Sunday, November 3, 2013

ശരീരങ്ങൾ വെളിമ്പറമ്പുകളല്ല

അഭിനേത്രിയായ ശ്വേതാ മേനോന് പൊതു ചടങ്ങില്‍ വച്ച് ‌‌ഒരു ജനപ്രതിനിധിയില്‍ നിന്ന് നേരിടേണ്ടി വന്നുവെന്ന് പറയപ്പെടുന്ന ‌‌അപമാനത്തിന്റെ പൊതുബോധ കല്‍പ്പനകളെ, നിയമ നടപടികള്‍ക്ക് ‌‌സമാന്തരമായി തന്നെ, അല്‍പം  കൂടെ സൂക്ഷ്മമായി കാണേണ്ടതുണ്ട്. ബാച്ചിലറേറ്റ് ഇന്ത്യ എന്ന ഷോയുടെ അതിഥിയായെത്തിയ മഹേഷ് ഭട്ടിന്റെ സാന്നിദ്ധ്യത്തിൽ മല്ലികാ ശെരാവത്തിനെ വേശ്യ എന്നു വിളിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും, അത് ഷോയുടെ ഷൂട്ടിങ്ങ് താൽക്കാലികമായി  നിർത്തി വയ്ക്കുന്നതിലേക്ക് നീണ്ടതുമെല്ലാം  ‌‌‌‌ഈ അടുത്ത കാലത്ത് തന്നെയുണ്ടായ സംഭവമാണ്. മറഡോണയ്ക്കൊപ്പം  നൃത്തം  വയ്ക്കാന്‍ അവതാരികയായ രഞ്ജിനി ഹരിദാസ് ‌‌ഒരുക്കമാണെങ്കില്‍ ‌‌ആ ശരീരത്ത് സ്പര്‍ശിക്കാന്‍ ‌‌തങ്ങള്‍ക്കധികാരമുണ്ടെന്നും, വേണമെങ്കില്‍ ‌‌തെറി വിളിക്കാമെന്നും  ‌‌ആള്‍ക്കൂട്ടം  ‌‌ഈയടുത്ത് രണ്ട് ‌‌സംഭവങ്ങളിലായി തെളിയിച്ചു കഴിഞ്ഞു. 

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട മറ്റൊന്നുണ്ട്.  ഇത്തവണത്തെ ‌മാതൃഭൂമി ഓണപ്പതിപ്പിൽ സുഭാഷ് ‌ചന്ദ്രന്റെ ‘വിഹിതം’ എന്നൊരു കഥയില്‍ സ്വാഭാവികമായ ‌ലൈംഗിക വാഞ്ജകളെ എങ്ങനെ ഒതുക്കിയും അടക്കിയും മനുഷ്യന്റെ അന്തസ്സ് ‌കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് വിവരിക്കുന്നു. രണ്ട് വർഷത്തോളമായി ‌വിവാഹമോചിതയായിട്ടും, ഭർത്താവും മകളുമായുള്ള ഫോട്ടോയും അതിന്റെ (വ്യാജ)സുരക്ഷിതത്വവും അനുഭവിച്ചുകൊണ്ട് ഫ്ലാറ്റിൽ തനിയെ താമസിയെക്കുന്ന സ്ത്രീയും  ‌വിവാഹേതര ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ഫീച്ചറെഴുതുന്ന പത്രക്കാരനും തമ്മിലുള്ള പരിചയവും, അവരുടെ ‘അന്തസ്സാർന്ന’ ലൈംഗിക അച്ചടക്കടക്കങ്ങളും, അത് ‌മലയാളിയുടെ പൊതുബോധത്തിൽ സദാചാരത്തെ ഏതുവിധം  പിന്തുണയ്ക്കുന്നു എന്നും ‌പ്രസ്തുത കഥ സൂചിപ്പിക്കുന്നു. കഥ നല്ലതോ ചീത്തയോ,  ഇഷ്ടമായോ അല്ലയോ എന്നതൊക്കെ വേറൊരു വിഷയമാണ്. ‌സൂചിപ്പിക്കേണ്ടത് ‌മറ്റൊരു കാര്യമാണ്. പ്രസ്തുത കഥയിൽ മുൻകാല Porn അഭിനേത്രിയും, നടിയും, മോഡലും, വ്യാപാരിയുമൊക്കെയായ സണ്ണി  ലിയോണിയെ സൂചിപ്പിക്കത് ‘അന്താരാഷ്ട്ര വേശ്യ’ എന്നാണ്. Porn എന്നതിന് ‌കൃത്യമായ മലയാളം പദമില്ല എന്നത് നേരാണെങ്കിലും നടപ്പു പരിഭാഷയിലെ പ്രയോഗസാധ്യതയായ ‌’അശ്ലീല നടി’ എന്നു പോലുമല്ല  അന്താരാഷ്ട്ര വേശ്യ ‌‌എന്നാണ് ‌കഥയിലെ സം‌ബോധന. അത് മാത്രമല്ല, ‌പെൺ‌മക്കളെ ലൈംഗികമായി ഉപയോഗിക്കുകയും, വാണിഭം നടത്തുകയും ചെയ്യുന്ന സമകാലിക വാര്‍ത്തകളിലെ ‌മലയാളി ‌പിതാക്കന്മാരുടെ ‌മറുവശത്ത് മഹേഷ് ‌ഭട്ടിനെ ഇരുത്തുകയും, ‌താരതമ്യ വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ‌പെണ്മക്കളായ പുജാ-ആലിയാ ഭട്ടുമാരെ സിനിമ വഴി നഗ്നത പ്രദർശിപ്പിക്കാനാണ് ഭട്ട് ഉപയോഗപ്പെടുത്തുന്നതെന്ന് ‌കഥ സൂചിതമാക്കുന്നു.  Student Of The Year എന്ന ബോളീവുഡ് സിനിമയുടെ ലക്ഷ്യം തന്നെ മഷേഷ് ‌ഭട്ടിന്റെ ഇളയ പെൺകുട്ടിയുടെ നഗ്നതാ പ്രദര്‍ശനമാണെന്നും സൂചകമാകുന്നു.

കഥയില്‍ ‌‌പരാമര്‍ശിച്ചിരിക്കുന്ന തരത്തിലുള്ള  പൊതുബോധം നിലനിൽക്കുന്നുണ്ട് എന്നത് ‌വാസ്തവമാണെന്ന് നാം ‌കേൾക്കുന്ന വാര്‍ത്തകള്‍ തന്നെ സാക്ഷ്യം പറയുന്നു. ‌കഥാപാത്രത്തിന്റെ പറച്ചിലുകളിൽ കഥാകാരന്റെ പക്ഷമെന്തെന്നുള്ള വേതാള പ്രശ്നവും, തുടർ‌രാഷ്ട്രീയവുമൊക്കെ ഏത് വിധമാണെന്ന ചികയലുകൾ മറ്റൊരു വഴിയ്ക്ക് ‌നടക്കട്ടേ. പക്ഷേ ‌പൊതുബോധത്തിന്റെ ഹീനകൽപ്പനകളിൽ ഇതേതു വിധം ഇടപെടുന്നു എന്നതാണ് ‌വിഷയം. മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യാസമായി മല്ലികാ ശെരാവത്തും, സണ്ണി ലിയോണിയും, ആലിയാ ഭട്ടും, ശ്വേതാ മേനോനും, രഞ്ജിനി ഹരിദാസുമെല്ലാം  പ്രദര്‍ശന പരിസരങ്ങളില്‍  ഒരുക്കുന്ന കാഴ്ചകൾ ഏതു വിധത്തില്‍ വേശ്യയെന്ന് ‌സംബോധനയിലേക്കെത്തിക്കുന്നു, അനാവശ്യ സ്പർശനങ്ങളിലേയ്ക്ക് നീളുന്നു ‌തുടങ്ങിയ ‌ഹീനമായ പൊതുബോധ ‌കൽപ്പനകളെ, മനോ വിചാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടട്ടുതുണ്ട്. ആ വിധം സംബോധനകൾ പ്രക്ഷേപണം ചെയ്യുന്ന, അത്തരത്തിൽ കൈകൾക്ക് നീളം വയ്ക്കുന്ന പൊതുബോധ കൽപ്പനകളെ നിരാകരിക്കേണ്ടുന്ന തിരിച്ചറിവ് നേടേണ്ടതുണ്ട്.  ശ്വേതയെന്നോ മല്ലികയെന്നോ സണ്ണിയെന്നോ ആലിയയെന്നോ പേരുകൾ മാറുന്നു എന്ന വ്യത്യാസമേയുള്ളൂ. തിരശീലക്കാഴ്ചയിലെ ശരീരങ്ങള്‍ വെളിമ്പറമ്പുകളാണെന്നും, വേണ്ടിവന്നാല്‍ അവിടെ താന്താങ്ങൾക്ക് തണ്ടപ്പേരുണ്ടാക്കാമെന്നുമുള്ള ‌‌അഹിത ബോധ്യത്തിന്  വലിയ വ്യത്യാസമൊന്നുമില്ല. ലൈംഗികത്തൊഴിലാളിയുടെ ശരീരം പോലും അവരുടെ സമ്മതമില്ലാതെ സ്പർശിക്കുന്നത് ശിക്ഷയേൽക്കാവുന്ന തെറ്റാണെന്ന മാനസിക വളർച്ചയിലേക്ക് ‌ പൊതുബോധം ഉയരേണ്ടതായുണ്ട്. തിരുത്തലുകളുണ്ടാകേണ്ടത് അവിടെ നിന്നാണ്.

*
ദേവദാസ് വി.എം

കടപ്പാട്: പുകസ വെബ് സൈറ്റ്

No comments: