Monday, April 22, 2013

സ്വര്‍ണവും സുരക്ഷിതമല്ല

ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കേരളീയര്‍ ഇന്ന് കരുതുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന് ഭൂമി. രണ്ട് സ്വര്‍ണം. ഇവയ്ക്കു രണ്ടിനും വില കൂടുകയല്ലാതെ കുറയുകയില്ല എന്നാണ് നമ്മുടെ ധാരണ. റിയല്‍ എസ്റ്റേറ്റിന്റെ 2008ലെ ഇടിവാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴി തുറന്നത്. അതുകൊണ്ട് റിയല്‍ എസ്റ്റേറ്റിന്റെ വില ഇടിയില്ല എന്നാരും ഇപ്പോള്‍ പറയില്ല. എന്നാല്‍ റിയല്‍ എസ്റ്റേറ്റു തകര്‍ന്നിട്ടും ബാങ്കുകള്‍ പൊളിഞ്ഞിട്ടും ഓഹരിവിലയിടിഞ്ഞിട്ടും സ്വര്‍ണത്തിനൊരു കുലുക്കവുമുണ്ടായില്ല. സ്വര്‍ണവില കൂടിക്കൊണ്ടേയിരുന്നു. സ്വതവേ ഇന്ത്യക്കാര്‍ക്കു സ്വര്‍ണത്തോടു പ്രിയമാണ്. സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി ഉയര്‍ന്നപ്പോള്‍ ഇനി സ്വര്‍ണത്തിന്റെ വില ഇടിയില്ല എന്നത് ഏതാണ്ട് ഒരു വിശ്വാസം പോലെയായിത്തീര്‍ന്നു.

കേരളത്തില്‍ ഇന്ന് ചിലവാകുന്ന സ്വര്‍ണത്തെ ആഭരണഭ്രമം കൊണ്ടോ കല്യാണാവശ്യങ്ങള്‍ കൊണ്ടോ വിശദീകരിക്കാനാവില്ല. നല്ലൊരു നിക്ഷേപമായിട്ടാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. സാധാരണക്കാര്‍ മാത്രമല്ല, മണപ്പുറം, മുത്തൂറ്റ് തുടങ്ങി വലിയ ധനകാര്യസ്ഥാപനങ്ങളും ഏതാണ്ട് ഇതേ വിശ്വാസക്കാരായിരുന്നു. അല്ലെങ്കില്‍ എങ്ങനെയാണ് സ്വര്‍ണവിലയുടെ 80-85 ശതമാനം വരെ അഞ്ചു മിനിട്ടുകൊണ്ട് വായ്പയായി കൊടുക്കുന്നതിനെക്കുറിച്ച് പരസ്യങ്ങള്‍ നല്‍കാന്‍ കഴിയുക. പണയം വെയ്ക്കുന്ന സ്വര്‍ണമാണല്ലോ ഈട്. സ്വര്‍ണത്തിന്റെ വിലയുടെ 85 ശതമാനം വായ്പ നല്‍കിയാല്‍ വിലയെങ്ങാനും കുത്തനെ ഇടിഞ്ഞാല്‍ പണയക്കമ്പനികള്‍ക്കു വലിയ നഷ്ടമുണ്ടാകും എന്നു വ്യക്തമാണ്. എന്നാല്‍ അവര്‍ക്ക് അങ്ങനെയൊരു അപകടചിന്തയേ ഉണ്ടായിരുന്നില്ല. സ്വര്‍ണത്തിന്റെ വില കൂടിക്കൊണ്ടേയിരിക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പണയഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്നത്. അങ്ങനെ സാധാരണക്കാര്‍ മാത്രമല്ല, വമ്പന്‍ ഹുണ്ടികക്കാരും ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന സ്വര്‍ണത്തിന്റെ വിലയാണ് ഇപ്പോള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൂടി പന്ത്രണ്ടു ശതമാനമാണ് ആഗോള മാര്‍ക്കറ്റില്‍ ഇടിഞ്ഞത്. 1983നു ശേഷം ഏറ്റവും രൂക്ഷമായ വിലയിടിവാണ് സ്വര്‍ണത്തിനുണ്ടായത്. ഈ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ സ്വര്‍ണത്തിന്റെ വില നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ 2011ല്‍ പറയത്തക്ക വര്‍ദ്ധനയൊന്നുമുണ്ടായില്ല. 2011 സെപ്തംബറിലാണ് ഏറ്റവും ഉയര്‍ന്നവില സ്വര്‍ണം കൈവരിച്ചത്. പിന്നെ പതുക്കെ താഴേക്കു പോരാന്‍ തുടങ്ങി. കഴിഞ്ഞയാഴ്ച കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ 2011 സെപ്തംബറിനെ അപേക്ഷിച്ച് 25 ശതമാനം താഴ്ന്ന വിലയാണ് സ്വര്‍ണത്തിനുളളത്. 2012 നവംബറിലാണ് സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 24240 രൂപയായിരുന്നു. ഈ ലേഖനമെഴുതുമ്പോള്‍ പവന് വില 19800 രൂപ.

എന്തുകൊണ്ട്, സ്വര്‍ണത്തിന്റെ വിലയില്‍ ഈ ചാഞ്ചാട്ടം ഉണ്ടാകുന്നു? എല്ലാ ചരക്കുകളെയും പോലെ ഡിമാന്റും സപ്ലൈയുമാണ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ത്തുന്നത്. ഇതില്‍ സപ്ലൈയെക്കുറിച്ച് ഒരു അനിശ്ചിതാവസ്ഥയുമില്ല. ലോകത്ത് സ്വര്‍ണഖനികളില്‍ എത്ര സ്വര്‍ണമുണ്ടെന്നും വര്‍ഷം തോറും എത്ര ടണ്‍ സ്വര്‍ണം പുതുതായി ഉല്‍പാദിപ്പിക്കുമെന്നും എല്ലാവര്‍ക്കുമറിയാം. സപ്ലൈയിലുണ്ടാകുന്ന ഏതെങ്കിലും ചാഞ്ചാട്ടം കൊണ്ടല്ല സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് എന്നു വ്യക്തം. മൂന്നുതരം ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സ്വര്‍ണത്തിന്റെ ഡിമാന്റ്. ഒന്നാമത്തേത് സ്വര്‍ണപ്പല്ലുകള്‍ വെയ്ക്കാനും അമ്പലങ്ങള്‍ക്കും മറ്റും സ്വര്‍ണം പൂശാനും ആഭരണങ്ങള്‍ക്കു വേണ്ടിയും മറ്റും ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നു. ഇതിനെ വേണമെങ്കില്‍ സ്വര്‍ണത്തിന്റെ ഉപഭോക്തൃ ഡിമാന്റ് എന്നു പറയാം.

രണ്ടാമത്തേത്, നാണയത്തിന്റെ മൂല്യസുസ്ഥിരത ലക്ഷ്യമിട്ട് കരുതല്‍ ശേഖരമായി വെയ്ക്കുന്നതിനു വേണ്ടി സര്‍ക്കാരുകള്‍ സൂക്ഷിക്കുന്ന സ്വര്‍ണമാണ്. പണ്ട് സ്വര്‍ണം തന്നെയായിരുന്നു നാണയം. പിന്നീട് പേപ്പര്‍നോട്ടു വന്നപ്പോഴും കൈയിലുളള സ്വര്‍ണത്തിന്റെ നിശ്ചിതശതമാനമേ നോട്ടുകള്‍ അച്ചടിക്കാറുണ്ടായിരുന്നുളളൂ. സ്വര്‍ണമാന വ്യവസ്ഥ എന്നാണ് ഇതിനെ പറയുന്നത്. ഇന്നിപ്പോള്‍ സ്വര്‍ണമാന വ്യവസ്ഥ നിലവിലില്ല. നോട്ടുകൊടുത്താല്‍ ഒരു സര്‍ക്കാരും സ്വര്‍ണം തരില്ല. എങ്കിലും എല്ലാ സര്‍ക്കാരുകളും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തെ സൂക്ഷിച്ചുവെയ്ക്കുന്നു.

മൂന്നാമത്തെ ഇനം നിക്ഷേപഡിമാന്റാണ്. സ്വര്‍ണത്തെ ഏറ്റവും ഈടുളള ആസ്തിയായിട്ടാണ് എല്ലാവരും കരുതുന്നത്. പക്ഷേ, മറ്റ് ആസ്തികളില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണത്തില്‍നിന്ന് പ്രത്യേകിച്ചൊരു വരുമാനവും നിക്ഷേപകനു ലഭിക്കില്ല. നിങ്ങള്‍ ഓഹരി വാങ്ങുകയാണെങ്കില്‍ ഡിവിഡന്റു ലഭിക്കും. പക്ഷേ, അതിനുപകരം സ്വര്‍ണം വാങ്ങി അലമാരിയില്‍ വെച്ചാല്‍ പലിശയോ ലാഭമോ ഒന്നും കിട്ടുകയില്ല. പിന്നെ രണ്ടു ലക്ഷ്യം വെച്ചാണ് സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നത്. ഒന്ന്, സുരക്ഷിതത്വം. പണത്തിന്റെയും ഷെയറിന്റെയും മൂല്യമിടിയുമ്പോഴും സ്വര്‍ണത്തിന്റെ മൂല്യം ഇടിയില്ല എന്നാണ് വിശ്വാസം. വിലക്കയറ്റത്തിന്റെ നാളുകളില്‍ പണം സൂക്ഷിക്കാതെ സ്വര്‍ണം വാങ്ങിവെയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. രണ്ട്, സ്വര്‍ണത്തിന്റെ വില കൂടുമ്പോള്‍ മറിച്ചുവിറ്റ് ലാഭം നേടാം. സ്വര്‍ണം ഊഹക്കച്ചവടത്തിനുളള ഒന്നാന്തരം ഉപാധിയാണ്. ഈ മൂന്നിനങ്ങളില്‍ ഉപഭോക്തൃ/വ്യവസായ ഡിമാന്റില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാറില്ല.

ആഭരണങ്ങള്‍ക്കും മറ്റുമുളള ആവശ്യം സാംസ്ക്കാരിക ഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതാണ്. വ്യവസായത്തിനാവട്ടെ, വളരെ തുച്ഛമായ സ്വര്‍ണമേ ഉപയോഗിക്കുന്നുളളൂ. സര്‍ക്കാരുകള്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കുന്ന സ്വര്‍ണത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാറില്ല. അത്യപൂര്‍വമായേ സര്‍ക്കാരുകള്‍ കരുതല്‍ ശേഖരത്തിലേയ്ക്ക് സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുളളൂ. 1991ല്‍ വിദേശ നാണയമില്ലാതെ നമ്മള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണമെടുത്ത് വില്‍ക്കുകയോ/പണയപ്പെടുത്തുകയോ ഉണ്ടായി.

ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ സൈപ്രസ് ഇത്തരത്തില്‍ ഏതാണ്ട് അമ്പതുകോടി പൗണ്ട് സ്വര്‍ണം (10 ടണ്‍) വില്‍ക്കാന്‍ പോകുന്നു എന്ന് ശ്രുതിയുണ്ട്. ഇത്രയും സ്വര്‍ണം കമ്പോളത്തില്‍ ഒരുമിച്ചിറങ്ങിയാല്‍ ആവശ്യത്തിലേറെ സ്വര്‍ണമുണ്ടാകും, വിലയിടിയും. അതുകൊണ്ടാണ് ഇപ്പോഴത്തെ വിലയിടിവ് എന്നു സിദ്ധാന്തിക്കുന്നവരുണ്ട്. പക്ഷേ, ഇതിന് വലിയ അടിസ്ഥാനമില്ല. 10 ടണ്‍ സ്വര്‍ണം മൊത്തം സ്വര്‍ണക്കമ്പോളമെടുക്കുമ്പോള്‍ അത്ര വലുതല്ല. പിന്നെ, തങ്ങളങ്ങനെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൈപ്രസ് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ നാം അവസാനം ചെന്നെത്തുന്നത് സ്വര്‍ണവിലയുടെ കയറ്റിറക്കത്തെ നിര്‍ണയിക്കുന്നത് സ്വര്‍ണത്തെ ഒരു നിക്ഷേപ ഉപാധിയായി കാണുന്നവരാണെന്നു വ്യക്തം. ഇതിന്റെ ഒരു ലഘുചരിത്രമാണ് ഇനിയുളള ഖണ്ഡികകളില്‍ വിശദീകരിക്കുന്നത്.

ആഗോളമാന്ദ്യത്തോടെയാണ് സ്വര്‍ണത്തിന്റെ ശുക്രദശ ആരംഭിച്ചത്. ബാങ്കുകള്‍ തകര്‍ന്നു, ഓഹരിവില ഇടിഞ്ഞു, ഡോളറിന്റെ മൂല്യം ശോഷിച്ചു. എങ്ങും അനിശ്ചിതാവസ്ഥ. സ്വര്‍ണമാണ് ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന് എല്ലാവരും കരുതിത്തുടങ്ങി. നേരത്തെ ഓഹരിയായോ പണമായോ സമ്പാദ്യം സൂക്ഷിച്ചിരുന്നവര്‍ അവയെല്ലാം വെടിഞ്ഞ് സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. സ്വര്‍ണത്തിന്റെ വിലയും ഉയരാന്‍ തുടങ്ങി. മാന്ദ്യത്തെ നേരിടാന്‍ പാശ്ചാത്യസര്‍ക്കാരുകള്‍ വലിയതോതില്‍ പണം അച്ചടിച്ചിറക്കാന്‍ തുടങ്ങി. ബാങ്കുകള്‍ക്കു സര്‍ക്കാരുകള്‍ വാരിക്കോരി വായ്പ കൊടുത്തു. സര്‍ക്കാര്‍തന്നെ നിര്‍മാണ പ്രവൃത്തികളും വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. ഉത്തേജക പാക്കേജുകളുടെ രൂപത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചത്. തല്‍ഫലമായി ആഗോളമായിത്തന്നെ സര്‍ക്കാരുകളുടെ കമ്മി കൂടി. ഇതോടെ നിയോലിബറല്‍ ചിന്താഗതിക്കാര്‍ കമ്മി കൂടിയതിനാല്‍ വിലക്കയറ്റം അനിവാര്യമാണെന്നു പ്രചരിപ്പിച്ചു തുടങ്ങി.

മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ ചെലവുകള്‍ കൂട്ടാന്‍ ശ്രമിക്കുന്നതിനെതിരെ നിയോലിബറല്‍ ചിന്താഗതിക്കാര്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ശക്തമായ ആക്രമണം തന്നെ അഴിച്ചുവിട്ടു. വിലക്കയറ്റം പൊട്ടിപ്പുറപ്പെടാന്‍ പോകുന്നു എന്നായിരുന്നു അവരുടെ പ്രവചനം. വിലക്കയറ്റത്തിന്റെ നാളുകള്‍ വന്നു എന്ന ധാരണ പരന്നതോടെ സ്വര്‍ണത്തിനുളള പ്രിയം പിന്നെയും കൂടി. വിലക്കയറ്റമുണ്ടാകുമ്പോള്‍ പണത്തിന്റെ മൂല്യം കുറയുമല്ലോ. അപ്പോള്‍ പണത്തെക്കാള്‍ കൂടുതല്‍ ഭദ്രതയുളളതായിരിക്കും സ്വര്‍ണമെന്ന് പലരും കരുതി. കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങാനും തുടങ്ങി. അങ്ങനെ സ്വര്‍ണത്തിന്റെ വില വീണ്ടുമുയര്‍ന്നു. സ്വര്‍ണവില തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങിയതോടെ ഊഹക്കച്ചവടക്കാരും രംഗപ്രവേശം ചെയ്തു. ഇപ്പോള്‍ സ്വര്‍ണം വാങ്ങി വില ഉയരുമ്പോള്‍ മറിച്ചുവിറ്റാല്‍ ലാഭം കിട്ടുമല്ലോ. ഇങ്ങനെ ഊഹക്കച്ചവട ലാഭത്തിനു സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ സ്വര്‍ണവില കുതിച്ചുയരാന്‍ തുടങ്ങി.

ഊഹക്കച്ചവടത്തിലേര്‍പ്പെടുന്ന മ്യൂച്ച്വല്‍ ഫണ്ടുപോലുളളവയില്‍ സ്വര്‍ണമടക്കമുളള ലോഹങ്ങളും മറ്റ് പ്രാഥമിക ചരക്കുകളും വാങ്ങുന്നു, മറിച്ചു വില്‍ക്കുന്നു. മ്യൂച്വല്‍ ഫണ്ടുപോലെ ഈ കമ്പനികളുടെ ഓഹരികള്‍ വലിയ തോതില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി വ്യാപാരം നടക്കുന്നു. അതുകൊണ്ട് ഇവയെ വിളിക്കുന്നത് എക്സ്ചേഞ്ച് ട്രേഡിംഗ് ഫണ്ടുകള്‍ എന്നാണ്. ഊഹക്കച്ചവടമെന്നു പറയുന്നത്, വില കുറച്ചുവാങ്ങി വില കൂടുമ്പോള്‍ വില്‍ക്കുന്നതിനെയല്ല. യഥാര്‍ത്ഥത്തില്‍ വ്യാപാരമൊക്കെ കടലാസില്‍ മാത്രമാണ്. അടുത്ത ഒരു വര്‍ഷം കഴിഞ്ഞ് നിശ്ചിത വിലയ്ക്ക് ഏതാനും ടണ്‍ സ്വര്‍ണം വാങ്ങാന്‍ ഒരു എടിഎഫ് കരാറുണ്ടാക്കുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഈ സ്വര്‍ണം മറിച്ചു വില്‍ക്കുന്നു. തങ്ങള്‍ കരാറിലെത്തിയ വിലയേക്കാള്‍ കൂടുതല്‍ ഉയര്‍ന്നവിലയ്ക്ക് സ്വര്‍ണം വില്‍ക്കാന്‍ പറ്റും എന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബെറ്റു വെയ്പ്പാണ് നടക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ സ്വര്‍ണ വ്യാപാരത്തില്‍ സിംഹഭാഗവും ഇന്ന് കേവലം കടലാസില്‍ നടക്കുന്ന കച്ചവടമാകുന്നത്. ഈ ഊഹക്കച്ചവടമാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചതുപോലെ 2011 ആയപ്പോഴേയ്ക്കും സ്വര്‍ണത്തിന്റെ വിലക്കയറ്റം വളരെ മന്ദഗതിയിലായി. 2011ഓടെ പതുക്കെപ്പതുക്കെ കുറയാനും തുടങ്ങി. ഇതിനു കാരണമായി പറയുന്നത് രണ്ടുകാര്യങ്ങളാണ്. വിലക്കയറ്റം ഉണ്ടാകും, അപ്പോള്‍ നാണയങ്ങളുടെ മൂല്യമിടിയും എന്ന അനുമാനത്തിലാണല്ലോ സ്വര്‍ണത്തിലേയ്ക്കു മാറാന്‍ നിക്ഷേപകര്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ പോലുളള രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി പാശ്ചാത്യരാജ്യങ്ങളിലെ നിക്ഷേപം അതീവ ദുര്‍ബലമായി തുടര്‍ന്നു. ആ രാജ്യങ്ങളിലെല്ലാം തൊഴിലില്ലായ്മ റെക്കോഡ് നിലവാരത്തിലാണ്. ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് ഇടിഞ്ഞതുകൊണ്ട് ചരക്കുകള്‍ വാങ്ങാതെ കെട്ടിക്കിടക്കുന്നു, തത്ഫലമായി ഫാക്ടറികളിലും മറ്റും ഉല്‍പാദനം കെട്ടിക്കിടക്കുന്നു. അങ്ങനെ മാന്ദ്യം തുടരുകയാണ്. മാന്ദ്യകാലത്ത് സാധാരണഗതിയില്‍ വിലക്കയറ്റം ഉണ്ടാകാറില്ല. വിലക്കയറ്റത്തെക്കുറിച്ചുളള പേടി കുറഞ്ഞതോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുളള ആര്‍ത്തിയും കുറഞ്ഞു.

ആഗോളമാന്ദ്യം 2008ല്‍ തുടങ്ങിയതാണല്ലോ. ഇപ്പോ അഞ്ചുവര്‍ഷം കഴിഞ്ഞു. ഒരു മാന്ദ്യകാലവും ഇതുപോലെ നീളാറില്ല. അതുകൊണ്ട് അധികം താമസിയാതെ വീണ്ടെടുക്കല്‍ ആരംഭിക്കും എന്നുളള തോന്നലും പരന്നിട്ടുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നുവെങ്കിലും അമേരിക്കയില്‍ സ്ഥിതി കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. ആഗോള ഓഹരിസൂചികകള്‍ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. അപ്പോള്‍ സ്വര്‍ണത്തില്‍ നിന്നു മാറി ഓഹരിക്കമ്പോളത്തിലും മറ്റും കളിക്കാനുളള അഭിനിവേശം വര്‍ദ്ധിച്ചു തുടങ്ങി.

മേല്‍പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷേ, സ്വര്‍ണവില എന്തിന് ഏതാനും ദിവസം കൊണ്ട് തകര്‍ന്നടിയണം? എന്തെങ്കിലും ആ ആഴ്ചകളില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് യഥാര്‍ത്ഥത്തില്‍ സ്വര്‍ണത്തെ ശക്തിപ്പെടുത്തേണ്ട സംഭവവികാസങ്ങളാണ്. ചൈനയിലെയും ഇന്ത്യയിലെയും ഉല്‍പാദനമുരടിപ്പ് ശക്തമായി എന്ന കണക്ക് പുറത്തുവന്നത് ഈയാഴ്ചയാണ്. യൂറോപ്പിലെ സാമ്പത്തികസ്ഥിതി സൈപ്രസ് പ്രതിസന്ധിയിലൂടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അമേരിക്കയിലെ വ്യവസായ ഉല്‍പാദനത്തിന്റെ കണക്കു വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞ വളര്‍ച്ച പ്രതീക്ഷിച്ചതിനെക്കാള്‍ താഴുകയാണെന്നു കണ്ടു. മാന്ദ്യത്തില്‍ നിന്നു കരകയറാന്‍ ജപ്പാനും കൊറിയയും വമ്പന്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയില്‍ ഒബാമ റിപ്പബ്ലിക്കന്മാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി ധനകര്‍ത്തൃത്വത്തിലേയ്ക്ക് പതിക്കുന്നത് ഒഴിവാക്കി. മുന്‍കാലത്തെ അപേക്ഷിച്ച് കൂടുതല്‍ ഉദാരമായ നയമാണ് പണലഭ്യതയെക്കുറിച്ച് അമേരിക്കയും പിന്തുടരുന്നത്. ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ സ്വര്‍ണം കൂടുതല്‍ സുരക്ഷിതമാണെന്നു കണ്ട്, അതിലേയ്ക്കു നീങ്ങുകയല്ലേ വേണ്ടത്? സ്വര്‍ണവില ഇടിയുന്നതിന് ന്യായമായ പല കാരണങ്ങളും പറയാമെങ്കിലും പൊടുന്നനെ ഭീതിജകമായി ഇടിഞ്ഞു എന്നതിന് വിശദീകരണം നല്‍കാന്‍ വിദ്വാന്‍മാര്‍ക്കു കഴിയുന്നില്ല. ഊഹക്കച്ചവടക്കാര്‍ സ്വര്‍ണവില മനപ്പൂര്‍വം ഇടിച്ചതാണ് എന്ന വിശദീകരണം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കന്‍ അസിസ്റ്റന്റ് ട്രഷറി സെക്രട്ടറിയായിരുന്ന പോള്‍ ക്രെയിഗ് റോബര്‍ട്ട്സ് ഇത് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് (റിസര്‍വ് ബാങ്ക്) നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്നും വെളളിയില്‍ നിന്നും ഭയപ്പെടുത്തി അകറ്റുന്നതിനും ഡോളറിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി ഉണ്ടാക്കിയതാണ് എന്ന് ആരോപിച്ചിട്ടുണ്ട്. ഈ ആരോപണത്തിന്റെ നിജസ്ഥിതി എന്തുതന്നെയായിരുന്നാലും വിലത്തകര്‍ച്ചയ്ക്കു തൊട്ടുമുമ്പത്തെ ദിവസം (വെളളിയാഴ്ച) ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ 400-500 ടണ്‍ സ്വര്‍ണം ഷോര്‍ട്ട് സെയിലിന് വെയ്ക്കപ്പെട്ടു എന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. ഷോര്‍ട്ട് സെയില്‍ എന്നു വെച്ചാല്‍ നമ്മള്‍ നേരത്തെ കണ്ട കടലാസിലുളള വില്‍പന തന്നെ. ഏതാനും എക്സ്ചേഞ്ച് ട്രേഡിംഗ് ഫണ്ടുകള്‍ ഏതാനും മാസത്തെ ഇടവേളയ്ക്കുള്ളില്‍ ഈ ഭീമന്‍ അളവിലുളള സ്വര്‍ണം വില്‍ക്കുന്നതിനിറങ്ങി. ഈ സംഭവവികാസമാണ്, അല്ലാതെ സൈപ്രസിന്റെ 10 ടണ്‍ വില്‍ക്കുമെന്നുളള ഭീതിയല്ല സ്വര്‍ണവില ഇടിച്ചത്. ഇത്രയും ഭീമമായ ഷോര്‍ട്ട് സെയില്‍ വന്നതോടെ എല്ലാവരും സ്വര്‍ണത്തെ കൈവിട്ട് ഡോളറിലേയ്ക്ക് നീങ്ങാന്‍ വെപ്രാളം പിടിച്ചു തുടങ്ങി. ഇങ്ങനെയാണ് സ്വര്‍ണക്കമ്പോളം തകര്‍ന്നത്.

എന്തിനാണ് ഇത്തരത്തില്‍ ഊഹക്കച്ചവടക്കാര്‍ വിലയിടിക്കുന്നത്? നമുക്കും ഊഹിക്കുകയേ നിര്‍വാഹമുളളൂ. ഡോളറിനെ ശക്തിപ്പെടുത്താനുളള കുത്സിതമായ ശ്രമമാണ് എന്ന ആരോപണം ഉന്നയിച്ചയാള്‍ ചില്ലറക്കാരനല്ലല്ലോ. വിലയിടിക്കുന്ന ഊഹക്കച്ചവടക്കാരനും നഷ്ടമുണ്ടാകണമല്ലോ. സ്വര്‍ണം കൈയില്‍ വെച്ചുകൊണ്ടല്ലല്ലോ അയാള്‍ ഷോര്‍ട്ട് വില്‍പനയ്ക്കിറങ്ങിയത്. ഒരു മാസം കഴിഞ്ഞ് സ്വര്‍ണം നല്‍കാമെന്നാണ് കരാറിന്റെ ചുരുക്കം. അതിനിടയ്ക്ക് കമ്പോളത്തിലെ പരിഭ്രാന്തിമൂലം ഈ കരാര്‍ വിലയെക്കാള്‍ കമ്പോളവില ഇടിയുകയാണെങ്കില്‍ കരാര്‍ പ്രകാരമുളള സ്വര്‍ണം വാങ്ങി മറിച്ചു വില്‍ക്കുന്നതിന് ഒരു പ്രയാസവുണ്ടാവില്ല. കൂറ്റനൊരു ലാഭം പോക്കറ്റിലുമാക്കാം. സ്വര്‍ണം മാത്രമല്ല, മറ്റേതൊരു ചരക്കിന്റെയും വില അതിന്റെ യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ ക്രമാതീതമായി ഉയരുന്ന പ്രതിഭാസത്തെയാണ് കുമിള അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബബിള്‍ എന്നു വിളിക്കുന്നത്. കുമിള രൂപം കൊളളുന്ന വേളയില്‍ ലാഭത്തില്‍ മതിമറന്ന് എല്ലാവരും വരാന്‍പോകുന്ന അപകടം വിസ്മരിക്കും.

കുമിളയ്ക്ക് അനന്തമായി വളരാനാവില്ല. എപ്പോഴെങ്കിലും അതു പൊട്ടി സാധാരണ നിലയിലേയ്ക്കു കാര്യങ്ങള്‍ വന്നേ തീരൂ. എത്ര ഉയരത്തില്‍ പൊന്തിയോ അത്രയ്ക്കു ഭീതിജനകമായിരിക്കും താഴേയ്ക്കുളള വീഴ്ചയും. 2008ല്‍ റിയല്‍ എസ്റ്റേറ്റ് ബബിള്‍ പൊട്ടിയപ്പോഴാണ് ആഗോളമാന്ദ്യമുണ്ടായത്. സ്വര്‍ണത്തിന്റെ വിലത്തകര്‍ച്ച 2008ലേതുപോലൊരു ദുരന്തം സൃഷ്ടിക്കണമെന്നില്ല. പക്ഷേ, സ്വര്‍ണക്കമ്പോളത്തിലെ തകര്‍ച്ച, വെളളി, പ്ലാറ്റിനം, കോപ്പര്‍, തുടങ്ങി എല്ലാ ലോഹങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രാഥമിക ഉല്‍പന്ന കമ്പോളത്തില്‍ എല്ലാം ഇതിന്റെ അലകള്‍ ഉണ്ടായിട്ടുണ്ട്. സ്വര്‍ണപ്പണയം കൊടുക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകാമെന്ന് അവയുടെ ഓഹരിവിലകളിലെ ഇടിവ് സൂചിപ്പിക്കുന്നു. മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരിവിലകളില്‍ തകര്‍ച്ചയുണ്ടായിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരെ ഈ തകര്‍ച്ച നേരിട്ട് ബാധിക്കാന്‍ പോകുന്നില്ല. ഇവിടെ സ്വര്‍ണം വാങ്ങുന്നവര്‍ ആഭരണങ്ങള്‍ക്കോ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കോ ആണ് സ്വര്‍ണത്തില്‍ മുടക്കുന്നത്. സ്വര്‍ണം ഉടനെ മറിച്ചുവില്‍ക്കാനല്ല വാങ്ങിയിരിക്കുന്നതെങ്കില്‍, താല്‍ക്കാലികമായി ഉണ്ടാകുന്ന വിലത്തകര്‍ച്ച അവരെ ഭയപ്പെടുത്തേണ്ടതില്ലല്ലോ.

വൈപരീത്യമെന്നു പറയട്ടെ, സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത് കൂടുതല്‍ സ്വര്‍ണം വാങ്ങാനുളള ആര്‍ത്തിയെയാണ് സൃഷ്ടിച്ചിട്ടുളളത്. അതുകൊണ്ട് സ്വര്‍ണത്തിന്റെ വിലയിടിവ് നാടകീയമായ മാറ്റങ്ങളൊന്നും നമ്മുടെ സംസ്ഥാനത്തോ രാജ്യത്തോ ഉണ്ടാക്കാന്‍ പോകുന്നില്ല.

സ്വര്‍ണവിലത്തകര്‍ച്ചയുടെ പാഠം, സമകാലിക ആഗോളമുതലാളിത്തം തീക്ഷ്ണമായ വൈരുദ്ധ്യങ്ങളിലേയ്ക്ക് നമ്മുടെ കണ്ണു തുറപ്പിക്കുന്നു എന്നതാണ്. സമകാലിക ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ ജീര്‍ണിച്ച ദുരയുടെ മുഖം ഒരിക്കല്‍ക്കൂടി അനാവരണം ചെയ്യപ്പെടുകയാണ്. 2008ലെ ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കും ഉത്തരവാദിത്വം ഇവരുടെ ആര്‍ത്തിയായിരുന്നു എന്നോര്‍ക്കുമല്ലോ. ലാഭം കൊയ്യാനുളള പരക്കം പാച്ചിലില്‍ വാരിക്കോരി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പണം മുടക്കി. ഇതിനായി പണം സ്വരൂപിക്കാന്‍ പൊളളക്കടപ്പത്രങ്ങള്‍ ഇറക്കി. പിന്നീട് ഈ കടപ്പത്രങ്ങളുടെ മേല്‍ ഊഹക്കച്ചവടം നടത്തി. അങ്ങനെയുണ്ടാക്കിയ ധനകാര്യ ചീട്ടുകൊട്ടാരം പൊളിഞ്ഞു വീണപ്പോള്‍ ഈ ഊഹക്കച്ചവടക്കാര്‍ മാത്രമല്ല തകര്‍ന്നത്, ആഗോള സമ്പദ്ഘടനതന്നെ കുലുങ്ങി. ഇപ്പോഴും ലോകം അതിന്റെ കെടുതികളില്‍നിന്നു മുക്തമായിട്ടില്ല.

*
ഡോ. ടി എം തോമസ് ഐസക്

No comments: