Thursday, March 14, 2013

കീചകവധം കൂത്ത്

അനന്തരം പാണ്ഡവന്മാര്‍ അജ്ഞാതവാസത്തിങ്കലേക്കായിട്ട് പ്രവേശിക്കുമ്പോള്‍ നടക്കുന്ന കഥയാണ്. കഥ എന്നു കേട്ടപ്പ്ളക്കും ചിലര്‍ ഉറങ്ങാനുള്ള പുറപ്പാടായി. ഏയ് മൂപ്പിലാനേ കോട്ടുവായൊന്നുമിടണ്ട. ഇതങ്ങനെ ഉറങ്ങാനുള്ള കഥയൊന്നുമല്ല. ലേശം എരിവും പുളീം ഒക്കെയൊണ്ട്. ദാ... അപ്പ്ളക്കും എണിറ്റല്ലൊ കാര്‍ന്നോര്. പ്രായമൊക്കെയായില്ലെ കാര്‍ന്നോരെ. പേരക്കുട്ടികളെ നോക്കി അടങ്ങിയൊതുങ്ങി കഴിഞ്ഞൂടെ. എരിവും പുളീം എന്നു കേട്ടതോടെ ചാടിയെണീറ്റൂല്ലോ. വയസ്സമ്മാരേം വിശ്വസിക്കാന്‍ കൊള്ളാതായി. ശിവ.. ശിവ... കലികാല വിളയാട്ടം. വേഷം മാറി പാണ്ഡവന്മാര്‍ വിരാടരാജ്യത്തിങ്കലേക്ക് പ്രവേശിച്ചു. എല്ലാം ഒരുതരം വേഷംകെട്ടാണല്ലോ. ദാ... അവന്‍ നോക്കണു. അവന്റെ വേഷത്തിന് വല്ല പ്രശ്നോമുണ്ടോന്നാ നോട്ടം.

ഒറ്റക്കമ്മല്, അമരക്ക് തിരിയിട്ട പോലെ മുടി, അരക്കെട്ടിനും താഴെ ഇറക്കിക്കിടത്തിയ പാന്റ്സ്, നിങ്ങള് പിടിച്ചില്ലെങ്കി ഞാനിപ്പ വീഴും എന്ന മട്ടിലാണെ പാന്റ് തൂങ്ങിക്കെടക്കണത്. അവന്‍ ഒരു ശുദ്ധഹൃദയനാണെന്ന് കണ്ടാ അറിയാം. ഒളിച്ചുവയ്ക്കാന്‍ ഒന്നൂല്ലേയ്.കൊരങ്ങനും അങ്ങ്നാ. ഒന്നും ഒളിക്കാറില്ല. വേഷം മാറി പാണ്ഡവന്മാര്‍ വിരാടരാജ്യത്തിങ്കലേക്ക് പ്രവേശിക്ക്ണു. വിരാടരാജധാനിയിലെ ഉദ്യാനം കേമാണെ. മാകന്ദോല്‍ക്കരമഞ്ജരീമധുഝരീ- മത്താന്യപുഷ്ടാംഗനാ- ചഞ്ചു ദഞ്ചിതപഞ്ചമാഞ്ചിതതരേ കേളീവനേ മോഹനേ ച്ചാല്‍, തേന്‍മാവുകളുടെ സമൂഹത്തിലുള്ള പൂങ്കുലകളുടെ തേന്‍പ്രവാഹത്താല്‍ മദിച്ച കുയില്‍പേടകളുടെ കൊക്കുകളില്‍നിന്ന് പുറപ്പെട്ട പഞ്ചമസ്വരത്തില്‍ അത്യന്തമനോഹരമായ ഉദ്യാനാണെ അത്. ഈ തേന്‍മാവ് എന്നൊക്കെ പറഞ്ഞാല്‍ ഇപ്പ്ളത്തെ കുട്ട്യോള്‍ക്ക് മനസ്സിലാവോ ആവോ?

ദാ അവന്റെ നോട്ടം കണ്ടാ അറിയാം. അവനൊന്നും പിടികിട്ടീട്ടില്ല്യാന്ന്. മാവ് കൊഴച്ചിട്ട് തേനൊഴിക്കണേന്തിനാന്നാ അവന്റെ ചിന്ത. നട്ട് നനച്ച് ഒന്നും പിടിപ്പിക്കണ ശീലോല്ല്യല്ലോ ഇപ്പോ. ഒക്കെ വരവല്ലെ. അച്ഛനെമമ്മയെയുമൊക്കെ ഇങ്ങനെ കിട്ടുമെന്നാ പറയണെ. നല്ലത് നോക്കി എടുക്കാല്ലോ. അങ്ങനെ കുയിലുകള്‍ മനോഹരമായി പാടുന്ന ഉദ്യാനത്തിങ്കലേക്കാണ് വേഷം മാറി പാണ്ഡവരുടെ വരവ്. ചില മന്ത്രിമാരൊക്കെ വേഷം കെട്ട്യാ നടക്കണെന്ന് കേക്കണ്ണ്ട്. വേഷം കെട്ടുകാരും ഉണ്ടത്രെ. ധര്‍മപുത്രര് കങ്കനായിട്ടാ വേഷം. ഭീമന്‍ വലലനായിട്ടാ വരണെ. ഹായ്... അവന്റെ ചിരി കണ്ടോ!. അവനും ഒരു കൂട്ടുകിട്ടീന്നാ അവന്റെ വിചാരം. ഡാ.. നിന്നെപ്പോലെ വഷളനല്ല, വലലന്‍. ച്ചാല്‍ പാചകക്കാരന്‍. പാചകം എന്ന് കേട്ടേയുള്ളൂ, ദാ എഴുന്നേല്‍ക്ക്ണു. ഇരിപ്പ് ഒറയ്ക്കണില്ല്യ ല്ലേ. ചോറുകാലായിട്ടില്ല്യ. വിളിക്കാം. പാചകക്കാരന്റെ കാര്യാ പറഞ്ഞത്. അര്‍ജുനന്‍ ബൃഹന്നളയായിട്ടാ വേഷം കെട്ടീരിക്കണത്. ആരാ ബൃഹന്നള?

നൃത്തഗീതാദികളിലി- ന്നെത്രയും കൗശലമുള്ള നര്‍ത്തകിയാം ബൃഹന്നള... നൃത്തോം സംഗീതോം ഒക്കെ പഠിപ്പിക്കും. സംഗീതനാടക അക്കാദമിയില്‍ വല്ല ഒഴിവുമുണ്ടോ ആവോ? കലാമണ്ഡലം ആയാലും മതി. ചിലരങ്ങനാണേ. എവിടെയെങ്കിലും കൊണ്ടുപോയി അങ്ങ് ഇരുത്തിയേക്കും. പ്രതിഭ പാഴായിപ്പോവാതിരിക്കാനാണേ. അപ്പോ പാഞ്ചാലിക്കെന്താ വേഷം?. പാഞ്ചാലീന്ന് പറഞ്ഞേള്ളൂല്ലോ, എന്താ അവിടെ ഒരിളക്കം. ഒരാപ്ലിക്കേഷന്‍ കൊടുത്തേക്കാം എന്ന മട്ടിലാ ഓരോരുത്തര് നില്‍ക്കണേ. ഒരൊഴിവ് വരുമ്പോ വിളിക്കാതിരിക്കില്ല്യാന്നാ അവന്റെ വിചാരം. ദാ നിന്നെത്തന്നെ. മസിലൊക്കെ പെരുപ്പിച്ച് നിക്കണൊണ്ടല്ലൊ. ഭീമനാന്നാ വിചാരം. ദേഹം കണ്ടാല്‍ പഞ്ചായത്തുകാര് തറവാടക വാങ്ങൂല്ലോ. ശരീരം മാത്രേ ദൈവം കൊടുത്തോള്ളൂ. പണത്തോളം ബുദ്ധി കൊടുത്തില്ല്യാന്ന് കണ്ടാല്‍ അറിയാം. എത്ര ഇറക്കുമതി ചെയ്താലും അതൊക്കെ കയറ്റുമതി ചെയ്തു കളയും എന്ന മട്ടിലല്ലേ അവന്റെ ശരീരം. ഇറക്കുമതി, കയറ്റുമതി... ഇറക്കുമതി... കയറ്റുമതി എന്ന മട്ടിലല്ലേ അവന്റെയൊരു ജൈത്രയാത്ര. പാഞ്ചാലിക്കെന്താ വേഷം?.

സൈരന്ധ്രിയായിട്ടാണെ നിക്കണെ. എന്താ ഒരഴക്..! ശശിമുഖി, ഗജഗമന. ലക്ഷ്മിദേവിയാണോ..? രതിദേവിയാണോ..? സുരസുന്ദരികളില്‍ മറ്റാരെങ്കിലുമാണോ എന്ന് ഏത് കാടനും സംശയിച്ചുപോകും. ദാ.. അയാള്‍ക്ക് ദേഷ്യം വരണു. കണ്ടിട്ട് ഒരു മലയാളം മാഷാണെന്നാ തോന്നണെ. കാടന്‍ എന്ന് പറയാമോ എന്നായിരിക്കും സംശയം. കാടന്‍ എന്ന് പറഞ്ഞതുകൊണ്ട് വനത്തെ സ്നേഹിക്കുന്നവന്‍ എന്നേ ഉദ്ദേശിച്ചുള്ളു. വനത്തെ സ്നേഹിക്കുന്നവനാണല്ലൊ വനം മന്ത്രി. ഏത് വനത്തിലെ മന്ത്രിയാണെങ്കിലും മറ്റേ ശരമേറ്റാല്‍ പണി തീര്‍ന്നൂല്ലോ. ഏതാ ശരം?. മന്മഥശരം!. ദാ മൂപ്പിലക്കും കാമദേവന്റെ അമ്പുകൊണ്ടു എന്ന മട്ടിലാ കെടക്കണെ. കാര്‍ന്നോര്‍ക്ക് കൊണ്ടത് കാമദേവന്റെ അമ്പല്ല, കാലദേവന്റെ അമ്പാ. കണ്ടാലും കണ്ടാലും കൊതിതീരില്ല്യ സൈരന്ധ്രിയെ. അത്രക്കാണെ അഴക്. ഗജഗമനേ! പികലാപേ!-കച- വിജിതകലാപികലാപേ! ആരഹോ നീ സുകപോലെ- സാക്ഷാല്‍- ചാരുത വിലസുകപോലെ കാമദേവന്‍ കണ്ടാല്‍പോലും കാലു കഴുകിപ്പോവും. അപ്പോ പിന്നെ ദാ അവന്റെ കാര്യം പറയണോ. കൊതീം പിടിച്ച് അങ്ങനെ നിക്ക്യാണ്. എന്താ നിന്റെ പേര്? ഗണേശന്‍ എന്നോ മറ്റോ ആണോ?. ഗണേശന്‍ എന്ന് വച്ചാ ഗണപതി. ഗണപതിക്ക് ഇങ്ങനാണേ. നല്ല സദ്യ കണ്ടാല്‍ വായില് കപ്പലോടിക്കാവുന്ന മട്ടിലങ്ങനെ നില്‍ക്കും.

പൂന്തോട്ടത്തില്‍ പൂക്കളിറുത്തുകൊണ്ട് നില്‍ക്കുകയാണ് സൈരന്ധ്രി. അപ്പ്ളാണ് കൊട്ടരത്തിനകത്തുനിന്ന് രണ്ടു കണ്ണുകള്‍ മിസൈലുപോലെ വന്ന് തറയ്ക്കുണു. കൊട്ടാരം ന്ന് പറഞ്ഞാല്‍ നമ്മുടെ മന്ത്രിമന്ദിരം പോലെ കേമാണെ. ആരാ നോക്കണെ?. കീചകന്‍. വിരാടരാജാവിന്റെ അളിയനാണെ കക്ഷി. അളിയന്‍, അനന്തരവന്‍, മക്കള്‍ അങ്ങനെയൊക്കെയാണല്ലൊ ഭരണം. പൂ പൊട്ടിക്കുകയാണ് സൈരന്ധ്രി. കീചകന്‍ വനം മന്ത്രികൂടിയാണല്ലോ.

ജനങ്ങളുടെ ആവശ്യത്തിനാണല്ലൊ മന്ത്രി. തന്റെ ഒരു പ്രജയ്ക്ക് പൂവിനോടൊരു കൊതി. കീചകന്‍ ചെന്നു. സൈരന്ധ്രി, നിനക്ക് ഒരു പൂവല്ല, പൂങ്കാവനം തന്നെ ഞാന്‍ തരാം. എന്റെ ഹൃദയം നിറയെ നിനക്കുവേണ്ടി വിടര്‍ന്ന വിവിധയിനം പൂക്കളാണ്. എന്റെ ശരീരം ഇപ്പോള്‍ ഒരേമേര്‍ജിങ് കേരളയാണ് സൈരന്ധ്രി. തണ്ടാര്‍ശരശരനിരകൊണ്ടുകൊണ്ടു മമ കൊണ്ടല്‍വേണീ...മനതാരില്‍ ഇണ്ടല്‍ വളരുന്നു. അതുകൊണ്ട് സൈരന്ധ്രീ വാ. നിനക്കെന്തു വേണം?.

കൊട്ടാരത്തിലെ രണ്ടു വകുപ്പ് എന്റെ കൈയിലുണ്ട്. കാടും കളീം. മല്ലീശരവില്ലിനോടു മല്ലിടുന്ന നിന്റെ ചില്ലീയുഗം കൊണ്ടെന്നെ തല്ലല്ലേ... പല്ലവാംഗീ നീയിങ്ങനെ സങ്കടപ്പെടല്ലെ... എന്നെ മാറോടണയ്ക്കൂ... പല്ലവാംഗീ എന്റെ വല്ലഭയായ് വരൂ... ഇങ്ങനെ അങ്ങ്ട് വിസ്തരിച്ചൂ കീചകന്‍. ഇരിക്കപ്പൊറുതിയില്ലാതായാ പിന്നെയെങ്ങ്നാ!..

ഊണില്ല്യാ, ഒറക്കോല്ല്യാ, ഫയല് നോക്കാന്‍ പറ്റണില്ല്യാ... ഒരു എരിപൊരിസഞ്ചാരം. അപ്പോ സൈരന്ധ്രി പറഞ്ഞതെന്താച്ചാല്‍ വേണ്ട, പരനാരിയില്‍ മോഹം വേണ്ടാ ആകെ കൊഴപ്പാവും. കീചകനുണ്ടോ സമ്മതിക്ക്ണു. ഒറ്റ വാശി. എന്തിനാ പേടിക്കണേ. എനിക്ക് പണം ണ്ട്. പദവി ണ്ട്. പാറാവ് ണ്ട്. അണികള്‍ണ്ട്. അതില്‍ കൂടുതല്‍ ന്താ വേണ്ടേ. ഇങ്ങനെയൊക്കെയായി കീചകന്‍. ദാ.. അവനൊരു സംശയം. ഇത്രയൊക്കെ പണച്ചെലവുള്ള കാര്യാണോ ഇതെന്നാ അവന്റെ ഒരു തോന്നല്. അങ്ങനെ കാമാതുരനായി നില്‍ക്കുന്ന കീചകനോട് സൈരന്ധ്രി വീണ്ടും പറഞ്ഞു. പണ്ട് സീതാദേവിയെ കണ്ട് കൊതിച്ച രാവണന് പറ്റീതറിയാല്ലോ. ഭരണോം പോയി, ജീവനും പോയി. എന്റെ കാര്യം നോക്കാന്‍ അഞ്ച് ഗന്ധര്‍വന്മാരുണ്ട്. അവരിതറിഞ്ഞാല്‍ ആകെ കൊഴപ്പാവും. അടിച്ചവര് ശരിപ്പെടുത്തിക്കളയും. ദാ അടീന്ന് കേട്ടപ്പോ അവന്‍ പതുക്കെ സ്ഥലം വിട്ണു. എന്തോ അത്യാവശ്യം ഉണ്ടത്രെ. ഇതുവരെ ഉണ്ടാവാതിരുന്ന ഒരു ധൃതി പെട്ടെന്നങ്ങനെ ണ്ട്ാവേണേയ്. ചിലരങ്ങനെയാണേ. ശര്യാക്കിക്കളയും, എന്നെ ശരിക്കറീല്ല എന്നൊക്കെ പറയും. സംഗതി കൊഴപ്പാണെന്ന് തോന്ന്യാ പിന്നെ കാണില്ല. എങ്ങനെ പോയീന്ന് ആര്‍ക്കും പിടികിട്ടില്ല്യ. സൈരന്ധ്രി ഗന്ധര്‍വന്മാരെക്കുറിച്ച് പറഞ്ഞിട്ടൊന്നും കീചകന്‍ ഇളകിയില്ല. അവരെവ്ട്യാ?. ഗള്‍ഫിലാ?. എന്നായി കീചകന്‍.

താന്‍ ഇതുപോലെ എത്ര ഗന്ധര്‍വന്മാരെ കണ്ടിരിക്ക്ണൂന്നായി കീചകന്‍. അഞ്ചല്ല, അഞ്ഞൂറ് ഗന്ധര്‍വന്മാരുണ്ടെങ്കില്‍ തനിക്ക് പുല്ലാണ്. പക്ഷേ പഞ്ചബാണനെ തോല്‍പിക്കാന്‍ കഴിയണ്ല്ല്യല്ലോ സൈരന്ധ്രീ. അതുകൊണ്ട് സൈരന്ധ്രീ വരിക. എത്ര നാളാ ഭരണം ണ്ടാവ്ക എന്നൊക്കെ ആര്‍ക്കാ പറയാന്‍ കഴിയ്ാ?. ഇങ്ങനെയൊക്കെ തുടങ്ങ്യാ ഇപ്പോ എന്താ ചെയ്യാ?. ശല്യം ങ്ങ്ട് തൊടര്ക തന്നെ. ഖേദിക്ക്ണൂ, യാചിക്കണൂ. കാലില് വീഴ്ണൂ. അനുരാഗാണ്‍ല്ലൊ അനുരാഗം. ചൊറി വന്ന പോലെയാണ്. പിന്നെ അതങ്ങ്ട് പടരും. അപ്പോ സൈരന്ധ്രി പറഞ്ഞു ഒരു ദിവസം താന്‍ വരാം. സ്വര്‍ഗം ഇറങ്ങി എന്ന് തോന്നി കീചകന്. വരാനുള്ള ആ കാത്തിരിപ്പുണ്ടല്ലൊ, അത് സഹിക്കണ്ല്ല്യ. സൈരന്ധ്രിയെ സ്വീകരിക്കാന്‍ കീചകന്‍ ഒരുക്കം തുടങ്ങി. ഷര്‍ട്ട് ഇട്ണു, മാറ്ണു. വിഗ്ഗ് വയ്ക്കണു, മാറ്റണു. മുഖത്ത് ചായം പൂശ്ണു, മായ്ക്കണു. എന്നിട്ടും ഒരു തൃപ്തിക്കുറവ്. തല ചരിച്ച് നോക്ക്ണു, കുനിച്ച് നോക്ക്ണു. ഒടുവില്‍ തീരുമാനിച്ചു. ഇത് മതി.

സുഗന്ധപൂരിതമായ മുറിയിലേക്ക് കീചകന്‍ പ്രവേശിക്കുകയാണ്. നടനാണെങ്കിലും പരിഭ്രമവും നാണവുമൊക്കെയുണ്ട്. കൊതിച്ച മഴവില്ലിനെ കിട്ടിയിരിക്കയല്ലെ. കീചകന്‍ അഴകിയ രാവണനായി മുറിയില്‍ പ്രവേശിച്ചു. അതിരഹസ്യമായാണ് വരവ്. ഇതൊക്കെ അല്ലെങ്കിലും മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലല്ലോ. പിന്നീട് ഒരംഗീകാരം വാങ്ങിയാല്‍ മതിയല്ലോ. മുറിയില്‍ ഇരുട്ട്. തപ്പിത്തടഞ്ഞാണ് വന്നത്. സൈരന്ധ്രീസംഗമേഛയില്‍ പരിസരബോധം തന്നെ അസാരം പോയിട്ടുണ്ട്. ദാ.. മെത്തയില്‍ കെടക്ക്ണു സൈരന്ധ്രി. മുഖംമറച്ചാണ് കിടപ്പ്. നാണമായിരിക്കും. ക്ഷണിച്ച്വരുത്തിയിട്ട് വാര്‍കുഴലി ഉറങ്ങുകയാണോ!. കീചകന്‍ മെല്ലെ മെയ് തലോടി. വെണ്ണയിലല്ലല്ലോ കല്ലിലാണോ താന്‍ തലോടുന്നതെന്ന് ശങ്കിക്കേ, പുതപ്പു മാറ്റി. അയ്യോ.. സൈരന്ധ്രിയല്ല ഇത്. ഒരു തടിയന്‍. വലലന്‍. പി സി ജോര്‍ജിനെപ്പോലെ. താന്‍ ചീഫ് കുക്കല്ലേ?. ചീഫ് വിപ്പും ചീഫ് കുക്കും ഒക്കെ ഒന്ന് തന്നെ എന്ന് ആക്രോശിക്കുകയും അമറുകയും മല്‍പ്പിടുത്തം തുടങ്ങുകയും ചെയ്തു. സന്ദര്‍ഭത്തിനനുസരിച്ച് ഉപകീചകന്മാരും രംഗത്തെത്തി.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

No comments: