Thursday, June 6, 2013

ജനാധിപത്യവിരുദ്ധം

ആറ് ദേശീയ രാഷ്ട്രീയ പാര്‍ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന കേന്ദ്ര വിവരാവകാശ കമീഷന്‍ നടപടി അക്ഷരാര്‍ഥത്തില്‍ ജനാധിപത്യവിരുദ്ധമാണ്. രാഷ്ട്രീയ പാര്‍ടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. പൊതു അധികാരകേന്ദ്രമെന്ന വിശേഷണം നല്‍കിയാണ് കമീഷന്‍ ഇപ്പോള്‍ പാര്‍ടികളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതില്‍ രാഷ്ട്രീയ പാര്‍ടികളുടെ പങ്കാളിത്തം എന്താണ്, ഭരണഘടന രാഷ്ട്രീയ പാര്‍ടികള്‍ക്ക് നല്‍കുന്ന പ്രാധാന്യം എന്തൊക്കെയാണ് എന്നെല്ലാമുള്ള അടിസ്ഥാനപരമായ കാര്യങ്ങളില്‍ സാമാന്യജ്ഞാനമുള്ളവര്‍ക്ക് ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല.

ദേശീയ പാര്‍ടികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ടെന്നും അതിനാല്‍ വിവരാവകാശ നിയമമനുസരിച്ച് പാര്‍ടികള്‍ പൊതുഅധികാരകേന്ദ്രമാണെന്നുമാണ് ഉത്തരവിലെ വ്യാഖ്യാനം. രാഷ്ട്രീയ പാര്‍ടികള്‍ക്ക് സര്‍ക്കാര്‍ എന്ത് ഫണ്ടാണ് നല്‍കുന്നത്? സര്‍ക്കാരിന്റെ സഹായംപറ്റി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളായല്ല രാഷ്ട്രീയ പാര്‍ടികള്‍ രൂപീകരിക്കപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും. ജനാധിപത്യത്തിന്റെ മഹിമയെക്കുറിച്ച് ഊറ്റംകൊള്ളുന്നവര്‍ക്ക്, ജനങ്ങള്‍ സംഘടിതരായും സ്വയം സജ്ജരായും അണിനിരക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെ ഘടനയെക്കുറിച്ച് അറിവില്ലാത്തത് ഖേദകരമാണ്. ജനങ്ങള്‍ നല്‍കുന്ന സഹായവും സംഭാവനയുമാണ് രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ളത്. വിവിധ കക്ഷികള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍, ആ കക്ഷികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയവും നയസമീപനങ്ങളും ജനങ്ങളെ അറിയിക്കുന്നത് സര്‍ക്കാരിന്റെ "സഹായമായി" കാണുന്നതെങ്ങനെ? അതിന് വിപണിവിലയിട്ട് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടായി വ്യാഖ്യാനം ചെയ്യുന്നത് ജനാധിപത്യത്തെ ഏതു രീതിയിലാണ് സഹായിക്കുക?

പ്രകടനപത്രികയടക്കമുള്ളവ ജനങ്ങള്‍ക്കുമുന്നിലെത്തിക്കാന്‍ പാര്‍ടികള്‍ക്ക് ന്യായമായ വേദിയൊരുക്കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണെന്നിരിക്കെ, ദൂരദര്‍ശനിലെയും ആകാശവാണിയിലെയും തെരഞ്ഞെടുപ്പു പരിപാടികളെ പരസ്യത്തിന്റെ ഗണത്തില്‍പെടുത്തുന്നത് ഏതു ജനാധിപത്യരീതിയാണ്? കോര്‍പറേറ്റുകളില്‍നിന്ന് പണം സ്വീകരിക്കുന്നത് നിയമവിധേയമാണ്. പ്രധാന ബൂര്‍ഷ്വാ പാര്‍ടികള്‍ അത് ചെയ്യുന്നുണ്ട്. സിപിഐ എം ആ ഗണത്തിലല്ല. കോര്‍പറേറ്റുകളുടെ സംഭാവന പാര്‍ടി സ്വീകരിക്കുന്നില്ല. പാര്‍ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ എത്രയെന്നും ഏതു വഴിയിലെന്നുമൊക്കെ പരിശോധിക്കാന്‍ ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമീഷനുമുണ്ട്. അങ്ങനെ സമര്‍പ്പിക്കുന്ന വിവരങ്ങളാകട്ടെ, വിവരാവകാശ നിയമമനുസരിച്ച് ആര്‍ക്കും ലഭിക്കുന്നതുമാണ്. അതിനപ്പുറം, പാര്‍ടികളുടെ ആഭ്യന്തര ചര്‍ച്ചകളും തീരുമാനങ്ങളും അവയിലേക്ക് എത്തിച്ചേരാനുള്ള വഴികളും "പൊതു വിവര"ത്തിന്റെ ഗണത്തില്‍പെടുത്തി പ്രസിദ്ധപ്പെടുത്തിയാല്‍, ജനാധിപത്യത്തിന്റെ അന്തസ്സത്ത തന്നെയാണ് ആക്രമിക്കപ്പെടുക. എതിര്‍ രാഷ്ട്രീയകക്ഷികള്‍ക്ക് "ആവശ്യമായ" വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള വളഞ്ഞ വഴിയായാണ് ഇത് പരിണമിക്കുക.

ഉള്‍പാര്‍ടി ജനാധിപത്യവും അതിന്റെ സൃഷ്ടിയായ തുറന്ന വിമര്‍ശങ്ങളും പാര്‍ടികള്‍ക്കകത്ത് ഇല്ലാതാകുന്ന അവസ്ഥയിലേക്കാകും ഇത് നയിക്കുക. ജനാധിപത്യ കേന്ദ്രീകരണതത്വം പിന്തുടരുന്ന പാര്‍ടികളിലെ ഉള്‍പ്പാര്‍ടി ചര്‍ച്ചകള്‍ എതിരാളികള്‍ക്ക് രാഷ്ട്രീയമായി ദുരുപയോഗിക്കാനുള്ള ആയുധമായി മാറുമ്പോള്‍, വിമര്‍ശനവും സ്വയംവിമര്‍ശനവും പാര്‍ടികളില്‍ കെട്ടടങ്ങും എന്ന അപകടവുമുണ്ട്. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ജനാധിപത്യവിരുദ്ധമായ മാനങ്ങളുള്ള ഈ തീരുമാനം ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കേണ്ടതാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: