Friday, April 12, 2013

എല്ലാം സുതാര്യം പക്ഷേ, എല്ലാവര്‍ക്കുമല്ല

നവ സ്വകാര്യബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും ചേര്‍ന്ന് നടത്തുന്ന കള്ളപ്പണം വെളുപ്പിക്കലും അവിഹിതമാര്‍ഗങ്ങളിലൂടെ കൊള്ളചെയ്ത സമ്പാദ്യം ബാങ്കിങ് ചാനലിലൂടെ വിദേശത്തേക്ക് കടത്തുന്നതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങളും കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ ബാങ്കുകളുടെ തലപ്പത്തിരിക്കുന്ന പ്രമുഖരെ നേരില്‍ക്കണ്ട് കോടികള്‍ വരുന്ന കള്ളപ്പണം എങ്ങനെ വെള്ളപ്പണമാക്കാമെന്ന് വിദഗ്ധോപദേശം തേടിയെത്തിയ കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ടറുടെ മുന്നില്‍ വിസ്മയിപ്പിക്കുന്ന വിവരങ്ങളാണ് ഇവര്‍ നിരത്തിവച്ചത്. ഇവയുടെ മണിക്കൂറുകള്‍ നീളുന്ന വിഡിയോ ദൃശ്യങ്ങള്‍ കോബ്രാ പോസ്റ്റിന്റെ സൈറ്റില്‍ ((http://www.cobrapost.com) കാണാം.

1991ലെ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ഐസിഐസിഐ, എച്ച്ഡിഎഫ്സി, യുടിഐ എന്നീ സ്ഥാപനങ്ങളുടെ മുന്‍കൈയിലാണ് യഥാക്രമം ഈ നവസ്വകാര്യ ബാങ്കുകളാരംഭിച്ചത്. യുടിഐ ബാങ്ക് പിന്നീട് പേരുമാറ്റി ആക്സിസ് ബാങ്കായി. സ്വകാര്യ- വിദേശ മൂലധനത്തിന് പ്രാമുഖ്യം നല്‍കി തുടങ്ങിവച്ച ഈ ബാങ്കുകള്‍ മത്സരക്ഷമതയുടെയും കാര്യശേഷിയുടെയും പ്രതീകങ്ങളായി വിശേഷിപ്പിക്കപ്പെട്ടു. തൊട്ടുപിറകെ വിദേശ മൂലധന പങ്കാളിത്തത്തോടെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും തുടങ്ങി. മുകളില്‍ പറഞ്ഞ ബാങ്കുകള്‍ക്കെല്ലാം സ്വന്തം ഇന്‍ഷ്വറന്‍സ് കമ്പനികളോ സ്വകാര്യ കമ്പനിയുടെ ഇന്‍ഷ്വറന്‍സ് ബിസിനസ് ഏജന്‍സികളോ ഉണ്ട്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, എച്ച്ഡിഎഫ്സി ലൈഫ്, മാക്സ് ബൂപ്പ എന്നീ കമ്പനികള്‍ കോബ്രാ പോസ്റ്റ് വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കുന്നുണ്ട്. ആദായനികുതി നിയമവ്യവസ്ഥകള്‍ക്കും ഇടപാടുകാരന്റെ ഐഡന്റിറ്റി തെളിയിക്കുന്നതിന് സര്‍ക്കാരും ബാങ്കുകളും നിര്‍ദേശിച്ചിട്ടുള്ള കെവൈസി വ്യവസ്ഥകള്‍ക്കും വിദേശ നിക്ഷേപ നിയമങ്ങള്‍, റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ എന്നിവയ്ക്കും പുല്ലുവിലകല്‍പ്പിക്കാതെ ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയല്ലാതെ കോടികള്‍ വരുന്ന പണം സാക്ഷാല്‍ നോട്ടുകെട്ടുകളായി സ്വീകരിക്കാമെന്ന് ഈ ബാങ്കുകളുടെയെല്ലാം അധികാരികള്‍ വാഗ്ദാനം നല്‍കുന്നു. ഈ പണമൊക്കെ ഏതൊക്കെ മാര്‍ഗത്തിലൂടെ നിയമാനുസൃതമാക്കാമെന്ന് കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ടര്‍ക്ക് ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതുപോലെ പറഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളാണ് ഒളിക്യാമറ കാണിക്കുന്നത്. മൂന്ന് ബാങ്കുകളുടെ അധികാരികളും സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അവരുടെ അവതരണത്തില്‍ നിന്നും അവിടെ സ്ഥിരമായി നടക്കുന്ന, അംഗീകരിക്കപ്പെട്ട വ്യവസ്ഥകളാണെന്നും തെളിയുന്നു.

കള്ളപ്പണം പൂഴ്ത്തിവച്ചയാളുടെ രഹസ്യ സങ്കേതത്തിലെത്തി ബാങ്കിന്റെ വാഹനത്തില്‍, ബാങ്ക് ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ പണം ബാങ്കിലെത്തിക്കുന്നു. കള്ള അക്കൗണ്ടുകള്‍ തുറന്ന് പണം ഘട്ടംഘട്ടമായി അതില്‍ നിക്ഷേപിക്കുന്നു. ഈ അക്കൗണ്ടുകളില്‍നിന്ന് പെന്‍ഷന്‍ പദ്ധതി, ദീര്‍ഘകാല നിക്ഷേപ പദ്ധതി, മ്യൂച്ചല്‍ ഫണ്ട് എന്നിങ്ങനെ ഇന്‍ഷ്വറന്‍സ് കമ്പനികളിലെ നിക്ഷേപമാക്കിമാറ്റുന്നു. അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ പണമായി നിക്ഷേപിക്കുന്നതിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. അതിനെ മറികടക്കാന്‍ 49,900/- രൂപ വീതം നിക്ഷേപിക്കാമെന്ന് മാനേജര്‍ തന്നെ ഉപദേശിക്കുന്നു. നിക്ഷേപത്തിന്റെ പലിശയ്ക്ക് ആദായ നികുതിയടക്കേണ്ടതുണ്ട്. എങ്ങനെ അതു മറികടക്കാമെന്നും പറഞ്ഞുകൊടുക്കുന്നു. നിക്ഷേപം സ്വര്‍ണമാക്കി മാറ്റി ബാങ്കുതന്നെ സൂക്ഷിക്കും. നിക്ഷേപകന്റെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും. ഏഴും എട്ടും കോടികള്‍ വരുന്ന നോട്ടുകെട്ടുകള്‍ ഭദ്രമായി സൂക്ഷിച്ചുവയ്ക്കാന്‍ വന്‍ ലോക്കറുകള്‍ തയ്യാറാണ്. രേഖാമൂലം ലഭിച്ച പണമാണെന്ന് സ്ഥാപിക്കാന്‍ സ്റ്റാമ്പ് പേപ്പറില്‍ ഭൂമി തീറെഴുതുന്നതിന്റെ പ്രഥമരേഖയെന്ന രീതിയില്‍ കള്ളപ്രമാണമുണ്ടാക്കി രജിസ്റ്റര്‍ ചെയ്യാതെ വയ്ക്കാമെന്നും പണം ബാങ്കിങ് ചാനലിലൂടെ കടത്തിവിട്ട് വെളുപ്പിച്ച്, ദീര്‍ഘകാല നിക്ഷേപമാക്കി മാറ്റിയശേഷം നശിപ്പിച്ചാല്‍ മതിയെന്നും ഉപദേശിക്കുന്നു. ഇതില്‍നിന്ന് വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യണമെങ്കില്‍ അതിനുള്ള പദ്ധതികളും റെഡിയാണ്.

അനധികൃത പണത്തിന് രസീത് നല്‍കാനും ബാങ്കിന്റെ ബോണ്ട് നല്‍കാനും അവര്‍ തയ്യാറാണ്. ഈ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ താഴെ തട്ടിലുള്ള ജീവനക്കാരല്ല. നഗരങ്ങളിലെ വന്‍ ശാഖകളുടെ ഒന്നാമത്തെ അധികാരിയോ അതിനും മേലുള്ളവരോ ആണ്. ഇങ്ങനെ സര്‍ക്കാരിനെയും നിയമവ്യവസ്ഥകളെയും പറ്റിക്കാനുള്ള എല്ലാ വിദഗ്ധ പദ്ധതികളും ഞങ്ങളുടെ കൈവശമുണ്ട്; കടന്നുവരൂ എന്ന് ഈ ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും ചേര്‍ന്ന് കള്ളപ്പണക്കാരെയും അനധികൃത ഇടപാടുകാരെയും മാടിവിളിക്കുകയാണ്. റിസര്‍വ് ബാങ്കിനെ വരെ പറ്റിച്ച് കള്ള ബാങ്കുരസീതുകള്‍ നല്‍കി ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി കുംഭകോണത്തിന്റെ നാളുകളില്‍ നവസ്വകാര്യ ബാങ്കുകള്‍ ഉണ്ടായിരുന്നില്ല. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും ഇല്ലായിരുന്നു. ചില വിദേശ ബാങ്കുകളും ബാങ്ക് ഓഫ് കരാഡുമായിരുന്നു ഇങ്ങനെ റിസര്‍വ് ബാങ്കിലേക്ക് രസീത് നല്‍കിയ മുഖ്യകാര്‍മികര്‍. (തട്ടിപ്പ് നടത്തി ഇക്കൂട്ടര്‍ ലാഭം വാരിക്കൂട്ടുന്നതുകണ്ട് യൂക്കോ ബാങ്കുപോലെയുള്ള ചില പൊതുമേഖലാ ബാങ്കുകളും ഈ വഴിക്കുപോയി കൈപൊള്ളിച്ചതും അന്നു പാര്‍ലമെന്റ് നിയമിച്ച ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.) പിന്നീടാണ് ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും യുടിഐ ബാങ്കും സ്വകാര്യമേഖലയിലാരംഭിച്ചത്. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍കൂടി അനുവദിക്കപ്പെട്ടതോടെ വിദേശ പങ്കാളിത്തത്തോടെ സബ്സിഡിയറി കമ്പനികളാരംഭിച്ച് ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഊഹകച്ചവടവും വിപുലപ്പെടുത്തി. വിദേശ സബ്സിഡിയറികളും വിദേശത്ത് ശാഖകളും തുടങ്ങി.

രാജ്യാന്തര ബന്ധങ്ങളുള്ള ഒരു വന്‍ ശൃംഖലയിലെ കണ്ണികളായതോടെ കള്ളപ്പണം വെളുപ്പിക്കുകമാത്രമല്ല, അവ വിദേശത്തേക്ക് "നിയമാനുസൃതം" കടത്തിക്കൊണ്ടുപോകാനും ഇന്ന് ഈ ബാങ്കുകള്‍ക്ക് അനായാസം കഴിയുന്നു. ഉദാഹരണത്തിന് ഐസിഐസിഐ ബാങ്കിന് പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ്, സെക്യൂരിറ്റീസ് തുടങ്ങി പതിനൊന്നോളം ഇന്ത്യന്‍ സബ്സിഡിയറികളും അരഡസനോളം വിദേശ സബ്സിഡിയറികളുമുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന പല ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളും ഈ അവിഹിത വലക്കെട്ടിലെ കണ്ണികളാണ്. വേതനമായും അലവന്‍സുകളായും കോടികള്‍ കൈപ്പറ്റുന്ന ചുരുക്കം എക്സിക്യൂട്ടീവുകളും കുറെ ഓഫീസര്‍മാരും താഴെതട്ടില്‍ പുറംകരാര്‍ പണിചെയ്യുന്ന ഒരു സേവന വ്യവസ്ഥകളും ബാധകമല്ലാത്ത, തൊഴില്‍ സ്ഥിരതയില്ലാത്ത ഒട്ടനേകം ജീവനക്കാരും ക്യാന്‍വാസിങ് ഏജന്റുമാരുമടങ്ങുന്ന ഈ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ദേശീയ ബാങ്കിങ്- ഇന്‍ഷ്വറന്‍സ് സംവിധാനത്തിന് സമാന്തരമായി ഒരു വരേണ്യ ബാങ്കിങ് സംസ്കാരം ഇവിടെ ഏര്‍പ്പെടുത്തുന്ന ഏജന്‍സികളാണ്. ക്രമേണ പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കി ഇവയെ പകരംവയ്ക്കുകയാണ് ലക്ഷ്യം.

ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാന്‍ ഏതറ്റംവരെ പോകാനും തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തെളിയിച്ചിട്ടുണ്ട്. 2008-ല്‍ ഐസിഐസിഐ ബാങ്ക് ആഗോളസാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് കുഴപ്പത്തില്‍പ്പെട്ടപ്പോള്‍ വ്യവസ്ഥകള്‍പോലും മറികടന്ന് സഹായഹസ്തവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി. റിസര്‍വ് ബാങ്കും ഐആര്‍ഡിഎപോലുള്ള റഗുലേറ്ററി ഏജന്‍സികളും ഇപ്പോള്‍ കൈക്കൊണ്ട നിലപാടും വ്യത്യസ്തമല്ല. കോബ്രാ പോസ്റ്റ് വെളിപ്പെടുത്തലിനുശേഷമുള്ള സംഭവങ്ങള്‍ ഈ പ്രതിബദ്ധത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു.

റിസര്‍വ് ബാങ്ക് അന്വേഷണത്തിനുത്തരവിട്ടു. ബാങ്കിന്റെ ഒരു ഡെപ്യൂട്ടി ഗവര്‍ണര്‍ ഇതൊക്കെ പതിവാണെന്നു പറഞ്ഞ് പരോക്ഷമായി ന്യായീകരിക്കുവിധം പ്രസ്താവനയിറക്കി. ബാങ്കുകള്‍ ചില ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ചില ഉദ്യോഗസ്ഥരെ പരിശോധനക്കെന്ന പേരില്‍ ഹെഡ് ഓഫീസിലേക്ക് വിളിപ്പിച്ച് അവിടെയിരുത്തി. ഈ മൂന്നു ബാങ്കുകളും തങ്ങള്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും കള്ളപ്പണം നിയമാനുസൃതമാക്കുന്നതില്‍ ഒരു പങ്കും വഹിക്കുന്നില്ലെന്നും പറഞ്ഞ് നിഷേധക്കുറുപ്പിറക്കി. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് കഴിയുന്നത്ര ലളിതമാകുമെന്നുറപ്പുവരുത്തി. ഈ വെളിപ്പെടുത്തലുയര്‍ത്തിവിട്ട ചൂടും പുകയും ശമിക്കുന്നതോടെ എല്ലാം പഴയപടിയാകുമെന്നവര്‍ക്കറിയാം. പൊതുമേഖലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാല്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന സ്വകാര്യ ബാങ്കെന്ന വിശേഷണമവകാശപ്പെടുന്ന ഐസിഐസിഐ ബാങ്കും ഒന്നാം നിരയില്‍തന്നെയുള്ള സ്വകാര്യ മേഖലയിലെ എച്ച്ഡിഎഫ്സി ബാങ്കും ആക്സിസ് ബാങ്കും ചുരുങ്ങിയ കാലംകൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കയറിയതിന്റെ പിന്നാമ്പുറക്കഥ കൂടിയാണ് ഇവിടെ ചുരുളഴിയുന്നത്.

വ്യവസായ ഗ്രൂപ്പുകള്‍ക്കും ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുമൊക്കെ സ്വകാര്യ ബാങ്കുകള്‍ തുടങ്ങുന്നതിന് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ വ്യാപനം സൃഷ്ടിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ സൂചനയാണ് കോബ്രാ പോസ്റ്റ് വെളിച്ചത്തുകൊണ്ടുവന്നത്. കണ്ണാടിക്കൂടിനുള്ളില്‍ ചിരിക്കുന്ന മുഖങ്ങള്‍, വെളിച്ചത്തിന്റെ തിളക്കം, ഒഴുകുന്ന സംഗീതം, പടരുന്ന സുഖശീതളത- ഇതെല്ലാം സുതാര്യമാണ്. അതിനുപിന്നിലെ ഇരുമ്പുമറയ്ക്കുള്ളില്‍ നടക്കുന്നതോ? അതെല്ലാം സാധാരണക്കാരന് അന്യം, അചിന്ത്യം, അതാര്യം.

*
കെ ഒ ഹബീബ് (ന്യൂ ജനറേഷന്‍ ബാങ്ക്സ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റാണ് ലേഖകന്‍) ദേശാഭിമാനി 12 ഏപ്രില്‍ 2013

No comments: