Tuesday, October 15, 2013

അമ്മമ്മമ്മൂമ്മ

പണ്ട് വയസ്സ് പത്തായാല്‍ കല്യാണം. ഒമ്പതു വയസ്സാകുമ്പോള്‍തന്നെ കാരണവന്മാരുടെ നെഞ്ചില്‍ കൊക്കും കാക്കയും പറന്നുതുടങ്ങും. അതില്‍ ധനിക-ദരിദ്ര വ്യത്യാസങ്ങളില്ല. രുക്മിണിയുടെ അച്ഛന്‍ രാജാവായിരുന്നു. പക്ഷേ സഭാവാസികളെ വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞെന്നാണ് "രുക്മിണീസ്വയംവര"ത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍.

"കുണ്ഡിനവാസികള്‍ ബോധിക്കേണം പെണ്ണിനു പത്തു വയസ്സു തികഞ്ഞു മന്നില്‍ പലഗുണ- മുള്ളൊരു പുരുഷനു മന്മകളെ പ്രതിപാദിക്കേണം" അപ്പോള്‍ പതിനാറുവയസ്സില്‍ കല്യാണം എന്ന് പറയുന്നതില്‍ അധോഗമനമാണോ? പുരോഗമനമാണോ?

നോക്ക്, 16ല്‍ വധു, 18ല്‍ അമ്മ, 36ല്‍ അമ്മൂമ്മ, 54ല്‍ അമ്മമ്മൂമ്മ, 72ല്‍ അമ്മമ്മമ്മൂമ്മ. തല്‍ക്കാലം അവിടെ നിര്‍ത്താം. പിന്നീട് വലിയ ആയുസ്സുണ്ടാവില്ല. എത്ര തലമുറകളെ കാണാം! പേറ്റുയന്ത്രങ്ങളുടെ മഹാഭാഗ്യം!!

രംഗം- ഒന്ന്

പെണ്ണുകാണല്‍ ചടങ്ങ് നടക്കുന്ന വീട്. മുറ്റം, വരാന്ത എന്നീ ഐഹീകസാധനങ്ങള്‍ അടിച്ചു വൃത്തിയാക്കിയിട്ടുണ്ട്. പാടാന്‍ ഒരുങ്ങുന്ന ഒപ്പനപ്പാട്ടുപോലെ അന്തരീക്ഷം. അതിലേക്ക് ഒരു ഇന്നോവ ലേശം മടിയോടെ കടന്നുവന്നു. വീട്ടുകാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ നോക്കി. സ്വബോധം വീണ്ടെടുത്ത ശേഷം പുറത്തുചാടി. നമസ്കാരം പറഞ്ഞു ഹസ്തതാഡനം. തിരിച്ചും മറിച്ചും അത് പലകുറി ആവര്‍ത്തിച്ചു. ക്ഷീണിച്ചവര്‍ നാരങ്ങവെള്ളം കുടിച്ചു. നാലുപേരാണ് വന്നത്. കൂട്ടത്തില്‍ ചെക്കനെ കണ്ടാല്‍ അറിയാം. സ്വര്‍ണവാച്ച്, സ്വര്‍ണച്ചെയിന്‍. സ്വര്‍ണമാല. തിളങ്ങുന്ന ഷര്‍ട്ട്. അറ്റം കൂര്‍ത്ത ഷൂ. മുഖം ചുവന്ന് തുടുത്ത്, മൂലക്കുരു പൊട്ടിയപോലെ. ആദരാതിരേകംകൊണ്ട് ആതിഥേയര്‍ വളഞ്ഞുനിന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് കപ്പം കൊടുക്കുന്ന സാമന്തരാജാക്കന്മാരെപ്പോലെ അവര്‍ താണുവീണു. അലക്സാണ്ടറും സംഘവും ഊരിയ ഉടവാള്‍ കൈയിലുണ്ടെന്ന മട്ടില്‍ മുന്നോട്ടേക്ക് കുതിച്ചു. ഉടുപുടവകള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന വ്യാജേന അടിമരാജ്യത്തെ പ്രജകള്‍ പിന്നാലെ കുനിഞ്ഞു മുന്നേറി. ഓരോ പരമാണുവിലും വിനയം ത്രസിച്ചുനിന്നു.

ഒപ്പനപ്പാട്ടിന് കൈകൊട്ടാന്‍ വന്ന കാറ്റിനെ വീട്ടുകാര്‍ തടുത്തു. "ബേണ്ട. ബരട്ടെ.... പറയാന്ന്" അകത്തുകയറി. പുതിയ നാടകത്തിന്റെ രംഗസജ്ജീകരണംപോലെ. പുതിയ കര്‍ട്ടന്‍, പുതിയ വിരി, പുതിയ കുഷ്യന്‍. പുതിയ പരവതാനി. പിന്നെ പുതിയ ലഡു, പുതിയ ജിലേബി, പുതിയ അലുവ.... എല്ലാവരും സംഭാഷണം തുടങ്ങി. എല്ലാം നേരത്തെ പഠിച്ചുവച്ചതുതന്നെ. ആര്‍ക്കും സഭാകമ്പം ഉണ്ടായില്ല എന്നത് പ്രത്യേകം എടുത്തുപറയണം. നാട്ടുവിശേഷമായിരുന്നു ആദ്യം. കേരളം എന്നാണ് ഇപ്പോഴും ഇതിന്റെ പേര് അല്ലെ? എന്ന മട്ടിലായിരുന്നു അതിന്റെ പോക്ക്.

പിന്നെ ലോകവിശേഷത്തിലെത്തി. എയര്‍ടിക്കറ്റൊക്കെ ഭയങ്കരമായി കൂട്ടി... എന്നാ സര്‍വീസോ ഒന്നും പറയണ്ട....എന്ന രീതിയിലായിരുന്നു അതിന്റെ യാത്ര. എല്ലാ വിഷയത്തിലും സാമൂഹ്യവീക്ഷണം നിറഞ്ഞുനിന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പിന്നെ കാലാവസ്ഥ വന്നു. അവിടെനിന്ന് വിനിമയ നിരക്കുകളിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ പ്രായാധിക്യം ബാധിച്ചയാള്‍ പറഞ്ഞു. "...ന്നാ... ബൈകണ്ട... കുട്ട്യോള ബിളി..." ഉമ്മ അടുക്കള വാതിലില്‍ ചെന്ന് നീട്ടിവിളിച്ചു. "...മൈമൂ... ഡി... മൈമൂ. എബ്ട പോയീ ഇവ്ള്" അവള്‍ അപ്പോള്‍ ചെമ്പരത്തിപ്പൂവില്‍ വന്നിരുന്ന ഒരു തുമ്പിയെ പിടിക്കാന്‍ ഓടുകയായിരുന്നു.

രംഗം രണ്ട്

കല്യാണ വീട്. ഒരുക്കം തകൃതി. പന്തലിന്റെ കാല്‍നാട്ടു കര്‍മം കഴിഞ്ഞു. അലങ്കാരങ്ങള്‍, തൊങ്ങലുകള്‍, വിതാനങ്ങള്‍.... അടുക്കളപ്പുര സജീവം. ബിരിയാണിച്ചെമ്പ് എല്ലാവരെയും നോക്കി ചിരിച്ചു, പല്ലില്ലാത്ത മോണ കാട്ടി. മൃതരായ കോഴികള്‍ ഊഴം കാത്ത് കിടന്നു. നീണ്ട നിര. ഒരു പോയിന്റു കടക്കാന്‍ അഞ്ചര മിനിറ്റ്. പച്ചമുളക്, ഉള്ളി, ഇഞ്ചി എന്നിവ അരിഞ്ഞുകൂട്ടിയത് വിന്ധ്യാപര്‍വതം തലകുനിച്ചു നില്‍ക്കുന്നപോലെ കിടന്നു. ഏലക്ക, കറുകപ്പട്ട, ഗ്രാമ്പു എന്നിവയുടെ ഗന്ധവും ഏറ്റുവാങ്ങി കാറ്റ് പടിഞ്ഞാട്ടേക്ക് പാഞ്ഞു. ഭാഗ്യം!

വാസ്കോ ഡ ഗാമ മരിച്ചുപോയത്. അല്ലെങ്കില്‍ പുള്ളി കിട്ടിയ മരത്തടിയില്‍ കയറി കുതിച്ചു വരുമായിരുന്നു. കോഴിക്കോട് നിന്ന് അരക്കിലോ അലുവയും വാങ്ങി തിരിച്ചും പോവുമായിരുന്നു. അത്തറ്, സെന്റ്, സുറുമ.... അണിഞ്ഞൊരുങ്ങലിന്റെ ഗ്രീന്‍ റൂമിലും തിരക്ക്. ബ്യൂട്ടി പാര്‍ലര്‍ മൂന്ന് ബ്രാഞ്ചായാണ് പ്രവര്‍ത്തിക്കുന്നത്. സ്വീകരണമുറിയില്‍ ചിരി, പൊട്ടിച്ചിരി, അട്ടഹാസം. കുപ്പിവളകളുടെ കുലുക്കം. കൊലുസുകളുടെ കിലുക്കം. അന്തരീക്ഷം ഉല്ലാസമയം, ഉത്സവസമം. ചുറ്റും മന്ദഹാസങ്ങളുടെ മഴവില്ലുകള്‍. ഏഴഴക്. പരസ്പരം കാണുന്നവരുടെ കെട്ടിപ്പിടുത്തം, ചുറ്റിപ്പിടുത്തം, വട്ടം കറക്കല്‍. സ്വര്‍ഗം താണിറങ്ങി വന്നു. തിരക്കിനിടയില്‍ എല്ലാവരും പെണ്ണിനെ അന്വേഷിച്ചു.

"ഓളെബ്ടെ? കാണണില്ലല്ലാ... ഓള്‍ക്ക് ഇപ്പ്ളെ നാണം ബന്നാ... അല്ലെ പവ്റ് കൂട്യാ...?" പെണ്ണിന്റെ ഉമ്മ പറഞ്ഞു. "ഓള്... ഉസ്ക്കൂളീന്ന് ബന്നിട്ടില്ല"

രംഗം മൂന്ന്

കല്യാണം കഴിഞ്ഞു. ബിരിയാണിച്ചെമ്പ് ഒഴിഞ്ഞു. അവശിഷ്ടങ്ങള്‍ കാക്കയും പൂച്ചയും നായയും പങ്കുവച്ചു. ഏമ്പക്കങ്ങളുടെ ഹിന്ദുസ്ഥാനി സംഗീതം. സംഗീതവാസന ഇല്ലാത്തവര്‍ നാടോടി സംഗീതത്തില്‍ അഭയം തേടി. "നന്നായി ബരീന്‍" എല്ലാവരും ചെക്കനെയും പെണ്ണിനെയും അനുഗ്രഹിച്ച് തിന്ന ചോറിന് നന്ദി കാട്ടി. മൊത്തം 623 അനുഗ്രഹം കിട്ടി. ഇത് ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചെക്കനും പെണ്ണും കാറില്‍ കയറി. ഡോര്‍ അടഞ്ഞു. കാറ് നീങ്ങി. ബന്ധുക്കള്‍ കൈവീശി അകന്നു. ചെക്കനും പെണ്ണും മാത്രം. പെണ്ണ് കുമ്പിട്ടിരുന്നു, ചെക്കന്‍ പുറത്തേക്ക് നോക്കിയും. അവര്‍ക്കിടയില്‍ കാറിന്റെ ശബ്ദം മാത്രം. കുറച്ചു കഴിഞ്ഞപ്പോള്‍ ചെക്കന് തോന്നി. വിവാഹം ഒരു ശബ്ദരഹിത വിപ്ലവമല്ല. ദാമ്പത്യം എന്നാല്‍ നിശ്ശബ്ദതയുമല്ല. അതിന്റെ അവസാനമാണ്. "...

ന്താ ആലോചിക്കണത്"
പെണ്ണ് മിണ്ടിയില്ല.
ചെക്കന്‍ പിന്നേം ചോദിച്ചു.
പെണ്ണ് പിന്നേം മിണ്ടിയില്ല.
ചെക്കന്‍ ചോദിച്ചു.
"ടി വി കാണോ?"
പെണ്ണ് മിണ്ടിയില്ല.
"ഞാന്‍ വല്യ ടി വി വാങ്ങിവച്ചിട്ടുണ്ട്. ഒരു പൊരേട അത്രേമൊള്ള ടി വി"
പെണ്ണ് മിണ്ടിയില്ല. ചെക്കന്‍ പിന്നേം ചോദിച്ചു.
"കാറിഷ്ടാണാ" പെണ്ണ് മിണ്ടിയില്ല
"ഞാന്‍ പുതിയൊരു കാറ് വാങ്ങീട്ടൊണ്ട്. ഒരു കൊട്ടാരത്തിന്റത്രേം വലുത്"
പെണ്ണ് മിണ്ടിയില്ല. ചെക്കന്‍ പിന്നേം ചോദിച്ചു. "തണുപ്പിഷ്ടാണാ?"
പെണ്ണ് മിണ്ടിയില്ല. "ഞാന്‍ പുതിയ എയര്‍ കണ്ടീഷന്‍ വാങ്ങി. ലോറീടത്രേണ്ട്..." പെണ്ണ് മിണ്ടീല്ല.
"ദ്ന്താ...? മിണ്ടാപ്പൂതോ.... എന്നാ മിണ്ടാപ്പൂതം
പറ... ന്ത് വേണം... അമ്പിളിയമ്മാവനെ...?"
തല കുമ്പിട്ട് തന്നെ പെണ്ണ് പറഞ്ഞു. "ങ്ഹും..." "പിന്നെന്ത് വേണം...?"

"ചക്കരമൊട്ടായി"

രംഗം നാല്

ആദ്യരാത്രി. തണുത്ത കാറ്റും രാക്കിളിപ്പാട്ടും റെഡി. അലങ്കാരങ്ങളും ആര്‍ഭാടങ്ങളും അടുത്ത കല്യാണവീടന്വേഷിച്ച് ഇറങ്ങി. ചെക്കനും പെണ്ണും തനിച്ചായി. വാതിലടഞ്ഞു. പാത്രത്തില്‍ ആപ്പിള്‍, മുന്തിരി, ഓറഞ്ച്.... എല്ലാം വിദേശ നിര്‍മിതം. തൂവല്‍ കിടക്ക. താണുതാണുപോവും. ഞെട്ടിപ്പോകും.

മരണക്കിണറിലേക്കെന്ന പോലെ. ചെക്കന്‍ അടുത്തുവന്നു. പെണ്ണിന് പേടിയായി. കണ്ടന്‍പൂച്ചയെ കണ്ട പ്രാവിനെപ്പോലെ പെണ്ണ് ഒതുങ്ങി. ചെക്കന്‍ വിശേഷങ്ങള്‍ തുടങ്ങി. പ്രഭാഷകന്‍. ഓടിപ്പോവാന്‍ നിവൃത്തിയില്ലാത്ത ഓഡിയന്‍സായി പെണ്ണ്. ചെക്കന്‍ പറഞ്ഞു, ചെറുപ്പം മുതല്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍... സങ്കടങ്ങള്‍... അനാഥത്വം... പ്രതിസന്ധികള്‍...
എല്ലാത്തിനോടും പൊരുതിക്കയറി. വീരഗാഥയാണ് ജീവിതം. വെട്ടിവെട്ടി മുന്നേറി. നീതിമാന്‍ തോല്‍ക്കില്ല. സിംഹാസനങ്ങള്‍ കീഴടക്കി. സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി. ഇന്ന് സുല്‍ത്താന്‍. കിരീടം വെക്കാത്ത ചക്രവര്‍ത്തി. സ്ഥലങ്ങള്‍ എത്രയുണ്ടെന്ന് എനിക്ക് പോലും അറിയില്ല. നഗരത്തില്‍ എത്രയെത്ര ഫ്ളാറ്റുകള്‍... കടല്‍ത്തീരത്ത് എത്രയെത്ര റിസോര്‍ട്ടുകള്‍.... എത്രയെത്ര കായലോരഗൃഹങ്ങള്‍...

ലോകമെമ്പാടും പറന്നു നടക്കുകയാണ് ഞാന്‍. ഇതിനിടയില്‍ ഞാനെത്ര സുന്ദരികളെ കണ്ടു. വിശ്വസുന്ദരികള്‍ ഒരു നിമിഷത്തിന് വേണ്ടി കാത്തു നിന്നു. അവരാരും.... അവരാരും എന്റെ മനസ്സില്‍ കയറിയില്ല... എന്റെ മനസ്സില്‍ സ്വപ്നങ്ങള്‍കൊണ്ട് ഞാന്‍ കൊത്തിവെച്ച ഒരു രൂപമുണ്ടായിരുന്നു. അത് നിന്നെപ്പോലെയായിരുന്നു... നിന്നെപ്പോലെ... ഇങ്ങനെ ആത്മകഥ പറഞ്ഞുപറഞ്ഞ് ചെക്കന്‍ ഉറങ്ങിപ്പോയി. എപ്പോഴോ ചെക്കന്‍ ഞെട്ടിയുണര്‍ന്നു. അരണ്ട വെളിച്ചത്തില്‍ പെണ്ണ് വായിക്കുകയാണ്. "ലോകത്തിലെ ആകെ കരവിസ്തൃതിയില്‍ മൂന്നിലൊരു ഭാഗം ഉള്‍ക്കൊള്ളുന്ന വന്‍കരയാണ് ഏഷ്യ.... ലോകത്തിലെ ആകെ കരവിസ്......"

പെണ്ണ് വായിച്ചുകൊണ്ടേയിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞാല്‍ ഓണപ്പരീക്ഷയാണ്...! സമാപ്തം കുഞ്ചന്‍ നമ്പ്യാരില്‍ തുടങ്ങിയതുകൊണ്ട് വള്ളത്തോളില്‍ അവസാനിപ്പിക്കാം. "കിളിക്കൊഞ്ചലി"ല്‍ സീത കുഞ്ഞാണ്. ഓമല്‍ ചോദിക്കയാണെ- "ന്തിനീ വാത്മീകി രാമനെക്കൊണ്ടെന്നെ വേള്‍പ്പിക്കുന്നു?" അമ്മ സമാശ്വസിപ്പിച്ചു: "പെണ്‍കുട്ടികള്‍- ക്കമ്മട്ടിലുണ്ടൊരു കര്‍മം കുഞ്ഞെ" കന്യക തീര്‍മാനം ചെയ്തു "മറ്റാരും വേണ്ടെന്നെ- യെന്നമ്മ താന്‍ വേട്ടാല്‍ മതി" പൊട്ടിച്ചിരിച്ചു പോയ് സര്‍വരും, കുട്ടിയോ കെട്ടിപ്പിടിച്ചിതു മാതൃകണ്ഠം.

*
എം എം പൗലോസ് deshabhimani weekly

No comments: