Sunday, April 28, 2013

അരാജകത്വം അഴിച്ചുവിടുന്ന മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ഗവണ്‍മെന്‍റ് പിടിപ്പുകേടുകൊണ്ടും ജനങ്ങളുടെ മേല്‍ തുടര്‍ച്ചയായി നടത്തുന്ന കടന്നാക്രമണംകൊണ്ടും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിപിഐ എമ്മിെന്‍റ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്കെതിരെ കുത്തക വ്യവസായികളുടെയും സകല മാര്‍ക്സിസ്റ്റ് വിരുദ്ധരുടെയും പിന്തിരിപ്പന്‍ മാധ്യമ കൂട്ടായ്മകളുടെയും പിന്‍ബലത്തോടെ വന്‍വിജയമാണ് മമത 2011ലെ തിരഞ്ഞെടുപ്പില്‍ നേടിയത്. വോട്ടുകളുടെ കാര്യത്തിലുള്ള അന്തരം താരതമ്യേന കുറവായിരുന്നു. ഇടതുപക്ഷവിരുദ്ധ വോട്ടുകളെയെല്ലാം സമാഹരിച്ചെടുത്തായിരുന്നു ആ വിജയം. എന്നാല്‍, വിജയലഹരിയില്‍ തൃണമൂല്‍ പാര്‍ടിയും അതിലേറെ മമതാ ബാനര്‍ജിയും മതിമറന്നു.

ആരുടെയും മെക്കിട്ടു കയറുന്ന ശീലം മുറുകെപ്പിടിച്ചാണ് മമതാ ബാനര്‍ജി കോണ്‍ഗ്രസ്സിനകത്ത് ഒരു ഗ്രൂപ്പിെന്‍റ നായികയായത്. അവസാനം കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കി പശ്ചിമബംഗാളിലെ മുഖ്യവലതുപക്ഷ ശക്തിയാക്കി തൃണമൂലിനെ മാറ്റിയതും അങ്ങനെ തന്നെ. മുഖ്യമന്ത്രിയായതോടെ തിരുവായ്ക്ക് ആരുടെയും എതിര്‍വാക്ക് അവര്‍ക്ക് അസഹനീയമായി. തനിക്കെതിരെ പ്രക്ഷോഭവും പ്രകടനവും നടത്തിയവരെ അവര്‍ പൊലീസിനെ വിട്ട് തല്ലിച്ചതച്ചു, വെടിവെച്ചു കൊന്നു. അവര്‍ക്കെതിരെ ഒരു കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് വഴി പ്രചരിപ്പിച്ചതിനു ഒരു സര്‍വകലാശാലാ പ്രൊഫസറെ അവര്‍ ജയിലില്‍ അടച്ചു. കോടതിക്ക് വരെ ആ പ്രശ്നത്തില്‍ നീതിയുടെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ഇടപെടേണ്ടിവന്നു. അങ്ങനെ എത്രയെത്ര കയ്യേറ്റങ്ങള്‍, കടുംകൈകള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പശ്ചിമ ബംഗാളില്‍ നടമാടി?

കൊല്‍ക്കത്ത നഗരഹൃദയത്തില്‍ ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍, അതില്‍ ഇടപെട്ട് നീതി ഉറപ്പുവരുത്തുന്നതിനു പകരം കുറ്റക്കാരെ രക്ഷിക്കാനും ഇരയായ സ്ത്രീയെ ഭീഷണിപ്പെടുത്താനുമൊക്കെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെട്ടത്. അങ്ങനെ എന്തെല്ലാം സംഭവങ്ങള്‍! ഇവയ്ക്ക് മകുടം ചാര്‍ത്തുന്നതായിരുന്നു ഈയിടെ കൊല്‍ക്കത്തയില്‍ എസ്എഫ്ഐ നേതാവായ സുദീപ്ത ഗുപ്ത എന്ന വിദ്യാര്‍ഥി പൊലീസ് വാനില്‍ ഇരിക്കെ കൊല്ലപ്പെട്ടത്. ആ അരും കൊലയ്ക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ മേല്‍ നിയമപ്രകാരം നടപടിയെടുക്കുന്നതിനുപകരം ഈ പൊലീസ് കാട്ടാളത്തത്തില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, മറ്റ് ജനാധിപത്യവാദികള്‍ക്കുംനേരെ കടന്നാക്രമണത്തിനു മുതിരുകയാണ് മുഖ്യമന്ത്രി മമത മുതല്‍ക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്.

എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയെ ഇത്തരത്തില്‍ മൃഗീയമായി കൊല ചെയ്തതിനോട് ഇടതുപക്ഷക്കാര്‍ക്ക് മാത്രമല്ല രോഷം ഉണ്ടായത്. അതാകട്ടെ, പശ്ചിമ ബംഗാളിനുള്ളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതുമായിരുന്നില്ല. അതിനാലാണ് പശ്ചിമ ബംഗാളിെന്‍റ വാര്‍ഷിക പദ്ധതി ആസൂത്രണ കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനു ദല്‍ഹിയില്‍ യോജനാഭവനിലേക്കു ചെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ധനമന്ത്രി അമിത് മിത്രക്കും സഹപ്രവര്‍ത്തകര്‍ക്കും എതിരായി എസ്എഫ്ഐ, സിപിഐ എം പ്രവര്‍ത്തകര്‍ മാത്രമല്ല, മറ്റ് പല സംഘടനകളില്‍ പെടുന്നവരും യോജനാഭവനുമുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇത് അപ്രതീക്ഷിതമായി അവരുടെ നേരെ നടത്തപ്പെട്ട പ്രതിഷേധ പ്രകടനമായിരുന്നില്ല. മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. അതിനാല്‍ ദല്‍ഹി പൊലീസ് യോജനാഭവനുമുന്നില്‍ എല്ലാ ബന്തവസ്സുകളും ചെയ്തിരുന്നു.

യോജനാഭവനിലേക്ക് കയറുന്നതിനു പല ഗേറ്റുകളുമുണ്ട്. അതില്‍ ഒന്നിെന്‍റ മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. മറ്റൊരു ഗേറ്റിലൂടെ ഭവനു അകത്തു ചെല്ലുന്നതിനു പശ്ചിമബംഗാള്‍ സംഘത്തിനു പൊലീസ് നിര്‍ദേശം നല്‍കി. അതുവഴി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരെ സുരക്ഷിതരായി അകത്തുകടത്താന്‍ ഏര്‍പ്പാട് ചെയ്തിരുന്നതായി പൊലീസ് പിന്നീട് പറഞ്ഞു. എന്നാല്‍, അങ്ങനെ ചെയ്യുന്നതിനു പകരം പ്രകടനക്കാര്‍ അണിനിരന്ന ഗേറ്റിലൂടെ അകത്തുകടക്കുന്നതിനു മുതിരുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്തത്. പ്രതിഷേധ പ്രകടനക്കാരെ പ്രകോപിപ്പിച്ച്, അവരുടെ ആക്രമണത്തിന് ഇരയായി, ജനങ്ങളുടെ അനുകമ്പ നേടി, സുദീപ്ത ഗുപ്തയെ പച്ചക്ക് കൊന്നതിെന്‍റ പാപക്കറ കഴുകിക്കളയുക എന്ന കുറുക്കുവഴി തേടുകയായിരുന്നു മമതാ ബാനര്‍ജി. എന്നാല്‍, പ്രകടനക്കാര്‍ കാണിച്ച ആത്മസംയമനവും ദല്‍ഹി പൊലീസ് ഇടപെട്ടതുംമൂലം അതു നടന്നില്ല.

ധനമന്ത്രി അമിത് ഗുപ്ത ആ ഗേറ്റില്‍ ഉണ്ടായ ഉന്തിലും തള്ളലിലും പെട്ടുപോയി. ഈ സംഭവത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ പരസ്യമായി അപലപിച്ചു. വിവിധ സംഘടനകള്‍ ചേര്‍ന്നു നടത്തിയ സ്വാഭാവികമായ പ്രതിഷേധ പ്രകടനത്തെ ആരാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതെന്ന് കണ്ടുപിടിക്കുമെന്ന് പിബി പ്രഖ്യാപിച്ചു. ആരു ചെയ്തതായാലും, യോജനാഭവനു മുന്നിലുണ്ടായ കയ്യേറ്റത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ഈ സംഭവത്തെ മറയാക്കി പശ്ചിമ ബംഗാളിലാകെ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐ എമ്മിെന്‍റയും വര്‍ഗ - ബഹുജന സംഘടനകളുടെയും നിരവധി ഓഫീസുകള്‍ മാത്രമല്ല, മറ്റ് ഇടതുപക്ഷ കക്ഷികളുടെ ഓഫീസുകളും ആക്രമിച്ചു നശിപ്പിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ദിവസങ്ങളോളം അത് തുടര്‍ന്നു. അതിനെ തടയാനോ നിരുല്‍സാഹപ്പെടുത്താനോ തൃണമൂല്‍ നേതാക്കളോ ഭരണാധികാരികളോ ആരും തയ്യാറായില്ല. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാലയിലെ ക്ലാസ് മുറികളും ലാബറട്ടറികളും നശിപ്പിക്കുന്നതടക്കമുള്ള കാട്ടാളത്തത്തിലേക്ക് തൃണമൂലുകാരുടെ പ്രതിഷേധം അധഃപതിച്ചു. അതിനെതിരെ രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളുടെ പ്രതിഷേധവും രോഷവും പലേടങ്ങളിലും പതഞ്ഞുപൊങ്ങി.

ഇതിനിടെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ അദ്ദേഹത്തിെന്‍റ ഉന്നതമായ ഭരണഘടനാ പദവിക്കു നിരക്കാത്തവിധത്തില്‍, ദല്‍ഹിയില്‍ നടന്ന സംഭവത്തെ അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന ചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംഘത്തിനുനേരെ ഉണ്ടായ കയ്യേറ്റത്തെ ഗവര്‍ണര്‍ അപലപിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, അത് പശ്ചിമബംഗാള്‍ മന്ത്രിമാരുടെ സംഘത്തിനുനേരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കയ്യേറ്റമാണ്, ഇന്ത്യയുടെ ആധുനിക ചരിത്രത്തില്‍ അഭൂതപൂര്‍വമാണ് ഈ കയ്യേറ്റം, ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം ഈ കയ്യേറ്റം നടത്തിയവരും അതിനു പ്രേരിപ്പിച്ചവരും കളഞ്ഞുകുളിച്ചിരിക്കുന്നു, സിപിഐ എം പിബി പരസ്യമായി മാപ്പ് പറയണം എന്നെല്ലാമുള്ള അദ്ദേഹത്തിെന്‍റ പ്രലപനങ്ങള്‍ ഇതുവരെ ഒരു ഗവര്‍ണരും ചെയ്യാത്ത രൂപത്തിലുള്ളതാണ്.

എം കെ നാരായണെന്‍റ മാര്‍ക്സിസ്റ്റ് വിരോധവും താന്‍ ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ചുള്ള വിവരക്കേടും മമതാ ബാനര്‍ജിയോടുള്ള ഭയപ്പാടുമാണ് ആ പ്രസ്താവനയില്‍ ഓളം വെട്ടിക്കണ്ടത്. മമതാ ബാനര്‍ജിയാകട്ടെ, ഈ ആക്രമണത്തില്‍ "രക്തസാക്ഷി" ചമയാനായി പ്രധാനമന്ത്രിയും ധനമന്ത്രിയുമായുള്ള അവരുടെ കൂടിക്കാഴ്ച റദ്ദാക്കി. ദല്‍ഹി സുരക്ഷിത സ്ഥലമല്ല എന്ന് പ്രസ്താവനയിറക്കി അവര്‍ കൊല്‍ക്കത്തക്ക് മടങ്ങി. പശ്ചിമ ബംഗാളിലെ തൃണമൂല്‍ അക്രമപരമ്പര അവസാനമില്ലാതെ നീണ്ടതോടെ ദല്‍ഹിയില്‍ മമതാ ബാനര്‍ജി സംഘത്തിനുനേരെ പ്രതിഷേധ പ്രകടനക്കാര്‍ ചെയ്തത് അല്‍പം കടന്നുപോയി എന്ന് അഭിപ്രായമുള്ളവര്‍പോലും അവര്‍ക്ക് അനുകൂലമായി കൂടുതലൊന്നും പ്രതികരിച്ചില്ല. മമതാ ബാനര്‍ജി ജനാഭിപ്രായം, വിശേഷിച്ച് മാധ്യമാഭിപ്രായം, തനിക്ക് അനുകൂലമാക്കാന്‍ കാണിച്ച വിക്രിയകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രതികരണം തന്നെ പിന്നീട് ലഭിച്ചു. അടുത്തകാലം വരെ അവരുടെ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസ്സിനുവരെ കൊല്‍ക്കത്തയിലും ബംഗാളിലാകെയും ഉണ്ടായ അതിക്രമങ്ങളെ ശക്തമായി അപലപിക്കേണ്ടിവന്നു, തങ്ങള്‍ തൃണമൂലിെന്‍റ കൂട്ടത്തിലില്ല എന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍. തൃണമൂലിെന്‍റ പിന്തുണ നേടാന്‍ പുതിയ സാഹചര്യത്തില്‍ നീക്കങ്ങള്‍ നടത്തുന്ന ബിജെപിക്കാരും പശ്ചിമബംഗാളിലെ ഇപ്പോഴത്തെ പൊതു അന്തരീക്ഷത്തില്‍ തൃണമൂലുമായി അടുക്കുന്നതില്‍നിന്ന് മാറിനിന്നു.

പശ്ചിമബംഗാളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു. സുദീപ്ത ഗുപ്തയെന്ന പ്രമുഖ എസ്എഫ്ഐ നേതാവിനെ തൃണമൂല്‍ ഗവണ്‍മെന്‍റിെന്‍റ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാനാണ് മമതാ ബാനര്‍ജിയും സഹപ്രവര്‍ത്തകരും ഇപ്പോഴും ശ്രമിക്കുന്നത്. അതുവഴി അവര്‍ ചെയ്യുന്നത് ജനാധിപത്യപരമായ പ്രക്ഷോഭത്തെയും പ്രതിഷേധത്തെയും അടിച്ചമര്‍ത്തുകയാണ്. ജനങ്ങളുടെ മേല്‍ ഒരു നിയന്ത്രണവുമില്ലാതെ കുതിര കയറുകയാണ്. ജനങ്ങള്‍ സമാധാനപരമായി നടത്തുന്ന പ്രതിഷേധത്തെ വരെ അതിനു ഉപാധിയാക്കുകയാണ്. ഇതിനിടെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണെന്‍റ സിപിഐ എമ്മിനുനേരെ ഉണ്ടായ വഴിവിട്ട കടന്നാക്രമണം, ആഗോളവല്‍ക്കരണ വാഴ്ചയില്‍ ഭരണകൂട ശക്തികള്‍ അധ്വാനിക്കുന്ന ജനങ്ങളുടെനേരെ ചെന്നായ്ക്കളെപ്പോലെ ചാടിവീഴുന്നതിനു തെളിവാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനസാമാന്യത്തെയും നീതിപൂര്‍വം ചിന്തിക്കുന്ന എല്ലാവരെയും അണിനിരത്തി ചെറുത്തു നില്‍ക്കേണ്ടതിെന്‍റ പ്രാധാന്യം അത് എടുത്തു കാണിക്കുന്നു.

*
സി പി നാരായണന്‍ ചിന്ത വാരിക 28 ഏപ്രില്‍ 2013

No comments: