Thursday, April 11, 2013

നിതാഖത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

സൗദി അറേബ്യ കര്‍ശനമാക്കാന്‍ തീരുമാനിച്ച "നിതാഖത്" നിയമം കടുത്ത ഭീഷണി ഉയര്‍ത്തുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കാണ്. ഇരുപത് ലക്ഷത്തോളം ഭാരതീയര്‍ സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. അതില്‍ പത്തുലക്ഷത്തിലേറെപ്പേര്‍ മലയാളികളാണ്. "നിതാഖത്" എന്നാല്‍ തരംതിരിക്കല്‍ എന്നാണര്‍ത്ഥം. തൊഴില്‍ മേഖലയില്‍ തരംതിരിക്കല്‍ നടത്തി സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനാണ് സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളായാണ് തൊഴില്‍മേഖലയെ തരംതിരിച്ചിട്ടുള്ളത്. പത്തിലൊന്നു തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അന്ത്യശാസനം മാര്‍ച്ച് 27നാണ് അവസാനിച്ചത്. ഒരു സ്വദേശിയെപ്പോലും എടുക്കാത്ത സ്ഥാപനങ്ങളെ ചുവപ്പ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു എന്നതാണ് "നിതാഖത്" നിയമത്തിന്റെ കാര്‍ക്കശ്യവശം. സൗദി അറേബ്യയിലെ ചെറുകിട സ്ഥാപനങ്ങളില്‍ 84 ശതമാനവും ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ നടത്തുന്നവയും ജോലി ചെയ്യുന്നവയുമായ സ്ഥാപനങ്ങള്‍ മഹാഭൂരിപക്ഷവും ചെറുകിട - ഇടത്തരം സ്ഥാപനങ്ങളാണ്. ഇവയിലെല്ലാം സൗദി പൗരന്മാരെ നിയമിക്കുക എന്നത് പ്രായോഗികമായ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

സൗദി അറേബ്യയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള മറ്റൊരു പ്രശ്നം "ഫ്രീ വിസ"ക്കാരുടേതാണ്. ആയിരക്കണക്കിന് മലയാളികള്‍ ഇങ്ങനെ "ഫ്രീ വിസ"യില്‍ ജോലി ചെയ്യുന്നുണ്ട്. സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് അവരുടെ സ്വന്തം വീട്ടാവശ്യത്തിനോ കമ്പനി ആവശ്യത്തിനോ വിദേശികളെ സ്പോണ്‍സര്‍ ചെയ്യാന്‍ അവകാശമുണ്ട്. നമ്മുടെ നാട്ടില്‍നിന്ന് ഇപ്പോള്‍ ഒരാള്‍ ഡ്രൈവറുടെ തസ്തിക രേഖപ്പെടുത്തിയ വിസയില്‍ ഇങ്ങനെ സൗദിയില്‍ പോയെന്നിരിക്കട്ടെ. അയാള്‍ സൗദിയില്‍ സ്പോണ്‍സറുടെ അടുത്ത് ചെന്ന് എക്കാമ (വിസ) അടിച്ച് മറ്റൊരിടത്ത് വേറൊരു തസ്തികയില്‍ ജോലി ചെയ്യുന്നതിനെയാണ് "ഫ്രീ വിസ" എന്ന് വിളിക്കുന്നത്. ഇങ്ങനെ ജോലി ചെയ്യുന്ന ഫ്രീ വിസക്കാര്‍ പ്രതിമാസം നിശ്ചിത സൗദി റിയാല്‍ അറബിക്ക് കൊടുത്തുകൊണ്ടിരിക്കണം. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ ആള്‍ ഏസി മെക്കാനിക്കായോ, കാര്‍പെന്‍ററായോ, മറ്റെന്തെങ്കിലും ജോലി ചെയ്തോ ജീവിക്കുന്നു. ഈ സമ്പ്രദായം അനധികൃതമാണെന്നാണ് സൗദി സര്‍ക്കാര്‍ അനുശാസിക്കുന്നത്. ഒരേ സമയം സൗദി പൗരനും പ്രവാസി തൊഴിലാളിക്കും ഗുണകരമാണെങ്കിലും നിയമപരമായി ഇത് അനുവദിക്കാനാവില്ലെന്നാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ പറയുന്നത്.

നിതാഖത് നിയമവും "ഫ്രീ വിസ" നിരോധനവും കര്‍ശനമായി നടപ്പിലാക്കിയാല്‍ ലക്ഷക്കണക്കിന് മലയാളികളെ ഇത് ദോഷകരമായി ബാധിക്കും. സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നത് ഏറെയും മലയാളികളാണ്. കാഫെറ്റേറിയ, ചെറിയ കടകള്‍, വര്‍ക്ക്ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ചെറിയ ഷോപ്പുകള്‍, കൊച്ചു റെഡിമെയ്ഡ് സ്ഥാപനങ്ങള്‍ തുടങ്ങിയവ ധാരാളമായി നമ്മുടെ നാട്ടുകാര്‍ നടത്തുന്നു. 9ല്‍ താഴെ ജോലിക്കാരുള്ളവയാണ് ഏറെയും. മലയാളികള്‍ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നല്‍കപ്പെടുന്ന ശമ്പളനിരക്കില്‍ സൗദി പൗരന്‍ ജോലി ചെയ്യില്ല. അവിടുത്തെ നിരക്കില്‍ വലിയ ശമ്പളം നല്‍കേണ്ടി വന്നാല്‍ സ്ഥാപനം നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ല. ഭൂരിപക്ഷം സ്ഥാപനങ്ങളിലെയും തൊഴില്‍ ചെയ്യുന്നതിന് സൗദി പൗരന്മാര്‍ തയ്യാറാകുമോ എന്നതും പ്രശ്നമാണ്. ചെറിയ വരുമാനക്കാരായ മലയാളി പ്രവാസികള്‍ ഏറെയുള്ള രാജ്യമാണ് സൗദി അറേബ്യ. മലപ്പുറം ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് ഏറിയ കൂറും. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരുമുണ്ട്.

സാധാരണക്കാരായ ഇവരുടെ ജീവിതത്തിനുമേലാണ് കരിനിഴല്‍ വീഴ്ത്തപ്പെട്ടിട്ടുള്ളത്. അതിസമ്പന്നര്‍ക്കോ പ്രൊഫഷണലുകള്‍ക്കോ വലിയ ഭീഷണി ഉണ്ടായിട്ടില്ല. സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യാക്കാരുടെ ജീവിതത്തിനുമേല്‍ കടുത്ത ഭീഷണി ഉയര്‍ന്നിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റിനായില്ല. ഏതാനും മാസങ്ങളായി, സൗദി സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട്. ഭാരത സര്‍ക്കാരിന്റെ പ്രവാസികാര്യ മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ ഒരിടപെടലും ഇക്കാര്യത്തില്‍ നടത്തിയില്ല. ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൃത്യമായ ഒരറിയിപ്പ് നല്‍കുന്നതിനുപോലും ഇവര്‍ക്കായില്ല. പ്രവാസി സമൂഹത്തോട് ഇന്ത്യന്‍ ഗവണ്‍മെന്‍റ് നന്ദികേട് കാണിക്കാന്‍ പാടില്ലാത്തതാണ്. കാരണം ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോഴും ഇന്ത്യയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ പ്രവാസി പണം മൂലമാണ്. 2011-2012 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് ബാങ്കുകള്‍ വഴിയെത്തിയത് 7,000 കോടി ഡോളറാണ് (ഏകദേശം മൂന്നുലക്ഷത്തി എഴുപത്തെട്ടായിരം കോടി രൂപ!). ലോക ബാങ്കിെന്‍റ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ 23 വര്‍ഷത്തില്‍ 15 വര്‍ഷവും പ്രവാസി പണം വരവിെന്‍റ കാര്യത്തില്‍ ഇന്ത്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. സൗദി അറേബ്യന്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധിയില്‍ യാതൊരു ആശങ്കയും വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വളരെ നിസ്സംഗമായാണ് സൗദി വാര്‍ത്തകളോട് പ്രതികരിച്ചത്. സംസ്ഥാനത്ത് ഉയര്‍ന്നുവന്ന ചര്‍ച്ചകളും പ്രതിഷേധങ്ങളുമാണ് ഇപ്പോള്‍ ചെറിയ ചില ഇടപെടലുകള്‍ക്ക് സന്നദ്ധരാവാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചിട്ടുള്ളത്. പക്ഷേ, അപ്പോഴും എയര്‍ ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുന്നതിനാണ് ശ്രമിച്ചത്. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നു പറയുന്നതുപോലെ ആളുകള്‍ കൂട്ടത്തോടെ തിരിച്ചുവരുന്ന സാഹചര്യത്തില്‍ വിമാനച്ചാര്‍ജ്ജ് കുത്തനെ കൂട്ടുകയാണ് എയര്‍ ഇന്ത്യ ചെയ്തത്. സൗദി അറേബ്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്രപരമായ കൂടിയാലോചനകളും ഇടപെടലുകളും വേണം. പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണം. ഇപ്പോള്‍ കേന്ദ്ര മന്ത്രിമാരില്‍ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ നമ്മുടെ സുഹൃദ്രാജ്യമായ സൗദി അറേബ്യയുമായി നയതന്ത്ര ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കണം.

*
കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ ചിന്ത 12 ഏപ്രില്‍ 2013

No comments: