Tuesday, April 30, 2013

അരക്ഷിത കേരളം

സമൃദ്ധ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസിയുടെ ആഭിമുഖ്യത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ബഹുജനശ്രദ്ധ ആകര്‍ഷിക്കാത്ത ഒരു പരിപാടിയായി മാറി. യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ രാഷ്ട്രീയമാറ്റമുണ്ടാകും എന്നാണ് കെപിസിസി പ്രസിഡന്റ് നടത്തിയ പ്രഖ്യാപനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാറ്റി മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണ സംവിധാനമോ, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരെയാകെ മാറ്റിക്കൊണ്ടുള്ള ഒരു പുനഃസംഘടനയോ ലക്ഷ്യമിട്ടാണ് ഈ യാത്ര. ഇതിനകം പുറത്തുവന്ന വാര്‍ത്തകളിലൂടെ അത് വ്യക്തമാകുന്നുണ്ട്. ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനുമേല്‍ തന്റെ ഗ്രൂപ്പിന്റെ മേധാവിത്വം സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് കോണ്‍ഗ്രസ് സംഘടനയിലും ഭരണത്തിലും പിടിമുറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ യാത്ര എന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

യാത്രയോടനുബന്ധിച്ച് ചെന്നിത്തലയുയര്‍ത്തിയ മുദ്രാവാക്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വികസനകാര്യത്തിലും ക്രമസമാധാന സംരക്ഷണത്തിലും പരാജയമാണെന്ന പരസ്യമായ കുറ്റപ്പെടുത്തലാണ് മുഴച്ചുനില്‍ക്കുന്നത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ വികസനരംഗം സമ്പൂര്‍ണമായി മുരടിപ്പിച്ചു. വൈദ്യുതിരംഗത്തും ഗതാഗതമേഖലയിലും കുടിവെള്ള വിതരണരംഗത്തും പൊതുവിതരണ മേഖലയിലുമുള്ള സര്‍ക്കാരിന്റെ സമീപനം കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കയാണ്. എമര്‍ജിങ് കേരള നടത്തി വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന് പറഞ്ഞ ഒരു കാര്യവും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി ഇല്ലാത്ത സംസ്ഥാനത്ത് ആരും മുതല്‍മുടക്കാന്‍ തയ്യാറാവുന്നില്ല എന്നത് വ്യക്തമായി. എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും പുതിയ പദ്ധതികളൊന്നും സംസ്ഥാനത്തേക്ക് വന്നില്ല. ഈ സാഹചര്യത്തിലാണ് സമൃദ്ധ കേരളം എന്ന മുദ്രാവാക്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫ് ഭരണത്തില്‍ പട്ടികവര്‍ഗ കോളനികളില്‍ അട്ടപ്പാടിയില്‍മാത്രം 35 നവജാത ശിശുക്കളാണ് മരിച്ചത്. ഇപ്പോള്‍ മരണങ്ങള്‍ സംഭവിക്കുന്ന ആദിവാസി കോളനികളിലൂടെ കുറച്ചുനാള്‍ മുമ്പ് കെപിസിസി പ്രസിഡന്റ് സഞ്ചരിച്ചിരുന്നു. യുഡിഎഫ് ഇടപെടലുകള്‍ പ്രഹസനംമാത്രമാണെന്നാണ് ഇതില്‍നിന്ന്് വ്യക്തമാകുന്നത്. ആദിവാസികോളനികള്‍ കുടിവെള്ളക്ഷാമവും ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധികളും കൊണ്ട് ദുരിതമനുഭവിക്കുമ്പോള്‍ സമൃദ്ധകേരളം എന്ന മുദ്രാവാക്യം പാര്‍ശ്വവല്‍ക്കരിക്കരിക്കപ്പെട്ട ജനസമൂഹം എങ്ങനെയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞു.

കെപിസിസി പ്രസിഡന്റ് മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നത്: "ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഇന്ത്യയിലെ സ്വര്‍ഗമാക്കി മാറ്റാന്‍ നമുക്ക് കഴിയുമായിരുന്നു. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ആ ദിശയില്‍ മുന്നോട്ടുപോകുന്നതിന് സാധിച്ചില്ല" എന്നാണ്. കേരളസംസ്ഥാനം രൂപീകരിച്ചശേഷം 56 വര്‍ഷത്തിനിടയിലെ 36 വര്‍ഷവും സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളായിരുന്നു. 20 വര്‍ഷം മാത്രമാണ് എല്‍ഡിഎഫ് അധികാരത്തിലിരുന്നത്. അതിനാവട്ടെ, ഒരിക്കലും തുടര്‍ച്ചയുണ്ടായതുമില്ല. ഇതിന്റെ അനന്തരഫലമായാണ് കേരളത്തിന്റെ വികസനരംഗത്ത് പ്രതിസന്ധികള്‍ ഉണ്ടായത്. കോണ്‍ഗ്രസ് സ്വീകരിച്ചുവന്ന മുതലാളിത്ത വികസന നയങ്ങള്‍ രാജ്യത്താകെ നടപ്പാക്കിയതിന്റെ ഭാഗമായി ഇന്ത്യയിലാകെയും വികസനരംഗത്ത് മുരടിപ്പുണ്ടായി. ഇതൊക്കെ മറച്ചുപിടിക്കാനുള്ള വൃഥാവ്യായാമമാണ് കെപിസിസിയുടെ ഇതുസംബന്ധിച്ച പ്രചാരണ കോലാഹലങ്ങള്‍. കെപിസിസി പ്രസിഡന്റിന്റെ ലേഖനത്തില്‍ "സുരക്ഷിതത്വത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു കേരളം എന്നാല്‍, ഇന്ന് അതിന് മാറ്റം സംഭവിച്ചിരിക്കുന്നു" എന്നും പറയുന്നുണ്ട്. മുന്‍പില്ലാത്തവിധം അക്രമം, കൊലപാതകം, കൊള്ള, പിടിച്ചുപറി, മറ്റ് മാഫിയാ പ്രവര്‍ത്തനങ്ങള്‍, സ്ത്രീപീഡനം തുടങ്ങിയവ പെരുകുന്നു എന്നാണ് ആക്ഷേപിച്ചിരിക്കുന്നത്. ഇത് ആഭ്യന്തര വകുപ്പിനെതിരായുള്ളകുറ്റപത്രമാണ്.

ഉമ്മന്‍ചാണ്ടിഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനത്തിന്റെ സ്ഥിതി എന്താണ് എന്ന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി നടത്തിയ വെളിപ്പെടുത്തലില്‍ക്കൂടി പുറത്തുവന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ 2050 ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായി എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്തുവന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അറിഞ്ഞ് സ്തംഭിച്ചു നില്‍ക്കുന്ന ജനങ്ങളുടെ മുന്നിലേക്കാണ് ഈ കണക്കും വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. മാത്രമല്ല, യുഡിഎഫ് ഭരണത്തില്‍ 1976 ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സംസ്ഥാനമായി കേരളം മാറി. സ്ത്രീകള്‍ക്കെതിരായി നടന്ന മറ്റ് പീഡനങ്ങള്‍ സംബന്ധിച്ച് 23,853 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. 371 സ്ത്രീകള്‍ യുഡിഎഫ് ഭരണകാലത്ത് കൊലചെയ്യപ്പെട്ടു. ഇത്തരം കണക്കുകളാണ് സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറി എന്ന് കെപിസിസി പ്രസിഡന്റിനെക്കൊണ്ട് വിലയിരുത്തുന്ന സ്ഥിതി ഉണ്ടാക്കിയത്. ആഭ്യന്തരമന്ത്രിയുടെ സ്വന്തം മണ്ഡലമായ കോട്ടയത്തുമാത്രം ഈ കാലയളവില്‍ ഏഴ് കൊലപാതകങ്ങള്‍ നടന്നു. ഓട്ടോഡ്രൈവറായ ഗോപിനാഥക്കുറുപ്പിനെ കുത്തിക്കൊന്നു. പൂക്കട നടത്തുന്ന ശ്രീരാമന്‍ കൊലചെയ്യപ്പെട്ടു. നേര്‍ത്ത സൂചി കുത്തിയിറക്കിയാണ് ഇയാളെ കൊലപ്പെടുത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ രണ്ട് കേസുകളിലെയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കണ്ടത്തില്‍ ടൂറിസ്റ്റ്ഹോം മാനേജര്‍ ഗോപിനാഥന്‍നായരെ പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ക്രിമിനലുകളാണ് കൊലപ്പെടുത്തിയത്. നാഗമ്പടം ബസ് സ്റ്റാന്‍ഡിന്റെ സമീപത്തുവച്ച് സദാനന്ദനെ കുത്തിക്കൊന്നു. തങ്കമ്മ എന്ന സ്ത്രീയെ കോടാലികൊണ്ട് അടിച്ചുകൊന്ന് ചെവി അറുത്തെടുത്ത് സ്വര്‍ണം കവര്‍ന്നു. പനച്ചിക്കാട്ട് ഡിവൈഎഫ്ഐ നേതാവ് ഫിലിപ്പ് ജോണിനെ കൊലപ്പെടുത്തി. നാട്ടകത്ത് സിപിഐ എം പ്രവര്‍ത്തകന്‍ എം അനീഷ് കൊല്ലപ്പെട്ടു. സ്വന്തം മണ്ഡലത്തില്‍പോലും സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കാത്ത മന്ത്രിക്ക് എങ്ങനെ സംസ്ഥാനത്തെ രക്ഷിക്കാന്‍ കഴിയും?

കോട്ടയം ഇപ്പോള്‍ കള്ളന്മാര്‍ വിലസുന്ന നഗരമായി മാറി. നാട്ടകത്ത് മറിയപ്പള്ളിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നു. കോട്ടയം മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്സില്‍ പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്നവരുടെ സ്വര്‍ണം കൊള്ളയടിക്കപ്പെട്ടു. മറിയപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കള്ളന്‍ കയറി വിലപിടിച്ച സാധനങ്ങളും കംപ്യൂട്ടറും മോഷ്ടിച്ചു. കോട്ടയത്തെ കുന്നത്ത് കളത്തില്‍ ജ്വല്ലറിയില്‍ സിനിമാ സ്റ്റൈലില്‍ എട്ടു കിലോ സ്വര്‍ണം കൊള്ളയടിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു നേരെവരെ കല്ലേറുണ്ടായി. എറിഞ്ഞവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പുതുപ്പള്ളിയിലെ നിലക്കല്‍പള്ളിയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ ആളെയും ഇതുവരെ പിടികൂടിയിട്ടില്ല. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രദേശങ്ങളില്‍പോലും മനുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം കൊടുക്കാന്‍ സാധിക്കാത്ത സര്‍ക്കാരിനെതിരെയാണ് ചെന്നിത്തല കുറ്റപത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കണ്ണൂരില്‍ നാറാത്ത് ആയുധ പരിശീലനത്തിനിടെ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയ സംഭവം സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്. വിദേശ കറന്‍സികളും ആയുധപരിശീലനത്തിനുള്ള സാമഗ്രികളും ബോംബുനിര്‍മാണത്തിനുള്ള ആധുനിക സംവിധാനങ്ങളും വെട്ടിക്കൊലപ്പെടുത്തല്‍ പരിശീലിക്കാനുള്ള മനുഷ്യഡമ്മിയുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ഉണ്ട് എന്നതാണ് വസ്തുത. ഇത്തരത്തിലുള്ള കേസ് രജിസ്റ്റര്‍ചെയ്താല്‍ ഉടന്‍തന്നെ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കേണ്ടതാണ്. എന്നാല്‍, അന്വേഷണം അവര്‍ക്ക് കൈമാറാതെ തെളിവുകള്‍ നശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തീവ്രവാദികളെ പിടിക്കാന്‍ നേതൃത്വം നല്‍കിയ മയ്യില്‍ എസ്ഐയെ സ്ഥലംമാറ്റിക്കൊണ്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. മുസ്ലിം ലീഗിന് പങ്കാളിത്തമുള്ള ഭരണം ലഭിച്ചതോടെ ദേശവിരുദ്ധ ശക്തികള്‍ രഹസ്യപ്രവര്‍ത്തനം ശക്തിപ്പെടുത്തി. മറ്റൊരുഭാഗത്ത് മുസ്ലിം തീവ്രവാദം ചൂണ്ടിക്കാണിച്ച് ഹിന്ദു വര്‍ഗീയശക്തികള്‍ അവരുടെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനം അവര്‍ക്ക് ഉത്തേജനം നല്‍കിയിരിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ സമാധാനം ഉറപ്പുവരുത്താന്‍ സാധ്യമാകാത്തത് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ആഭ്യന്തര രംഗത്തെ സമീപനംകൊണ്ടാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന്റെ പരിസരത്തു വച്ച് തോക്കും കൊടുവാളുമായി ഒരാളെ പിടികൂടിയ സംഭവം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ അവസ്ഥ എത്ര വികലമാണ് എന്ന് വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലയിലെ വളയത്തുനിന്ന് ഒരാള്‍ നീളന്‍ തോക്കും കൊടുവാളുമായി കണ്ണൂര്‍ ജില്ലയിലെ പിണറായിവരെ എത്തിയിട്ടും പൊലീസിന് മനസിലാക്കാന്‍ സാധിച്ചില്ല. ഇയാളെ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത് നാട്ടുകാരാണ്. നാട്ടുകാര്‍ക്കുള്ള ജാഗ്രതപോലും പൊലീസിനില്ല. ആ കേസിന്റെ അന്വേഷണം ആര്‍എംപി നേതൃത്വത്തിലേക്ക് എത്തുമെന്ന് വ്യക്തമായതോടെ കേസന്വേഷണംതന്നെ മരവിപ്പിച്ചു. പിണറായി വിജയനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് താനവിടെ പോയതെന്നും പിണറായി വിജയന്‍ പങ്കെടുത്ത മറ്റൊരു പരിപാടിസ്ഥലത്തു വച്ചും താന്‍ വെടിവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ആള്‍ത്തിരക്ക് മൂലമാണ് അന്നത്തെ ശ്രമം പാളിപ്പോയതെന്നുമാണ് പിടികൂടപ്പെട്ട വ്യക്തി വ്യക്തമാക്കിയത്. പൊതുയോഗസ്ഥലത്ത് തോക്കുമായെത്തിയ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല എന്നാണ് ഇതില്‍നിന്ന് മനസിലാവുന്നത്. ആര്‍ക്കും തോക്കും മാരകായുധങ്ങളുമായി സഞ്ചരിക്കാനും ആരെ വേണമെങ്കിലും അപായപ്പെടുത്താനും എവിടെവച്ചു വേണമെങ്കിലും ആയുധപരിശീലനം നടത്താനുമൊക്കെ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറി.

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത പ്രദേശമായി കേരളം മാറി. വീട്ടില്‍ തനിച്ചിരിക്കുന്ന സ്ത്രീകള്‍ കൊലചെയ്യപ്പെടുകയും പീഡനങ്ങള്‍ക്ക് ഇരയാവുകയുംചെയ്യുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊല്ലുന്നു. മന്ത്രിയുടെ ഭാര്യക്കുപോലും സ്വന്തം വീട്ടില്‍ സുരക്ഷിതത്വം നല്‍കാന്‍ കഴിയാത്ത ഒരു ഭരണത്തിന് എങ്ങനെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ കഴിയും? ഇത്തരമൊരു സര്‍ക്കാര്‍ അധികാരത്തില്‍ തുടരേണ്ടതുണ്ടോ എന്നാണ് കെപിസിസി ആലോചിക്കേണ്ടത്.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 30 ഏപ്രില്‍ 2013

No comments: