Tuesday, May 21, 2013

എന്തിനീ കണ്ണില്‍ പൊടിയിടല്‍

ജനാധിപത്യവ്യവസ്ഥയില്‍ അധികാരമേറ്റ സര്‍ക്കാര്‍ അതിന്റെ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുമ്പോള്‍ അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞകാല നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതും പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതും തികച്ചും സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുമെന്നു കാണാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തവരല്ല, യുഡിഎഫിനെ നയിക്കുന്നതെന്നും ഏവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.

അധികാരമേറ്റ നാള്‍മുതല്‍ "അതിവേഗം ബഹുദൂരം" തുടങ്ങിയ പേരുകള്‍ പറഞ്ഞ് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ലെന്നതാണ് ജനങ്ങള്‍ക്കുണ്ടായ അനുഭവം. അതെല്ലാം ഒളിച്ചുവച്ച് ഇനി സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നു പറഞ്ഞ് പുതിയ "പദ്ധതി" പ്രഖ്യാപിച്ചത് ശരിക്കും ജനങ്ങളെ ഞെട്ടിച്ചുകളഞ്ഞു. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യചികിത്സ ഉറപ്പാക്കുന്ന "ആരോഗ്യ കിരണം" പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് "പുതുതായി" പ്രഖ്യാപിച്ചത്. ഇത് 2009ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ പദ്ധതിയാണെന്ന് അറിയാത്തവരല്ല, ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നത്. 2009ല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി തുടങ്ങിയ പദ്ധതി 2010ല്‍ വിപുലീകരിച്ച് "താലോലം" എന്ന പേരില്‍ എല്ലാ മാരകരോഗങ്ങള്‍ക്കുമുള്ളതാക്കിയതാണ്.

എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ വരുമാനനികുതി അടയ്ക്കാത്ത എല്ലാവര്‍ക്കും അന്നുമുതല്‍ പദ്ധതി മുഖേന സൗജന്യ ചികിത്സ നല്‍കിവരുന്നുണ്ട്. മാതൃകാപരമെന്ന് എതിരാളികള്‍പോലും വിശേഷിപ്പിച്ച ആ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ സജീവമായ താല്‍പ്പര്യംകൊണ്ടാണ് അതിവേഗം പ്രാവര്‍ത്തികമായതും നിരാലംബരായ അനേകം കുട്ടികള്‍ക്ക് ആശ്വാസമായതും. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷവും പദ്ധതി തുടരുന്നുണ്ട്. നൂറുകണക്കിനു കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരികയാണ്. ഈ പദ്ധതിയാണ് ഇപ്പോള്‍ നൂതന പദ്ധതിയെന്ന രൂപത്തില്‍ മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്. കേന്ദ്രാവിഷ്കൃതപദ്ധതിയായ ജനനി സുരക്ഷാ യോജന പേര് മാറ്റി "അമ്മയും കുഞ്ഞും" പദ്ധതിയാക്കിയതും ഈ സര്‍ക്കാരിന്റെ പുതിയ പദ്ധതിയെന്ന വ്യാജേന പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് ഈ പദ്ധതി മാതൃകാപരമായി പുനരാരംഭിച്ചത്. അതും പേര് മാറ്റി യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാക്കി. ഭാവനാദാരിദ്ര്യവും നിസ്സംഗതയും മറയ്ക്കാന്‍ കാപട്യപൂര്‍ണമായ വഴികള്‍ തേടുകയാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍.

യുഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചനയും കാപട്യവുമാണ് ഇതിലൂടെ ഒരിക്കല്‍കൂടി പുറത്തുവന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ ഒന്നുപോലും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. കാര്‍ഷിക-വ്യാവസായിക മേഖലയിലെ തകര്‍ച്ച, പോഷകാഹാരക്കുറവുമൂലം ആദിവാസികുട്ടികള്‍ ഉള്‍പ്പെടെ മരിച്ചുവീഴുന്നത്, വൈദ്യുതിമേഖലയിലെ പ്രതിസന്ധി, കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കെത്തിയത്- ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍കാരണം മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ആരോഗ്യമേഖലയെവച്ച് തട്ടിപ്പ് നടത്താനൊരുമ്പെടുന്നത്. ആരോഗ്യമേഖലയില്‍ മുന്‍സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഓരോന്നായി തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍വരെ മരുന്നുവിതരണം കാര്യക്ഷമമാക്കിയ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നോക്കുകുത്തിയാക്കി. ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയില്ല. എന്‍ആര്‍എച്ച്എം മുഖേന നടന്ന അടിസ്ഥാന സൗകര്യ വികസനപദ്ധതികളാകെ നിലച്ചു. പകരം തഴച്ചുവളരുന്നത് അഴിമതിയാണ്. സര്‍ക്കാരാശുപത്രികള്‍ സാധാരണക്കാരന് അഭയകേന്ദ്രമാകുന്ന അവസ്ഥ അട്ടിമറിക്കപ്പെടുന്നു. കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. എന്നാല്‍, അതിനുമെത്രയോ മുമ്പ് പകര്‍ച്ചവ്യാധികള്‍ നാടിനെ കീഴടക്കിക്കഴിഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, കോളറ എന്നിവയും പലയിനം പകര്‍ച്ചപ്പനിയും കേരളത്തെ പനിക്കിടക്കയിലാക്കി. മഴക്കാലം എത്തുംമുമ്പേ അത്യന്തം സ്ഫോടനാത്മകമായ സാഹചര്യമുണ്ടായിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. അട്ടപ്പാടിയില്‍ ഉള്‍പ്പെടെ പിഞ്ചുകുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുമൂലം പിടഞ്ഞുമരിക്കുകയാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന മട്ടിലാണ് സര്‍ക്കാരും മന്ത്രിമാരും. അവര്‍ക്ക് ഇപ്പോള്‍ ആശ്രയം തട്ടിപ്പുപ്രഖ്യാപനങ്ങള്‍മാത്രം. മാധ്യമപ്പരസ്യങ്ങളിലൂടെയും വാഗ്ദാനപ്പെരുമഴ പെയ്യിച്ചും ജനങ്ങളോടുള്ള കടമ മറന്ന് ആഭാസഭരണം നടത്തുന്നവരുടെ സഹജമായ രീതിയാണിത്. മുന്‍സര്‍ക്കാര്‍ കൊണ്ടുവന്നതും പാതിവഴിയിലെത്തിനില്‍ക്കുന്നതുമായ വന്‍കിടപദ്ധതികള്‍ക്കുപോലും യുഡിഎഫിന്റെ "ഫ്ളാഗ്ഷിപ്" പദ്ധതികളെന്ന് ഓമനപ്പേരുനല്‍കി മേനിനടിക്കാന്‍ മടിക്കാത്ത മുഖ്യമന്ത്രിയില്‍നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കണം.

No comments: