Friday, October 25, 2013

വീക്ഷണത്തിന്റെ ഫണം വിടര്‍ത്തിയ ഫാസിസം

കമ്യൂണിസ്റ്റുകാര്‍ക്ക് "ദേശാഭിമാനി" പോലെയാണ് കോണ്‍ഗ്രസുകാര്‍ക്ക് "വീക്ഷണം". "മനോരമ" എന്നു മാറ്റിയാലും തരക്കേടൊന്നുമില്ല. വീക്ഷണം കോണ്‍ഗ്രസുകാര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിന് ചില ശ്രമങ്ങളൊക്കെ നടത്തിവരുന്നുണ്ട്. "ഫണം വിടര്‍ത്തിയ ഫാസിസം" എന്ന തലക്കെട്ടില്‍ നാലു ദിവസമാണ് എഡിറ്റോറിയല്‍ പേജില്‍ ഒരു പ്രൊഫസര്‍ ലേഖനമെഴുതിയത്. അത് വായിച്ചു നോക്കിയാല്‍ അദ്ദേഹത്തിേന്‍റത് വ്യാജബിരുദമോ എന്ന് സംശയം തോന്നും. അദ്ദേഹത്തിെന്‍റ പ്രധാന വാദമുഖങ്ങള്‍ താഴെ കൊടുക്കുന്നു.

1. ഫാസിസത്തെ എതിര്‍ക്കുവാനുള്ള ധാര്‍മികശക്തി മാര്‍ക്സിസത്തിനില്ല. കാരണം അടിസ്ഥാനപരമായി ഇത് രണ്ടും ഒരു നാണയത്തിെന്‍റ ഇരുവശങ്ങളാണ്.
2. ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ പ്രീണനം നടത്തിയാണ് ഇ എം എസ് നമ്പൂതിരിപ്പാടിെന്‍റ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തിയത്.
3. ഇന്ത്യയില്‍ സംഘപരിവാര്‍ വര്‍ഗീയത ശക്തി പ്രാപിച്ചത് സിപിഎം പിന്തുണയോടെയാണ്.
4. ഹിന്ദു ദേശീയത എന്നാല്‍ വംശീയത അല്ല മറിച്ച് "സാംസ്കാരികത" ആണ്. ഹിന്ദു ദേശീയത എന്ന ഇന്ത്യന്‍ ദേശീയതയെ തലമുറകളിലൂടെ കൈമാറി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ ഇന്ന് നിലനിര്‍ത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സല്ലാതെ മറ്റാരുമല്ല. ഇനി ഈ വാദമുഖങ്ങളെ നമുക്ക് ഒന്നൊന്നായി പരിശോധിക്കാം.

1. ഫാസിസം ലോകത്തെയാകെ വിഴുങ്ങാന്‍ ശ്രമം നടത്തിയത് രണ്ടാം ലോക യുദ്ധകാലത്താണ്. ജനാധിപത്യ രാജ്യങ്ങളെന്ന് പറയപ്പെടുന്ന അമേരിക്കയും ബ്രിട്ടനുമെല്ലാം അന്ന് ഹിറ്റ്ലറുടെ ജര്‍മനിക്കു മുമ്പിലേക്ക് സോവിയറ്റ് യൂണിയനെ പിടിച്ചിട്ടുകൊടുത്ത് സ്വന്തം തടി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ലക്ഷക്കണക്കിന് പടയാളികളെ ബലികൊടുത്തുകൊണ്ടാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി ഭരിച്ചിരുന്ന സോവിയറ്റ് യൂണിയനായിരുന്നു ജര്‍മനിയെ ഒറ്റയ്ക്കുനിന്നെതിരിട്ട് പരാജയപ്പെടുത്തിയത്. ജര്‍മന്‍ നിയമനിര്‍മാണ സഭക്കുമുകളില്‍ ചെങ്കൊടി ഉയര്‍ത്തുന്ന ഐതിഹാസികമായ ചിത്രം അതാണ് വിളിച്ചോതുന്നത്. ഫാസിസത്തിന് മേല്‍ കമ്യൂണിസം അന്ന് നേടിയ വിജയമാണ് ലോകത്തില്‍ ജനാധിപത്യം നിലനില്‍ക്കാനിടയാക്കിയത്. ആ കമ്യൂണിസവും മാര്‍ക്സിസവുമൊക്കെ ഫാസിസത്തിെന്‍റ മറുവശമാണെന്ന് എഴുതി വിടുന്നവര്‍ക്ക് ഊളംപാറയിലാണ് സ്ഥലം കൊടുക്കേണ്ടത്. ഭരണകാലത്ത് സ്റ്റാലിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ആ വീഴ്ചകള്‍ തുറന്ന് പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ടി തന്നെയായിരുന്നു എന്നതും മറക്കരുത്.

2. കേരള നിയമസഭയിലേക്ക് ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രീണനം നടത്തിയാണ് ഇ എം എസ് അധികാരത്തില്‍ വന്നത് എന്നാണ് രണ്ടാമത്തെ വാദം. തെക്കന്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായ ചിലരുടെ പേരിന് പിന്നില്‍ ജാതിപ്പേരുണ്ടായിരുന്നു എന്നതാണ് വര്‍ഗീയപ്രീണനത്തിന് തെളിവായി പ്രൊഫസര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായി മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പേരിന് പിന്നിലും ജാതിപ്പേരുണ്ടായിരുന്നു എന്ന കാര്യം പ്രൊഫസര്‍ മറന്നുപോയതാവും. അല്ലെങ്കില്‍ പിന്നെ വര്‍ഗീയപ്രീണനം കോണ്‍ഗ്രസും നടത്തി എന്ന് അംഗീകരിക്കേണ്ടതായി വരും. തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന ടി വി തോമസിനെ മുഖ്യമന്ത്രിയാക്കാതെ ഇ എം എസ്സിനെ മുഖ്യമന്ത്രിയാക്കിയത് ഹിന്ദു ലോബിയാണത്രെ! ഇ എം എസ് പാര്‍ടി കേന്ദ്ര കമ്മിറ്റിയംഗവും കേന്ദ്ര നേതാവുമൊക്കെയായിരുന്നു എന്നത് മറച്ചുവെക്കാന്‍ സെന്‍ട്രല്‍ കമ്മിറ്റി ആഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു പ്യൂണായിരുന്നു എന്നു തോന്നും വിധത്തിലാണ് അവതരണം.

3. ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തിപ്രാപിച്ചത് സിപിഐ എം പിന്തുണയോടെയാണെങ്കില്‍ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലുമാണ് സംഘപരിവാറിന് ഏറെ ശക്തിയുണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ ഏറ്റവും ദുര്‍ബലം ഈ മൂന്ന് സംസ്ഥാനങ്ങളിലുമാണ്. ബിജെപി വളര്‍ന്നത് കോണ്‍ഗ്രസിന്റെ ഹിന്ദുത്വ പ്രീണനനയം മുതലാക്കിയാണ്. അയോധ്യയിലെ തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തതുമുതല്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. കേരളത്തിലെ ബേപ്പൂരില്‍ അരങ്ങേറിയ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യവും പ്രൊഫസര്‍ മറന്നു കാണാനിടയില്ല.

4. ഹിന്ദു ദേശീയത എന്നാല്‍ വര്‍ഗീയത അല്ല സാംസ്കാരികതയാണെന്നാണ് പ്രൊഫസറുടെ മറ്റൊരു വാദം. ഇതുതന്നെയാണ് സംഘപരിവാറും പറയുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പു പത്രിക ഹിന്ദു ദേശീയതയെ നിര്‍വചിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ""ഭാരതത്തിെന്‍റ ഭൂമിശാസ്ത്രപരമോ, രാഷ്ട്രീയമോ മാത്രമായ സ്വത്വത്താല്‍ ബന്ധിതമല്ല നമ്മുടെ ദേശീയവീക്ഷണം. അതിന് അപ്പുറം ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യത്തിെന്‍റ അടിത്തറ അതിനുണ്ട്. നമ്മുടെ എല്ലാ ദേശങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും കേന്ദ്രമാണ് ആ പൈതൃകം. ആ സാംസ്കാരിക സ്വത്വമാണ് ഇന്ത്യയുടെ ദേശീയത നിര്‍ണയിക്കുന്നത്. അതിന്റെ ആന്തരസത്ത ഹിന്ദുത്വമാണ്"". ഇന്ത്യന്‍ സംസ്കാരത്തിന്റെ ആന്തരസത്ത ഹിന്ദുത്വമാണെന്നാണ് ബിജെപി പറയുന്നതെങ്കില്‍ അതുതന്നെ മറ്റു വാക്കുകളില്‍ പറയുകയാണ് വീക്ഷണവും ചെയ്യുന്നത്. മൃദുഹിന്ദുത്വത്തില്‍നിന്ന് വര്‍ഗീയതയിലേക്ക് അധികം ദൂരമില്ല എന്നാണിത് കാണിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങള്‍ ബിജെപി കയ്യടക്കുന്നത് വെറുതെയല്ല.

*
കെ എ വേണുഗോപാലന്‍ ചിന്ത വാരിക 25-10-13

No comments: