Tuesday, April 9, 2013

റൂത്തിന് പകരമില്ല

റൂത്തിനെപ്പോലെ ഇനി ആരുമില്ല. ഇന്ത്യയെ അനുഭവത്തിന്റെ തീച്ചൂളയായി കണ്ട റൂത്ത് പ്രാവര്‍ ജബ്വാല എന്ന എഴുത്തുകാരിയുടെ 85-ാം വയസ്സിലെ മരണം ലോകത്തിലെ ഒരു അപൂര്‍വതയുടെകൂടി അന്ത്യമായി. സാഹിത്യത്തിലെ ഏറ്റവും അഭിജാത പുരസ്കാരങ്ങളില്‍പ്പെട്ട ബുക്കറും സിനിമയുടെ അവസാനത്തെ അംഗീകാരമെന്നു കരുതപ്പെടുന്ന ഓസ്കറും നേടിയ ഏക വ്യക്തി.

ജര്‍മനിയിലെ ജൂതകുടുംബത്തില്‍ ജനിച്ച റൂത്ത്, 12 വയസ്സില്‍ നാസി ജര്‍മനിയോട് വിടപറഞ്ഞ് ബ്രിട്ടനിലേക്ക് കുടിയേറി. ഇന്ത്യക്കാരനായ പാഴ്സി ആര്‍കിടെക്ട് സൈറസ് എച്ച് ജബ്വാലയെ വിവാഹം കഴിച്ചതോടെയാണ് ഇന്ത്യയിലെത്തുന്നത്. സന്തോഷ സന്താപങ്ങള്‍ ഇടകലര്‍ന്ന ഇന്ത്യന്‍ജീവിതം 24 വര്‍ഷം നീണ്ടു. റൂത്തിന്റെ മിക്ക രചനകളിലും ഇന്ത്യ പശ്ചാത്തലമായി. ഇന്ത്യന്‍ ജീവിതം പശ്ചാത്തലമായി വരുന്ന "ഹീറ്റ് ആന്‍ഡ് ഡസ്റ്റ്" എന്ന നോവലിന് 1975ല്‍ ബുക്കര്‍ പുരസ്കാരം ലഭിച്ചു.

രാജ്യാന്തരവിപണി ലക്ഷ്യംവച്ച് ഇന്ത്യ പശ്ചാത്തലമാക്കി ഇംഗ്ലീഷ് സിനിമ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാരനായ ഇസ്മയില്‍ മര്‍ച്ചന്റ് അമേരിക്കന്‍ സംവിധായകന്‍ ജെയിംസ് ഐവറിയുമായി ചേര്‍ന്ന് ഒരുക്കിയ "മര്‍ച്ചന്റ് ഐവറി" എന്ന സിനിമാക്കമ്പനി റൂത്തിന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ പേരെടുത്തെങ്കിലും റൂത്ത് പൊതുവെ അന്തര്‍മുഖയായിരുന്നു. ആദ്യ സിനിമയ്ക്കുവേണ്ടി റൂത്തിനെ കാണാന്‍ മര്‍ച്ചന്റും ഐവറിയും ഡല്‍ഹിയിലെ വീട്ടിലെത്തിയപ്പോള്‍ അവരെ ഒഴിവാക്കാനായി റൂത്ത് വീട്ടുവേലക്കാരിയുടെ വേഷം കെട്ടിനിന്ന കഥ പ്രശസ്തമാണ്. "ദ ഹൗസോള്‍ഡര്‍" എന്ന ആദ്യ ചിത്രംതന്നെ ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു. ശശികപൂറും ലീലനായിഡുമാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഇ എം ഫോസ്റ്ററിന്റെ നോവലുകളെ അവലംബിച്ച് റൂത്ത് ഒരുക്കിയ "എ റൂം വിത്ത് വ്യൂ", "ഹോവാര്‍ഡ് എന്‍ഡ്" എന്നീ ചിത്രങ്ങള്‍ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറുകള്‍ ലഭിച്ചു. മര്‍ച്ചന്റ് ഐവറി കമ്പനിയുമായി 20 ചിത്രങ്ങളില്‍ സഹകരിച്ചു. എഴുപതുകളുടെ പകുതിയോടെ മകള്‍ക്ക് ഒപ്പം അമേരിക്കയിലേക്ക് ചേക്കേറി. ന്യൂയോര്‍ക്കില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.

"ഇരുപതാം നൂറ്റാണ്ടിലെ ജയിന്‍ ഓസ്റ്റിന്‍" എന്ന് ചില നിരൂപകര്‍ അവരെ വിലയിരുത്തുന്നു. നോവലുകളും ചെറുകഥാ സമാഹാരങ്ങളും ഉള്‍പ്പെടുന്ന 19 പുസ്തകങ്ങളിലായി റൂത്ത് പങ്കുവയ്ക്കുന്ന ജീവിത വീക്ഷണവും സാമൂഹിക കാഴ്ചപ്പാടുമാണ് ഈ വിശേഷണത്തിനു കാരണം.

*
ഗിരീഷ് ബാലകൃഷ്ണന്‍ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: