Thursday, May 30, 2013

പ്രതിസന്ധിയില്‍ കള്ളുവ്യവസായം

കള്ളുചെത്ത് ഒരു പരമ്പരാഗത വ്യവസായമാണ്. ഒരുകാലത്ത് തിരു- കൊച്ചി സര്‍ക്കാരിന്റെയും, കേരളപ്പിറവിക്കുശേഷം കേരള സര്‍ക്കാരിന്റെയും ഖജനാവിലേക്കുള്ള പ്രധാന വരുമാനമാര്‍ഗമായിരുന്നു ഈ വ്യവസായം. ഒരുലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ ലഭിച്ചിരുന്നു. തെങ്ങുരോഗവും വിദേശമദ്യത്തിന്റെ കുത്തൊഴുക്കും മാറിവന്ന യുഡിഎഫ് സര്‍ക്കാരുകളുടെ നയങ്ങളും കള്ളുവ്യവസായത്തിനു പ്രതിസന്ധി സൃഷ്ടിച്ചു. നടപ്പുവര്‍ഷത്തില്‍ അംഗീകൃത ഷാപ്പുകളുടെ എണ്ണം 4218 ആണ്. ഏതാനും വര്‍ഷം മുമ്പുവരെ 5972 ഷാപ്പുകളാണ് ഉണ്ടായിരുന്നത്. എ കെ ആന്റണിസര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ഘട്ടംഘട്ടമായി മദ്യഷാപ്പുകള്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. 1972 ഷാപ്പുകള്‍ നിര്‍ത്തലാക്കി.

അതിശക്തമായ സമരവും തൃശൂര്‍ സംഭവത്തെയും തുടര്‍ന്ന്, നയം രൂപീകരിച്ചതില്‍ തെറ്റുപറ്റിയെന്നു അന്നത്തെ വകുപ്പുമന്ത്രിക്കു പറയേണ്ടിവന്നു. തെറ്റുതിരുത്താമെന്ന് എക്സൈസ് മന്ത്രി ശങ്കരനാരായണന്‍ പരസ്യമായി സമ്മതിച്ചു. തുടര്‍ന്ന് നിര്‍ത്തലാക്കിയ ഷാപ്പുകളില്‍ 362 എണ്ണം പുനഃസ്ഥാപിച്ചു. പിന്നീട് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 1610 ഷാപ്പുകള്‍ കൂടി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. കൂടാതെ വ്യവസായ സംരക്ഷണത്തിന് ലൈസന്‍സ് ഫീസ് കുറച്ചുകൊടുത്തു. ലൈസന്‍സില്‍ പോകാത്ത ഷാപ്പുകള്‍ തൊഴിലാളികളുടെ സംയുക്ത കമ്മിറ്റികള്‍ക്ക് നല്‍കി. ലൈസന്‍സ് ഫീസ് ഷാപ്പു ഒന്നിന് 500 രൂപയായി നിശ്ചയിച്ചു. വൃക്ഷക്കരം പൂര്‍ണമായി ഒഴിവാക്കി. പിന്നീട് തൊഴിലാളി സംഘടനകളുടെ അഭ്യര്‍ഥന മാനിച്ച് ലൈസന്‍സ് ഫീസ് പൂര്‍ണമായും ഉപേക്ഷിച്ചു. തൊഴിലാളി കമ്മിറ്റികളെ എല്ലാ സാമ്പത്തിക ബാധ്യതയില്‍നിന്നും ഒഴിവാക്കി എന്നുമാത്രമല്ല, തൊഴിലാളി സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് ഷാപ്പ് ഏറ്റെടുക്കാന്‍ തയ്യാറായ സ്ഥലങ്ങളിലെല്ലാം സംഘങ്ങളെ ഷാപ്പു ഏല്‍പ്പിച്ചു. തൊഴിലാളികളെ വ്യവസായത്തിന്റെ ഉടമകളാക്കി. പ്രൊവിഡന്റ് ഫണ്ട് എട്ടു ശതമാനമായിരുന്നത് 10 ആയി ഉയര്‍ത്തി. ക്ഷേമനിധി ബോര്‍ഡുവഴി ജോലിസമയത്ത് അപകടം പറ്റുന്ന തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ തെങ്ങൊന്നിന് 20 രൂപയും പനയൊന്നിന് 20 രൂപയും ഷാപ്പു നടത്തുന്നവരില്‍നിന്ന് ക്ഷേമനിധി ബോര്‍ഡിന് പിരിച്ചെടുക്കാന്‍ നിയമം കൊണ്ടുവന്നു. ആ ഫണ്ട് ഉപയോഗിച്ച് ഇന്ന് ക്ഷേമനിധി ബോര്‍ഡ്, ജോലിസമയത്ത് അപകടത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് 50000 രൂപവരെ ചികിത്സാ സഹായവും അപകടത്തില്‍ മരിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് സഹായവും നല്‍കുന്നു. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ട്. അത് നിയമവ്യവസ്ഥയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 5.4 കോടി രൂപ തന്‍വര്‍ഷത്തെ വിഹിതം ഉള്‍പ്പെടെ ബോര്‍ഡിനു നല്‍കി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 44 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. സര്‍ക്കാര്‍വിഹിതം ഇരുപത് കോടിയോളം രൂപ കുടിശ്ശികയാണ്.

ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ച ഈ കണക്ക് ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. ഇതു കാണിക്കുന്നത് ഇന്ന് ലഭിക്കുന്ന പെന്‍ഷന്‍ നാളെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല എന്നതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഉടനെ ബോര്‍ഡിന് ലഭിക്കേണ്ടതുണ്ട്. കള്ളുചെത്ത് വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇന്നുള്ള ജോലിയും കൂലിയും നാളെ ഉണ്ടാകുമോ എന്നതാണ്. അതിനുപരിയായാണ് നീര ഉല്‍പ്പാദനത്തിന്റെ ഭീഷണി. ഈ പ്രശ്നം പഠിക്കാന്‍ 2013 ജനുവരി 15ലെ ഉത്തരവു പ്രകാരം സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി മെയ് 15നു വകുപ്പുമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, നീര ഉല്‍പ്പാദനത്തിനുള്ള കമ്മിറ്റി ശുപാര്‍ശ ഏകകണ്ഠമല്ല. ചെയര്‍മാന്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ 10 അംഗങ്ങളാണുള്ളത്. ഇതില്‍ നാലുപേര്‍ തൊഴിലാളി പ്രതിനിധികളാണ്. അവരുടെ ഭിന്നാഭിപ്രായത്തോടെയുള്ളതാണ് റിപ്പോര്‍ട്ട്. മാത്രമല്ല, നീര ഉല്‍പ്പാദിപ്പിച്ച് ലാഭകരമായി വില്‍ക്കാന്‍ കഴിയുമെന്നും ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നീര ഉല്‍പ്പാദിപ്പിക്കുക എന്നതില്‍ സര്‍ക്കാരിനു മുന്‍വിധിയുണ്ടായിരുന്നു. അതിന് ഉദാഹരണമാണ് 2013 മാര്‍ച്ച് 15 ന് കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശം. ""ഈ രംഗത്ത് ഏറ്റവും വലിയൊരു മൂല്യവര്‍ധിത പരിപാടിയാണ് നീര ഉല്‍പ്പാദനം. അതിലേക്ക് 15 കോടി രൂപ വകയിരുത്തുന്നു"" എന്നതാണത്. നീര ഉല്‍പ്പാദനത്തിന്റെ പ്രായോഗികത പഠിക്കാന്‍ കമ്മിറ്റിയെ നിയമിച്ചത് കബളിപ്പിക്കലാണെന്ന്് ഇതില്‍നിന്നുതന്നെ മനസിലാക്കാം.

പ്രായോഗികമാണ് എന്ന് തെളിയിക്കപ്പെടാത്ത നീര ഉല്‍പ്പാദനത്തിന് 15 കോടി നല്‍കാന്‍ നിശ്ചയിച്ച സര്‍ക്കാര്‍, കള്ളു വ്യവസായ സംരക്ഷണത്തിനുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ? ജാതിവ്യവസ്ഥ നിലനിന്ന കേരളത്തില്‍ അതിന്റെ പീഡനംകൂടി അനുഭവിച്ചിരുന്നവരാണ് ചെത്തുതൊഴിലാളികള്‍. 1944- 46 കാലത്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘടനകള്‍ രൂപംകൊള്ളാന്‍ തുടങ്ങി. 1952 ആയപ്പോഴേക്കും തിരുകൊച്ചിയില്‍ സ്റ്റേറ്റ് ഫെഡറേഷന്‍ രൂപംകൊണ്ടു. മലബാറില്‍ മദ്യനിരോധനം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഫെഡറേഷന്‍ പ്രവര്‍ത്തനം കേരളവ്യാപകമായി. അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ തൊഴിലാളികള്‍ക്ക് അന്നത്തെ കരാറുകാരും അവരുടെ ഗുണ്ടകളും സര്‍ക്കാരുമായും ഏറ്റുമുട്ടേണ്ടിവന്നു. ചോരയും ജീവനും നല്‍കിയാണ് ഈ സമരങ്ങള്‍ വിജയിപ്പിച്ചത്. ചിലതു പരാജയപ്പെട്ടെങ്കിലും അതിലൊന്നും പതറാതെ തൊഴിലാളികള്‍ മുന്നോട്ടുപോയി.

എറണാകുളം ജില്ലയില്‍ കൂലി വര്‍ധനയ്ക്കു വേണ്ടി 1973-ല്‍ 110 ദിവസം നീണ്ടുനിന്ന സമരം ഉദാഹരണമാണ്. മുതലാളിമാര്‍ ഒത്തുതീര്‍പ്പിനു തയ്യാറായെങ്കിലും അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാരായിരുന്നു തടസ്സം. തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള സമരമായി ഇത് മാറിയെങ്കിലും അന്തിമവിജയം തൊഴിലാളികള്‍ക്കായിരുന്നു. ഒന്നുമില്ലായ്മയില്‍നിന്ന് വ്യവസായ തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടുമുള്‍പ്പെടെ എല്ലാം നേടി. എറണാകുളം ജില്ലയിലും അമ്പലപ്പുഴ താലൂക്കിലും ചെത്ത് തൊഴിലാളികള്‍ ക്ഷേമനിധി ആനുകൂല്യം നേടിയെടുത്തു. 67ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ അതു സംരക്ഷിക്കാന്‍ "കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി" എന്ന പേരില്‍ ബില്‍ പാസാക്കി തൊഴിലാളികള്‍ നേടിയെടുത്ത ക്ഷേമനിധിക്ക് നിയമസംരക്ഷണം നല്‍കി. 1957-58 ല്‍ കള്ളുഷാപ്പുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും ഈ വ്യവസായത്തിലെ മറ്റു വിഭാഗം ജീവനക്കാരും സംഘടിക്കാന്‍ തുടങ്ങി. ഈ യൂണിയനുകള്‍ക്ക് ഒരു ഫെഡറേഷന്‍ രൂപം കൊണ്ടത് 1980ല്‍ എറണാകുളത്തായിരുന്നു. വ്യവസായത്തില്‍ പ്രവര്‍ത്തിച്ചുവന്ന രണ്ടു സംഘടനകളുടെ കണ്‍വന്‍ഷന്‍ 2006 ഡിസംബര്‍ 29ന് എറണാകുളത്ത് യോഗം ചേര്‍ന്നാണ് ഇന്നത്തെ ഫെഡറേഷന്‍ രൂപീകരിച്ചത്. നേടിയെടുത്ത പല അവകാശങ്ങളും വ്യവസായ പ്രതിസന്ധിയുടെ ഫലമായി സംസ്ഥാനത്ത് പല ഭാഗത്തും ഇന്ന് തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. എന്നിരിക്കെയാണ് തൊഴിലിനുപോലും ഭീഷണി ഉയരുന്നത്.

*
കെ എം സുധാകരന്‍ ദേശാഭിമാനി

1 comment:

മുക്കുവന്‍ said...

open toddy market for everyone. let the Farmer tap it.. what is the problem for that?

I had put a blog about this FIVE years back..

http://mukkuvan.blogspot.com/2007/07/blog-post_31.html