Saturday, August 31, 2013

ഈ സമരം ചരിത്രത്തിന്റെ ഭാഗം

ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഇപ്പോള്‍ ബുഷിന്റെ ഭാഷയും ഭാവവുമാണ്. കേരള ചരിത്രത്തിലെ അഭൂതപൂര്‍വമായ ജനമുന്നേറ്റമായ സെക്രട്ടറിയറ്റ് ഉപരോധത്തെ ആഭ്യന്തരകലാപമായി വിശേഷിപ്പിച്ച് സൈനികശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചുനോക്കിയത്. പ്രക്ഷോഭകരുടെ ധര്‍മധീരതയെ കേന്ദ്രസേനയെ ഇറക്കി അത്ര എളുപ്പം നേരിടാനാവില്ലെന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ബോധ്യമായിട്ടുണ്ടാകും. കേരളീയ സമൂഹം അവരെ അത് ബോധ്യപ്പെടുത്തിക്കൊടുത്തിരിക്കുകയാണ്. നവലിബറല്‍ നയങ്ങള്‍ തകര്‍ത്തുകളഞ്ഞ ജീവിതാവകാശങ്ങള്‍ തിരിച്ചുപിടിക്കാനാണ് അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ 2011-ല്‍ സുക്കോട്ടി പാര്‍ക്കില്‍ സംഘടിതരായത്. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ ആസ്ഥാനമായ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ ജനതയുടെയും തൊഴിലാളി വര്‍ഗത്തിന്റെയും പ്രക്ഷോഭകരമായ മുന്നേറ്റങ്ങളെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് വിശേഷിപ്പിച്ചത് കടുത്ത വര്‍ഗയുദ്ധവും അമേരിക്കയെ തകര്‍ക്കാനുള്ള ആഭ്യന്തര കലാപവുമായിട്ടാണ്.

അതെ, ഇവിടെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രാപ്പകല്‍ സെക്രട്ടറിയറ്റ് ഉപരോധത്തെ വിശേഷിപ്പിച്ചത് ആഭ്യന്തര കലാപവും കേരളത്തിന്റെ ഭരണസിരാകേന്ദ്രം പിടിച്ചെടുക്കാനുള്ള വിമോചനസമരവുമായിട്ടാണ്. സൈനികശക്തി ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തുമെന്നാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ നേരിടണമെന്ന് വാദിച്ച ബുഷിനെപ്പോലെ കേരളത്തിലെ ഭരണനേതാക്കളും നിര്‍ബന്ധംപിടിച്ചത്. അതിനായി അവര്‍ ഇന്‍ഡോ തിബത്തന്‍ അതിര്‍ത്തി സേനയെയും സിആര്‍പിഎഫിനെയും ഇറക്കുമതി ചെയ്തു. സെക്രട്ടറിയറ്റില്‍ പ്രക്ഷോഭകരെ കൈകാര്യം ചെയ്യാനായി വിന്യസിച്ചു. കാക്കിപ്പടയെ അണിനിരത്തി കേരളചരിത്രത്തിലെ അഭൂതപൂര്‍വമായ ഈ ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള പടപ്പുറപ്പാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയത്. ഭീഷണിയും കുത്സിത മാര്‍ഗങ്ങളും ഉപയോഗിച്ച് ഈ ധര്‍മസമരത്തെ തകര്‍ക്കാനാണ് ജനങ്ങളില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ടുപോയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ മൂലധനത്തിന്റെ സംരക്ഷകരായ ഭരണാധികാരികള്‍ ശ്രമിച്ചത്. എന്നാല്‍, എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് അഴിമതിയുടെ രാഷ്ട്രീയ സംസ്കാരത്തിനെതിരായ വമ്പിച്ച ജനമുന്നേറ്റമായി സെക്രട്ടറിയറ്റ് ഉപരോധം മാറി. കൊളോണിയല്‍ കാലഘട്ടത്തിലെ കൊള്ളയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രാഷ്ട്രസമ്പത്ത് കവര്‍ന്നെടുക്കുന്ന വന്‍ കുംഭകോണങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭരണതലത്തിലെ അഭൂതപൂര്‍വമായ അഴിമതിയും തട്ടിപ്പുകളും ക്രിമിനലുകളെന്ന നിലയിലേക്കുള്ള ഭരണാധികാരത്തിലെ ഉന്നതസ്ഥാനീയരുടെ അധഃപതനവും ആശാവഹമല്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. രാഷ്ട്രത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ജനവിഭാഗങ്ങളെല്ലാം സംഭീതരും ഉല്‍കണ്ഠാകുലരു മാണ്. കള്ളപ്പണത്തിനും അവിഹിത ധനസമ്പാദനത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന ""ടാക്സ് ജസ്റ്റീസ് നെറ്റ്വര്‍ക്കി""ന്റെ കണക്കനുസരിച്ച് ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം കോടി ഡോളറാണ്. അതായത് 1160 ലക്ഷം കോടി രൂപ. അവരുടെ പഠന റിപ്പോര്‍ട്ടനുസരിച്ച് നികുതിയട യ്ക്കാത്ത നിയമവിരുദ്ധ നിക്ഷേപങ്ങള്‍ 31 ലക്ഷം കോടി ഡോളറിന്റേതാണ്. 1767 ലക്ഷം കോടി രൂപയുടെ നിയമവിരുദ്ധ നിക്ഷേപങ്ങള്‍! ഇതില്‍ ഇന്ത്യയുടെ വിഹിതം 3.87 ട്രില്യന്‍ ഡോളര്‍ വരും. അതായത് 220 ലക്ഷം കോടി രൂപ! ലോകസമ്പദ്ഘടനയില്‍ ഷാഡോ ബാങ്കിങ് വഴിയുള്ള പണമിടപാട് 67 ലക്ഷം ട്രില്യന്‍ ഡോളര്‍ ആണ്. 3819 ലക്ഷം കോടി രൂപ! ഇത് 10 വര്‍ഷം മുമ്പ് 26 ട്രില്യനായിരുന്നു. ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്കിന്റെ കണക്കുകള്‍ ലോകത്ത് വര്‍ധിതമായ തോതില്‍ വളരുന്ന അധോലോക സമ്പദ്ഘടനയെ സംബന്ധിച്ച സംഭീതികരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ലോകസമ്പദ്ഘടനയുടെ നേര്‍പകുതി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അധോലോക സമ്പദ് പ്രവര്‍ത്തനമാണ്.

ഇന്ത്യയില്‍ 37 ലക്ഷം കോടി രൂപയുടെ ഷാഡോ ബാങ്കിങ് ഉണ്ട്. നമ്മുടെ ജിഡിപിയുടെ 37 മടങ്ങ് വരുമിത്. ""ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി""യുടെ പഠനമനുസരിച്ച് ഇന്ത്യക്ക് 6,75,300 കോടിയുടെ നികുതി നഷ്ടമാണ് 10 വര്‍ഷംകൊണ്ട് കള്ളപ്പണ ഇടപാടുമൂലമുണ്ടായത്. നികുതിനിരക്ക് 30 ശതമാനം കണക്കാക്കിയാല്‍ 14,18,130 കോടി രൂപയുടെ നികുതി രഹിത കള്ളപ്പണ നിക്ഷേപമാണ് നടന്നിട്ടുള്ളത്. സ്വിസ്ബാങ്ക് ഉള്‍പ്പെടെ ലോകത്തിലെ കള്ളപ്പണ നിക്ഷേപത്തിന്റെ അന്തര്‍ദേശീയ കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിട്ടുള്ളത് ഇന്ത്യക്കാരാണ് പോലും. അമേരിക്കയിലെ ബിസിനസ്സ് മാഗസിന്‍ പുറത്തുവിട്ട കണക്കുപ്രകാരം സോണിയാഗാന്ധി ലോകത്തിലെ അതിസമ്പന്നരായ രാഷ്ട്രീയ നേതാക്കളില്‍ മൂന്നാം സ്ഥാനത്തുണ്ട്.

രാജ്യത്തിന്റെ നിയമങ്ങള്‍ ബാധകമല്ലാത്ത വിദേശ കാര്യങ്ങളിലേക്ക് പണമടിച്ചു മാറ്റുന്നത് അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും കോര്‍പറേറ്റുകളും അധോലോക സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്ന മാഫിയാ ശക്തികളുമാണ്. ബര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ""ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍"" അഴിമതിയിലൂടെയും തട്ടിപ്പിലൂടെയും ഇന്ത്യയില്‍നിന്നും ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കോടി രൂപയുടെ പണം വിദേശബാങ്കുകളിലേക്ക് ഒഴുകുകയാണെന്ന് നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ചോര്‍ത്തിക്കൊണ്ടുപോകുന്ന വന്‍ അഴിമതിയുടെ രാഷ്ട്രീയ വേരുകളെയും സാമൂഹ്യ വ്യവസ്ഥയുടെ സങ്കീര്‍ണതകളെയും അപഗ്രഥന വിധേയമാക്കുന്നതുവഴിയേ ഈ മഹാകുംഭകോണങ്ങളുടെയും കൊള്ളകൊടുക്കകളുടെയും പിറകിലെ മൂലധനത്തിന്റെ ക്രിമിനല്‍വൃത്തികളെ അനാവരണം ചെയ്യാന്‍ കഴിയൂ.

ബോഫോഴ്സ്, ജയിന്‍ ഹവാല, ഓഹരി കുംഭകോണം, എന്‍റോണ്‍ തുടങ്ങി ഇപ്പോള്‍ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, പ്രകൃതിവാതക കുംഭകോണം നിരവധി ആയുധ ഇറക്കുമതി കരാറുകള്‍, സോളാര്‍ തട്ടിപ്പ് വരെ എത്തിയിരിക്കുന്ന അഴിമതി കഥകള്‍, ഭരണരംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തിന്റെയും ജീര്‍ണതയുടെയും ആഴമാണ് വെളിപ്പെടുത്തുന്നത്. നവലിബറലിസമെന്നത് മൂലധനത്തിന്റെ നിരുപാധികവും വ്യവസ്ഥാരഹിതവുമായ കടന്നുകയറ്റമാണ്. മുതലാളിത്ത ഉല്‍പാദനബന്ധങ്ങളും കോര്‍പറേറ്റു മൂലധനത്തിന്റെ വളരാനും വികസിക്കാനുമുള്ള വ്യഗ്രതയുമാണ് ഇന്നത്തെ അഴിമതികളുടെയും നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം. ഉല്‍പാദനപരമായ ധര്‍മങ്ങളില്‍നിന്നും പിന്തിരിഞ്ഞ നവലിബറല്‍ മൂലധനത്തിന്റെ ഊഹക്കച്ചവട പരമായ വികാസത്തിന്റെ ഗതിയിലാണ് അഴിമതിയും സാമ്പത്തിക തട്ടിപ്പുകളും വ്യാപകമാവുന്നത്. സോളാര്‍ കുംഭകോണമെന്നത് ഊര്‍ജ ഉല്‍പാദനംപോലെ സമ്പദ്ഘടനയുടെ മര്‍മപ്രധാനമായ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നതും ഈ മേഖലയില്‍ സ്വകാര്യ മൂലധനത്തിന് നിക്ഷേപ അനുമതി നല്‍കുന്നതുമായ നയങ്ങളുടെ അനിവാര്യഫലമാണ്. ഇത്തരം സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളുടെ സൗകര്യം ഉപയോഗിച്ചാണ് ഭരണരംഗത്തെ ഉന്നതരുടെ സഹായത്തോടെ തട്ടിപ്പുസംഘങ്ങള്‍ സംരംഭങ്ങളുടെയും നിക്ഷേപ സമാഹരണത്തിന്റെയും പേരില്‍ വന്‍ കൊള്ള നടത്തുന്നത്. എന്‍റോണ്‍ മുതല്‍ കേരളത്തിലെ സോളാര്‍ തട്ടിപ്പ് വരെ ഇതിനുദാഹരണങ്ങള്‍. നവലിബറല്‍ നയങ്ങളും അത് സൃഷ്ടിച്ച ഉദാരവല്‍കൃത സാഹ ചര്യവും ഉപയോഗിച്ച് കേരളം തട്ടിപ്പുകാരുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദശകത്തിനിടയില്‍ കേരളത്തില്‍ 25,000 കോടിയിലധികം രൂപ ക്രിമിനല്‍ മൂലധന സംരംഭകര്‍ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് എഡിജിപി ടിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് 50,000 കോടിയിലധികം വരുന്ന അധോലോക സമ്പദ്ഘടന കേരളത്തില്‍ ശക്തമായി നിലകൊള്ളുന്നുവെന്ന് മുമ്പ് വിലയിരുത്തിയിരുന്നു. 1980-കളുടെ വരുതിയില്‍ കേരളത്തെ പിടിച്ചുകുലുക്കിയ ബ്ലേഡ് കമ്പനി തട്ടിപ്പുകള്‍ വഴി മാത്രം ജനങ്ങളില്‍നിന്ന് തട്ടിപ്പുസംഘങ്ങള്‍ 20 കോടി രൂപയാണ് കവര്‍ന്നെടുത്തത്. ബ്ലേഡു കമ്പനികളുടെ പിടിയലില്‍പെട്ട് ആത്മഹത്യ ചെയ്ത കുടുംബ ങ്ങള്‍ എത്രയോ ആണ്. തൊണ്ണൂറുകള്‍ക്ക് ശേഷം ഊഹക്ക ച്ചവടപരമായ നിക്ഷേപ സംരംഭങ്ങളിലേക്ക് മലയാളികള്‍ ആട്ടിത്തെളിക്കപ്പെട്ടു. ആട്, മാഞ്ചിയം, തേക്ക് തുടങ്ങിയ കുപ്രസിദ്ധങ്ങളായ തട്ടിപ്പുകള്‍, മണിചെയിന്‍ തട്ടിപ്പുകള്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പുകള്‍, ലിസ് തട്ടിപ്പ്, ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനി തട്ടിപ്പ്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, ഇപ്പോള്‍ വിവാദപരമായിരുന്ന സോളാര്‍ തട്ടിപ്പ്, ലീ കാപ്പിറ്റല്‍ തട്ടിപ്പ് ഇങ്ങനെ തട്ടിപ്പുകളുടെ പരമ്പര അവിരാമമായി തുടരുകയാണ്. ഇതില്‍ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് ഒഴികെ മറ്റെല്ലാ തട്ടിപ്പുകളും യുഡിഎഫ് ഭരണകാലത്താണ് നടന്നത്. ഇതില്‍ ശ്രദ്ധേയമായ ഒരു വസ്തുത ഈ തട്ടിപ്പുകളെല്ലാം നടന്നത് ഉമ്മന്‍ചാണ്ടി അധികാരത്തിന്റെ തന്ത്രപരമായ സ്ഥാനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്ന കാലത്തായിരുന്നുവെന്നതാണ്. കുത്സിതമായ രാഷ്ട്രീയ കൗശല ങ്ങളുടെയും തന്ത്രങ്ങളുടെയും ചാണക്യനായ ഉമ്മന്‍ചാണ്ടി ഇത്തരം തട്ടിപ്പുകളുടെ കാലത്ത് ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും (2004-06) മുഖ്യമന്ത്രിയുമായി (2011 മുതല്‍) രുന്നുവെന്നതാണ് കൗതുകകരമായ കാര്യം. ഇടതുപക്ഷ ഭരണകാലത്ത് അരങ്ങേറിയ "ടോട്ടല്‍ ഫോര്‍ യു" തട്ടിപ്പിലെ പ്രധാന കഥാപാത്രങ്ങളായ ചന്ദ്രമതി ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ളവരായിരുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരിയായ അവര്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോഡംഗമായിരുന്നു. സോളാര്‍ തട്ടിപ്പിലെ ശാലുമേനോനും സെന്‍സര്‍ ബോര്‍ഡംഗ മാണല്ലോ.

ചന്ദ്രമതിയും ഡോ. രജ നിയും ശബരിനാഥ് എന്ന 24 വയസ്സുകാരനെ മുന്നില്‍ നിര്‍ത്തി നടത്തിയ വലിയ തട്ടിപ്പായിരുന്നു ""ടോട്ടല്‍ ഫോര്‍ യു"". ഉമ്മന്‍ചാണ്ടി ക്രിമിനല്‍ മൂലധ നത്തിന്റെ എക്കാലത്തെയും താല്‍പര്യസംരക്ഷകനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയചരിത്രം ആരംഭിക്കുന്നത് കുപ്രസിദ്ധമായ വിമോചന സമരത്തില്‍ നിന്നാണ്. അമേരിക്കന്‍ ഡോളറുകള്‍ ഒഴുകി തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള വിമോചനസമരത്തിന്റെ അഴുക്കുചാലുകളില്‍ ജന്മമെടുത്ത രാഷ്ട്രീയ കൂത്താടികളാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമെല്ലാം. ദേശീയപ്രസ്ഥാന ത്തിന്റെ മഹാമൂല്യങ്ങളെ വിസ്മരിച്ചുകളഞ്ഞ കോണ്‍ഗ്രസിന്റെ ജീര്‍ണ സംസ്കാരത്തിന്റെ പ്രതിനിധികളാണ് ഇക്കൂട്ടര്‍. അതുകൊണ്ടാണ് ഇവര്‍ക്ക് ജനകീയ സമരങ്ങളെ സൈനിക ബലം കൊണ്ട് തകര്‍ത്തുകളയാമെന്ന് ചിന്തിക്കുവാന്‍ കഴിയുന്നത്.

ഇവര്‍ ബുഷിന്റെ ഭാഷയിലും ഭാവത്തിലും മത്സരത്തെ നേരിടുവാന്‍ മുതിരുന്നത്. അഴിമതിക്കാരായ ഇത്തരം ക്രിമിനല്‍ ഭരണാധികാരികള്‍ അറിയേണ്ടത് ചരിത്രത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ആര്‍ക്കും തടുത്തുനിര്‍ത്താനാവില്ലെന്ന ചരിത്രസത്യമാണ്. കൊടുങ്കാറ്റിനെയും ഭൂകമ്പങ്ങളെയും നീതിക്കു വേണ്ടിയുള്ള ജനകീയ സമര ങ്ങളെയും ചരിത്രത്തില്‍ ഇന്നേവരെ ആര്‍ക്കും തടുത്തുനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രത്തിന്റെ മഹാപാഠങ്ങളെ തിരസ്കരിച്ച് സൈനികശക്തികൊണ്ടും കാക്കിപ്പടയുടെ സുരക്ഷാവലയംകൊണ്ട് ജനകീയ സമരങ്ങ ളെ അടിച്ചമര്‍ത്തിക്കളയാമെന്ന് കരുതിയ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഉപരോധസമരത്തിലണിനിരന്ന പ്രക്ഷോഭകര്‍ നല്‍കിയ താക്കീത് മുഴുവന്‍ കേരളത്തിന്റെയും ആത്മബോധത്തെയാണ് പ്രകടിപ്പിച്ചത്.

ചരിത്ര ത്തിന്റെ ഭാഗമായ ഉപരോധസമരം പൊലീസ് അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമെ ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനാവൂവെന്ന് വാശിപിടിച്ച മുഖ്യമന്ത്രിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിലേക്ക് എത്തിച്ചു. ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന ഒരു മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ എന്ത് ധാര്‍മികാവകാശം എന്ന ചോദ്യം ഉയര്‍ത്തിയാണ് ഉപരോധസമരം ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രക്ഷോഭം തുടരുമെന്ന പ്രഖ്യാപനത്തോടെ. ഒരു ലക്ഷത്തോളം പേര്‍ അണിനിരന്ന രാപ്പകല്‍ ഉപരോധസമരം സാര്‍വദേശീയ തലത്തില്‍ സ്വേച്ഛാധിപതികളും അഴിമതിക്കാരുമായ ഭരണാധികാരികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ബഹുജനമുന്നേറ്റങ്ങളുടെ ഭാഗവും അതിന്റെ സാരഗര്‍ഭമായ ഉള്ളടക്കത്തെ സ്വയം പ്രകാശിപ്പിച്ചതുമായിരുന്നു.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

No comments: