഭക്ഷ്യധാന്യത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നത്. ആന്ധ്രയില്‍നിന്ന് അരി കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷം അഴിമതിയാരോപണം ഉയര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ വീര്‍പ്പുമുട്ടിച്ചു.

1967ല്‍ ഇ എം എസ് സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടിവന്ന മുഖ്യപ്രശ്നം ഭക്ഷ്യക്ഷാമംതന്നെയായിരുന്നു. കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ ഭക്ഷ്യവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് കേന്ദ്രവിരുദ്ധ സമരം പ്രഖ്യാപിച്ചത്. "ഭരണവും സമരവും" എന്ന നയം ഇ എം എസ് വ്യക്തമാക്കി: ""ഭരണത്തിലിരിക്കാന്‍ വേണ്ടി സമരം വിടാന്‍ പോകുന്നില്ല, സമരം നടത്താന്‍ വേണ്ടി ഭരണം വിടാനും പോകുന്നില്ല". കേന്ദ്ര അവഗണനയുടെ വ്യാപ്തി ഉയര്‍ത്തിക്കാട്ടിയ ഇ എം എസ്, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പുനഃപരിശോധിക്കാന്‍ കമീഷനെ നിയമിക്കണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി അണ്ണാദുരൈ ആവശ്യപ്പെട്ടത്്. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഒരേസമയം ഭരിച്ചിരുന്ന അവസരങ്ങളിലും കേരളത്തിന് അര്‍ഹമായ കേന്ദ്രസഹായം ലഭിച്ചില്ല. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരിയേക്കാള്‍ വളരെ കുറവായിരുന്നു എക്കാലവും. പദ്ധതിവിഹിതത്തിലും പദ്ധതിയിതര വിഹിതത്തിലും കേന്ദ്രനികുതി വിഹിതത്തിലും കേരളത്തിന് ജനസംഖ്യാനുപാതികമായ സഹായം നിഷേധിക്കപ്പെട്ടു. വിവിധ ബജറ്റുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡരഹിതവും വിവേചനപരവുമായ തീരുമാനങ്ങളാല്‍ അവഗണിക്കപ്പെട്ട കേരളം ഇന്ത്യയിലെ അധഃസ്ഥിത സംസ്ഥാനമായി മുദ്രയടിക്കപ്പെട്ടു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകൂടങ്ങളോട് ദാസ്യമനോഭാവം പുലര്‍ത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര അവഗണനയ്ക്കെതിരെ ഒരിക്കലും ശബ്ദിച്ചില്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍, കേന്ദ്രത്തിലും കേരളത്തിലും ഒരേകക്ഷി ഭരിച്ചാല്‍ കേരളത്തിന് വന്‍നേട്ടങ്ങളുണ്ടാകുമെന്നാണ് എ കെ ആന്റണി പ്രഖ്യാപിച്ചത്. കേരളം ചോദിക്കുന്നതെല്ലാം ചുരത്തുന്ന കാമധേനുവാണ് കേന്ദ്രസര്‍ക്കാരെന്ന് ഡല്‍ഹിയിലെ ഈ രണ്ടാം സുല്‍ത്താന്‍ പറഞ്ഞു. എന്നാല്‍, കേരളത്തിനുവേണ്ടി തന്റെ വകുപ്പിലെ പദ്ധതികള്‍ കൊണ്ടുവരാന്‍പോലും യുഡിഎഫ് ഭരണത്തില്‍ ധൈര്യമില്ലെന്നാണ് ആന്റണി പിന്നീട് വിലപിച്ചത്്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നശേഷം രണ്ടുതവണയും പൊതുബജറ്റിലും റെയില്‍വേ ബജറ്റിലും കേരളത്തെ തിരസ്കരിക്കുകയാണുണ്ടായത്. 2012ലെ ബജറ്റില്‍ കേരളത്തിന് പ്രത്യേക പാക്കേജ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീമ്പിളക്കിയത്. ബജറ്റിന് മുമ്പുതന്നെ ബംഗാളും ബിഹാറും പ്രത്യേക പാക്കേജ് നേടിയെടുത്തു. കടക്കെണിയിലായ കര്‍ഷകരെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും സഹായിക്കാനുള്ള പദ്ധതികള്‍പോലും അന്ന് അംഗീകരിച്ചില്ല. 6000 കോടി ചെലവുവരുന്ന കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്രബജറ്റ് വിഹിതം 60 കോടി രൂപ മാത്രമായിരുന്നു. അന്ന് ഡല്‍ഹി മെട്രോയ്ക്ക് 6600 കോടി രൂപയും ബംഗളൂരു മെട്രോയ്ക്ക് 3350 കോടിയും ചെന്നൈ മെട്രോയ്ക്ക് 3400 കോടിയും അനുവദിച്ചു. പുതിയ ബജറ്റില്‍ ചെന്നൈ മെട്രോയ്ക്ക് 2121 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് 130 കോടി രൂപ മാത്രം. കൊച്ചി മെട്രോ ഇനി നിരങ്ങിയേ നീങ്ങൂ.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ മരണമണി മുഴങ്ങുകയാണ്. ഒന്നാംഘട്ടത്തില്‍ 4010 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന വിഴിഞ്ഞത്തെപ്പറ്റി ബജറ്റില്‍ പരാമര്‍ശംപോലുമില്ല. എന്നാല്‍, തൂത്തുക്കുടിയുടെ ഔട്ടര്‍ ഹാര്‍ബര്‍ വികസനത്തിന് 7500 കോടി രൂപയാണ് നീക്കിവച്ചത്. അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍നിന്ന് വിഴിഞ്ഞത്തിന് 10 നോട്ടിക്കല്‍ മൈല്‍ അകലംമാത്രമാണ്. തൂത്തുക്കുടി 129 നോട്ടിക്കല്‍ മൈല്‍ അകലെയാണ്. വിഴിഞ്ഞം തുറമുഖപദ്ധതി അട്ടിമറിക്കുകയെന്ന ചില സ്വദേശ-വിദേശ ലോബികളുടെ നീക്കമാണ് വിജയിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 20 ആവശ്യങ്ങളും കേന്ദ്രധനമന്ത്രി ചിദംബരം ചവറ്റുകുട്ടയിലിട്ടു. കേരളം എന്ന വാക്ക് ബജറ്റില്‍ മഷിയിട്ടുനോക്കിയാലും കാണാനാവില്ല. കേന്ദ്ര നികുതികളില്‍നിന്നുള്ള കേരളത്തിന്റെ വിഹിതത്തില്‍ ഒരു വര്‍ധനയുമില്ല. റെയില്‍വേ ബജറ്റില്‍ പുതിയ പാത, പാത ഇരട്ടിപ്പിക്കല്‍, സര്‍വേ, ഗേജ് മാറ്റം, വ്യവസായ പദ്ധതികള്‍ എന്നിവയിലൊന്നും കേരളമില്ല. 2008ല്‍ പാലക്കാട് കോച്ച് ഫാക്ടറിയോടൊപ്പം പ്രഖ്യാപിച്ച സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ ഫാക്ടറിയില്‍നിന്ന് പുതിയ കോച്ചുകള്‍ ഇറങ്ങിയെങ്കിലും, പാലക്കാട് ഇപ്പോഴും കടലാസില്‍മാത്രം. കേരളം ആസ്ഥാനമായ റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരിപാത തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളെല്ലാം നിരാകരിക്കപ്പെട്ടു. കേരളത്തിന് അര്‍ഹമായത് കണക്കുപറഞ്ഞുവാങ്ങാന്‍ കഴിവില്ലാത്ത ഭീരുക്കളാണ് ഇന്ന് കേരളം ഭരിക്കുന്നത്്. ബജറ്റിന് മുമ്പുതന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനുമുമ്പാകെ അണിനിരത്തുന്നതില്‍ പരാജയപ്പെട്ട കേരളത്തിലെ മന്ത്രിമാര്‍ പിച്ചച്ചട്ടിയുമായി കേന്ദ്രമന്ത്രിമാരുടെ തിണ്ണ നിരങ്ങുകയാണ്. കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യത്തിനായി കാത്തുകെട്ടിക്കിടക്കുന്ന വടക്കുനോക്കിയന്ത്രമായി കേരളം മാറി.

കേന്ദ്രത്തില്‍ കേരളത്തില്‍നിന്ന് എട്ടംഗ മന്ത്രിപ്പടയുണ്ടായിട്ടും ബജറ്റില്‍ ലഭിച്ചത് 1733 കോടി രൂപയാണ്. എന്നാല്‍, തമിഴ്നാടിന് ലഭിച്ചത് 15,228 കോടി രൂപയുടെ പദ്ധതികളാണ്. ജയലളിത ഭരിച്ചാലും കരുണാനിധി ഭരിച്ചാലും കേന്ദ്രത്തില്‍ ചിദംബരമായാലും മാരനായാലും തമിഴ്നാടിന്റെ ആവശ്യങ്ങള്‍ വിലപേശി വാങ്ങുന്നതില്‍ അവര്‍ ഒറ്റക്കെട്ടാണ്. കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മിക്കവരും മലയാളികളാണെങ്കിലും അവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ കേരളസര്‍ക്കാരിന് കഴിയുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മിക്ക സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബികള്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളം എന്നൊരു സംസ്ഥാനം ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലില്ല. ഇന്ത്യയുടെ പുറമ്പോക്കിലാണ് കേരളത്തിന്റെ സ്ഥാനം. കേന്ദ്രവും കേരളവും തമ്മിലുള്ള ബന്ധം പഴയ ജന്മി-കുടിയാന്‍ ബന്ധംപോലെയാണ്. തമ്പുരാന്‍ അമൃതേത്തുമ്പോള്‍ കരിക്കാടി മോന്തി ജീവിക്കേണ്ടവര്‍.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി 09 മാര്‍ച്ച് 2013

No comments: