Thursday, April 11, 2013

ആര്‍ട്ടിസാന്‍സ് വകുപ്പിന്റെ ആവശ്യകത

നിര്‍മാണ- തയ്യല്‍- കരകൗശല മേഖലകളില്‍ പണിചെയ്യുന്ന അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ ശക്തമായി നടപ്പാക്കുകയാണ്. ഈ നയത്തിന്റെ ഭാഗമായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാനുള്ള അനുവാദം എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും പാചക വാതകത്തിന്റെ സബ്സിഡി പിന്‍വലിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ രൂക്ഷമായ വിലക്കയറ്റം തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു.

കേരളത്തില്‍ 42 ലക്ഷത്തോളം ആര്‍ട്ടിസാന്‍സുകള്‍ ഉണ്ടെന്നാണ് കണക്ക്. പരമ്പരാഗത പണിയായുധങ്ങള്‍കൊണ്ട് തൊഴില്‍ ചെയ്തുവന്ന ഇവരുടെ തൊഴില്‍ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങളാണുണ്ടായത്. ഈ മാറ്റങ്ങള്‍ ഇവരുടെ തൊഴിലിനെയും പ്രതിസന്ധിയിലാക്കി. ആധുനിക യന്ത്രങ്ങള്‍ കടന്നുവന്നതോടെയും മുതലാളിത്തവികാസവും പുത്തന്‍ വിപണന സമ്പ്രദായങ്ങളും ആവിര്‍ഭവിച്ചതോടെയും പരമ്പരാഗത തൊഴിലാളികള്‍ തൊഴില്‍രഹിതരാകുന്ന സ്ഥിതി സംജാതമായി. യന്ത്രനിര്‍മിത ഉല്‍പ്പന്നങ്ങളോട് മത്സരിക്കാന്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയാതെ വരികയും പരമ്പരാഗത തൊഴില്‍ മേഖലയാകെ പ്രതിസന്ധിയിലാകുകയും ചെയ്തു. പരമ്പരാഗത ആര്‍ട്ടിസാന്‍സ് വിഭാഗങ്ങളായ മരപ്പണി, ഇരുമ്പുപണി, സ്വര്‍ണപ്പണി, ഓട്ടുനിര്‍മാണം, കല്‍പ്പണി, തയ്യല്‍, തുകല്‍പ്പണി, കരകൗശലം, മണ്‍പാത്രനിര്‍മാണം തുടങ്ങിയ തൊഴിലുകളിലും ഇവയുമായി ബന്ധപ്പെട്ട് പണിയെടുത്തുവരുന്ന ഏകദേശം 174 വിഭാഗം തൊഴിലാളികള്‍ ആര്‍ട്ടിസാന്‍സുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥിരമായി തൊഴിലോ വരുമാനമാര്‍ഗമോ ഇല്ലാത്തവരായി ഇവര്‍ മാറുകയാണ്. തൊഴിലും കൂലിയും സംരക്ഷിക്കുന്നതിന് ആര്‍ട്ടിസാന്‍സുകള്‍ക്ക് മാത്രമായി പ്രത്യേക വകുപ്പും മന്ത്രാലയവും രൂപീകരിക്കേണ്ടതുണ്ട്്. പ്രസ്തുത മന്ത്രാലയം വഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തൊഴിലും കൂലിയും ഉറപ്പാക്കാനും സാധിക്കും. ആര്‍ട്ടിസാന്‍സുകളുടെ നിലനില്‍പ്പിനുവേണ്ടി ഒട്ടേറെ സമരങ്ങള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍, കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി, കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി എന്നിവ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ചു നടപ്പാക്കാന്‍ കഴിഞ്ഞു. നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റവും കരിങ്കല്‍-മണല്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നിര്‍മാണ മേഖലയില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. നിര്‍മാണ മേഖലയിലെ കോണ്‍ട്രാക്ട് സമ്പ്രദായം അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും തൊഴിലാളികളെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത് സ്ഥിരമായി തൊഴിലും കൂലിയും ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. കുറഞ്ഞ കൂലി നല്‍കിയും കൂടുതല്‍ സമയം പണിയെടുപ്പിച്ചും തൊഴിലുടമകള്‍ ഇവരെ ചൂഷണം ചെയ്യുന്നു. കുടിയേറ്റ തൊഴിലാളി നിയമം കര്‍ശനമായി നടപ്പാക്കുന്ന കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കേരളത്തിലെ നിര്‍മാണരംഗത്ത് ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ക്ഷേമനിധികളെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്ട്രേഷനും ആനുകൂല്യവിതരണവും കൃത്യമായി നടക്കുന്നില്ല. തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. എല്ലാ ജില്ലകളിലും ഓഫീസ് പ്രവര്‍ത്തനം ഇല്ലാത്തതും അംശാദായം ബാങ്കുകളില്‍ അടയ്ക്കാന്‍ കഴിയാത്തതും ആനുകൂല്യങ്ങളുടെ അപര്യാപ്തതയും ഈ ക്ഷേമനിധിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നു.

അസംഘടിത മേഖലയിലെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ മിനിമം പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കി. 2012ലെയും 2013ലെയും ബജറ്റില്‍ ആര്‍ട്ടിസാന്‍സുകളെ സഹായിക്കുന്നതിന് ഒരു പദ്ധതി പോലും പ്രഖ്യാപിച്ചിട്ടില്ല. ആര്‍ട്ടിസാന്‍സുകള്‍ക്കുവേണ്ടി രൂപം കൊടുത്ത ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍, കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, കരകൗശല വികസന കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ആര്‍ട്ടിസാന്‍സ് വകുപ്പിന്റെയും മന്ത്രാലയത്തിന്റെയും കീഴില്‍ കൊണ്ടുവരണം. മന്ത്രാലയത്തിന്റെ രൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചയും തുടര്‍ന്നുള്ള പ്രക്ഷോഭ സമരങ്ങള്‍ക്കും കേരള ആര്‍ട്ടിസാന്‍സ് യൂണിയന്റെ 41-ാം സംസ്ഥാന സമ്മേളനം രൂപംകൊടുക്കും.

*
എ പി വാസു ( കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

No comments: