Monday, November 18, 2013

ബീഡിത്തൊഴിലാളികളെ സംരക്ഷിക്കണം

നമ്മുടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ കൂലി ലഭിക്കുന്നവരും നിയമപരമായ ഒരുവിധ പരിരക്ഷയും ലഭിക്കാത്തവരുമാണ് ബീഡിത്തൊഴിലാളികള്‍. ബീഡിവ്യവസായികളുടെ കടുത്ത ചൂഷണത്തിന് വിധേയമായി അവര്‍ ജോലി ചെയ്യേണ്ടിവരുന്നു. തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടത്തിവന്ന പ്രക്ഷോഭസമരത്തെത്തുടര്‍ന്ന് 1966ല്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍തന്നെ അതിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സ. എ കെ ജി അടക്കമുള്ളവര്‍ ശക്തമായി ഇടപെട്ടിരുന്നു. അതൊന്നും പരിഗണിക്കാതെ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ച് നിയമമാക്കി. എന്നാല്‍, പ്രസ്തുത നിയമം ഇതേവരെ കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും നടപ്പായിട്ടില്ല. ഇഷ്ടമുള്ള സംസ്ഥാനത്ത്, ഇഷ്ടമുള്ള പ്രദേശത്ത്, ഇഷ്ടമുള്ള വകുപ്പുകള്‍ നടപ്പാക്കാമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരുകളെയാണ് ഈ നിയമം നടപ്പാക്കുന്നതിന് അധികാരപ്പെടുത്തിയത്. ഒരു നിശ്ചിത തീയതിവച്ച് ഇന്ത്യയിലാകെ നടപ്പാക്കണമെന്ന നിര്‍ദേശമാണ് പരിഗണിക്കാതെ പോയത്. അതുകൊണ്ടുതന്നെ 45 വര്‍ഷം മുമ്പ് പാര്‍ലമെന്റ് പാസാക്കിയ നിയമം കേരളമൊഴികെ മറ്റെവിടെയും നടപ്പാകാതെ പോയി.

ബീഡിവ്യവസായരംഗത്ത് വന്‍കിട വ്യവസായികളാണ് നിലനില്‍ക്കുന്നത്. ഒരു ലക്ഷവും അതിലേറെയും തൊഴിലാളികളെവച്ച് ജോലിചെയ്യിപ്പിക്കുന്ന വ്യവസായികള്‍ ഈ മേഖലയിലുണ്ട്. മാംഗളൂര്‍ ഗണേശ് ബീഡി, ഭാരത് ബീഡി, ടെലിഫോണ്‍ ബീഡി തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒരുലക്ഷത്തിലേറെ തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളിലായി ജോലിചെയ്യുന്നു. വന്‍ ലാഭം കൊയ്യുന്ന വ്യവസായമാണിത്.

ബീഡിവ്യവസായത്തില്‍ ദേശീയ മിനിമം കൂലി കൊണ്ടുവരണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. ഈ ആവശ്യത്തിന് അമ്പതിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വളരെ എളുപ്പത്തില്‍ മാറ്റിക്കൊണ്ടുപോകാന്‍ സാധിക്കുന്ന വ്യവസായമാണിത്. അതുകൊണ്ടാണ് ഈ മേഖലയില്‍ ദേശീയ മിനിമം കൂലി നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് 1968ല്‍ ബീഡി, സിഗാര്‍ നിയമം നടപ്പാക്കിയപ്പോള്‍ നിയമത്തില്‍നിന്ന് രക്ഷപ്പെടുന്നതിന്, അതേവരെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്ന പല ബീഡിവ്യവസായികളും കേരളത്തിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു കടന്നുപോയി. അതുവഴി പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കേരളത്തില്‍ നിയമം നടപ്പാക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാതിരിക്കുകയും ചെയ്തപ്പോള്‍ നടപ്പാക്കാത്ത സംസ്ഥാനത്തേക്ക് വ്യവസായം മാറ്റിക്കൊണ്ടുപോകുന്ന നടപടിയാണ് വ്യവസായികള്‍ സ്വീകരിച്ചത്.

18 സംസ്ഥാനങ്ങളിലായി ബീഡിവ്യവസായം നിലനില്‍ക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും ബീഡിത്തൊഴിലാളികള്‍ക്ക് നിശ്ചയിച്ച മിനിമം കൂലി 1000 ബീഡിക്ക് 40 മുതല്‍ 60 രൂപവരെയാണ്. മിനിമം കൂലി നിശ്ചയിക്കുമ്പോള്‍ പരിഗണിക്കേണ്ട ഒരു മാനദണ്ഡവും പാലിക്കാതെയാണ് കൂലി നിശ്ചയിച്ചത്. ഒരു തൊഴിലാളിക്ക് 500 മുതല്‍ 750 വരെ ബീഡിയാണ് ഒരുദിവസം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുക. അതുവഴി അവര്‍ക്ക് ലഭിക്കുന്ന ദിവസവേതനം 30-40 രൂപയാണ്. വ്യവസായികളാണെങ്കില്‍ വേതനം കുറവ് എവിടെയാണോ അവിടേക്ക് വ്യവസായം കടത്തിക്കൊണ്ടുപോകുന്നു. ഈ സ്ഥിതിയില്‍ മാറ്റം വരുത്തണമെന്ന ഉദ്ദേശ്യംവച്ചാണ് ദേശീയാടിസ്ഥാനത്തിലുള്ള കൂലിവ്യവസ്ഥ ഈ വ്യവസായത്തില്‍ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

പുകവലിക്കെതിരെ രാജ്യവ്യാപകമായ പ്രചാരണം നടക്കുന്നു. ജനങ്ങളുടെ ആരോഗ്യപ്രശ്നം വളരെ പ്രധാനമാണ്. അതിനെ പൂര്‍ണ അര്‍ഥത്തില്‍ അംഗീകരിക്കുന്നു. എന്നാല്‍, പുകവലിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് കാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാര്‍ സ്വീകരിക്കേണ്ടതല്ലേ? പുകവലിക്കെതിരായുള്ള പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ ഒരു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണസ്ഥാപനമായ കേരള ദിനേശ് ബീഡിയില്‍ നാല്‍പ്പത്തിരണ്ടായിരത്തിലേറെ തൊഴിലാളികള്‍ ജോലിചെയ്തിരുന്നു. ഇപ്പോള്‍ അത് ഏഴായിരത്തിനു താഴെയായി ചുരുങ്ങി.

ആയിരം മുതല്‍ പതിനായിരംവരെ തൊഴിലാളികളെ വച്ചുജോലി ചെയ്യിപ്പിച്ചു വന്ന സ്വകാര്യ ബീഡിസ്ഥാപനങ്ങളില്‍ പലതും അടച്ചുപൂട്ടി. ചിലതില്‍ തൊഴിലാളികള്‍ നാമമാത്രമായി ചുരുങ്ങി. സര്‍ക്കാരിന്റെ നയമാണ് ഇതിനുകാരണം. കേരളത്തിലെ സ്ഥിതി മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ നയം കാരണം തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

തൊഴിലാളികള്‍ ഒരു ഭാഗത്ത് നിസ്സാരകൂലി ലഭിച്ച് കടുത്ത ചൂഷണത്തിന് വിധേയരാകുന്നു. മറുഭാഗത്ത് സര്‍ക്കാര്‍നയം കാരണം ജോലി നഷ്ടപ്പെടുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ ഒരു നടപടിയുമില്ല. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണം. സര്‍ക്കാരിന്റെ നയം കാരണം ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പ്രത്യേകമായി പെന്‍ഷന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഈ രംഗത്തെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ തുടര്‍ച്ചയായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് അന്നത്തെ സര്‍ക്കാര്‍ അത്തരമൊരു തീരുമാനമെടുത്തത്.

പാവങ്ങളില്‍ പാവങ്ങളായവരാണ് ബീഡിത്തൊഴിലാളികള്‍. മറ്റൊരു ജോലിയും ലഭിക്കാത്ത സാഹചര്യത്തില്‍ ഈ രംഗത്തേക്ക് കടന്നുവന്നവരാണവര്‍; ഭൂരിഭാഗവും സ്ത്രീകള്‍. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഈ മേഖലയിലെ ആവശ്യമുന്നയിച്ച് നിരന്തരപ്രക്ഷോഭം സംഘടിപ്പിച്ചുവന്നിരുന്നു. അവരുടെ ശബ്ദം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വന്‍കിട മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണവര്‍ക്ക്. സര്‍ക്കാരിന്റെ ഈ സമീപനത്തിനെതിരായി ഇന്ത്യയിലെ 60 ലക്ഷത്തില്‍പരം വരുന്ന ബീഡി തൊഴിലാളികള്‍ നവംബര്‍ 19ന് പണിമുടക്ക് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ദേശീയ മിനിമംകൂലി നടപ്പാക്കുക, ബീഡി-സിഗാര്‍ നിയമം ഭേദഗതിചെയ്ത് ഇന്ത്യയിലാകെ നടപ്പാക്കുക, പുകവലി നിരോധനം കാരണം ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.


*
കെ പി സഹദേവന്‍ (കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: