Monday, April 15, 2013

വെറും മൂന്നാം മുന്നണി പോര

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഗാധമായ ഒരു കലങ്ങിമറിയല്‍ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതായി തോന്നുന്നു. തങ്ങളുടെ ഭാവിസാധ്യതകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനായി ബിജെപി, ഒരു പുതിയ നേതൃസംഘത്തിന്റെ പേര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഏതൊരു രാഷ്ട്രീയ പാര്‍ടിയെ സംബന്ധിച്ചിടത്തോളവും, അവരുടെ നേതൃത്വത്തെ തീരുമാനിക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണ്. അതെന്തായാലും, കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ കടിഞ്ഞാണിെന്‍റ നിയന്ത്രണം തങ്ങളുടെ കൈകളില്‍ വന്നു ചേരും എന്ന് ബിജെപി പ്രത്യാശിക്കുന്നതുകൊണ്ട് (എന്നാല്‍ അത് പ്രായോഗികമാണെന്ന് തോന്നുന്നില്ല) ഇക്കാര്യത്തില്‍ അവരെടുക്കുന്ന തീരുമാനത്തില്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരിക്കും. സ്ഥാനക്കയറ്റം കിട്ടിയ നേതാക്കന്മാരില്‍, 2002ലെ വര്‍ഗീയ കൂട്ടക്കൊലയുടെ നിന്ദ്യമായ പാപഭാണ്ഡം പേറുന്ന ഗുജറാത്ത് മുഖ്യമന്ത്രിയുമുണ്ട്.

കപട ഏറ്റുമുട്ടല്‍ നാടകത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് മറ്റൊരു നേതാവ്. 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗങ്ങള്‍ നടത്തിയതിന് കേസ് നേരിടുന്ന ആളാണ് മറ്റൊരു നേതാവ്. അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ മറയില്ലാത്ത ആഹ്ലാദം പ്രകടിപ്പിച്ച ഒരു വ്യക്തിയും നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട് - അദ്ദേഹത്തിന്റെ ഈ ആഹ്ലാദപ്രകടനം രാജ്യത്തുടനീളം മാധ്യമങ്ങള്‍ ആവേശത്തോടെ പ്രക്ഷേപണം ചെയ്തതാണ്... അങ്ങനെ പലരുമുണ്ട്. ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ മുഖമായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി സ്ഥാപിതമായ ബിജെപി, ആര്‍എസ്എസ്സിന്റെ പ്രത്യയശാസ്ത്ര പദ്ധതിയായ "ഹിന്ദുരാഷ്ട്രം" നടപ്പാക്കുന്നതിന് ശ്രമിക്കുക എന്ന അടിസ്ഥാന ചുമതലയാണ് ഊന്നിപ്പറയുന്നത്. ഭ്രാന്തമായ അസഹിഷ്ണുതയോടു കൂടിയ, ഫാസിസ്റ്റ് രൂപത്തിലുള്ള ഭരണകൂടം എന്നാണ് ഹിന്ദുരാഷ്ട്രം എന്നതുകൊണ്ട് അവര്‍ അര്‍ഥമാക്കുന്നത്. ആധുനിക മതനിരപേക്ഷ ജനാധിപത്യ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ രൂപാന്തരീകരിക്കുന്നതിനാണ് (""മോഡി""വല്‍കരിക്കുക എന്ന് വായിക്കുക) ഈ പ്രക്രിയക്കിടയില്‍ അവര്‍ ശ്രമിക്കുന്നത്.

ഇതിന്നിടയില്‍ കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ്സിതര - ബിജെപി ഇതര മൂന്നാംമുന്നണി ഗവണ്‍മെന്‍റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് സമാജ്വാദി പാര്‍ടിയുടെ പരമാധ്യക്ഷന്‍ പെട്ടെന്ന്, സ്വന്തം നിലയില്‍, പറയാന്‍ തുടങ്ങിയിരിക്കുന്നു. ഈ അടുത്ത കാലത്തുള്ള ശീലമെന്ന നിലയില്‍ രണ്ടാം യുപിഎ സര്‍ക്കാരിന് പുറത്തുനിന്ന് നല്‍കുന്ന പിന്തുണ എസ്പി പിന്‍വലിയ്ക്കുകയില്ലെന്ന്, 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം പ്രസ്താവിച്ചതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ലല്ലോ. എന്നിട്ടും തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്യുന്നു. അത് എങ്ങനെയെന്നും എന്തുകൊണ്ട് എന്നും ഊഹിയ്ക്കുകയേ വഴിയുള്ളൂ. രണ്ടാം യുപിഎ സഖ്യത്തിന്റെ അനിശ്ചിതത്വം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, ഇത്തരമൊരു കലങ്ങിമറിയല്‍ സംഭവിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചപ്പോള്‍ത്തന്നെ, ഈ ഗവണ്‍മെന്‍റ് ന്യൂനപക്ഷ ഗവണ്‍മെന്‍റ് ആയി ചുരുങ്ങിയതാണ്. ഇപ്പോഴിതാ ഡിഎംകെ കൂടി പിന്തുണ പിന്‍വലിച്ചതോടെ, വീണ്ടുമത് കൂടുതല്‍ ന്യൂനപക്ഷമായിത്തീര്‍ന്നു. സമാജ്വാദി പാര്‍ടിയുടെയും ബഹുജന്‍ സമാജ് പാര്‍ടിയുടെയും പുറത്തുനിന്നുള്ള പിന്തുണ ആര്‍ജിക്കുന്നതിനെ ആശ്രയിച്ചാണ്, ഗവണ്‍മെന്‍റിെന്‍റ നിലനില്‍പ്പ്. ഗവണ്‍മെന്‍റിെന്‍റ നിലനില്‍പ്പിനുവേണ്ടി ഇങ്ങനെ പുറത്തുനിന്നുള്ള പിന്തുണ സംഘടിപ്പിച്ചെടുക്കുന്നതിനായി ഒന്നുകില്‍ വശീകരണം (പണപ്പെരുപ്പനിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് അതിനുള്ള ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കും) അല്ലെങ്കില്‍ ഭീഷണി (ഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ നടത്തിയ സിബിഐ റെയ്ഡിലൂടെ പിന്തുണയ്ക്കുന്ന പാര്‍ടികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് ഓര്‍ക്കുക) പ്രയോഗിക്കേണ്ടിവരും എന്നിപ്പോള്‍ വളരെ വ്യക്തമാണ്. കൂട്ടുകക്ഷി ഗവണ്‍മെന്‍റാണ് ഇന്നത്തെ വ്യവസ്ഥ എന്ന് എല്ലാവരാലും അംഗീകരിയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഏറെ മുമ്പ് 1996ലെ പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നപ്പോള്‍, അത് നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പിറകോട്ടു പോക്കാണെന്ന് പലരും വിലപിയ്ക്കുകയുണ്ടായി. അതിനൊരു അപവാദം ഇടതുപക്ഷം മാത്രമായിരുന്നു. 1996ലെ ജനവിധി പിറകോട്ടു പോക്കല്ലെന്നും യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വതയെയാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ വാദിക്കുകയുണ്ടായി. ഇന്ത്യയുടെ അതിവിപുലമായ സാമൂഹ്യ ബഹുത്വം, അതിന്റെ രാഷ്ട്രീയത്തിലും പ്രതിഫലിക്കാതിരിയ്ക്കില്ലല്ലോ.

ഏകകക്ഷി ഭരണം പോലെയുള്ള ഒരു രാഷ്ട്രീയ ഏകശിലാ ഘടനയ്ക്ക് ഈ സാമൂഹ്യ വൈവിധ്യത്തേയും ബഹുത്വത്തേയും ശരിയായ വിധത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുകയില്ലല്ലോ. ഏതാനും പതിറ്റാണ്ടുകള്‍ കഴിയുംമുമ്പ്, കൂട്ടുകക്ഷി ഗവണ്‍മെന്‍റ് അന്നത്തെ വ്യവസ്ഥയായിത്തീരും എന്ന് അന്ന് നാം പറയുകയുണ്ടായി. അത്തരമൊരു ധാരണയ്ക്ക് അംഗീകാരം നല്‍കിയ ഏതാനും വ്യക്തികളില്‍ ഒരാളായിരുന്നു അന്തരിച്ച വി പി സിങ്. ഇന്ത്യയെ ഒരു ""മഹാസഖ്യം"" എന്നാണ് അദ്ദേഹം വിളിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്ത് ഈ ധാരണ വ്യക്തമായ വിധത്തില്‍ത്തന്നെ സമര്‍ഥിയ്ക്കപ്പെട്ടു. 2014ലെ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടാകാന്‍ പോകുന്ന ഗവണ്‍മെന്‍റ്, കൂട്ടുകക്ഷി ഗവണ്‍മെന്‍റ് അല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല എന്ന് വേണ്ടത്ര വ്യക്തമായിരിക്കുന്നു. അതിന്റെ ഘടനയേയും നേതൃത്വത്തേയും സംബന്ധിച്ചു മാത്രമേ സംശയമുള്ളൂ. ബിജെപിയുടെ നേതൃത്വത്തിലുള്ള ഏതൊരു സഖ്യത്തേയും മാരകമായി ഗ്രസിച്ചേക്കാവുന്ന, അപരിഹാര്യമായ വൈരുധ്യങ്ങളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.

ഭൂരിപക്ഷത്തിനാവശ്യമായ സംഖ്യ തികയ്ക്കുന്നതിന് വേണ്ട ശക്തി സഖ്യത്തിനുണ്ടാകണമെങ്കില്‍, ബിജെപി അതിന്റെ മര്‍മപ്രധാനമായ വര്‍ഗീയ അജണ്ട പിറകിലേക്ക് മാറ്റിവെയ്ക്കേണ്ടിവരും. നേരെമറിച്ച്, ആര്‍എസ്എസ് നിര്‍ദേശിക്കുന്നതിനനുസരിച്ച്, വര്‍ഗീയ അജണ്ട, അക്രമാസക്തമായ വിധത്തില്‍ അനുവര്‍ത്തിക്കുന്നില്ലെങ്കില്‍, ബിജെപിയ്ക്ക് സ്വന്തം രാഷ്ട്രീയ അടിത്തറ തന്നെ ദൃഢീകരിയ്ക്കാനോ വികസിപ്പിയ്ക്കാനോ കഴിയുകയില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിയ്ക്കുമെന്ന വ്യാമോഹത്തോടുകൂടിയ ആശയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിന് ബിജെപി നല്‍കുന്ന പരിഗണനയില്‍, പ്രതിഫലിക്കുന്നത് ഈ വൈരുധ്യമാണ്. ബിജെപിയുടെ വ്യാമോഹം എന്നെ ഓര്‍മിപ്പിക്കുന്നത്, തെലുങ്കിലുള്ള ഒരു ചൊല്ലാണ് - തര്‍ജമ ചെയ്യുമ്പോള്‍ അതിന്റെ രസം ചോര്‍ന്നു പോകുമെങ്കിലും, അതിന്റെ അര്‍ഥം ഏതാണ്ടിങ്ങനെയാണ്: ""എനിയ്ക്ക് വീടുമില്ല, ഭാര്യയുമില്ല. എങ്കിലും എന്റെ മകെന്‍റ പേര്‍ സോമലിംഗം എന്നാണ്"". നാനാതരത്തിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകളെ സംബന്ധിച്ച ഇത്തരം ഊഹാപോഹങ്ങളെല്ലാം നടക്കുമ്പോഴും, ജനങ്ങളുടെ യഥാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. സാമ്പത്തികമായി പിറകോട്ടടി, അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്ലാ സാധനങ്ങളുടെയും വിലക്കയറ്റം അഗാധമായി കൊണ്ടിരിക്കുന്ന കാര്‍ഷികത്തകര്‍ച്ച എല്ലാം കൂടിച്ചേര്‍ന്ന് അഭൂതപൂര്‍വമായ ദുരിതങ്ങളാണ് ജനങ്ങളുടെ തലയില്‍ കയറ്റിവെയ്ക്കുന്നത്. ആശ്വാസത്തിനും മെച്ചപ്പെട്ട ജീവനോപാധിയ്ക്കും വേണ്ടിയുള്ള ജനങ്ങളുടെ രോദനങ്ങള്‍ ആണ്, ""മൂന്നാം മുന്നണി"" യുടെ ഗവണ്‍മെന്‍റില്‍ രാഷ്ട്രീയമായി പ്രതിഫലിച്ചു കാണുന്നത്. എന്നാല്‍ ജനങ്ങള്‍ ആശിക്കുന്ന അത്യാവശ്യമായ ആശ്വാസം, വെറുമൊരു കോണ്‍ഗ്രസ്സിതര ബിജെപി ഇതര ഗവണ്‍മെന്‍റില്‍നിന്ന് ലഭിക്കുകയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ബദല്‍ നയങ്ങളിലൂടെ മാത്രമേ ആശ്വാസം ലഭിക്കുകയുള്ളൂ. അതുകൊണ്ട് ജനങ്ങള്‍ക്ക് ആവശ്യം വെറുമൊരു ബദല്‍ ഗവണ്‍മെന്‍റ് അല്ല. മറിച്ച് ജനാനുകൂലമായ ബദല്‍ നയങ്ങള്‍ നടപ്പാക്കാന്‍ തയ്യാറുള്ള ഗവണ്‍മെന്‍റ് ആണ്.

പട്ടിണിയില്ലാതെ ജീവിക്കുന്നതിനും വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ജോലിയും പാര്‍പ്പിടവും ലഭിക്കുന്നതിനും ഉള്ള ഓരോ ഇന്ത്യക്കാരെന്‍റയും മൗലികമായ അവകാശം നിറവേറ്റുന്നതിനാവശ്യമായ വേണ്ടത്ര വിഭവങ്ങള്‍ ഇന്ത്യയിലുണ്ട്. പക്ഷേ, ഈ വിഭവങ്ങളെല്ലാം ഇന്ന് ഒന്നുകില്‍ വന്‍അഴിമതികളിലൂടെ കൊള്ള ചെയ്യപ്പെടുന്നു; അല്ലെങ്കില്‍ സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരും ആക്കിത്തീര്‍ക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള നയങ്ങളിലൂടെ ഊറ്റിയെടുക്കപ്പെടുന്നു. ഈ നയങ്ങളാണ് മാറ്റേണ്ടത്. ഭരണത്തിന്റെ അപ്പക്കഷണങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി മാത്രം ഒരു മുന്നണിയുണ്ടാക്കുക എന്ന രാഷ്ട്രീയ അവസരവാദനയം ഉപേക്ഷിയ്ക്കുവാനും ജനങ്ങളുടെ ജീവിത പരിതഃസ്ഥിതികള്‍ വലിയ അളവില്‍ മെച്ചപ്പെടുത്തുകയും എല്ലാ ഇന്ത്യക്കാര്‍ക്കുംവേണ്ടി ""കൂടുതല്‍ മെച്ചപ്പെട്ട ഭാരതം"" കെട്ടിപ്പടുക്കുകയും ചെയ്യുന്നതിന് ഉതകുന്ന ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന ഒരു ഗവണ്‍മെന്‍റിനുള്ള മുന്നണി രൂപീകരിക്കുവാനും കോണ്‍ഗ്രസ്സിതര - ബിജെപി ഇതര മതനിരപേക്ഷ കക്ഷികള്‍ തയ്യാറാകണം. മേല്‍പ്പറഞ്ഞ നയപഥത്തിന്റെ മാറ്റത്തിന് അത് ആവശ്യമാണ്.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

No comments: