Tuesday, April 9, 2013

കള്ളുചെത്ത് വ്യവസായവും നീര ഉല്‍പ്പാദനവും

സംസ്ഥാനത്തെ കള്ളുവ്യവസായരംഗത്തെ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കാനും നീര ഉല്‍പ്പാദനം സംബന്ധിച്ച് പ്രായോഗിക നിര്‍ദേശം സമര്‍പ്പിക്കുന്നതിനും എക്സൈസ് കമീഷണര്‍ ചെയര്‍മാനായി ഒരു ഉന്നതതല കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ചര്‍ച്ചയ്ക്കുവേണ്ടി ഒരു കത്ത് അതിലെ അംഗമായ ഈ ലേഖകന്‍ നല്‍കിയിരുന്നു. അതില്‍ നിര്‍ദേശിച്ചത് പരമ്പരാഗതവും തൊഴിലധിഷ്ഠിതവുമായ കള്ളുചെത്തു വ്യവസായത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നതാണ്. അതിനുള്ള നിര്‍ദേശങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അതുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നതായും കത്തില്‍ പറഞ്ഞു. പ്രസ്തുത കത്തില്‍ ആദ്യമായി ആവശ്യപ്പെടുന്നത് ഉദയഭാനു, ഡോ. വേണു, ഡോ. ലളിതാംബിക എന്നീ കമീഷനുകളുടെ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളില്‍ കാലോചിതമായത് നടപ്പാക്കാന്‍ ശുപാര്‍ശചെയ്തുള്ള തീരുമാനം ഉണ്ടാകണമെന്നാണ്.

രണ്ടാമത്തെ നിര്‍ദേശം ഈ രംഗത്തുനിന്ന് സ്വകാര്യവ്യക്തികളെ ഒഴിവാക്കി റെയ്ഞ്ച് അടിസ്ഥാനത്തില്‍ സഹകരണസംഘങ്ങളെ വ്യവസായം ഏല്‍പ്പിക്കണമെന്നാണ്. ഈ സഹകരണ സംഘങ്ങളുടെ ഒരു സ്റ്റേറ്റ് സഹകരണ സംഘവും രൂപീകരിക്കണം. ഇതിന് എല്ലാവര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ ചര്‍ച്ചയില്‍ക്കൂടി തീരുമാനിക്കാം. ഇതല്ലെങ്കില്‍ സ്വീകാര്യമായ മറ്റൊരു രൂപം കണ്ടെത്തണം. എന്തായാലും സ്വകാര്യവ്യക്തികള്‍ ഷാപ്പ് നടത്തിപ്പില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ഉറച്ച അഭിപ്രായം. മൂന്നാമതായി, സര്‍ക്കാര്‍ ഈ വ്യവസായത്തില്‍നിന്ന് തല്‍ക്കാലം വരുമാനം പ്രതീക്ഷിക്കരുത്. വ്യവസായത്തെ ബാധിച്ചിട്ടുള്ള പ്രധാന പ്രശ്നം തെങ്ങുരോഗവും കള്ളുല്‍പ്പാദന കുറവുമാണ്. ഇതിനു പരിഹാരം കാണാതെ കള്ളുവ്യവസായത്തിന് നിലനില്‍പ്പില്ല. ഇക്കാര്യത്തില്‍ ഇതുവരെ നടത്തിയ പരീക്ഷണമെല്ലാം പരാജയപ്പെട്ടു. നിലവിലുള്ള വൃക്ഷങ്ങളെ ബാധിച്ച രോഗം എന്തുകൊണ്ടെന്നു കണ്ടുപിടിച്ച് രോഗവിമുക്തമാക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണം. കൂടാതെ രോഗപ്രതിരോധശേഷിയും അത്യുല്‍പ്പാദനശേഷിയുമുള്ള വൃക്ഷം വ്യാപകമായി തോട്ടം അടിസ്ഥാനത്തിലും മറ്റും വച്ചുപിടിപ്പിക്കണം. അതിനുള്ള പദ്ധതി ആവിഷ്കരിക്കണം. അതിനായി നാളികേര വികസനബോര്‍ഡും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് ഒരു സംവിധാനത്തിന് രൂപം നല്‍കണം. അത്യുല്‍പ്പാദനശേഷിയുള്ള വൃക്ഷം കള്ളുല്‍പ്പാദനത്തിനു ലഭിച്ചാല്‍ ഒരു തൊഴിലാളിക്ക് 30 വൃക്ഷംവരെ ചെത്താന്‍ കഴിയും. സ്വാഭാവികമായും തൊഴിലാളിയുടെ വരുമാനം ഇന്നത്തേക്കാള്‍ മൂന്നോ നാലോ ഇരട്ടി വര്‍ധിക്കും. തല്‍ഫലമായി ഈ രംഗത്തേക്ക് കൂടുതല്‍ തൊഴിലാളികള്‍ കടന്നുവരും. മാത്രമല്ല, ഉല്‍പ്പാദനച്ചെലവ് കുറയുന്നതുകൊണ്ട് കുറഞ്ഞ വിലയ്ക്ക് കള്ളുല്‍പ്പാദിപ്പിച്ച് വില്‍ക്കാന്‍ കഴിയും. ഇത് വ്യവസായത്തിന് അഭിവൃദ്ധിയുണ്ടാക്കും. സ്വാഭാവികമായും കേരകൃഷിക്കാര്‍ക്ക് ഇന്നത്തേക്കാള്‍ ഉയര്‍ന്ന പാട്ടം ലഭിക്കും.

പന ചെത്തുന്ന പ്രദേശങ്ങളില്‍ പുതുതായി പന വളര്‍ന്നുവരാത്തതും ഉള്ളത് നശിപ്പിക്കുന്നതുമൂലവുമുള്ള പ്രശ്നം വ്യവസായത്തെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനു പരിഹാരം കാണണം. ഇതിനുവേണ്ടി റോഡ്- കനാല്‍ പുറമ്പോക്കുകളിലും റവന്യൂഭൂമികളിലും മറ്റും കരിമ്പനയും ചൂണ്ടപ്പനയും വച്ചുപിടിപ്പിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇതു നടപ്പാക്കാന്‍ എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തി പ്രത്യേക സെല്ലുതന്നെ അതിന്റെ മേല്‍നോട്ടത്തിന് ഏര്‍പ്പെടുത്തണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കി കള്ളുചെത്തു വ്യവസായത്തിന്റെ വികസനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായല്ലാതെ നീര ഉല്‍പ്പാദനത്തിന് അനുവാദം നല്‍കിയാല്‍ അത് ഈ വ്യവസായത്തിന്റെ നാശത്തിനേ ഉപകരിക്കൂ. മാത്രമല്ല, മേല്‍പ്പറഞ്ഞ നിലയ്ക്കല്ലാതെ നീര ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന പ്രായോഗികമല്ല. മദ്യനിരോധനവാദികളാണ് നീര ഉല്‍പ്പാദനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ മദ്യനിരോധനത്തിനുവേണ്ടി പ്രക്ഷോഭം ആരംഭിച്ചിരുന്നു. നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ക്കു പകരം എന്തുതൊഴില്‍ നല്‍കുമെന്ന ചോദ്യം ഉയര്‍ന്നുവന്നപ്പോള്‍, മധുരക്കള്ള് ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കണം എന്നായിരുന്നു ഇവരുടെ മറുപടി. ഇപ്പോള്‍ മധുരക്കള്ള് പേരുമാറ്റി നീരയാക്കിയെന്നുമാത്രം. നീര ഉല്‍പ്പാദനവാദത്തിന്റെ പിന്നില്‍ മദ്യനിരോധനവാദികള്‍ മാത്രമല്ല, വിദേശമദ്യകമ്പനികളുടെ ഏജന്റുമാര്‍, ചില മതസംഘടനകള്‍ മുതലായവരും ഉണ്ട്. ഇവരുടെ ഉദ്ദേശ്യലക്ഷ്യം കള്ളിന്റെ ഉപയോക്താക്കളെ വിദേശമദ്യത്തിലേക്ക് ആകര്‍ഷിക്കലാണ്. ഫലത്തില്‍ കള്ളിന്റെ മാര്‍ക്കറ്റ് പിടിക്കലാണ്. ഇപ്പോള്‍ തന്ത്രപൂര്‍വം നാളികേര കൃഷിക്കാരുടെ പേരിലാണ് നീര ഉല്‍പ്പാദനാശയം പ്രചരിപ്പിക്കുന്നത്. കൂടുതല്‍ വരുമാനം ലഭിക്കാനുള്ള മാര്‍ഗം എന്ന നിലയില്‍ കൃഷിക്കാരെ സ്വാധീനിക്കാവുന്ന ആശയമാണിത്. കാര്‍ഷികരംഗത്തെ ചിലര്‍ സ്വാഭാവികമായും ഈ ആവശ്യം ഉയര്‍ത്തുന്നുണ്ട്. എന്തുകൊണ്ട് തന്റെ ഭൂമിയിലെ തെങ്ങില്‍നിന്ന് തനിക്ക് നീര ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കുന്നില്ല എന്നാണ് ചോദ്യം? നീര ഉല്‍പ്പാദനം എക്സൈസ് നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നു. മേല്‍പ്പറഞ്ഞ രണ്ടു വാദവും പ്രായോഗികമല്ല. വസ്തുതകള്‍ പരിശോധിക്കാതെയുള്ള വാദമാണിത്. ഒന്നാമത്തെ കാര്യം സ്വന്തം ഭൂമിയിലെ തെങ്ങില്‍നിന്ന് നീര ഉല്‍പ്പാദിപ്പിക്കാന്‍ അനുവാദം നല്‍കിയാല്‍ വൃക്ഷ ഉടമയ്ക്ക് അത് സ്വയം കഴിയുമോ? കഴിയില്ലല്ലോ. അപ്പോള്‍ ഉല്‍പ്പാദനത്തിന് തൊഴിലാളിയെ നിയോഗിക്കണം. അങ്ങനെ നിയോഗിക്കുന്ന തൊഴിലാളിക്ക് ആകര്‍ഷണീയമായ വേതനം നല്‍കേണ്ടിവരും. അതിനു കഴിയുമോ? ഒരു വൃക്ഷത്തില്‍നിന്നും എത്ര ലിറ്റര്‍ മധുരക്കള്ള് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും, ലിറ്ററിന് എന്തു വിലയ്ക്ക് വില്‍ക്കാന്‍ കഴിയും? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടിയശേഷമേ ഇതു ലാഭകരമാകുമോ എന്ന് തീരുമാനിക്കാന്‍ കഴിയൂ.

പിന്നെയും ഉത്തരം കിട്ടേണ്ട ചോദ്യം, ഉല്‍പ്പന്നം ദിവസവും വിറ്റഴിക്കാന്‍ കഴിയുമോ എന്നതാണ്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കാണാതെയാണ് നീര ഉല്‍പ്പാദനവാദം ഉയര്‍ത്തുന്നത്. തെങ്ങില്‍നിന്ന് ചെത്തി ഇറക്കുന്ന മധുരക്കള്ള് സംസ്കരിച്ചശേഷമാണ് നീരയാക്കുന്നത്. അത് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് ബോട്ടിലു ചെയ്തുവേണം കൊടുക്കാന്‍. അപ്പോഴിത് ഒരു സംഘടിതവ്യവസായമായി വേണം നടത്താന്‍. ഇതിന് നല്ല മൂലധനം മുടക്കണം. മാര്‍ക്കറ്റ് പിടിക്കാന്‍ സമയം എടുക്കും. മാര്‍ക്കറ്റ് പിടിക്കാന്‍ നല്ല പ്രചാരണം വേണ്ടിവരും. മാര്‍ക്കറ്റ് ലഭിക്കുന്നതുവരെയുള്ള കാലയളവിലുണ്ടാകുന്ന നഷ്ടം സഹിച്ചു പ്രവര്‍ത്തിക്കാനുള്ള സാമ്പത്തികശേഷിയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണം. ഇതിനുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ പൊതുഉടമയില്‍ ആയിരിക്കേണ്ടതുമുണ്ട്. മധുരക്കള്ളിന്റെ ഉല്‍പ്പാദനം എക്സൈസ് നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന വാദം ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ല. കാരണം, ഇത് മലബാറില്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. മേല്‍പ്പറഞ്ഞ വാദം അംഗീകരിച്ചാല്‍ കള്ളുവ്യവസായത്തിന്റെ നാശവും, തികഞ്ഞ അരാജകത്വവുമാകും സംഭവിക്കുക.

തെങ്ങില്‍നിന്ന് നീരമാത്രമല്ല, തൊണ്ടില്‍നിന്നും പനയില്‍നിന്നും മറ്റുപല ഉല്‍പ്പന്നങ്ങളും ഉണ്ടാക്കി വിപണിയില്‍ ഇറക്കാന്‍ കഴിയും. മധുരക്കള്ളിനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. തൊഴിലാളി സംഘടനകള്‍ക്ക് ഇത് പുതിയ അറിവല്ല. ഇതെല്ലാം സംബന്ധിച്ച് തൊഴിലാളി സംഘടനകള്‍ കാണുന്നത് കള്ളുചെത്തു വ്യവസായത്തിന്റെ വികസനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായാണ്. അല്ലാതെ ഒറ്റപ്പെട്ട നിലയിലല്ല. കേരളത്തിലെ നാളികേര കൃഷിക്കാരെ ബാധിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, നാളികേരത്തിന്റെ വിലയിടിവ്. രണ്ട്, തെങ്ങിനെ ബാധിച്ച മാരകമായ രോഗം. വിലയിടിവിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയമാണ് കാരണം. ആ നയം മാറ്റാതെ വിലയിടിവിന് പരിഹാരമാകില്ല.

*
കെ എം സുധാകരന്‍ ദേശാഭിമാനി 09 ഏപ്രില്‍ 2013

No comments: