Monday, July 15, 2013

നിലംപൊത്തുന്ന സമ്പദ്വ്യവസ്ഥ

രാജ്യം അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ഇപ്പോള്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എട്ട് ദിവസത്തേക്ക് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. വില്‍പ്പന കുറഞ്ഞതാണ് ഇതിന് കാരണമായി മാനേജ്മെന്റ് പറയുന്നത്. വില്‍പ്പന കുറഞ്ഞതിനാല്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്ന ആദ്യ കാര്‍ ഫാക്ടറിയല്ല മഹീന്ദ്ര. രാജ്യത്തെ പ്രധാന കാര്‍ ഉല്‍പ്പാദകരായ മാരുതി ജൂണില്‍ രണ്ടുദിവസം ഉല്‍പ്പാദനം നിര്‍ത്തിവച്ചു. വില്‍പ്പന 12.56 ശതമാനം കുറഞ്ഞതാണ് കാരണം. 450 തൊഴിലാളികളെ പറഞ്ഞുവിട്ടു. ടാറ്റ മോട്ടേഴ്സിന്റെ വില്‍പ്പന 33 ശതമാനമാണ് കുറഞ്ഞത്. അവരും മൂന്നുദിവസം ഫാക്ടറികള്‍ അടച്ചിട്ടു. ടൊയോട്ടയുടേതാകട്ടെ 20 ശതമാനം വില്‍പ്പനയാണ് കുറഞ്ഞത്. തുടര്‍ച്ചയായ എട്ടാംമാസമാണ് കാര്‍വില്‍പ്പനയില്‍ ഇടിവുണ്ടാകുന്നത്. കാര്‍ വില്‍പ്പന മാത്രമല്ല, ഇരുചക്ര വാഹനങ്ങളുടെയും മൂന്നുചക്ര വാഹനങ്ങളുടെയും ഉല്‍പ്പാദനം കുറയുകയാണ്. എക്സൈസ് ഡ്യൂട്ടി നാലുശതമാനം കുറയ്ക്കുക ഉള്‍പ്പെടെ പ്രത്യേക പാക്കേജ് നല്‍കണമെന്നാണ് ഓട്ടോമൊബൈല്‍ വ്യവസായികള്‍ ആവശ്യപ്പെടുന്നത്. പ്രതിസന്ധി അവസരമാക്കാനാണ് അവരുടെ ശ്രമം.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്കാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും ധനമന്ത്രി ചിദംബരവും ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയും ആവര്‍ത്തിച്ചാലും യാഥാര്‍ഥ്യം മറിച്ചാണെന്ന് സമ്പദ്വ്യവസ്ഥ നല്‍കുന്ന സൂചനകള്‍ വ്യക്തമാക്കുന്നു. കാര്‍ ഉല്‍പ്പാദനത്തില്‍ മാത്രമല്ല, വ്യാവസായിക ഉല്‍പ്പാദനമാകെ മാന്ദ്യത്തിലാണ്. വ്യാവസായിക ഉല്‍പ്പാദനം 1.6 ശതമാനമാണ് കുറഞ്ഞത്. അഞ്ചു മാസത്തില്‍ ആദ്യമായാണ് വ്യാവസായിക ഉല്‍പ്പാദനം ഇടിയുന്നത്. ഇതിനര്‍ഥം ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ വ്യാവസായിക വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്നാണ്. കയറ്റുമതിയാകട്ടെ 4.6 ശതമാനം കുറഞ്ഞു. അതായത് 237 ശതകോടി ഡോളറിന്റെ കുറവ്്. ഇറക്കുമതിയിലും വന്‍ കുറവുണ്ടായി. ആഭ്യന്തര ആവശ്യം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ചില്ലറവില്‍പ്പന മേഖലയിലെ വിലക്കയറ്റമാകട്ടെ 9.87 ശതമാനമായി ഉയര്‍ന്നു. വിലക്കയറ്റത്തിന് ഉടന്‍ ശമനമുണ്ടാകുമെന്ന് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിമുതല്‍ ചിദംബരംവരെയുള്ളവര്‍ ആവര്‍ത്തിച്ചെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, വിലക്കയറ്റം രണ്ടക്ക സംഖ്യയിലേക്ക് കുതിക്കുകയാണ്. കയറ്റുമതിയിലും ഇറക്കുമതിയിലുമുള്ള ഇടിവ് തെളിയിക്കുന്നത് ആഭ്യന്തരവും വൈദേശികവുമായ ആവശ്യക്കാര്‍ കുറഞ്ഞുവെന്നതാണ്. ആവശ്യക്കാര്‍ കുറയാനുള്ള കാരണം അവരുടെ കൈവശം പണമില്ലെന്നതുതന്നെ.

രാജ്യത്ത് വിലക്കയറ്റത്തിനുള്ള പ്രധാന കാരണം ഇന്ധനവില വര്‍ധനയാണ്. പെട്രോളിയം വിലനിയന്ത്രണം എടുത്തു കളഞ്ഞതാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം. ഒപ്പം രൂപയുടെ മൂല്യശോഷണവും. ചരിത്രത്തിലില്ലാത്ത വിധമാണ് രൂപയുടെ മൂല്യശോഷണം. ഒരു ഡോളറിന് 60 രൂപയിലും അധികമായി. ചാക്കില്‍ പണവുമായി ചെന്ന് പോക്കറ്റില്‍ സാധനം വാങ്ങി വരുന്ന കാലം വിദൂരമല്ലെന്നര്‍ഥം. ഏപ്രിലില്‍ ആരംഭിച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍മാത്രം രൂപയുടെ മൂല്യത്തില്‍ 11 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. സാമ്പത്തികമാന്ദ്യം രൂക്ഷമാണെന്നു കണ്ടതോടെ വിദേശസ്ഥാപക നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങി. ഇതോടെ വിദേശ കരുതല്‍ ശേഖരത്തിലും ഇടിവുണ്ടായി. 4.5 ശതകോടി ഡോളര്‍ അഥവാ 28,500 കോടി രൂപയുടെ കുറവാണുണ്ടായത്. മൂന്ന് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ 280 ശതകോടി ഡോളറാണ് ജൂലൈയിലെ കരുതല്‍ശേഖരമെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. 1991 ല്‍, പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്താണ് വിദേശ കരുതല്‍ശേഖരത്തില്‍ ഏറ്റവും വലിയ കുറവുണ്ടായത്. അതിന് പരിഹാരം കാണാനെന്ന പേരിലാണ് സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് അന്നത്തെ ധനമന്ത്രി ഡോ. മന്‍മോഹന്‍സിങ് തുടക്കം കുറിക്കുന്നത്. സാമ്പത്തിക ഉദാരവല്‍ക്കരണ നയം നടപ്പാക്കി രണ്ട് ദശാബ്ദം പിന്നിടുമ്പോള്‍ രാജ്യം വീണ്ടും പഴയ പ്രതിസന്ധിയില്‍തന്നെ എത്തിനില്‍ക്കുകയാണ്. ഉദാരവല്‍ക്കരണ നയത്തിന്റെ പരാജയമാണ് ഇത് വ്യക്തമാക്കുന്നത്.

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് ആക്കം കൂട്ടിയത്. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞു. പാചകവാതക സബ്സിഡി നേരിട്ട് പണമായി നല്‍കുന്ന പദ്ധതി ആരംഭിച്ചു. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്ക് ആക്കം കൂട്ടി. റിലയന്‍സിനുവേണ്ടി പ്രകൃതിവാതക വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഓഹരികമ്പോളത്തെ നിയന്ത്രിക്കുന്ന ഗാര്‍ ചട്ടങ്ങള്‍ നടപ്പാക്കുന്നത് മൂന്നു വര്‍ഷത്തേക്ക് മാറ്റിവച്ചു. ബാങ്കുകളിലെ വിദേശനിക്ഷേപം വര്‍ധിപ്പിച്ചു. പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ ബില്‍ അവതരിപ്പിച്ചു. സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടി. സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ മലവെള്ളപ്പാച്ചില്‍ തന്നെയാണ് ദൃശ്യമായത്.

വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനാണ് ഈ നടപടികളെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിദേശനിക്ഷേപത്തിലൂടെമാത്രമേ സാമ്പത്തിക വളര്‍ച്ച നേടാനാകൂ എന്നാണ് മന്‍മോഹനോണമിക്സിന്റെ സത്ത. എന്നാല്‍, ഈ നയംകൊണ്ടും രക്ഷയില്ലെന്ന് രാജ്യത്തെ വേട്ടയാടുന്ന സാമ്പത്തിക മാന്ദ്യം വ്യക്തമാക്കുന്നു. പൊതുനിക്ഷേപം വര്‍ധിപ്പിച്ച് ആഭ്യന്തര ആവശ്യം ഉയര്‍ത്തിയാല്‍മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ. കേന്ദ്ര ആദിവാസികാര്യമന്ത്രി വി കിഷോര്‍ചന്ദ്രദേവ് പറഞ്ഞതുപോലെ പത്ത് കോടിപതികളെ സൃഷ്ടിക്കാനായി ഒരു കോടി ജനങ്ങളെ പട്ടിണിക്കിടുന്ന നയം സര്‍ക്കാര്‍ ഉപേക്ഷിക്കണം. എങ്കില്‍മാത്രമേ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: