Saturday, April 27, 2013

ബംഗാളില്‍ തൃണമൂല്‍ അക്രമ താണ്ഡവം

എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ ബംഗാളില്‍ സിപിഐ എമ്മിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷമായ അക്രമണമാണ് അഴിച്ചു വിട്ടത്. സംസ്ഥാന വ്യാപകമായി തൃണമൂല്‍ അക്രമി സംഘം ഒരാഴ്ചയോളം അരങ്ങേറിയ അഴിഞ്ഞാട്ടത്തിലും അക്രമ താണ്ഡവത്തിലും ആയിരത്തിലധികം പാര്‍ടി ആഫീസുകള്‍ തല്ലിത്തകര്‍ക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. നേതാക്കളുള്‍പ്പെടെ നൂറുകണക്കിന് ആളുകളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. അതില്‍ ധാരാളം പേര്‍ ആശുപത്രികളിലാണ്. അക്രമം ഭയന്ന് ആയിരക്കണക്കിന് പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്ക് സ്വന്തം നാടും വീടും വിട്ട് ഓടി പോകേണ്ടി വന്നു. പാര്‍ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകള്‍ക്കു നേരെയും അക്രമം നടത്തുകയും നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരുടെ കടകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. വന്‍ നാശനഷ്ടമാണ് അതുമൂലം ഉണ്ടായത്. നിരവധി പാര്‍ടി ഓഫീസുകള്‍ ബലാല്‍ക്കാരമായി പിടിച്ചെടുത്തു. പാര്‍ടി ഹൂഗ്ലി, ഡാര്‍ജിലിംങ്, കൂച്ച് ബിഹാര്‍ ജില്ലാ കമ്മറ്റി ഓഫീസുകള്‍ എറിഞ്ഞു തകര്‍ത്തു.

ഹൂഗ്ലി ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടന്നു കൊണ്ടിരുന്നപ്പോഴാണ് അവിടെ അക്രമണം നടന്നത്. മൂന്നു മണിക്കൂറോളം സെക്രട്ടറിയേറ്റ് അംഗങ്ങളെ ഓഫീസില്‍ ഘെരാവൊ ചെയ്തു വെച്ചു. ജില്ലാ സെക്രട്ടറിയും മുന്‍ സംസ്ഥാന മന്ത്രിയുമായ സുദര്‍ശന്‍ റായ് ചൗധരിയുടെ കാറ് അടിച്ചു പൊളിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ കാനിംഗില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗവും നിയമസഭയില്‍ ഇടതുമുന്നണി ചീഫ് വിപ്പുമായ അബ്ദുള്‍ റസ്സാക്ക് മൊള്ളയുടെ കാറും അക്രമികള്‍ തല്ലി തകര്‍ക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തു. പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന അലുമുദ്ദിന്‍ സ്ട്രീറ്റിലേക്ക് തൃണമൂലുകാര്‍ സംഘടിതമായി മാര്‍ച്ചു നടത്തി. ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡില്‍ വെച്ച് പ്രകടനക്കാരെ പൊലീസ് തടഞ്ഞു. എന്നാല്‍, മറ്റു സ്ഥലങ്ങളിലൊന്നും പൊലീസ് അക്രമികള്‍ക്കെതിരെ കാര്യമായ ഒരു നടപടിയും എടുത്തില്ല.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയെ അക്രമികള്‍ തടഞ്ഞുവെയ്ക്കുകയും കൈയ്യേറ്റം നടത്താന്‍ ശ്രമിയ്ക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ബാങ്കുറ ജില്ലയില്‍ ഖാത്തഡ എന്ന സ്ഥലത്താണ് അക്രമ ശ്രമം നടന്നത്. തൃണമൂല്‍ അക്രമത്തിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളിലും യോഗങ്ങളിലും പങ്കെടുക്കാനെത്തിയ അദ്ദേഹം റാണിബാന്ദ്വ ജില്‍മില്‍ ഏരിയായില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം ബാങ്കുറ പട്ടണത്തിലേക്ക് പോകുന്ന വഴിയാണ് തടഞ്ഞത്. തൃണമൂല്‍ ജില്ലാ സെക്രട്ടറി ശ്യാമല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നൂറിലധികം വരുന്ന സംഘം മിശ്രയുടെ വഴി തടഞ്ഞു നിര്‍ത്തി ഗോ ബാക്ക് വിളിച്ചു കൊണ്ട് വണ്ടിയില്‍ ഇടിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഏതാനും മിനിട്ടുകള്‍ അത് തുടര്‍ന്നു. മിശ്രയ്ക്ക് അകമ്പടി ഉണ്ടായിരുന്ന പൊലീസും വഴിയിലുണ്ടായിരുന്ന പൊലീസുകാരും പ്രക്ഷോഭകരെ അകറ്റാന്‍ ശ്രമിച്ചപ്പോള്‍ അവരുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് ഒരു വിധം അക്രമകാരികളെ അകറ്റി മിശ്രയെ രക്ഷപ്പെടുത്തി. സിപിഐ എമ്മിന് നേരെ മാത്രമല്ല ഇടതുമുന്നണി ഘടക കക്ഷികളുടേയും പ്രശസ്തമായ സ്ഥാപനങ്ങളുടേയും നേരെ അക്രമമുണ്ടായി. പലയിടത്തും ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് കക്ഷികളുടെ ആഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ഉപദ്രവിയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ പ്രസിഡന്‍സി സര്‍വകലാശാലയ്ക്ക് ഉള്ളിലേക്ക് തൃണമൂലുകാര്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഉപദ്രവിച്ചു. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി. അവിടെ നടന്നു കൊണ്ടിരുന്ന പരീക്ഷ അലങ്കോലപ്പെടുത്തി. വിഖ്യാതമായ ബെക്കാര്‍ ലാബറട്ടറി തല്ലി തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അവിടെ ഉണ്ടായത്. അക്രമ സമയത്ത് പൊലീസ് അവിടെ ഉണ്ടായിരുന്നിട്ടും കലാപകാരികളെ തടയാനും സംരക്ഷണം നല്‍കാനും ഒരു നടപടിയും എടുത്തില്ലെന്ന് െവൈസ് ചാന്‍സിലറും രജിസ്ട്രാറും പരാതി നല്‍കി.

സര്‍വകലാശാലയില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഉപദ്രവിയ്ക്കുകയും നാശനഷ്ടം സൃഷ്ടിയ്ക്കുകയും ചെയ്ത അരാജകത്വത്തിലേക്ക് നയിക്കുന്ന വ്യാപകമായ അക്രമം അരങ്ങേറിയിട്ടും അത് തടയാന്‍ ഭരണതലത്തില്‍ കാര്യമായ യാതൊരു നടപടിയും ഉണ്ടായില്ല. അക്രമത്തിനെതിരെ പ്രതിഷേധിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും കള്ളകേസില്‍ കുടുക്കി അറസ്റ്റു ചെയ്തു. നൂറുകണക്കിന് പ്രവര്‍ത്തകരെയാണ് സംസ്ഥാനത്തൊട്ടാകെ കസ്റ്റഡിയിലെടുത്തത്. സിലിഗുരിയില്‍ പാര്‍ടി ജില്ലാ കമ്മറ്റി ആഫീസായ അനില്‍ ബിശ്വാസ് ഭവനിലേക്ക് പൊലീസ് അതിക്രമിച്ച് കടന്ന് അവിടെയുണ്ടായിരുന്ന പാര്‍ടി സംസ്ഥാന കമ്മറ്റിയംഗങ്ങളായ അശോക് ഭട്ടാചര്യ, ജീബേഷ് സര്‍ക്കാര്‍ എന്നിവരുള്‍പ്പടെ 46 പ്രവര്‍ത്തകരെ ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടു പോയി. ഡല്‍ഹിയില്‍ നിന്ന് മമതാ ബാനര്‍ജിയും തൃണമൂല്‍ ജനറല്‍ സെക്രട്ടറി മുകുള്‍ റോയും കൊല്‍ക്കത്തയില്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും അണികള്‍ക്കു അക്രമത്തിന് നിര്‍ദേശം നല്‍കിയതിനു ശേഷമാണ് വ്യാപകമായ അഴിഞ്ഞാട്ടം ആരംഭിച്ചത്. ഡല്‍ഹിയില്‍ പ്ലാനിംഗ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പോയ മമത ബാനര്‍ജിയും മന്ത്രിമാരും അവിടെ പ്രതിഷേധം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും പൊലീസ് വിലക്ക് ലംഘിച്ച് പ്രകോപനം സൃഷ്ടിക്കാനായി പ്രതിഷേധക്കാരുടെ ഇടയിലൂടെ കടന്നു പോകാനുള്ള പിടിവാശിയാണ് കാണിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാന കവാടം അടച്ചിരുന്നു. മറ്റൊരു കവാടത്തിലൂടെ ഓഫീസിലേക്ക് കടക്കാന്‍ മുഖ്യമന്ത്രിയോട് സുരക്ഷാ വിഭാഗം അപേക്ഷിച്ചെങ്കിലും അവര്‍ അത് തള്ളിക്കളഞ്ഞു. പൈലറ്റ് വാഹനം ഉപയോഗിക്കാതെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയതും. പ്രതിഷേധക്കാരുടെ ഇടയിലേക്ക് കടക്കരുതെന്ന് നിര്‍ദ്ദേശിച്ച പൊലീസുകാരുടെ നേരെയും തട്ടിക്കയറി.

കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിയ്ക്കുകയെന്നതായിരുന്നു മമതയുടെ ലക്ഷ്യം. മന്ത്രിമാരുള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളാണ് പലയിടത്തും അക്രമത്തിന് നേതൃത്വം നല്‍കിയത്. സിലിഗുരിയില്‍ സിപിഐ എം ഡാര്‍ജിലിങ് ജില്ലാ കമ്മറ്റി ആഫീസ് അക്രമിച്ചതും അവിടെ ഉണ്ടായിരുന്ന നേതാക്കളെ ഉപദ്രവിച്ചതും ഉത്തര ബംഗാള്‍ വികസന മന്ത്രി ഗൗതം ദേബിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്. മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് ഓഫീസ് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് നേതാക്കളെ അറസ്റ്റു ചെയ്തത്. ഡല്‍ഹിയില്‍ നടന്ന സംഭവം ഖേദകരമായിരുന്നെന്നും അതിനോട് യോജിക്കുന്നില്ലന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവും ഇടതുമുന്നണിയും പ്രഖ്യാപിച്ചതിനു ശേഷവും വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. തൃണമൂല്‍ അക്രമ താണ്ഡവത്തിനെതിരെ ബംഗാളിലൊട്ടാകെ വ്യാപകമായ പ്രതിഷേധം അലയടിച്ചു. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും ഫാസിസ്റ്റ് മാതൃകയിലുള്ള അക്രമത്തിനെതിരെ അണിനിരന്നു. ഭരണ സംവിധാനത്തിന്റെ പിന്തുണയോടെ ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിച്ചു കൊണ്ട് തൃണമൂല്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തിനെ വിവിധ തലങ്ങളിലുള്ള പ്രമുഖര്‍ അധിക്ഷേപിച്ചു. കൊല്‍ക്കത്തയിലും സംസ്ഥാനത്തൊട്ടാകെയും വന്‍ പ്രതിഷേധ റാലികളും യോഗങ്ങളുമാണ് നടന്നത്. കൊല്‍ക്കത്തയില്‍ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. എസ്പ്ലനേഡ് ലെനിന്‍ പ്രതിമയുടെ മുമ്പില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ലെനിന്‍ സരണി, വെല്ലിംഗ്ടണ്‍ സ്ക്വയര്‍, ബിപിന്‍ ബിഹാരി ഗാംഗുലി സ്ട്രീറ്റ് എന്നിവിടങ്ങളില്‍ കൂടി സഞ്ചരിച്ച് കോളേജ് സ്ക്വയറില്‍ സമാപിച്ചു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും ഘടകകക്ഷി നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്‍കി. തൃണമൂല്‍ സംസ്ഥാനത്ത് പ്രതിപക്ഷത്തെ അടിച്ചൊതുക്കി ക്രമസമാധാനം തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് റാലി ഉത്ഘാടനം ചെയ്തുകൊണ്ട് ബിമണ്‍ ബസു പറഞ്ഞു. തൃണമൂല്‍ നടത്തിയ വ്യാപകമായ അക്രമത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ശക്തമായി അപലപിച്ചു. പ്രസിഡന്‍സി സര്‍വകലാശാലയ്ക്കു നേരെ ഉണ്ടായ അക്രമത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അപലപിച്ചു. അക്രമത്തിനെതിരെ വന്‍ പ്രതിഷേധ റാലി നടന്നു. യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന കോളേജ് സ്ക്വയറില്‍ നിന്നും എസ്പ്ലനേഡ് വരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വന്‍ തോതില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സാമൂഹ്യ സാസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. യൂണിവേഴ്സിറ്റി അടിച്ചു തകര്‍ക്കുകയും പെണ്‍കുട്ടികളെ അപമാനിക്കുകയും ചെയ്ത നടപടി സംസ്കാര ശൂന്യവും ക്രിമിനല്‍ കുററവുമാണെന്ന് ഗവര്‍ണര്‍ എം കെ നാരായണന്‍ പറഞ്ഞു.

തൃണമൂല്‍ കൗണ്‍സിലര്‍ പാര്‍ത്ഥാ ദേബിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അവിടെ അക്രമം നടത്തിയത്. തൃണമൂല്‍ പതാകയുമേന്തി എത്തിയ ആളുകളാണ് യൂണിവേഴ്സിറ്റിയില്‍ അക്രമം നടത്തിയതെന്ന് താന്‍ കണ്ടതായി വൈസ് ചാന്‍സിലര്‍ മാളവികാ സര്‍ക്കാര്‍ പറഞ്ഞതിനെതിരെ മന്ത്രിമാരായ പാര്‍ത്ഥാ ചാറ്റര്‍ജിയും സുബ്രതാ മുഖര്‍ജിയും വൈസ് ചാന്‍സിലറെ കടുത്ത ഭാഷയില്‍ ശകാരിച്ചു. യൂണിവേഴ്സിറ്റിയ്ക്കു നേരെ തൃണമൂലുകാര്‍ നടത്തിയ അക്രമത്തില്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും മറ്റ് ജീവനക്കാരോടും ക്ഷമ ചോദിച്ചു. ചാന്‍സിലര്‍ എന്ന നിലയില്‍ നിങ്ങളെ സംരക്ഷിക്കേണ്ട ചുമതല തനിയ്ക്ക് നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് അക്രമികള്‍ തല്ലിത്തകര്‍ത്ത ലാബും മറ്റും സ്ഥലങ്ങളും കണ്ടതിനു ശേഷമാണ് ഖേദം പ്രകടിപ്പിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത ഏറ്റവും സുരക്ഷിതവും സമാധാനം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നഗരമായിരുന്നു. ഇപ്പോള്‍ അതിന് മാറ്റം സംഭവിക്കുന്നു. തങ്ങളെ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചുവെന്ന് ആരോപിച്ച് തൃണമൂല്‍ നല്‍കിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കള്ളക്കേസിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും കള്ളക്കേസ് ആരു നല്‍കിയാലും അത് ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ആക്രമണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ ഛത്രപരിഷത്ത് നേതാവ് ഉള്‍പ്പടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിഞ്ഞാട്ടവും അക്രമവും അവസാനിപ്പിക്കാന്‍ ഉടന്‍ ശക്തമായ നടപടിയെടുക്കണമെന്നും ക്രമസമാധാന നില സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇടതുമുന്നണി ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ബസുദേബ് ബാനര്‍ജിക്ക് കത്തു നല്‍കി. അക്രമം തടയാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടതുമുന്നണി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കി. ആക്രമിക്കപ്പെട്ടവരുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ത്തുമ്പോള്‍ അക്രമകാരികള്‍ എല്ലായിടത്തും സ്വതന്ത്രമായി വിലസുന്നു. അക്രമത്തെ അധിക്ഷേപിക്കാന്‍ ഇതുവരെ ഗവണ്മെന്റു ഭാഗത്തു നിന്നും ഒരു വാക്കും ഉരിയാടിയിട്ടില്ല. ഏപ്രില്‍ രണ്ടിന് വിദ്യാര്‍ത്ഥി നേതാവ് സുദീപ്ത ഗുപ്ത പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനെ കുറിച്ചും ഇതുവരെ ഒരു തീരുമാനവും അറിയിച്ചില്ലെന്നും കത്തില്‍ എടുത്തുകാട്ടി. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവിനെ കൂടാതെ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്രയും ഇടതുമുന്നണി ഘടക കക്ഷി നേതാക്കളും ഒപ്പിട്ടാണ് കത്തു നല്‍കിയത്.

*
ഗോപി കൊല്‍ക്കത്ത ചിന്ത വാരിക

No comments: