Thursday, April 11, 2013

മുഖ്യമന്ത്രിയുടെ കള്ളക്കളി ക്രമിനല്‍ കുറ്റമാകുമ്പോള്‍

പരസ്ത്രീ ഗമനത്തിന് ലോകസഞ്ചാരം നടത്തിയ തന്റെ സഹമന്ത്രിയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ കള്ളക്കളികള്‍ മുഖ്യമന്ത്രിപദത്തെതന്നെ വിലയിടിക്കുന്നതായിയെന്നു മാത്രമല്ല, ഒരു കുറ്റവാളിയുടെ പതനത്തിലേക്കും അത് അദ്ദേഹത്തെ നയിക്കുകയും ചെയ്തിരിക്കുന്നു. അധികാരമോഹവും അധികാരം നിലനിര്‍ത്താനുള്ള ത്വരയും, ചില മനുഷ്യരെക്കൊണ്ട് എന്തും ചെയ്യിപ്പിക്കും. എന്തുവന്നാലും അധികാരത്തെ മാത്രം മുറുകെ പിടിക്കുന്നവര്‍ സ്വയം താഴ്ത്തപ്പെടുകയും, തത്വങ്ങളെ മുറുകെപ്പിടിച്ച് അധികാരം ത്യജിക്കുമ്പോള്‍ സ്വയം ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ വായിച്ചെടുക്കാം.

ഒരു വ്യക്തി തന്നിലേക്ക് എത്രമാത്രം ചെറുതാകാമെന്നതിന്റെ വലിയ ഉദാഹരണമായി ഉമ്മന്‍ചാണ്ടി, ഗണേശ് സംഭവത്തോടെ മാറിക്കഴിഞ്ഞിരിക്കുന്നു. ആരാലും വെറുക്കപ്പെടുന്ന പി സി ജോര്‍ജിനേക്കാളും ഒരു പടിയെങ്കിലും താഴെയായിപ്പോയ ഉമ്മന്‍ചാണ്ടി, സ്ത്രീ സംരക്ഷകനെന്ന ചുമതല നിര്‍വഹിച്ചില്ലെന്നു മാത്രമല്ല, സ്ത്രീലമ്പടനായ സഹമന്ത്രിക്കുവേണ്ടി നിയമവ്യവസ്ഥയെ നിശ്ചേതനമാക്കി നിയമവാഴ്ചയെ അട്ടിമറിച്ച കുറ്റവാളിയായിട്ടാണ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. മന്ത്രിസഭയില്‍ അംഗമായിരുന്ന ഗണേശ്കുമാറിന്റെ ഭാര്യ ദിവസങ്ങള്‍ക്കുമുമ്പ് തനിക്കേറ്റ പരിക്കുകളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായാണ് തിരുവനന്തപുരത്തെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി കേസ് കൊടുത്തത്. സംഭവമുണ്ടായ ഉടന്‍തന്നെ സ്വകാര്യമായി അവര്‍ ചികിത്സതേടിയ ആശുപത്രിയിലെ രേഖകളുമായി ആ തെളിവുകള്‍ ഒത്തുപോകുന്നുമുണ്ട്. ഇതിനര്‍ത്ഥം പരിക്കേറ്റ നിലയില്‍ യാമിനി തങ്കച്ചിയെന്ന മന്ത്രിപത്നി മുഖ്യമന്ത്രിക്കുമുന്നില്‍ എത്തിയിരുന്നുവെന്നതാണ്.

പരാതി എഴുതി കയ്യില്‍ കൊടുത്തോ, ഇല്ലയോ എന്ന വിവാദത്തില്‍ സംഭവഗതികളെ മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. യാമിനി തങ്കച്ചിക്ക് പരിക്കേറ്റത് എങ്ങനെയെന്ന് ഉമ്മന്‍ചാണ്ടി തിരക്കിയോ? ഇപ്പോള്‍ ഗണേശ് പരാതിപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ ഭാര്യയാണ് അടിച്ച് പരിക്കേല്‍പിച്ചതെങ്കില്‍ അത് എന്തുകൊണ്ട് മുഖ്യമന്ത്രി ലോകത്തോട് പറഞ്ഞില്ല. മന്ത്രിയുടെ കാമുകിയുടെ ഭര്‍ത്താവ് മന്ത്രിമന്ദിരത്തില്‍ കയറി മന്ത്രിയുടെ മുഖം അടിച്ചുപരത്തിയെന്ന് ചീഫ് വിപ്പ് സാക്ഷ്യപ്പെടുത്തിയപ്പോഴെങ്കിലും മന്ത്രിക്ക് പരിക്കേറ്റ ഒരു സംഭവം ഉണ്ടായതായി മുഖ്യമന്ത്രി സമ്മതിച്ചു കണ്ടില്ല. മന്ത്രിയെ ആരും അടിച്ചില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയ്ക്കകത്തും പുറത്തും പറഞ്ഞുകൊണ്ടേയിരുന്നത്. ഗണേശ് പറയുന്നതാണ് സത്യമെങ്കില്‍ തന്റെ സഹപ്രവര്‍ത്തകനെ അസാധാരണമായവിധം അടിച്ചു നാനാവിധമാക്കിയ ഒരു ""ഭയങ്കരിയോട്"" അച്ഛന്റെ വാത്സല്യത്തോടെ പെരുമാറേണ്ട കാര്യവും ഉണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടി മുതല്‍ കുഞ്ഞാലിക്കുട്ടിവരെയുള്ള മന്ത്രിപ്പട ഒന്നാകെ കുടുംബബന്ധങ്ങളുടെ പവിത്രതയെപ്പറ്റി ഉപന്യസിക്കുന്നതു കാണാന്‍ രസമുണ്ട്.

തന്റെ കുടുംബത്തെ ഓര്‍ത്തുമാത്രം ജീവിച്ച ഒരു ശുദ്ധാത്മാവാണ് കുഞ്ഞാലിക്കുട്ടിയെന്ന് ലീഗിന്റെ കുട്ടികള്‍ പോലും അവകാശപ്പെടില്ല. കുഞ്ഞാലിക്കുട്ടി ഔദ്യോഗിക വാഹനത്തിലെത്തി തന്നെ വശഗയാക്കിയെന്നാണ് ഇന്ത്യാവിഷനിലൂടെ ഒരിക്കല്‍ റജീന വെളിപ്പെടുത്തിയത്. ഇവിടെ ഗണേശ്കുമാര്‍ ഒരുപടികൂടി കടന്നു. മന്ത്രിമന്ദിരത്തിലേക്കുതന്നെയാണ് അന്യസ്ത്രീയെ കൂട്ടിക്കൊണ്ടുവന്ന് തന്റെ കാമപൂരണം നിര്‍വഹിച്ചത്. അതേസ്ഥലത്തുതന്നെചെന്ന് മുഖമടച്ച് രണ്ടടികൊടുക്കുകയെന്ന നടപടിയാണ് മന്ത്രിയുടെ കാമുകിയുടെ ഭര്‍ത്താവ് നിര്‍വഹിച്ചത്. ഗണേശ് പിന്നീട് പരസ്യപ്പെടുത്തിയ തരത്തിലുളള പരിക്കുകള്‍ ഏല്‍പിക്കണമെങ്കില്‍ യാമിനി തങ്കച്ചിയുടെ പെണ്‍കരുത്ത് മതിയാകില്ല എന്ന്, സാദാ പൊലീസുകാര്‍പോലും അന്വേഷിച്ചു കണ്ടെത്തുമെന്നിരിക്കെ വലിയ ഏമാന്‍മാരുടെ മുകളിലിരിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു അന്വേഷണം നടത്തി സത്യം കണ്ടെത്താമായിരുന്നില്ലേ.

മന്ത്രിമന്ദിരംതന്നെ വ്യഭിചാരശാലയാക്കിയ ഒരു മന്ത്രിയെയാണ് നീറുകടിച്ച് കിടക്കുന്നതുപോലെ മുഖ്യമന്ത്രി തന്റെ സംഘത്തില്‍ കെട്ടിപ്പിടിച്ചു കിടന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജയെന്ന വികാരം തോന്നേണ്ടതാണ്. ഇതേ മന്ത്രി ഗണേശ്കുമാര്‍തന്നെ മറ്റൊരു മന്ത്രിയേയും കൂട്ടി പാതിരാത്രിയില്‍ തേക്കടി തടാകത്തിലൂടെ ബോട്ടോടിച്ചുപോയത് "വനസുഖ"മറിയാനാണെന്നുപറഞ്ഞാല്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ മലയാളിയെ കിട്ടില്ല. ഏതു മന്ത്രി എവിടെ ഓടിനോക്കിയാലും വേണ്ടില്ല. തന്റെ മുഖ്യമന്ത്രി കസേരയ്ക്ക് ഇളക്കം തട്ടരുതെന്നുമാത്രം ശഠിക്കുന്ന അല്‍പനായ ഒരു മുഖ്യമന്ത്രി അതിലപ്പുറവും ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ സ്വഭാവ നിഗിരണത്തില്‍ ഒതുക്കാവുന്ന പ്രശ്നമല്ല ഇവിടെ ഉണ്ടായിരിക്കുന്നത്. സ്വജനപക്ഷപാതം കാട്ടാതെ, നിയമവാഴ്ച സംരക്ഷിക്കാന്‍ ഭരണഘടനതൊട്ട് സത്യംചെയ്ത മുഖ്യമന്ത്രി ഗണേശ് സംഭവത്തിന് നിയമവാഴ്ചയെ മറികടക്കാന്‍ ബോധപൂര്‍വ്വം കൂട്ടുനില്‍ക്കുകയാണ് ചെയ്തത്.

മന്ത്രിമന്ദിരത്തില്‍ അടിപിടി നടന്നുവെന്ന് ബോധ്യപ്പെട്ട മുഖ്യമന്ത്രിക്ക് ഇത് ഒതുക്കിതീര്‍ക്കാന്‍ എന്തധികാരം. ഭര്‍ത്താവിനാല്‍ മര്‍ദ്ദനമേറ്റുവെന്ന പരാതിയുമായി പരിക്കേറ്റ നിലയില്‍ തന്നെ വന്നുകണ്ട ഒരു സ്ത്രീയോട് ഒരു ഭരണാധികാരിയെന്ന ചുമതലയില്‍ മുഖ്യമന്ത്രി പെരുമാറിയോ. സ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളെപ്പറ്റി അറിവുലഭിച്ചാല്‍ നിയമപരമായി നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ട അധികാരസ്ഥാനത്താണ് മുഖ്യമന്ത്രിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍ അത് ചെയ്യില്ലെങ്കില്‍ ഉടന്‍ സസ്പെന്‍ഷന്‍ ഉണ്ടാകാമെന്നിരിക്കെ അതിനേക്കാള്‍ എത്രയോ ഉയര്‍ന്ന അധികാരിയായ മുഖ്യമന്ത്രി കുറ്റവിമുക്തനാകുന്നതെങ്ങനെ. ഭര്‍തൃപീഡനത്തില്‍നിന്നും സ്ത്രീകളെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ചേര്‍ത്തിട്ടുള്ള 498 (എ) വകുപ്പുപ്രകാരം ഗണേശ്കുമാര്‍ ചെയ്തത് ജാമ്യമില്ലാത്ത കുറ്റമാണ്. അതി നിസാരമായ ഒരു വകുപ്പ് ചേര്‍ത്ത് കണ്ണൂരിലെ സിപിഐ (എം) ജില്ലാ സെക്രട്ടറിയെ ജയിലിലടച്ച് നിയമവാഴ്ചയെ ഉറപ്പിച്ചുകാട്ടിയ മുഖ്യമന്ത്രി ഗണേശനെ തൊടാനറക്കുന്നത് എന്തുകൊണ്ട്. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍നിന്നും കൊലയാളിയായ പി കെ ബഷീറിനെ രക്ഷിച്ചതുപോലെ വിലപ്പെട്ട എംഎല്‍എ സ്ഥാനമുള്ള ഗണേശ്കുമാറിനെ തന്റെകൂടെ നിര്‍ത്താന്‍ ഈ കേസിലും അട്ടിമറി നടത്തിയേപറ്റൂ. ഉമ്മന്‍ചാണ്ടി അധികാരത്തിലിരിക്കുവോളം യാമിനി തങ്കച്ചിക്ക് നീതി അകലെയാണ്.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 12 ഏപ്രില്‍ 2013

No comments: