Thursday, March 21, 2013

കൗമാരക്കാരും സമ്മതലൈംഗികതയും

രാജ്യത്താകമാനം കുട്ടികളും കൗമാരക്കാരും സ്ത്രീകളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. നിയമം കൂടുതല്‍ കര്‍ക്കശമാക്കി പീഡകര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ചിന്തകളുടെ ഭാഗമായി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതിനുള്ള പ്രായപരിധി 16 ആക്കി നിലനിര്‍ത്തുന്നതിനാണ് ആദ്യം കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്! എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന് വ്യക്തമല്ല. കൗമാരകാലത്തിലെ ലൈംഗികത ഉപയോഗിച്ച് പ്രതികാരപരമായി കുടുക്കുമെന്നാണെങ്കില്‍ പെണ്‍കുട്ടിക്ക് ഏതുഘട്ടത്തിലും ഞാന്‍ സമ്മതം കൊടുത്തിരുന്നില്ലെന്ന് വ്യാഖ്യാനിക്കാമല്ലോ. എല്ലാ പീഡനങ്ങളും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായി വ്യാഖ്യാനിക്കപ്പെടുന്നതിനുള്ള നിയമപരമായ സാധ്യതയാണ് അപ്പോള്‍ തെളിഞ്ഞത്. നിറഞ്ഞ മടിശീലക്കാര്‍ക്ക് വ്യാഖ്യാനശേഷിയും കൂടുമല്ലോ. സര്‍ക്കാര്‍ തീരുമാനം വലിയ പ്രതിഷേധത്തിന് ഇടവരുത്തിയതോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായപരിധി 18 ആക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

ലൈംഗിക പീഡനത്തിന് ഇരയാകുന്നവരുടെയും പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ പെടുന്നവരുടെയും പ്രായം ശ്രദ്ധിക്കുക. ഭൂരിപക്ഷം പെണ്‍കുട്ടികളും പതിനാറോ അതില്‍ താഴെയോ പ്രായമുള്ളവരായിരിക്കും. മിക്കവാറും ഒന്‍പതിലോ പത്തിലോ പഠിക്കുന്നവര്‍! എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? മിക്കപ്പോഴും പ്രേമബന്ധത്തില്‍ പ്രലോഭിപ്പിക്കപ്പെട്ടാണ് ഇത്തരത്തില്‍ കുടുങ്ങുന്നതെന്നും കാണാം. പുറത്തുവന്ന വാര്‍ത്തകള്‍ മാത്രമല്ല, അതിലും എത്രയോ അധികം ക്ലിനിക്കല്‍ അനുഭവങ്ങളും സൂചിപ്പിക്കുന്നത് ഇതുതന്നെ. എന്താണ് ഇതിന്റെ കാരണം? ഇതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ഇവിടെയാണ് കൗമാരക്കാരെ സംബന്ധിച്ച ശാസ്ത്രീയ പരിശോധന ആവശ്യമായി വരുന്നത്. കേവലമായ വികാരപ്രകടനങ്ങള്‍കൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. എന്താണ് കൗമാരം? എന്താണ് കൗമാരവികാസത്തിന്റെ സവിശേഷത? കുട്ടിത്തംവിട്ട് മുതിര്‍ന്ന ഘട്ടത്തിലേക്കുള്ള പ്രയാണത്തിന്റെ സവിശേഷമായ വികാസഘട്ടത്തെ കൗമാരമെന്ന് വിളിക്കാം. 12 മുതല്‍ 18 വയസ്സുവരെയുള്ളവരെയാണ് ആധുനിക വൈദ്യശാസ്ത്രം കൗമാരക്കാരുടെ ഗണത്തില്‍ പെടുത്തുന്നത്. എന്നാല്‍, ഭരണഘടനയില്‍ കൗമാരക്കാരില്ല, കുട്ടികളേയുള്ളു. ഈ അവസ്ഥാന്തരഘട്ടത്തില്‍ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസഘട്ടം പൂര്‍ത്തിയാക്കി അവര്‍ മുതിര്‍ന്ന വ്യക്തിയാകുന്നു. 18 വയസ്സ് പൂര്‍ത്തിയാക്കുന്ന അവരെ ഭരണഘടന മുതിര്‍ന്ന വ്യക്തിയായി പരിഗണിച്ച് വോട്ടവകാശവും വിവാഹത്തിന് അനുമതിയും നല്‍കുന്നു. എന്നാല്‍, കൗമാര വികാസപ്രക്രിയ ഒരേപോലെയല്ല. 12-13 വരെയുള്ള ആദ്യഘട്ടം, 14 മുതല്‍ 16 വരെയുള്ള മധ്യ&ിശേഹറല;ഘട്ടം, 17 മുതല്‍ 18 വരെയുള്ള അവസാന ഘട്ടം എന്നിങ്ങനെ മൂന്നായി വിഭജിക്കാം. മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലും അവര്‍ വ്യക്തി- കുടുംബ- സാമൂഹിക (സുഹൃത്തുക്കള്‍)- വിദ്യാഭ്യാസ-വൈകാരിക- ലൈംഗിക തലങ്ങളില്‍ വിഭിന്നമായ വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കുകയും തരണംചെയ്യുകയും ചെയ്യുന്നു. എന്നാല്‍, ആദ്യ-മധ്യ ഘട്ടങ്ങളില്‍ വിശിഷ്യാ മധ്യഘട്ടത്തിലാണ് അവര്‍ എല്ലാതലങ്ങളിലും ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത്. ഒന്‍പത്, പത്ത് ക്ലാസിലെ കുട്ടികളെ മെരുക്കുന്നതിനാണ് മാതാപിതാക്കളും അധ്യാപകരും ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്ന് ഓര്‍ക്കുമല്ലോ! ജൈവികമായ വളര്‍ച്ചയോടൊപ്പം സംഭവിക്കുന്ന മാനസികവികാസം അവരില്‍ കൂടുതല്‍ ആകാംക്ഷയും താല്‍പ്പര്യങ്ങളും അന്വേഷണത്വരയും സൃഷ്ടിക്കുന്നുണ്ട്. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ അവര്‍ ഓരോ പ്രശ്നങ്ങളിലും ചെന്നുപെടും. എല്ലാം നേരിട്ട് അനുഭവിച്ചറിയുന്നതിന് നിരന്തരം ശ്രമിക്കും. വികാരപരമായാകും അവര്‍ തീരുമാനങ്ങളെടുക്കുന്നത്. എല്ലാം ഉടന്‍ വേണമെന്ന അവസ്ഥ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കുടുംബത്തില്‍നിന്ന് അകന്ന് അവര്‍ കൂട്ടുകാരിലേക്ക് എത്തും. എല്ലാറ്റിനും അവര്‍ കൂട്ടുകാരെ സമീപിക്കുന്നത് ഓര്‍ക്കുക. ഈ ഘട്ടത്തില്‍ അവരില്‍ സ്വാഭാവികമായി വൈകാരികവും ലൈംഗികവുമായ താല്‍പ്പര്യങ്ങള്‍ ഉടലെടുക്കും. എതിര്‍ലിംഗത്തിലുള്ളവരോട് താല്‍പ്പര്യം ഉണ്ടാവുകയും ഒരു വിഭാഗംപേര്‍ വൈകാരിക പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെടുകയുംചെയ്യും.

കൗമാരപ്രണയങ്ങള്‍ ലൈംഗിക ബന്ധത്തിലേക്കു കൂടി വ്യാപിക്കുന്ന പ്രവണത കഴിഞ്ഞ ദശകങ്ങളില്‍ വര്‍ധിച്ചുവന്നിട്ടുണ്ട്. മധ്യഘട്ട കൗമാരക്കാരാകും വലിയതോതില്‍ പ്രണയബന്ധത്തിലേക്ക് നയിക്കപ്പെടുന്നത്. മധ്യഘട്ടകൗമാരത്തിലെ സവിശേഷമായ വികാരത്തള്ളിച്ചയുടെയും കൗതുകത്തിന്റെയും കാലത്തില്‍ തങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആരുമായും അവര്‍ വൈകാരികമായ അടുപ്പത്തിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് പ്രണയത്തിലേക്കും ലൈംഗികതയിലേക്കും! വൈകാരികമായ നിഷ്കളങ്കതയാണ് മധ്യഘട്ടകൗമാരകാലത്തിന്റെ സവിശേഷത. പ്രായമോ, സ്റ്റാറ്റസോ വൈവാഹിക അവസ്ഥയോ ഒന്നും ഇവിടെ പ്രശ്നമാകണമെന്നില്ല. ശരി ഇനി ലൈംഗികതയാകാം എന്ന് ആരും പ്രഖ്യാപിക്കുന്നില്ലെന്നാണ് കൗമാരക്കാരെ ചികിത്സിക്കുന്ന ആളെന്ന നിലയില്‍ മനസിലാകുന്നത്. ഇവിടെ പ്രണയത്തില്‍ മറുവശത്തുള്ള ആളിന്റെ കൗശലംപോലിരിക്കും കാര്യങ്ങളുടെ ഗതിയും വേഗവും. കാമുകനു വേണ്ടി അവര്‍ എന്തും ചെയ്യും. ബസിലെ കിളിയായ വൃക്കരോഗിയായ കാമുകനുവേണ്ടി ഒരു മധ്യവര്‍ഗ മധ്യഘട്ട കൗമാരക്കാരി സ്വന്തം വീട്ടിലെ അലമാരയില്‍ നിന്ന് വിലമതിക്കാനാവാത്ത വലിയ പണ്ടമാണ് എടുത്തു കൊടുത്തത്! ഇത് വിറ്റശേഷം അയാള്‍ കാമുകിക്ക് ഒരു മൊബൈല്‍ സമ്മാനമായി വാങ്ങി നല്‍കി! വിദഗ്ധമായ ഇടപെടലിനൊടുവില്‍ കാമുകന്‍ വൃക്കരോഗവുംകൊണ്ട് പമ്പകടന്നു. ഇത്തരം ഘട്ടങ്ങളില്‍ കാമുകന്റെ കൗശലം കാമുകിയെ ബോധ്യപ്പെടുത്തുകയെന്നതാകും

ശിശുമാനസികാരോഗ്യ വിദഗ്ധന്റെ ഭഗീരഥ പ്രയത്നം. കൗശലക്കാരനായ കാമുകന്മാര്‍ക്ക് പ്രലോഭിപ്പിച്ച് വശീകരിക്കുന്നതിനും പ്രണയം ഏത് രീതിയില്‍ തിരിച്ചുവിടുന്നതിനും കഴിയുന്ന വികാസകാലമാണ് മധ്യഘട്ടകൗമാരമെന്നര്‍ഥം. ഇന്നത്തെ സ്വാഭാവികമായ പ്രണയ പ്രലോഭനത്തിലെ എല്ലാ നാടകങ്ങള്‍ക്കുമൊടുവില്‍ നമ്മുടെ കുട്ടി കോടതിയില്‍ എത്തിയിരുന്നുവെങ്കിലോ? വഴിതെറ്റിയവളായി വ്യാഖ്യാനിക്കപ്പെട്ട് ജീവിതത്തിന്റെ ചെളിക്കുണ്ടിലേക്ക് ഒതുക്കപ്പെടുമായിരുന്നു. എന്തായാലും നമ്മുടെ നിഷ്കളങ്കയായ കാമുകിക്ക് ഒന്നും സംഭവിച്ചില്ല. മാല പോയതുമാത്രം നഷ്ടം. ഇങ്ങനെ എത്രയെത്ര മധ്യഘട്ട കൗമാരകാല കഥകള്‍. ഇത്തരം മോഷണങ്ങള്‍ വഴിതെറ്റലിന്റെ ലക്ഷണമാണെങ്കില്‍ എല്ലാ കൗമാരകാല പ്രണയിനികളും അങ്ങനെയാണെന്ന് നമ്മള്‍ നിഗമനത്തിലെത്തേണ്ടിവരും. എത്ര രഹസ്യങ്ങളാണ് പ്രണയവേളയില്‍ അവര്‍ മാതാപിതാക്കളില്‍നിന്ന് ഒളിച്ചുവയ്ക്കുന്നത്! എന്റെ കുട്ടി അങ്ങനെ അല്ല, ഞാന്‍ അങ്ങനെയാണ് വളര്‍ത്തുന്നത് എന്നിങ്ങനെയുള്ള വാദങ്ങള്‍ക്കൊന്നും ഇവിടെ സാധുതയില്ലെന്ന് ഓര്‍ക്കുക.

ഇതൊക്കെ കൗമാരകാലത്ത് ഏത് വീട്ടിലും സംഭവിക്കാം. ഇത്തരം അനുഭവങ്ങളുണ്ടാകുന്നവര്‍ മോശക്കാരും അല്ലാത്തവര്‍ നല്ലവരും എന്ന ലളിത സമവാക്യങ്ങള്‍ക്കൊന്നും ഇവിടെ സ്ഥാനമില്ല. ഇത് മധ്യഘട്ട കൗമാരകാല സവിശേഷതയാണെന്നര്‍ഥം. എന്തായാലും ഇത്തരം കൗമാരകാല പ്രണയിനികളെ &ഹറൂൗീ;വഴിതെറ്റിയവരായി കാണുന്നതിന് ശിശുമാനസികാരോഗ്യ വിദഗ്ധര്‍ തയ്യാറല്ല. എന്നാല്‍, കൗമാരവികാസത്തിന്റെ അവസാനഘട്ടത്തില്‍ സ്ഥിതി വളരെ മെച്ചപ്പെടും. 18 കഴിയുന്നതോടെ ഏകദേശം 80 ശതമാനംപേരും കൗമാരത്തിന്റെ ചപലതകളും വൈകാരിക സ്വഭാവ സവിശേഷതകളും വെടിഞ്ഞ് മാതാപിതാക്കളോടൊപ്പം ഉത്തരവാദിത്തമുള്ളവരായി മാറും. പിന്നീട് വേഗത്തില്‍ ആര്‍ക്കും അവരെ പ്രണയത്തിലേക്ക് നയിക്കുന്നതിന് കഴിയുകയില്ല. കാര്യങ്ങള്‍ വസ്തുതാപരമായി വിശകലനംചെയ്ത് ബുദ്ധിപരമായ (വിചാരപരമായ) തീരുമാനത്തിലെത്തിച്ചേരും. എന്തുകൊണ്ടാണ് മധ്യഘട്ട കൗമാരത്തില്‍നിന്ന് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രകടമായ ഈ മാറ്റം?

കൗമാരക്കാരുടെ തലച്ചോറിന്റെ മുന്‍ ഭാഗത്തെ പ്രീ ഫ്രോണ്ടല്‍ ദളം സവിശേഷവും ഗുണപരവുമായ വികാസത്തിന് വിധേയമാകുന്നുണ്ട്. ഇത് സംഭവിക്കുന്നത് ആദ്യ മധ്യഘട്ട വികാസകാലത്താണ്. അങ്ങനെ അവര്‍ അവസാനഘട്ട കൗമാരകാലത്തില്‍ ബുദ്ധിപരമായ വികാസം പൂര്‍ത്തിയാക്കുന്നു, യുക്തിപൂര്‍വം തീരുമാനമെടുക്കുന്നവരായി മാറുന്നു. പിന്നീട് പ്രണയത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ കൂടി സമ്മതലൈംഗികതയിലേക്ക് അവര്‍ സാധാരണഗതിയില്‍ എത്തിപ്പെടുകയില്ല. ഈയൊരു സാഹചര്യത്തില്‍ പെണ്‍കുട്ടി 16 വയസ്സില്‍ കൊടുക്കുന്ന സമ്മതത്തിന് എന്ത് വിലയാണുള്ളത്? അത് സമ്മതമാണോ? വൈകാരിക നിഷ്കളങ്കതയെ സമ്മതമായി കാണുന്നത് എന്തു മാത്രം ക്രൂരതയാണ്? ബുദ്ധിവളര്‍ച്ച പൂര്‍ത്തിയാകാത്തവര്‍ നല്‍കുന്ന സമ്മതത്തെ എങ്ങനെ നിയമപരമായ സാധുത കല്‍പ്പിക്കുന്നതിന് കഴിയും?

ഈ വികാസഘട്ടത്തില്‍ നമ്മള്‍ക്ക് കാഴ്ചയില്‍ അവരെ മുതിര്‍ന്നവരായി തോന്നുമെങ്കിലും നിഷ്കളങ്കമായ വൈകാരികാവസ്ഥയിലാണ് അവര്‍ ഉള്ളതെന്ന് അറിയുക. അവര്‍ എല്ലാവരെയും പ്രണയിക്കുന്നതിന് അങ്ങനെ നില്‍ക്കുകയല്ല, മറിച്ച് അത് അവരുടെ വികാസഘട്ട സവിശേഷതയാണെന്നോര്‍ക്കുക. ഭരണഘടനാപരമായി ഒരു പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍മാത്രമേ വിവാഹത്തിന് അനുമതിയുള്ളു. മറിച്ചുള്ളതെല്ലാം നിയവിരുദ്ധവും. അപ്പോള്‍, കേന്ദ്രസര്‍ക്കാരിന്റെ ആദ്യതീരുമാന പ്രകാരം 16 വയസ്സുകഴിഞ്ഞാല്‍ സമ്മതലൈംഗികതയില്‍ ഏര്‍പ്പെടാം. അതായത് കല്യാണം 18 വയസ്സില്‍ കഴിച്ചാല്‍ മതി, അതുവരെ വേണമെങ്കില്‍ രണ്ടുവര്‍ഷം ജീവിതം ആനന്ദിച്ചുകൊള്‍ക എന്ന്! ചുരുക്കത്തില്‍ മനശാസ്ത്രപ്രകാരമായാലും ഭരണഘടനാപരമായാലും വിശിഷ്യ നമ്മുടെ തനത് സംസ്കാരപരമായാലും 16 വയസ്സിലെ സമ്മതലൈംഗികതയ്ക്ക് സാധുതയില്ലെന്ന് ഓര്‍ക്കുക. മറിച്ച് അത് പീഡകവര്‍ഗത്തിന് വ്യാഖ്യാനത്തിനും രക്ഷപ്പെടലിനും മാത്രമായിരിക്കും സഹായകരമാവുക. ഇത് കേവലമായ സ്ത്രീ വിഷയമല്ല; മറിച്ച് പൊതുപ്രശ്നമാണ്.

*
ഡോ. ആര്‍ ജയപ്രകാശ് ദേശാഭിമാനി 21 മാര്‍ച്ച് 2013

No comments: