Friday, April 26, 2013

പാഠ്യപദ്ധതി പരിഷ്കരണവും യുഡിഎഫും

സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനായി മുന്‍ അലിഗഡ് വൈസ് ചാന്‍സലര്‍ പ്രൊഫ:അബ്ദുള്‍ അസീസ് ചെയര്‍മാനായി സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. എസ്.സി.ഇ.ആര്‍.ടി ഇതിന്റെ ഭാഗമായി പ്രീപ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി, എന്നീ മേഖലകള്‍ക്കായി പ്രത്യേകം ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണം പൂര്‍ത്തിയാക്കി എന്നാണ് അറിയുന്നത്.

ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ വികസിപ്പിച്ച ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-ന് അനുപൂരകമായി കേരളീയ സവിശേഷതകള്‍ ഉള്‍ക്കൊളളിച്ച് ജനപങ്കാളിത്തത്തോടെ വികസിപ്പിച്ചതാണ് കേരളപാഠ്യ പദ്ധതി ചട്ടക്കൂട് 2007. അതില്‍ പറഞ്ഞ പല ആശയങ്ങള്‍ പ്രയോഗവത്കരിക്കാനാവശ്യമായ നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ട എസ്.സി.ഇ.ആര്‍.ടി. അതൊന്നും ചെയ്യാതെ പ്രസ്തുത പാഠ്യപദ്ധതിയുടെ പൊതുസത്തക്കനുഗുണമല്ലാത്ത ചോദ്യാവലികള്‍ തയ്യാറാക്കി വിവരശേഖരണം നടത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 1996 മുതല്‍ വികസിച്ചു കൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയെ യാതൊരു അക്കാദമിക കാഴ്ചപ്പാടുകളും ഇല്ലാതെ ഏകപക്ഷീയമായി 2001-ല്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ പിന്‍വലിച്ച അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.സി.ഇ.ആര്‍.ടി ഇപ്പോള്‍ നടത്തുന്ന "പഠന പ്രവര്‍ത്തനത്തെ" സംശയിക്കാതിരിക്കാന്‍ വയ്യ. പാഠ്യപദ്ധതി പരിഷ്ക്കരണം ഒരിക്കലും വിവാദമാക്കേണ്ട കാര്യമല്ല. നാളത്തെ സമൂഹത്തെ കുറിച്ചുളള സ്വപ്നങ്ങളും സങ്കല്പനങ്ങളും പ്രതിഫലിക്കുന്ന ഒന്നാണ് പാഠ്യപദ്ധതി.

നാളത്തെ സമൂഹ സൃഷ്ടിക്ക് വേണ്ടി സ്കൂള്‍ പ്രായത്തിലുളള കുട്ടികളെ സജ്ജമാക്കുക എന്ന പരമപ്രധാനമായ ധര്‍മ്മം പാഠ്യപദ്ധതിക്കുണ്ട്. മുന്‍പത്തെ സോവിയറ്റ് യൂനിയന്‍ ആദ്യമായി ബഹിരാകാശത്തേക്ക് സ്പുട്നിക്ക് വിക്ഷേപിച്ചപ്പോള്‍ സ്തബ്ദ്ധരായ അമേരിക്ക ആദ്യമായി ചെയ്തത് അവരുടെ സ്കൂള്‍ പാഠ്യപദ്ധതിയെ, അതും ശാസ്ത്രപാഠ്യപദ്ധതിയെ, സമൂലമായി പരിഷ്ക്കരിക്കുക എന്നതാണ്.സോവിയറ്റ് സമൂഹത്തിന്റെ എല്ലാവിധ മികവിനും കാരണം അവര്‍ അവലംബിച്ച സ്കൂള്‍ പാഠ്യപദ്ധതിയാണ് എന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിലയിരുത്തിയത്. അതനുസരിച്ച് ഏതാണ്ടെല്ലാ രാജ്യങ്ങളും 1960-കളില്‍ അതത് രാജ്യങ്ങളിലെ പാഠ്യപദ്ധതികള്‍ പരിഷ്ക്കരിക്കുകയുണ്ടായി. അതിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലും ഉണ്ടായി. സ്കൂള്‍ വിദ്യാഭ്യാസത്തെ കുറിച്ച് പഠിച്ച് മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 1964-ല്‍ കോത്താരി കമ്മീഷനെ നിയോഗിച്ചു. 1966-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1968-ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുകയും അത് പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തു. അതിന്‍പ്രകാരം സ്കൂള്‍ വിദ്യാഭ്യാസം എന്നത് 12-ാം ക്ലാസുവരെ എന്നായി മാറി. ഘടനാപരമായി ഉണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കപരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ദേശീയതലത്തില്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങള്‍ ദ്രുതഗതിയില്‍ നടന്നു. എന്‍.സി.ഇ.ആര്‍.ടി 1988-ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചു. സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഉള്ളടക്കത്തെ കുറിച്ചുളള ചില ധാരണകള്‍ പ്രസ്തുത രേഖയിലൂടെ മുന്നോട്ടു വെച്ചു. പിന്നീട് ദേശീയ പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ നടന്നത് 2000-ത്തിലാണ്. അന്ന് നിലവിലുണ്ടായിരുന്ന എന്‍.ഡി.എ.സര്‍ക്കാര്‍ സ്കൂള്‍ പാഠ്യപദ്ധതിയുടെ മതനിരപേക്ഷ അംശത്തെ മാറ്റി ഹിന്ദുത്വ അംശത്തെ പാഠ്യപദ്ധതിയില്‍ ഉള്‍ചേര്‍ത്തുകൊണ്ട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2000 വികസിപ്പിച്ചു. ദേശീയ തലത്തില്‍തന്നെ പാഠ്യപദ്ധതിയെ കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നത് ഇതേ തുടര്‍ന്നാണ്.

മതനിരപേക്ഷ ചിന്താധാരയില്‍ വിശ്വസിക്കുന്ന വലിയൊരു സമൂഹം എന്‍.ഡി.എ വികസിപ്പിച്ച പാഠ്യപദ്ധതി ചട്ടക്കൂടിനെ വിമര്‍ശിക്കുകയുണ്ടായി. ഒന്നാം യു.പി.എ.സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മതാധിഷ്ഠിത കാഴ്ചപ്പാടോടെ എന്‍.ഡി.എ.സര്‍ക്കാര്‍ വികസിപ്പിച്ച പാഠ്യപദ്ധതി മാറ്റി ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന്നടിസ്ഥാനത്തില്‍ പുതിയ പാഠ്യപദ്ധതി വികസിപ്പിക്കുകയുണ്ടായി.അറിയപ്പെടുന്ന ശാസ്ത്രജ്ഞനും വിദ്യാഭ്യാസ ചിന്തകനുമായ പ്രൊഫ: യശ്പാലാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. അങ്ങിനെ വികസിപ്പിച്ച പാഠ്യപദ്ധതി ചട്ടക്കൂടാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005.(എന്‍.സി.എഫ് 2005). കേരളീയാനുഭവങ്ങള്‍ യാന്ത്രികമായി നടന്നു വന്ന പ്രക്രിയയായിരുന്നു പാഠപുസ്തക നിര്‍മ്മാണം. മുന്‍പ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെ നേതൃത്വത്തിലും പിന്നീട് അത് എസ്.സി.ഇ.ആര്‍.ടിയായി മാറിയപ്പോള്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലുമാണ് പാഠപുസ്തക നിര്‍മ്മാണം നടന്നത്. കൃത്യമായ ചട്ടക്കൂടുകളൊന്നും ഇല്ലാതെ വ്യക്തികള്‍ നടത്തി വന്ന പ്രവര്‍ത്തനമായിരുന്നു പാഠപുസ്തകം എഴുതുക എന്നത്. ഇതിനൊരു മാറ്റം വന്നത് 1996-ല്‍ ആണ്.

ലോവര്‍ പ്രൈമറി ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഡി.പി.ഇ.പിയുടെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സംഘം വിദഗ്ധരുടേയും അധ്യാപകരുടേയും സംയുക്തമായ ശ്രമഫലമായി വികസിപ്പിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. 1997-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ ഈ ശ്രമങ്ങളെ അട്ടിമറിക്കുകയല്ല ചെയ്തത്. പകരം ഇതു കൂടുതല്‍ ചിട്ടപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനുളള പ്രോല്‍സാഹനം നല്‍കുകയാണ് ചെയ്തത്. ഭരണ മാറ്റം പാഠ്യപദ്ധതിയുടെ തുടര്‍ച്ചയെ ദോഷകരമായി മാറ്റരുത് എന്ന വ്യക്തമായ നിലപാടാണ് എല്‍.ഡി.എഫ് കൈക്കൊണ്ടത്. ദേശീയ തലത്തില്‍ 2000-ത്തില്‍ മതനിരപേക്ഷ കാഴ്ചപ്പാടില്‍ നിന്നും വ്യതിചലിച്ച് പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കിയ അവസരത്തില്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് സ്കൂള്‍ പാഠ്യപദ്ധതി സമീപന രേഖ വികസിപ്പിക്കുകയുണ്ടായി. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സെക്കന്‍ഡറി ഘട്ടത്തിലേക്കുളള പാഠപുസ്തക രചന നടത്തുകയും അതിന്റെ ഭാഗമായി എട്ടാം ക്ലാസിലേക്കുളള പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണത്തിനായി സ്കൂളുകളില്‍ എത്തിച്ചു. ആ ഘട്ടത്തിലാണ് 2001 വേനലവധിക്കാലത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നതും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും. പ്രസ്തുത സര്‍ക്കാര്‍ ആദ്യം ചെയ്തത് ആധുനിക ബോധന തന്ത്രങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുഗുണമായി വികസിപ്പിച്ച എട്ടാം ക്ലാസ്സ് പാഠപുസ്തകങ്ങള്‍ നിഷ്ക്കരുണം പിന്‍വലിക്കുക എന്നതാണ്. ഏഴാം ക്ലാസ്സുവരെ തങ്ങള്‍ കടന്നു വന്ന പഠന രീതി, അധ്യാപന രീതി എന്നിവ എട്ടാം ക്ലാസിലെത്തുന്ന കുട്ടികള്‍ക്ക് നിഷേധിക്കുക എന്ന കൊടുംപാതകമാണ് യു.ഡി.എഫ്.സര്‍ക്കാര്‍ ചെയ്തത്. കടന്നു വന്ന പഠന രീതി വളരെപ്പെട്ടെന്ന് മാറ്റുമ്പോള്‍ ഈ പ്രായത്തിലുളള കുട്ടികള്‍ക്കുണ്ടാകുന്ന മാനസികാഘാതമൊന്നും പരിഗണിക്കാന്‍ പോലും യു.ഡി.എഫ് തയ്യാറായില്ല. 1996 ഇ.ടി.മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിവച്ച ഈ പാഠ്യപദ്ധതിയുടെ ആരംഭഘട്ടം മുതല്‍ എതിര്‍ത്തു പോന്ന ഗൈഡ് കമ്പനികളുടെയും അതിവിപ്ലവ വായാടികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ് യു.ഡി.എഫ്.ചെയ്തത്.വളരെ വലിയ ഭൂരിപക്ഷം നിയമസഭയിലുണ്ടെന്ന അഹന്തയില്‍ പാഠ്യപദ്ധതിയെ അട്ടിമറിച്ചതിനെതിരെ സംഘടിതമായി ജനസമൂഹം പ്രതികരിക്കുന്നതാണ് പിന്നീട് കേരളം കണ്ടത്. പഠന പ്രവര്‍ത്തനങ്ങളില്‍ വന്ന മാറ്റവും അത് കുട്ടികളിലുണ്ടാക്കിയ ആത്മവിശ്വാസവും അന്വേഷണ തൃഷ്ണയും കണ്ടറിഞ്ഞ കേരള സമൂഹം യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിരുന്നില്ല. ഒരു പഠന സമിതിയെ നിയമിച്ചു കൊണ്ട് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ആധുനിക വിദ്യാഭ്യാസ ചിന്താധാരയുടെ പിന്‍ബലമുണ്ടായിരുന്നതിനാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പാഠ്യപദ്ധതി തുടരാന്‍ യു.ഡി.എഫ് നിര്‍ബന്ധിതരായി. 2001-ന് സമാനമായ ഒരവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നത്. പാഠ്യപദ്ധതി മാത്രമല്ല ദുര്‍ബലപ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസത്തെ തന്നെ അനാകര്‍ഷകമാക്കുവാനും അതുവഴി ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കുവാനും ഉളള നടപടികള്‍ ഓരോ ദിവസവും കൈക്കൊളളുന്നു. കച്ചവട വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു മടിയും നിലവിലുളള ഭരണകൂടത്തിനില്ല. ഇതിന്റെ ഭാഗമായി എ സി.ബി.എസ്.ഇ സ്കൂള്‍ വ്യാപകമായി ആരംഭിച്ചു. എ അനംഗീകൃത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്കാനുളള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ വന്നു കഴിഞ്ഞു.

* അധ്യാപക പരിശീലനങ്ങള്‍ ദുര്‍ബലപ്പെടുത്തി.
* സാമുദായിക ശക്തികളെ പ്രീണിപ്പിക്കാന്‍ പൊതു വിദ്യാലയങ്ങള്‍ക്ക് അവര്‍ പറയും പ്രകാരം അവധി നല്‍കുന്നു. കുട്ടികളുടെ പഠന ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുന്നു.
* പിന്നോക്ക വിദ്യാലയങ്ങളെ മുന്നോട്ട് കൊണ്ടുവരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഇല്ലാതാക്കി.
* മികച്ച നിലയില്‍ നടന്നുവന്നിരുന്ന ഉച്ചഭക്ഷണ പദ്ധതി അലങ്കോലപ്പെടുന്ന അവസ്ഥാ വിശേഷം സംജാതമാക്കി.
* സ്കൂള്‍ വിദ്യാഭ്യാസത്തിന് അക്കാദമിക നേതൃത്വം നല്‍കേണ്ട എസ്.സി.ഇ.ആര്‍.ടി, സീ മാറ്റ് എന്നീ സ്ഥാപനങ്ങളെയും, ഐ.ടി. @ സ്കൂളിനേയും അതീവ ദുര്‍ബലമാക്കി.
* മെച്ചപ്പെട്ട അക്കാദമിക പ്രവര്‍ത്തനം വഴി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്ന പൊതു വിദ്യാലയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഫിക്സേഷന്‍ നടത്താത്തതിനാല്‍ അര്‍ഹതപ്പെട്ട അധ്യാപക തസ്തികകള്‍ നിഷേധിക്കപ്പെടുന്നു.

കൂടുതല്‍ കുട്ടികള്‍ ഇതുമൂലം ഓരോ ക്ലാസിലും ഇരിക്കേണ്ടി വരുന്നു. ഇങ്ങനെ പൊതുവിദ്യാലയ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് പാഠ്യപദ്ധതിയെ അട്ടിമറിക്കുക എന്നത്. മാനവരാശി പുത്തന്‍ അറിവുകള്‍ സൃഷ്ടിക്കുന്നതിനനുസരിച്ച് വളര്‍ന്നു കൊണ്ടിരിക്കേണ്ടുന്ന ഒന്നാണ് പാഠ്യപദ്ധതികള്‍. അതുകൊണ്ടുതന്നെ അവ കാലോചിതമായി പരിഷ്ക്കരിക്കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷെ മാറ്റം മുന്നോട്ടുള്ളതാകണം. അതല്ലാതെ വരുമ്പോഴാണ് എതിര്‍പ്പുയരുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് എന്‍.സി.എഫ്.2005 മുന്നോട്ട് വെച്ച മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ താഴെ കൊടുക്കുന്നു. ച്ച അറിവിനെ സ്കൂളിന് പുറത്തുളള ജീവിതവുമായി ബന്ധപ്പെടുത്തുക. ച്ച വെറും കാണാപാഠമാക്കലല്ല പഠനം എന്നുറപ്പുവരുത്തുക. ച്ച പാഠപുസ്തക കേന്ദ്രീകൃതമായ സമീപനത്തില്‍ നിന്നും മാറി കുട്ടികളുടെ സര്‍വ്വതോമുഖമായ വികസനത്തെ സഹായിക്കും വിധം പാഠ്യപദ്ധതി ശേഷികള്‍ നിര്‍വചിക്കുക. ച്ച പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതും പഠന പ്രവര്‍ത്തനങ്ങളോട് ഉദ്ഗ്രഥിക്കപ്പെടുന്നതും ആക്കുക. ച്ച രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയത്തിനുള്ളില്‍ പരസ്പരം താല്പര്യമെടുക്കുന്നതും വ്യത്യസ്തതകള്‍ക്കതീതവുമായ സ്വത്വം വളര്‍ത്തിക്കൊണ്ടുവരിക. ഈ പൊതു തത്വങ്ങള്‍ക്കനുസരിച്ച് വികസിപ്പിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007ന്റെയും വിശാല സമീപനങ്ങള്‍ എന്‍.സി.എഫ് 2005-ന് സമാനമാണ്. അവ താഴെ പറയുന്നു. ി ഉദ്ഗ്രഥിത പഠനം ി പ്രശ്നാധിഷ്ഠിത സമീപനം ി വിമര്‍ശനാത്മക സമീപനം ി സാമൂഹിക ജ്ഞാനനിര്‍മ്മിതി വാദം. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഈ പൊതുസമീപനത്തെ തമസ്ക്കരിക്കാനുളള നീക്കം എന്നും വലതുപക്ഷ ശക്തികള്‍ നടത്തിയിരുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-ന് യു.പി.എ.സര്‍ക്കാര്‍ രൂപം നല്‍കിയെങ്കിലും ഇതിലെ പുരോഗമന നിലപാടുകള്‍ പ്രയോഗപഥത്തില്‍ കൊണ്ടുവരുന്നതിന് ദേശീയ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

അതുപോലെതന്നെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന പല സംസ്ഥാന സര്‍ക്കാറുകളും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-ന് രൂപം നല്‍കിയതിന്റെ തുടര്‍ച്ചയായി നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളില്‍ വിമുഖത കാട്ടിയിട്ടുണ്ട് എന്നതും ഇത്തരുണത്തില്‍ കൂട്ടി വായിക്കേണ്ടതുണ്ട്. കേരളത്തില്‍ വികസിപ്പിച്ച പുരോഗമനാത്മകമായ പാഠ്യപദ്ധതിയെ അട്ടിമറിക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത് എന്നതിന് പ്രത്യക്ഷ തെളിവുകളാണ് എസ്.സി.ഇ.ആര്‍.ടി ചോദ്യാവലി. ചില ഉദാഹരണങ്ങള്‍ മാത്രം പരാമര്‍ശിക്കാം.

1. എല്ലാ പാഠ്യവിഷയങ്ങളും പ്രശ്നാധിഷ്ഠിതമായി പാഠപുസ്തകത്തില്‍ അവതരിപ്പിക്കാന്‍ സാധ്യമാകുമെന്ന് കരുതുന്നുണ്ടോ?
2. വിമര്‍ശനാത്മക ബോധനശാസ്ത്രം (ക്രിട്ടിക്കല്‍ പെഡഗോഗി) ഔപചാരിക വിദ്യാഭ്യാസ പ്രക്രിയയ്ക്ക് യോജിച്ചതാണെന്ന് കരുതുന്നുണ്ടോ?
3. ഉദ്ഗ്രഥിത സമീപനം ഉള്ളടക്ക ചോര്‍ച്ചയ്ക്ക് ഇടവരുന്നുണ്ടോ?
4. ലോവര്‍ പ്രൈമറി ക്ലാസുകളില്‍ തുടര്‍ന്നു വരുന്ന ഉദ്ഗ്രഥിത സമീപനം ഫലപ്രദമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
5. ഭാഷയുടെ വ്യാകരണം മനസ്സിലാക്കാതെയുളള പഠനം മാതൃഭാഷയല്ലാത്തവയുടെ ആഴത്തിലുള്ള പഠനത്തിനും സ്വാംശീകരണത്തിനും സഹായകമാകുന്നുണ്ടോ?
6. സ്കൂള്‍ തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിരന്തര വിലയിരുത്തല്‍ രീതി തൃപ്തികരമാണോ?

വളരെ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് പഠനത്തിന് രൂപം നല്‍കിയിരിക്കുന്നത്. പുതിയ പാഠ്യ പദ്ധതിയെ അംഗീകരിക്കുന്ന അധ്യാപകരും ഇത് ഇനിയും മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ്.പോരായ്മകളെ വിമര്‍ശന വിധേയമാക്കുന്നവരാണ്. അവരെയടക്കം കെണിയിലകപ്പെടുത്തും വിധമാണ് ചോദ്യങ്ങളെന്ന് വ്യക്തം. വളരെ സമഗ്രമായി അഭിപ്രായ രൂപീകരണം നടത്തേണ്ട കാര്യങ്ങളെ അതെ, അല്ല എന്ന രണ്ട് കോളങ്ങളിലേക്ക് വര്‍ഗ്ഗീകരിച്ച് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത് അക്കാദമിക പഠനങ്ങളെ തന്നെ അവഹേളിക്കലാണ്. നിലവിലുളള പുരോഗമന പാഠ്യപദ്ധതിയെ അട്ടിമറിച്ച് ഫ്യൂഡല്‍ ക്രമത്തിന്റെ വിദ്യാഭ്യാസ രീതിയായ ചേഷ്ടാവാദത്തെ (ബിഹേവിയറിസം) തിരികെ കൊണ്ടുവരിക എന്ന കൃത്യമായ അജണ്ടക്കനുസരിച്ചാണ് ചോദ്യാവലിയും പഠന രീതിയും (മെത്തഡോളജി) പഠന ഉപാധിയും (ടൂള്‍) വികസിപ്പിച്ചിരിക്കുന്നത്. ഇനി അഭിപ്രായം രേഖപ്പെടുത്തുവാന്‍ തെരഞ്ഞെടുത്ത വിധവും തികച്ചും അശാസ്ത്രീയമാണ്. തങ്ങള്‍ക്ക് അനുകൂലമായി ഉത്തരമെഴുതും എന്ന് ഉറപ്പുളളവരായിരിക്കണം വരുന്നവരില്‍ ഭൂരിപക്ഷവും എന്നുറപ്പാക്കാനും പഠനം നടത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പാഠ്യപദ്ധതി വികസിപ്പിക്കുക എന്നത് ഏതാനും അധ്യാപകര്‍ മാത്രമായി നടത്തേണ്ടതല്ല, അതൊരു സാമൂഹിക പ്രക്രിയയാണ് എന്ന പ്രാഥമിക തത്വം പോലും ഉള്‍ക്കൊള്ളാതെയാണ് ഇപ്പോള്‍ പഠനം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

പാഠ്യപദ്ധതി സംബന്ധിച്ച് രണ്ട് സമീപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്ന് വിദ്യാഭ്യാസത്തിന്റെ വിമോചക ലക്ഷ്യം അംഗീകരിക്കുന്നു. അതിജീവനത്തിനും ഉപജീവനത്തിനുമുളള ഉപാധിയായി വിദ്യാഭ്യാസത്തെ കാണുന്നു. സമൂഹ സൃഷ്ടിക്കായി എല്ലാവിധ കഴിവുകളും അനിവാര്യമാണെന്നും ആയതിനാല്‍ കുട്ടികളിലെ എല്ലാവിധ കഴിവുകളേയും പരിപോഷിപ്പിക്കേണ്ടതാകണം പാഠ്യപദ്ധതി എന്നും അത് നിഷ്കര്‍ഷിക്കുന്നു. അറിവ് സാര്‍വജനീനമാണ്. അത് സാമൂഹികമായ അനുഭവങ്ങളിലൂടെ വികസിച്ചു വന്നതാണ്. പഠനം എന്നത് സാമൂഹിക ജീവിതാനുഭവത്തില്‍ നിന്നും സാംസ്കാരിക അന്തരീക്ഷത്തില്‍ നിന്നും വേറിട്ടു കാണാന്‍ കഴിയില്ല. മാത്രവുമല്ല പാഠപുസ്തകം, പഠന പ്രക്രിയ, ക്ലാസ് മുറി അന്തരീക്ഷം, മൂല്യനിര്‍ണ്ണയം, അധ്യാപക ശാക്തീകരണം, വിഭവ പിന്തുണ, വിദ്യാലയ സങ്കല്‍പ്പം, കുട്ടി അറിവ് സൃഷ്ടിക്കുന്നു എന്ന വസ്തുത അംഗീകരിക്കല്‍ ഇതെല്ലാം ഉള്‍ക്കൊളളുന്ന സമഗ്രമായ കാഴ്ചപ്പാടാണ് പാഠ്യപദ്ധതി.

വിദ്യാഭ്യാസം എന്നത് ഒരു സാമൂഹിക അന്വേഷണമാണ്. ഈ അന്വേഷണത്തില്‍ കൂട്ടായ്മയുടെ ഭാഗമായി തന്നെ ഓരോരുത്തരും അവരുടെ അറിവും നൈപുണിയും മാക്സിമീകരിക്കുന്നു എന്നത് പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടാണ്. രണ്ടാമത്തെ കാഴ്ചപ്പാട് ഇതില്‍ നിന്നും തികച്ചും ഭിന്നമാണ്. അത് വിദ്യാഭ്യാസത്തിന്റെ വിമോചന ലക്ഷ്യത്തെ നിരാകരിക്കുകയും കച്ചവട ലക്ഷ്യത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ലാഭമാണ് പ്രചോദനമാകുന്നത്. എല്ലാവിധ സാമൂഹിക അന്വേഷണങ്ങളെയും നിരാകരിക്കുകയും പ്രശ്നങ്ങളെ വ്യക്തിഗതമാക്കി ചുരുക്കിക്കൊണ്ടുവരികയും ചെയ്യുന്നു. വ്യക്തിക്കപ്പുറത്തേക്ക് സമൂഹത്തെ കാണാനുളള അവസരങ്ങള്‍ തന്നെ ഈ കാഴ്ചപ്പാട് ഇല്ലാതാക്കുന്നു. വിദ്യാഭ്യാസത്തെ കേവലം ഉപജീവനത്തിന്റെ ഉപാധിയായി പരിമിതപ്പെടുത്തുന്നു. വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയില്‍ കാണാതെ കേവലമായി സമീപിക്കുന്നു. ഇവരും ആധുനിക വിദ്യാഭ്യാസ ചിന്താ ധാരകളെ തങ്ങള്‍ക്കനുഗുണമായ തരത്തില്‍ വ്യാഖ്യാനിക്കുന്നു.

പ്രയോജനപ്പെടുത്തുന്നു. ഈ രണ്ട് കാഴ്ചപ്പാടുകളുടെ ഏറ്റുമുട്ടല്‍ സ്വാഭാവികമാണ്. പുരോഗമന ആശയങ്ങള്‍ക്ക് ഇതില്‍ ആദ്യത്തെ പക്ഷത്തേ നിലകൊള്ളാന്‍ കഴിയൂ. എന്നാല്‍ വലതുപക്ഷ കാഴ്ചപ്പാടിന് പഥ്യം രണ്ടാമത്തെതാണ്. എന്നെല്ലാം പുരോഗമന ആശയങ്ങള്‍ക്ക് മേല്‍ക്കൈ ലഭിച്ചിട്ടുണ്ടോ അന്നെല്ലാം വിദ്യാഭ്യാസത്തിന്റെ വിമോചക ദൗത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വലതു പക്ഷ ശക്തികള്‍ എന്നെല്ലാം അധികാരത്തിലെത്തിയിട്ടുണ്ടോ അന്നെല്ലാം വിദ്യാഭ്യാസത്തെ വ്യക്തിവത്കരിക്കാനും അതുവഴി കച്ചവടവത്കരിക്കുവാനും ഉള്ള ശ്രമം നടത്തിയിട്ടുണ്ട്. ഈ കച്ചവടവല്‍ക്കരണ ശ്രമത്തെ ചെറുത്തു നിന്നതാണ് കേരളത്തിലെ സമൂഹ വികാസ ചരിത്രവും വിദ്യാഭ്യാസ വികാസ ചരിത്രവും. നിലവിലുളള പാഠ്യപദ്ധതിയെ അട്ടിമറിച്ച് കച്ചവട വിദ്യാഭ്യാസ ധാരയെ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഗൗരവത്തോടെ കേരളീയ സമൂഹം ചെറുക്കുകതന്നെ ചെയ്യും.

*
ഡോ. സി രാമകൃഷ്ണന്‍ ചിന്ത വാരിക 28 ഏപ്രില്‍ 2013

No comments: