Friday, October 18, 2013

"ഒന്നാംപ്രതി"

"ഞാന്‍ കുറ്റക്കാരനാണെങ്കില്‍ പ്രധാനമന്ത്രിയോ" എന്ന ചോദ്യം ഉയര്‍ത്തുന്നത് കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖാണ്. കല്‍ക്കരി കുംഭകോണത്തില്‍ സിബിഐ ഫയല്‍ചെയ്ത ആദ്യ എഫ്ഐആറില്‍ വ്യവസായി കുമാര്‍ മംഗലം ബിര്‍ലയോടൊപ്പം "ഗൂഢാലോചന" നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് പരഖ്. തമിഴ്നാട്ടിലെ തിരുനെല്‍വേലി ലിഗ്നൈറ്റ് കോര്‍പറേഷന് (ടിഎല്‍സി) നല്‍കേണ്ട കല്‍ക്കരിപ്പാടം ബിര്‍ലയുടെ ഹിന്‍ഡാല്‍കോയ്ക്ക് അനധികൃതമായി നല്‍കിയെന്നാണ് സിബിഐ പറയുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ നല്‍കുന്നതിനുള്ള പരിശോധനാസമിതിയുടെ ചെയര്‍മാന്‍സ്ഥാനംകൂടി വഹിച്ച പരഖ് ആദ്യം ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം നല്‍കാന്‍ വിസമ്മതിച്ചുവെന്നും പിന്നീട് ബിര്‍ലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം മാറ്റിയെന്നുമാണ് സിബിഐ ആരോപിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് ടിഎല്‍സിയുടെ കല്‍ക്കരിപ്പാടത്തിന്റെ 15 ശതമാനം വീതം ഹിന്‍ഡാല്‍കോയുമായും പൊതുമേഖലാസ്ഥാപനമായ മഹാനദി കല്‍കരിഖനിയുമായും (എംസിഎല്‍) പങ്കുവയ്ക്കണം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ കല്‍ക്കരിപ്പാടം ആവശ്യപ്പെട്ടാല്‍ അവര്‍ക്കുനല്‍കിയശേഷം മാത്രമേ സ്വകാര്യമേഖലയെ പരിഗണിക്കാവൂ എന്നാണ് മുന്‍ചട്ടം. ഇത് ലംഘിച്ചത് കല്‍ക്കരി മന്ത്രാലയ സെക്രട്ടറിയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സിബിഐ ഇങ്ങനെ സംശയിച്ചതിനെ കുറ്റംപറയാനാവില്ല. കാരണം അന്വേഷണ ഏജന്‍സി എല്ലാവശങ്ങളും പരിശോധിക്കണം. എന്നാല്‍, ഹിന്‍ഡാല്‍കോയ്ക്ക് അന്തിമഅനുമതി നല്‍കിയത് ആരാണെന്ന് പരിശോധിക്കാനും അന്വേഷണ ഏജന്‍സി തയ്യാറാകണമെന്നാണ് പരഖിന്റെ വാദം. ഒന്നാമതായി, ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ തലാബിര രണ്ട് കല്‍ക്കരിപ്പാടം അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പിട്ടത് കല്‍ക്കരിമന്ത്രിയാണ്. ചിരുധ് വധക്കേസില്‍പ്പെട്ട് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഷിബു സൊറണ്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനാല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ് അന്ന് കല്‍ക്കരിവകുപ്പിന്റെ ചുമതലവഹിച്ചത്. ഒഡിഷയിലെ ഹിരാക്കുഡിലുള്ള വൈദ്യുതനിലയത്തിന്റെ ശേഷി 200 മെഗാവാട്ടുകൂടി വര്‍ധിപ്പിക്കുന്നതിന് തലാബിര രണ്ട് കല്‍ക്കരിപ്പാടവും കൂടി അനുവദിക്കണമെന്നാണ് കുമാര്‍ മംഗലം ബിര്‍ല ആവശ്യപ്പെട്ടത്. മാത്രമല്ല, ആദിത്യ അലുമിനിയം കമ്പനിക്കാവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് ഒഡിഷയിലെ ലപാങ്ങയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വൈദ്യുത നിലയത്തിനും കല്‍ക്കരി ആവശ്യമാണെന്നും അതിനാല്‍ രണ്ടാം കല്‍ക്കരിപ്പാടം അനുവദിക്കണമെന്നും ബിര്‍ല ആവശ്യപ്പെട്ടു. ഇന്ത്യയിലെ എറ്റവും വലിയ വ്യവസായി എന്ന നിലയില്‍ ഇത്തരമൊരു കത്ത് എഴുതാനുള്ള സ്വാതന്ത്ര്യം ബിര്‍ലയ്ക്കുണ്ട്. എന്നാല്‍, ഉന്നയിക്കുന്ന ആവശ്യം ശരിയാണോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഇത്തരം അപേക്ഷകള്‍ പ്രാഥമിക പരിശോധന നടത്തുന്നതിന് കല്‍ക്കരിവകുപ്പ് സെക്രട്ടറി ചെയര്‍മാനായുള്ള പരിശോധനാസമിതിയുണ്ടായിരുന്നു. ബിര്‍ല കത്ത് കൊടുത്ത ഘട്ടത്തിലെ സമിതിയുടെ ചെയര്‍മാനായിരുന്നു പരഖ്. ബിര്‍ലയുടെ കത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ പരഖ് സമിതി ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം നല്‍കേണ്ടെന്ന് തീരുമാനിച്ചു. ഈ തീരുമാനത്തിലെത്താന്‍ തക്കതായ കാരണവും സമിതി ചൂണ്ടിക്കാട്ടി.

ഹിരാക്കുഡിലെ 67.5 മെഗാവാട്ട് വൈദ്യുതി നിലയത്തിനായാണ് തലാബിര ഒന്ന് കല്‍ക്കരിപ്പാടം ബിര്‍ലയ്ക്ക് നല്‍കിയത്. പത്തുവര്‍ഷത്തിനകം 267.5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന്് ബിര്‍ല വാഗ്ദാനം നല്‍കിയിരുന്നു. അത് ലംഘിച്ചുവെന്നുമാത്രമല്ല, അധിക ഉല്‍പ്പാദനത്തിനായി രണ്ടാമതൊരു കല്‍ക്കരിപ്പാടംകൂടി ചോദിക്കുകയായിരുന്നു ബിര്‍ല. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പരഖ് സമിതി പറഞ്ഞത്. ഹിരാക്കുഡ് വൈദുത പദ്ധതിക്കായി പൊതുമേഖലാ സ്ഥാപനമായ എംഎല്‍സിയില്‍നിന്ന് കല്‍ക്കരി ലഭ്യമാകുമ്പോള്‍ തന്നെയാണ് തലാബിര ഒന്ന് കല്‍ക്കരിഖനി അനധികൃതമായി ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതെന്നും സമിതി കണ്ടെത്തി. എംസിഎല്ലില്‍നിന്ന് കല്‍ക്കരി ലഭിക്കുമ്പോള്‍ തലാബിരയില്‍ ബിര്‍ല കുഴിച്ചെടുക്കുന്ന കല്‍ക്കരി എന്തിന് ഉപയോഗിച്ചുവെന്ന ചോദ്യം സ്വാഭാവികം. മാത്രമല്ല, ഒഡിഷയിലെ ലപാങ്ങിലെ ആദിത്യ അലുമിനിയം കമ്പനിക്ക് ആവശ്യമായ 720 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ എംസിഎല്ലില്‍നിന്ന് കല്‍ക്കരി നല്‍കാമെന്ന് നേരത്തേ ധാരണയായിരുന്നു. അപ്പോള്‍ എന്തിനാണ് ബിര്‍ല പുതിയ കല്‍ക്കരിപ്പാടത്തിന് അപേക്ഷ നല്‍കിയതെന്ന ചോദ്യമാണ് 2005 ജനുവരി 10ന് ചേര്‍ന്ന പരിശോധനാസമിതിയില്‍ പരഖ് ചോദിച്ചത്. സ്വാഭാവികമായും ബിര്‍ലയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു. മാത്രമല്ല, പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന് കല്‍ക്കരിപ്പാടം നല്‍കാന്‍ തീരുമാനിക്കുകയുംചെയ്തു. എന്നാല്‍, ആ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമിതിക്ക് പ്രധാനമന്ത്രി കാര്യാലയം കത്തയച്ചു. ബിര്‍ലയുടെ ആവശ്യം പരിഗണിക്കണമെന്നും പ്രധാനമന്ത്രികാര്യാലയം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുമാസത്തിനുശേഷം 2005 മാര്‍ച്ച് 27 ന് ചേര്‍ന്ന 27-ാമത് പരിശോധനാസമിതി യോഗത്തില്‍ ഹിന്‍ഡാല്‍കോയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായത്.

നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനൊപ്പം ഹിന്‍ഡാല്‍കോയ്ക്കും തലാബിര പാടത്തില്‍നിന്ന് കല്‍ക്കരി നല്‍കാന്‍ അനുമതിനല്‍കി നവംബര്‍ 20ന് ഉത്തരവിറങ്ങി. അതായത്, പ്രധാനമന്ത്രി കാര്യാലയത്തിന്റെ സമ്മര്‍ദഫലമായാണ് ബിര്‍ലയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായതെന്നര്‍ഥം. അര്‍ഹതയില്ലാതിരുന്നിട്ടും ഹിന്‍ഡാല്‍കോയ്ക്ക് പ്രധാനമന്ത്രിയുടെ ഇടപെടല്‍ കാരണം കല്‍ക്കരിപ്പാടം ലഭിച്ചു. ഇതാണിപ്പോള്‍ തെറ്റായ തീരുമാനമായി സിബിഐ ചിത്രികരിച്ചിട്ടുള്ളത്. കല്‍ക്കരിപ്പാടം അനുവദിച്ചത് തെറ്റായ തീരുമാനമാണെങ്കില്‍ അത് തിരുത്താനുള്ള അധികാരം വകുപ്പുമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരഖ് തെറ്റുകാരനാണെങ്കില്‍ മന്‍മോഹന്‍സിങ്ങും തെറ്റുകാരനാണെന്നര്‍ഥം. പക്ഷേ, എന്തുകൊണ്ടാണ് ബിര്‍ലയും പരഖും കുറ്റക്കാരനാണെന്നു കണ്ടപ്പോള്‍ മന്‍മോഹന്‍സിങ്ങിനെ സിബിഐ ഒഴിവാക്കിയത്? കാരണം ലളിതം. സിബിഐ നിലകൊള്ളുന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണ്. സ്വന്തം മേധാവിയെ എങ്ങനെയാണ് കേസില്‍ ഉള്‍പ്പെടുത്തുക? സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ സിബിഐ ആദ്യം തയ്യാറാക്കിയ എഫ്ഐആറിന്റെ കരടില്‍ മന്‍മോഹന്‍സിങ്ങിന്റെ പേരും ഉണ്ടായിരുന്നു. സിബിഐ ഡയറക്ടര്‍ രണ്‍ജിത്ത് സിന്‍ഹയാണത്രെ പ്രധാനമന്ത്രിയുടെ പേരുമാറ്റി "ഉന്നതാധികാര അതോറിറ്റി" എന്നാക്കിയത്. മാത്രമല്ല, പ്രധാനമന്ത്രിയെ ചോദ്യംചെയ്യണമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഘട്ടത്തില്‍ വേണ്ടെന്ന് രണ്‍ജിത്ത് സിന്‍ഹ പറഞ്ഞു. ഏതായാലും സിബിഐ ഉദ്യേഗസ്ഥര്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടത് അദ്ദേഹത്തിന് ഈ അഴിമതിയില്‍ വ്യക്തമായ പങ്ക് ഉണ്ടെന്ന് കണ്ടതിനാലാണ്. സിഎജിയുടെ കണക്കനുസരിച്ച് 1.86 ലക്ഷം കോടിയുടെ അഴിമതിക്ക് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രിയാണെന്ന് വ്യക്തം. നേരത്തെ സുപ്രീംകോടതിക്ക് മുമ്പാകെ സിബിഐ നല്‍കിയ സത്യവാങ്മൂലം നിയമമന്ത്രിയായിരുന്ന അശ്വനികുമാര്‍ തിരുത്തിയത് വിവാദമായിരുന്നു. അന്വേഷണത്തിലുള്ള നേരിട്ടുള്ള ഇടപെടലാണ് അശ്വനികുമാര്‍ നടത്തിയത്. അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയെങ്കിലും ക്യാബിനറ്റ് പദവിയില്‍ ജപ്പാന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. മാത്രമല്ല, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകള്‍ സുപ്രീംകോടതിക്ക് നല്‍കാനും സര്‍ക്കാര്‍ വിസമ്മതിച്ചു. 73 കല്‍ക്കരിപ്പാടങ്ങള്‍ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കി സര്‍ക്കാരിന് വന്‍ നഷ്ടവും കമ്പനികള്‍ക്ക് വന്‍ലാഭവും ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരിക്ക് ഖജനാവിലേക്ക് 50 രൂപമാത്രം വാങ്ങി ഖനനാനുമതി നല്‍കുകയാണ് സര്‍ക്കാര്‍ചെയ്തത്. ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്റ്റാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിടകമ്പനികള്‍ക്കാണ്, 1973ല്‍ ഇന്ദിരാഗാന്ധി ഭരണം ദേശസാല്‍ക്കരിച്ച കല്‍ക്കരിഖനികള്‍ മന്‍മോഹന്‍സിങ് വീതിച്ചുനല്‍കിയത്. കുംഭകോണം നടത്തിയതിനുമാത്രമല്ല, അതിന്റെ തെളിവുനശിപ്പിച്ചതിനുകൂടി കേസ് നേരിടേണ്ടതുണ്ട് മന്‍മോഹനും കൂട്ടരും.

കല്‍ക്കരിപ്പാട അഴിമതിയില്‍ മാത്രമല്ല, 1.76 ലക്ഷം കോടി രൂപയുടെ ടൂജി സ്പെക്ട്രം അഴിമതിയിലും പ്രധാനമന്ത്രി കുറ്റാരോപിതനാണ്. ടൂജി സ്പെക്ട്രം അനുവദിക്കുന്ന ഓരോഘട്ടത്തിലും ടെലികോംമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടും കത്തുവഴിയും അറിയിച്ചിരുന്നു. മന്ത്രി എ രാജ തെറ്റായ വഴി സ്വീകരിക്കുന്നത് തടയാന്‍ ക്യാബിനറ്റിന്റെ തലവന്‍ എന്ന നിലയില്‍ എല്ലാ അധികാരവും പ്രധാനമന്ത്രിക്കുണ്ടായിരുന്നു. രണ്ടു ലക്ഷം കോടി രൂപയുടെ എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിക്ക് കോപ്പുകൂട്ടിയപ്പോള്‍ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയായതുകൊണ്ടുമാത്രം ഈ ഇടപാട് നടന്നില്ല. സ്വകാര്യ മേഖലയെ വഴിവിട്ട് സഹായിക്കുന്ന നവ ഉദാരനയത്തിന്റെ ഭാഗമാണ് ഈ അഴിമതികള്‍ എന്നുകാണാം. പ്രാകൃതമായ മൂലധന കേന്ദ്രീകരണത്തില്‍ തെറ്റെന്തെന്ന് പ്രധാനമന്ത്രി ചോദിക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയാണ്. അതുകൊണ്ടാണ് നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സ്വകാര്യസ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ ഗാഢബന്ധമുണ്ടെന്ന് നീര റാഡിയയുടെ ടേപ്പ് സൂചിപ്പിച്ചിട്ടും അതേക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകാതിരുന്നത്. അന്വേഷണം നടത്തുന്നപക്ഷം കോര്‍പറേറ്റുകള്‍ക്ക് രണ്ടാം യുപിഎ സര്‍ക്കാര്‍ ചെയ്തുകൊടുത്ത സൗജന്യങ്ങള്‍ പുറത്തുവരും. ഇപ്പോള്‍ ഈ ടേപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടതും മന്‍മോഹന്‍സിങ്ങിനെ വെട്ടിലാക്കും.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി

No comments: