Monday, April 15, 2013

വൈദ്യുതി പ്രതിസന്ധി: മറ്റൊരു കമ്പോള സൃഷ്ടി

കേരളം വൈദ്യുതി പ്രതിസന്ധിയുടെ പിടിയിലാണ്. ദിവസം രണ്ടുതവണ പ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ്. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ വിതരണം നിര്‍ത്തിവെയ്ക്കല്‍. വ്യവസായങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും 20% മുതല്‍ 25% വരെ പവര്‍കട്ട്. 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരട്ടി ചാര്‍ജ്. കുത്തനെയുള്ള നിരക്ക് വര്‍ദ്ധനവ് കഴിഞ്ഞ ജൂലൈയില്‍ ഏര്‍പ്പെടുത്തിയ ശേഷം മറ്റൊരു വര്‍ദ്ധനവ് ഏപ്രില്‍ മാസത്തോടെ നിലവില്‍ വരുമെന്ന് വ്യക്തമായിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി നിരക്ക് വര്‍ദ്ധനവിന്റെ ഭാരമേറെയും ഗാര്‍ഹിക ഉപഭോക്താക്കളാവും ഇത്തവണ പേറേണ്ടി വരിക. നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയാലും വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തീരില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

വൈദ്യുതിക്ഷാമത്തിന്റെയും സാമ്പത്തിക കുഴപ്പത്തിന്റെയും ദ്വിമാന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗവണ്‍മെന്‍റ് പ്രധാനമായും രണ്ട് ന്യായീകരണങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, മഴക്കുറവാണ്. രണ്ട്, രാജ്യമാകെ വൈദ്യുതി പ്രതിസന്ധിയിലാണ്. രണ്ടാമത്തെ വാദത്തിലൂടെ കേരളത്തേക്കാള്‍ മോശം സ്ഥിതിയിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുമെന്ന (അഥവാ നാം മറ്റുള്ളവരേക്കാള്‍ മെച്ചമെന്ന) സമാശ്വാസം പകരാനാണ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ഇത്തവണ മഴക്കുറവ് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതു മാത്രമല്ല പ്രശ്നമെന്ന് വ്യക്തമാകാന്‍ ദീര്‍ഘമായ വിശകലനമൊന്നും ആവശ്യമില്ല. സാധാരണ മഴ ലഭിക്കുന്ന ഒരു വര്‍ഷം ജലവൈദ്യുത പദ്ധതികളില്‍നിന്നും പ്രതീക്ഷിക്കുന്ന ആകെ ഉല്‍പാദനം 6500 ദശലക്ഷം മുതല്‍ 7000 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതിയാണ്. വരുന്ന വര്‍ഷം ഈ തോതില്‍ ഉല്‍പാദനം പ്രതീക്ഷിക്കുമ്പോള്‍പോലും കണക്കാക്കുന്ന വൈദ്യുതി കമ്മി 3628 1 ദശലക്ഷം യൂണിറ്റിേന്‍റതാണ്. കൂടംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്ത ശേഷമുള്ള കമ്മിയാണിത്. കേരളത്തിന്റെ രണ്ട് മാസത്തെ ആകെ വൈദ്യുതി ആവശ്യകതയ്ക്ക് തുല്യമാണ് ഈ കമ്മി. കമ്പോളത്തില്‍നിന്നും വൈദ്യുതി വാങ്ങി കമ്മി നികത്താമെന്ന പ്രതീക്ഷയാണ് ഗവണ്‍മെന്‍റ് പുലര്‍ത്തുന്നത്. രാജ്യമാകെ വൈദ്യുതി കമ്മി നിലനില്‍ക്കുമ്പോള്‍ കമ്പോളത്തില്‍നിന്നും മല്‍സരിച്ച് വൈദ്യുതി വാങ്ങി കമ്മി നികത്തുന്ന സമീപനം സമാനമായ പാത സ്വീകരിച്ച മറ്റ് സംസ്ഥാനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

രണ്ടാമതായി ഗവണ്‍മെന്‍റ് ഉയര്‍ത്തിയിട്ടുള്ള വാദത്തില്‍ ചില വസ്തുതകളുണ്ട്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പിടിയിലാണ്. അടിക്കടിയുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധനവ് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. വന്‍ നഗരങ്ങളിലടക്കം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലോഡ് ഷെഡ്ഡിങ് പ്രാബല്യത്തിലുണ്ട്. വ്യവസായങ്ങള്‍ക്ക് പവര്‍ ഹോളിഡേയും പവര്‍കട്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി ലഭ്യമാകുന്ന സമയം തുലോം പരിമിതമാണ്. രാജ്യമഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പ്രകടിത രൂപങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ജൂലൈ 30, 31 തീയതികളില്‍ അനുഭവപ്പെട്ട പവര്‍ ഗ്രിഡ് തകര്‍ച്ച. ലോകത്ത് അനുഭവപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ഗ്രിഡ് തകര്‍ച്ചയായിരുന്നു അത്. 60 കോടിയോളം ജനങ്ങളെ മണിക്കൂറുകളോളം ഇരുട്ടിലാഴ്ത്തുകയും ട്രെയിന്‍ ഗതാഗതമടക്കം രാജ്യത്തിന്റെ സമസ്ത പ്രവര്‍ത്തനത്തെയും സ്തംഭിപ്പിക്കുകയും ചെയ്ത തകര്‍ച്ച ദക്ഷിണേന്ത്യയൊഴികെ ഇന്ത്യയുടെ എല്ലാ മേഖലയേയും ബാധിച്ചു. ഈ സാഹചര്യത്തില്‍, പന്ത്രണ്ടാം പദ്ധതിക്കാലത്ത് പ്രതീക്ഷിക്കുന്ന 8 ശതമാനം ജിഡിപി വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതില്‍ പ്രധാന തടസ്സമായി പ്ലാനിംഗ് കമ്മീഷന്‍ വിലയിരുത്തിയിരിക്കുന്നത് വൈദ്യുതിരംഗത്തെ പ്രശ്നങ്ങളാണ്.

വൈദ്യുതിക്ഷാമത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും ഭീമാകാര സ്വരൂപം കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ 2010-11 വരെയുള്ള നഷ്ടം 1.89 ലക്ഷം കോടി 2 രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ദില്ലിയിലെ സ്വകാര്യ വിതരണ കമ്പനികള്‍ പൊതുമേഖലാ വൈദ്യുതി ഉല്‍പാദക സ്ഥാപനങ്ങളായ എന്‍ടിപിസിയില്‍നിന്നും ഡിവിസിയില്‍നിന്നും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശിക വരുത്തിയിരിക്കുന്നു. വൈദ്യുതി തുടര്‍ന്ന് നല്‍കുന്നത് നിര്‍ത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി ഗവണ്‍മെന്‍റ് ധനസഹായം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിസന്ധി താല്‍കാലികമായി ഒഴിവാകുകയായിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട് അടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. ഈ സാഹചര്യം പുതിയ വൈദ്യുത ഉല്‍പാദന പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുകയാണ്. വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് റവന്യൂകമ്മി നികത്താന്‍ ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നതിനും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ ഈ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഗവണ്‍മെന്‍റ് സാമ്പത്തിക പുനഃസംഘടനാ പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജില്‍ കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന നാമമാത്ര ധനസഹായത്തിന് പകരമായി എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുക, വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ നയസമീപനങ്ങള്‍ പിന്തുടരുന്ന സംസ്ഥാന ഗവണ്‍മെന്‍റ് ഈ വ്യവസ്ഥകളാകെ അംഗീകരിച്ചുകൊണ്ട് പാക്കേജിന്റെ ഭാഗമാകാന്‍ തീരുമാനിച്ചെങ്കിലും കേരള സമൂഹത്തിലുണ്ടായ അതിശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരായി. ഒട്ടാകെ 5 സംസ്ഥാനങ്ങള്‍ മാത്രമേ പാക്കേജിന്റെ ഭാഗമാകാന്‍ തയ്യാറായിട്ടുള്ളൂ എന്നത് കേന്ദ്ര ഗവണ്‍മെന്‍റിന്റെ നയസമീപനങ്ങളുടെ അസ്വീകാര്യത വെളിപ്പെടുത്തുന്നുണ്ട്.

വൈദ്യുതി രംഗത്ത് രണ്ട് ദശകത്തിലേറെയായി കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടരുന്ന നയസമീപനങ്ങളുടെ പാപ്പരത്തമാണ് പ്രതിസന്ധിയിലൂടെ വെളിപ്പെടുന്നത്. 1991ല്‍ നരസിംഹറാവുവിന്റെയും മന്‍മോഹന്‍ സിങ്ങിെന്‍റയും നേതൃത്വത്തില്‍ സ്വീകരിച്ച ആഗോളവല്‍കരണ നയങ്ങളുടെ ഭാഗമായി അന്ന് നിലവിലുണ്ടായിരുന്ന ഇലക്ട്രിസിറ്റി സപ്ലൈ ആക്ടില്‍ ഭേദഗതി വരുത്തിയാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദനത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയത്. എന്‍റോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര ഭീമന്‍മാരെ ഇന്ത്യന്‍ വൈദ്യുതി രംഗത്തേയ്ക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിരവധി അഴിമതി കുംഭകോണങ്ങള്‍ക്ക് വഴിവച്ചുവെന്നല്ലാതെ ശ്രദ്ധേയമായ ഉല്‍പാദന ശേഷി വര്‍ദ്ധനവ് സ്വകാര്യമേഖലയിലുണ്ടായില്ല. മാത്രവുമല്ല സ്വകാര്യമേഖലയ്ക്ക് നല്‍കിയ ഊന്നല്‍മൂലം ഇന്ത്യയുടെ വൈദ്യുതി ഉല്‍പാദന മേഖല മുരടിക്കുകയും ചെയ്തു. വിവിധ പഞ്ചവല്‍സര പദ്ധതിക്കാലയളവുകളിലെ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ദ്ധനവിന്റെ ലക്ഷ്യവും നേട്ടവും താഴെ പട്ടികയില്‍ നല്‍കിയിട്ടുണ്ട്.

പട്ടിക

സ്വകാര്യമേഖലയെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയ 1992 മുതല്‍ പദ്ധതി നേട്ടത്തിലുണ്ടായ വന്‍ ഇടിവ് ശ്രദ്ധേയമാണ്. ആഗോളവല്‍കരണ കാലഘട്ടത്തിന് മുമ്പ് പദ്ധതി ലക്ഷ്യത്തിന്റെ 84 ശതമാനം ശരാശരി നേട്ടം കൈവരിച്ചുവെങ്കില്‍ 1992 മുതലുള്ള കാലയളവില്‍ ശരാശരി നേട്ടം 59 ശതമാനമായി ചുരുങ്ങി. മാത്രമല്ല 7-ാം പദ്ധതിക്കാലത്തെ (1985-90) സ്ഥാപിത ശേഷി കൂട്ടിചേര്‍ക്കലിനൊപ്പമുള്ള (21,401 ങണ) നേട്ടം കൈവരിക്കാന്‍ തുടര്‍ന്നുള്ള മൂന്ന് പദ്ധതിക്കാലയളവിലും കഴിഞ്ഞില്ല. ഇക്കഴിഞ്ഞ 11-ാം പദ്ധതിക്കാലയളവില്‍ ഇന്ത്യന്‍ സ്വകാര്യമൂലധനത്തിന്റെ ലാഭക്കൊതിയൂറുന്ന നിക്ഷേപ ഫലമായി അല്‍പം ഭേദപ്പെട്ട നേട്ടം കൈവരിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ തുടക്കംമുതല്‍ വൈദ്യുതോല്‍പാദന ശേഷി വര്‍ദ്ധനവ് കൈവരിക്കുന്നതിനായി സ്വകാര്യമേഖലയെ ആശ്രയിച്ചതിന്റെ ഫലമാണ് ഇന്ത്യയൊട്ടാകെ ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമം. സ്വകാര്യമൂലധനത്തിന് ആവശ്യമായ പ്രചോദനം നല്‍കാന്‍ കഴിയാതിരുന്നതാണ് വൈദ്യുതി മേഖലയിലെ മുരടിപ്പിന് അടിസ്ഥാനം എന്നാണ് നവലിബറല്‍ നയങ്ങളിലൂന്നിയ ഭരണാധിപരുടെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി വൈദ്യുതി മേഖലയെ കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന സമീപനമാണവര്‍ തുടര്‍ന്ന് സ്വീകരിച്ചത്. 2000ല്‍ ഇതിനായുള്ള കരട് നിയമം തയ്യാറാക്കുകയും 2003ല്‍ പാര്‍ലമെന്‍റ് അത് അംഗീകരിക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ് വിനാശകരമായ ഈ നിയമനിര്‍മാണത്തിനെ ചെറുക്കാന്‍ ശ്രമിച്ചത്. കമ്പോളത്തിന് പാകമാകുംവിധം വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് ഉല്‍പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും പ്രത്യേകം കമ്പനികള്‍ക്ക് രൂപം നല്‍കുക, ഉല്‍പാദനമേഖലയുടെ ലൈസന്‍സിങ് ഒഴിവാക്കുക, ഒരേ പ്രദേശത്ത് ഒന്നിലധികം വിതരണ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, പ്രസരണ-വിതരണ ലൈനുകളിലൂടെ ആര്‍ക്കും വൈദ്യുതി കടത്തികൊണ്ടുവരാന്‍ അനുമതി നല്‍കുക (ഓപ്പണ്‍ അക്സസ്), വൈദ്യുതിയുടെ വ്യാപാരം അനുവദിക്കുക, ക്രോസ് സബ്സിഡി ഒഴിവാക്കിയുള്ള സ്വതന്ത്രമായ നിരക്ക് നിര്‍ണയം നടപ്പാക്കുന്നതിന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയുള്ള റഗുലേറ്ററി കമ്മീഷനുകള്‍ക്ക് രൂപം കൊടുക്കുക തുടങ്ങിയവയാണ് ഈ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കിയത്. സ്വകാര്യമേഖലയെ സ്വതന്ത്രമായി കടന്നുവരാന്‍ അനുവദിക്കുന്നതിലൂടെ മല്‍സരം ശക്തമാകുമെന്നും അതുവഴി വൈദ്യുതിരംഗത്തെ കാര്യക്ഷമത ഉയരുമെന്നും നഷ്ടം കുറയുമെന്നും വൈദ്യുതി നിരക്കുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നുമായിരുന്നു പ്രചരണം.

2005ല്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച അള്‍ട്രാ മെഗാ പദ്ധതികളില്‍ ആദ്യമായി ലേലത്തിനുവെച്ച മദ്ധ്യപ്രദേശിലെ സഡന്‍ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന ലാന്‍കോ ഒരു യൂണിറ്റിന് 1.19 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ ഇന്ത്യന്‍ വൈദ്യുതി രംഗത്തെ വിപ്ലവത്തിന് നാന്ദി കുറിച്ചു എന്നായിരുന്നു ഗവണ്‍മെന്‍റ് പ്രചരണം. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പദ്ധതി പാളി. ടെണ്ടറില്‍ കൃത്രിമത്വം കാട്ടിയതിന് ലാന്‍കോയെ അയോഗ്യരാക്കുകയും പകരം റിലയന്‍സിന് പദ്ധതി അനുവദിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാനായി റിലയന്‍സിന് നല്‍കിയ മൂന്ന് കല്‍ക്കരിഖനികളില്‍നിന്നുള്ള കല്‍ക്കരി റിലയന്‍സിെന്‍റ തന്നെ മറ്റ് പദ്ധതികളിലേക്ക് വഴി തിരിച്ചുവിടാന്‍ അനുവദിച്ചതിനെതിരെ റ്റാറ്റ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്. സഡന്‍ പദ്ധതിയെക്കാള്‍ ഇരട്ടിയിലേറെ വിലയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ കരാറായിട്ടുള്ള മറ്റ് റിലയന്‍സ് പദ്ധതികളിലേക്ക് കല്‍ക്കരി വഴിതിരിച്ച് വിടാന്‍ അനുമതി നല്‍കിയതിലൂടെ റിലയന്‍സിന് 29,033 കോടി രൂപയുടെ അനര്‍ഹമായ ആനുകൂല്യം നല്‍കിയെന്നാണ് സിഎജിയുടെ ഓഡിറ്റിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സഡന്‍ പദ്ധതിയോടൊപ്പം റിലയന്‍സിന് അനുവദിച്ച മറ്റ് രണ്ട് പദ്ധതികളിലേയും 4 നിര്‍മാണം ഇപ്പോള്‍ സ്തംഭിച്ചിരിക്കയാണ്. ഇതോടൊപ്പം റ്റാറ്റയ്ക്ക് അനുവദിച്ച ഗുജറാത്തിലെ മുന്ധ്ര പദ്ധതിയിലെ വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ആവശ്യപ്പെട്ട് അവര്‍ റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കയാണ്. മറ്റ് 8 പദ്ധതികള്‍ കൂടി ഇപ്രകാരം സ്വകാര്യമേഖലയ്ക്ക് അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നിശ്ചയിച്ചിരുന്നെങ്കിലും അനുവദിച്ച നാല് പദ്ധതികളും വിവാദത്തിലായ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്.

സ്വകാര്യമേഖലയെ സജീവമാക്കുന്നതിനായി രൂപപ്പെടുത്തിയ കമ്പോളത്തിന്റെ പ്രവര്‍ത്തനത്തെ അറുപതിലധികം ട്രേഡിങ് കമ്പനികളും രണ്ട് പവര്‍ എക്സ്ചേഞ്ചുകളുമാണ് ഇപ്പോള്‍ പ്രധാനമായും നിയന്ത്രിക്കുന്നത്. വൈദ്യുതിക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍നിന്നും വന്‍ലാഭം നേടുന്നതിനാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ സ്വാഭാവികമായും ശ്രമിച്ചത്. ഉല്‍പാദകര്‍ക്ക് ലൈസന്‍സ് ഒഴിവാക്കിയതിലൂടെ ഇവരുടെമേല്‍ ഗവണ്‍മെന്‍റിനും റഗുലേറ്ററി കമ്മീഷനുമുള്ള നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കമ്പോളത്തിലെ വൈദ്യുതി നിരക്കുകള്‍ 16 രൂപയ്ക്കും മുകളിലേക്ക് ഉയരുകയാണ്. ദക്ഷിണേന്ത്യന്‍ കമ്പോളത്തില്‍ പകല്‍സമയത്ത് ഏകദേശം 8 രൂപ നിരക്കിലാണ് വൈദ്യുതി കൈമാറ്റം ചെയ്യുന്നത്. വൈകുന്നേരം നിരക്ക് വീണ്ടും ഉയരുകയും രാത്രി 12 മണിക്കുശേഷം അല്‍പമൊന്നു താഴുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. പലപ്പോഴും യൂണിറ്റിന് 2 രൂപ മുതല്‍ 3 രൂപ വരെ ഉല്‍പാദനചിലവുള്ള വൈദ്യുതിയാണ് ഇപ്രകാരം കൊള്ള ലാഭമെടുത്ത് കൈമാറ്റം ചെയ്യപ്പെടുന്നത്.

2003ല്‍ വൈദ്യുതി നിയമം നിലവില്‍ വന്നതിനുശേഷമുള്ള കാലയളവില്‍ ഇതിന്റെ ഫലമായി ഇന്ത്യയിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടം കുമിഞ്ഞു കൂടുകയാണ്. ആഗോളവല്‍കരണ നയങ്ങള്‍ ശക്തിപ്പെടുത്തിയ 1991നും 2003നുമിടയില്‍ ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളുടെ ആകെ സാമ്പത്തിക നഷ്ടം 3,000 5 കോടി രൂപയില്‍ നിന്ന് 9,106 5 കോടി രൂപയായി വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ വൈദ്യുതിക്ഷാമം ഇന്ത്യയില്‍ രൂക്ഷമാവുകയുമുണ്ടായി. 2003 മുതല്‍ കമ്പോളം സജീവമായതോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2009-10 ആയതോടെ 63,548 5 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഏറ്റവുമൊടുവില്‍ പ്ലാനിംഗ് കമ്മീഷന്‍ നിയോഗിച്ച ഷുങ്ങ്ളു കമ്മറ്റിയുടെ കണ്ടെത്തല്‍ പ്രകാരം നഷ്ടം 1.89 ലക്ഷം കോടി രൂപയായി കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നു. കമ്പോള പ്രവര്‍ത്തനത്തിന്റെ ഫലമായി ഏതാനും സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ വമ്പന്‍ലാഭം കൊയ്തപ്പോള്‍ ഉയര്‍ന്ന വിലയുടെ ഭാരം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവാതെ പൊതുമേഖലയിലെ വൈദ്യുതി വിതരണ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ വൈദ്യുതിരംഗത്തെ പൊതുചിത്രം. കൊള്ളലാഭത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് വന്‍തോതില്‍ സ്വകാര്യ മൂലധന കുത്തൊഴുക്ക് ഉണ്ടായതിന്റെ പ്രാഥമിക സൂചനകളാണ്

11-ാം പദ്ധതിക്കാലത്ത് ഉല്‍പാദനശേഷി വര്‍ദ്ധനവില്‍ ഉണ്ടായ ചലനം. എന്നാല്‍ വിതരണ സ്ഥാപനങ്ങള്‍ പാപ്പരായതോടെ വൈദ്യുതി വാങ്ങിയതിനുള്ള പണം പോലും നല്‍കാന്‍ ഇവര്‍ക്കാവുന്നില്ല. ഇതോടെ നിര്‍മാണമാരംഭിച്ചതടക്കമുള്ള വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലുമായി. ഈ കുരുക്കഴിക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാവര്‍ഷവും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന വ്യവസ്ഥയില്‍ സാമ്പത്തിക പുനഃസംഘടനാ പാക്കേജ് എന്ന കെണി കേന്ദ്ര ഗവണ്‍മെന്‍റ് മുന്നോട്ടുവച്ചിട്ടുള്ളത്. സാധാരണക്കാരുടെ കീശ കാലിയാക്കിയും സ്വകാര്യമേഖലയ്ക്ക് കമ്പോളത്തിലൂടെ കൊള്ളലാഭമെടുക്കാന്‍ അവസരമൊരുക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റ് നിഷ്കര്‍ഷിക്കുന്നത്. സ്വകാര്യമേഖലയെയോ കമ്പോളത്തെയോ നിയന്ത്രിക്കാന്‍ ചെറുവിരലനക്കാന്‍പോലും കേന്ദ്ര ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല.

വിനാശകരമായ ആഗോളവല്‍കരണ നയങ്ങള്‍ക്ക് വിജയകരമായ ബദലുണ്ട് എന്നാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് ഗവണ്‍മെന്‍റുകള്‍ കാട്ടിത്തന്നത്. വന്‍തോതില്‍ വൈദ്യുതി ഉല്‍പാദനശേഷി പൊതുമേഖലയുടെ മുന്‍കയ്യില്‍ കൂട്ടിച്ചേര്‍ത്തും, ആസൂത്രണം കയ്യൊഴിഞ്ഞ് എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്നതിനുപകരം വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തിയും കേരളത്തിന്റെ വൈദ്യുതിമേഖല വിജയകരമായൊരു ബദല്‍ കെട്ടിപ്പടുത്തു. വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന ശാഠ്യത്തിന് വഴങ്ങാതെ പൊതുമേഖലയില്‍ സംരക്ഷിക്കാനാണ് ഗവണ്‍മെന്‍റ് താല്‍പര്യമെടുത്തത്. രാജ്യമാകെ 40 കോടിയിലധികം ജനങ്ങള്‍ക്ക് ഇനിയും വൈദ്യുതി കിട്ടാക്കനിയാകുമ്പോള്‍ 85 നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച് കേരളം മാതൃകയായി. പാലക്കാട് ജില്ലയും തൊട്ടുപിറകേ തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയ ജില്ലകളായി. എല്ലാവിധ വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കി മെച്ചപ്പെട്ട വോള്‍ട്ടേജില്‍ മികച്ച സേവന നിലവാരത്തോടെ വൈദ്യുതി വിതരണ രംഗം ശക്തമാക്കി. ആഗോളതാപനത്തെ ചെറുക്കുന്ന ശ്രമങ്ങളുടെ ഭാഗമായി മികച്ച ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രസരണ വിതരണ നഷ്ടം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇന്ത്യയാകെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ കടം കുമിഞ്ഞുകൂടിയപ്പോള്‍ കേരളത്തില്‍ 2006ലെ 4541 കോടി രൂപയില്‍നിന്നും 2011ല്‍ 1166 കോടി രൂപയായി കടം കുറച്ചുകൊണ്ടു വന്നു. ദേശീയതലത്തില്‍ നിരവധി അംഗീകാരങ്ങളും ഇതിന്റെ ഭാഗമായി കേരളത്തെ തേടിയെത്തി.

വിജയകരമായ ഈ ബദല്‍ നയം ഏറ്റെടുക്കുന്നതിനു പകരം കമ്പോളത്തേയും സ്വകാര്യമേഖലയെയും ആശ്രയിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് നയം പിന്തുടരാനാണ് ഇപ്പോള്‍ യുഡിഎഫ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ബോര്‍ഡിന്റെ പുനഃസംഘടനയ്ക്കും സ്വകാര്യപങ്കാളിത്തത്തിനും നടത്തുന്ന ധൃതഗതിയിലുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണ്. അടിയ്ക്കടിയുള്ള നിരക്ക് വര്‍ദ്ധനവും കടുത്ത വൈദ്യുതി നിയന്ത്രണവും ഈ നയങ്ങളുടെ കൂടെപ്പിറപ്പാണ്. രണ്ടു ദശകത്തിലേറെയായി ഇന്ത്യയില്‍ നടപ്പാക്കിയ ആഗോളവല്‍കരണ നയങ്ങളും അവയില്‍ത്തന്നെ കഴിഞ്ഞ പതിറ്റാണ്ടില്‍ ശക്തമാക്കിയ കമ്പോള പ്രവര്‍ത്തനവും ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയും സാധാരണക്കാരന് വൈദ്യുതി കിട്ടാക്കനിയാക്കുകയും ആണ് ചെയ്യുന്നത്. ദീര്‍ഘമായ ഈ കാലയളവില്‍ ഈ നയങ്ങള്‍ രാജ്യത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കാണാന്‍ കഴിയില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടാക്കിയ ഈ നയങ്ങള്‍ക്ക്ചുക്കാന്‍ പിടിച്ചവര്‍ പരാജയങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. എന്നാല്‍ ഇവര്‍ അതേ നയങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീവ്രമായി ശ്രമിക്കുന്നതായാണ് കാണുന്നത്. ഇതിനെതിരായ ഇന്ത്യന്‍ ജനതയുടെ ചെറുത്തുനില്‍പ് വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം കേരളം വിജയകരമായി നടപ്പാക്കിയ ബദല്‍ നയങ്ങള്‍ ഇടര്‍ച്ച കൂടാതെ തുടരാന്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും അനിവാര്യമാകുകയാണ്.

*
ബി പ്രദീപ് ചിന്ത വാരിക 12 ഏപ്രില്‍ 2013

1. അവലംബം - കെഎസ്ഇബി റഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച 2013-14ലേക്കുള്ള താരിഫ് പെറ്റീഷന്‍. 2. പ്ലാനിംഗ് കമ്മീഷന്‍ നിയോഗിച്ച വി കെ ഷുങ്ങ്ളു അധ്യക്ഷനായ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടില്‍ കണക്കാക്കിയത്. 3. അവലംബം - ഇന്ത്യന്‍ വൈദ്യുതി സ്ഥാപനങ്ങള്‍ സംബന്ധിച്ച 2012ലെ പ്ലാനിംഗ് കമ്മീഷന്‍ റിപ്പോര്‍ട്ട്. 4. ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണം, ഝാര്‍ഖണ്ഡിലെ തിലയ്യ എന്നീ പദ്ധതികള്‍ 5. അവലംബം - പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇന്ത്യന്‍ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തയ്യാറാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍.

No comments: