Wednesday, November 6, 2013

കല്‍ക്കരിയില്‍ പ്രതി പ്രധാനമന്ത്രി

കല്‍ക്കരി കുംഭകോണത്തിന്റെ അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണ്. ഒഡീഷയിലെ തലബിര രണ്ട് കല്‍ക്കരി ഖനി ബിര്‍ളയുടെ ഹിന്‍ഡാല്‍ക്കോയ്ക്ക് അനുവദിച്ചതിനെക്കുറിച്ചുള്ള എല്ലാ ഫയലുകളും നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ പ്രധാനമന്ത്രി കാര്യാലയത്തിന് കത്തെഴുതിയിരിക്കുകയാണ്. ഈ മാസം 29 ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ ഈ നീക്കം. കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ടും സിബിഐ സുപ്രിംകോടതിക്ക്് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടും സുപ്രിംകോടതി 29 ന് പരിഗണിക്കും.

ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ സംശയമുണ്ടെന്ന് കണ്ടാണ് സിബിഐ പരഖിനെയും ബിര്‍ളയെയും കേസില്‍ ഉള്‍പ്പെടുത്തിയത്. "ഞാന്‍കുറ്റക്കാരനാണെങ്കില്‍ പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്ന്" മുന്‍ കല്‍ക്കരി മന്ത്രാലയ സെക്രട്ടറി പിസി പരഖ് പറഞ്ഞതിനാലാണ് പ്രധാനമന്ത്രിയെ രക്ഷിക്കാനായി പ്രധാനമന്ത്രികാര്യാലയം ഇടപാടിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. കല്‍ക്കരി കുംഭകോണത്തില്‍ വ്യവസായി കുമാര്‍മംഗലം ബിര്‍ളയോടൊപ്പം "ഗൂഢാലോചന" നടത്തിയെന്ന് സിബിഐ ആരോപിക്കുന്ന വ്യക്തിയാണ് പരഖ്. തമിഴ്നാട്ടിലെ തിരുനെല്‍വേലി ലിഗ്നൈറ്റ്് കോര്‍പറേഷന്(ടിഎല്‍സി) നല്‍കേണ്ട കല്‍ക്കരിപ്പാടം ബിര്‍ളയുടെ ഹിന്‍ഡാല്‍കോയ്ക്ക് അനധികൃതമായി നല്‍കിയെന്നാണ് സിബിഐ പറയുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ നല്‍കുന്നതിനുള്ള പരിശോധനാസമിതിയുടെ ചെയര്‍മാന്‍ സ്ഥാനം കൂടി വഹിച്ച പരഖ് ആദ്യം ഹിന്‍ഡാല്‍ക്കേയ്ക്ക് കല്‍ക്കരിപ്പാടം നല്‍കാന്‍ വിസമ്മതിച്ചുവെന്നും എന്നാല്‍ ബിര്‍ളയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം മാറ്റിയെന്നുമാണ് സിബിഐ ആരോപിക്കുന്നത്. (സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പരഖ് ഡയറക്ടറായ നവഭാരത് കമ്പനിക്ക് കല്‍ക്കരിപ്പാടം ലഭിച്ചതിനു പിന്നിലും അഴിമതിയുണ്ടെന്ന് സിബിഐ കരുതുന്നു.)

പുതിയ തീരുമാനമനുസരിച്ച് ടിഎല്‍സിയുടെ കല്‍ക്കരിപ്പാടത്തിന്റെ 15 ശതമാനം വീതം ഹിന്‍ഡാല്‍ക്കോയുമായും പൊതുമേഖലാ സ്ഥാപനമായ മഹാനദി കല്‍കരിഖനിയുമായും(എംസിഎല്‍) പങ്ക് വെക്കണം. എന്നാല്‍ ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ തെറ്റില്ലെന്നും ശരിയായ നടപടിയാണെന്നും പ്രധാനമന്ത്രി കാര്യാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അതായത് സിബിഐയുടെ എഫ്ഐആര്‍ തെറ്റാണെന്നാണ് പ്രധാനമന്ത്രികാര്യാലയം വ്യക്തമാക്കി. ഈ കേസുമായി മുന്നോട്ട് പോകരുതെന്ന വ്യക്തമായ സൂചനയാണ് ഇതുവഴി പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കീഴിലുള്ള സിബിഐക്ക് നല്‍കിയത്. അതുകൊണ്ടായിരിക്കണം വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമേ കേസുമായി മുന്നോട്ട് പോകൂ എന്ന് "ടെലിഗ്രാഫ്" പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിബിഐ ഡയറക്ടര്‍ രണ്‍ജിത്ത് സിന്‍ഹ പറഞ്ഞത്. സിഎന്‍എന്‍ ഐബിഎന്‍ ടെലിവിഷന്‍ ചാനല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട് വിശ്വസിക്കാമെങ്കില്‍ സിബിഐ ആദ്യം തയ്യാറാക്കിയ എഫ്ഐആറിന്റെ കരടില്‍ മന്‍മോഹന്‍സിങ്ങിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ സിബിഐ ഡയറക്ടര്‍ രണ്‍ജിത്ത് സിന്‍ഹയാണത്രെ പ്രധാനമന്ത്രിയുടെ പേര് മാറ്റി "ഉന്നതാധികാര കേന്ദ്രം" എന്നാക്കിയത്. മാത്രമല്ല പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ വേണ്ടെന്ന് രണ്‍ജിത്ത് സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സിയാണ് സിബിഐയെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്ന നടപടികളാണിതൊക്കെ. സുപ്രിംകോടതിയുടെ നേരിട്ട് നിരീക്ഷണത്തിലുള്ള കേസായിട്ടും അതിനെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് മുന്‍കൈ എടുക്കുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തും അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് യുപിഎ സര്‍ക്കാരില്‍ നിന്നും ആവര്‍ത്തിച്ചുണ്ടാകുന്നത്. നേരത്തേ സുപ്രിംകോടതിക്ക് മുമ്പാകെ സിബിഐ നല്‍കിയ സത്യവാങ്മൂലം നിയമമന്ത്രിയായിരുന്ന അശ്വനികുമാര്‍ തിരുത്തിയത് വിവാദമായിരുന്നു. അന്വേഷണത്തിലുള്ള നേരിട്ടുള്ള ഇടപെടലാണ് അശ്വനികുമാര്‍ നടത്തിയത്. അന്വേഷണ പുരോഗതി രാഷ്ട്രീയ നേതൃത്വവുമായി പങ്കുവെക്കരുതെന്ന സുപ്രിംകോടതിയുടെ നിരീക്ഷണത്തെ കാറ്റില്‍ പറത്തിയാണ് സത്യവാങ്മൂലത്തില്‍ മന്ത്രി വെള്ളം ചേര്‍ത്തത്. എന്നിട്ടും അശ്വനികുമാറിനെ മന്ത്രിസഭയില്‍ ഒഴിവാക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അവസാനം പരമോന്നത കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് അശ്വിനികുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കാബിനറ്റ് പദവിയില്‍ ജപ്പാന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. മാത്രമല്ല സുപ്രിംകോടതിക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകള്‍ നല്‍കാനും സര്‍ക്കാര്‍ വിസമ്മതിച്ചു. 73 കല്‍ക്കരിപ്പാടങ്ങള്‍ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കി സര്‍ക്കാരിന് വന്‍നഷ്ടവും കമ്പനികള്‍ക്ക് വന്‍ലാഭവും ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു സര്‍ക്കാര്‍. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരിക്ക് ഖജനാവിലേക്ക് 50 രൂപമാത്രം വാങ്ങി ഖനനാനുമതി നല്‍കുകയാണ് സര്‍ക്കാര്‍ചെയ്തത്.

ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്റ്റാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിടകമ്പനികള്‍ക്കാണ് 1973ല്‍ ഇന്ദിരാഗാന്ധി ഭരണം ദേശസാല്‍ക്കരിച്ച കല്‍ക്കരിഖനികള്‍ മന്‍മോഹന്‍സിങ് വീതിച്ചുനല്‍കിയത്. കുംഭകോണം നടത്തിയതിനുമാത്രമല്ല, അതിന്റെ തെളിവുനശിപ്പിച്ചതിനുകൂടി കേസ് നേരിടേണ്ടതുണ്ട് മന്‍മോഹനും കൂട്ടരും. ഏതായാലും സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടതും കല്‍ക്കരിപ്പാടം അനുവദിച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തിന് ഈ അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടതിനാലായിരിക്കണം. സിഎജിയുടെ കണക്കനുസരിച്ച് 1.86 ലക്ഷം കോടിയുടെ കല്‍ക്കരികുംഭകോണത്തിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രിയാണെന്ന് വ്യക്തം. ഹിന്‍ഡാല്‍ക്കോയ്ക്ക് ഒഡീഷയിലെ തലബിര രണ്ട് കല്‍ക്കരിപ്പാടം അനുവദിക്കുന്ന ഉത്തരവില്‍ ഒപ്പിട്ടത് കല്‍ക്കരി മന്ത്രിയാണ്. ചിരുധ് വധക്കേസില്‍പെട്ട് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഷിബുസൊറണ്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനാല്‍ അന്ന് പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍സിങ്ങാണ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. ഒഡീഷയിലെ ഹിരാക്കുഡിലുള്ള വൈദ്യുത നിലയത്തിന്റെ ശേഷി 200 മെഗാവാട്ടുകൂടി വര്‍ധിപ്പിക്കുന്നതിനായി തലബിര രണ്ട് കല്‍ക്കരിപ്പാടവും കൂടി അനുവദിക്കണമെന്നാണ് കുമാര്‍മംഗലം ബിര്‍ള ആവശ്യപ്പെട്ടത്. മാത്രമല്ല ആദിത്യ അലുമിനീയം കമ്പനിക്കാവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി ഒഡീഷയിലെ ലപാങയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വൈദ്യുത നിലയത്തിനും കല്‍ക്കരി ആവശ്യമാണെന്നും അതിനാല്‍ രണ്ടാം കല്‍ക്കരിപ്പാടം അനുവദിക്കണമെന്നുമായിരുന്നു ബിര്‍ളയുടെ ആവശ്യം. ബിര്‍ളയുടെ ആവശ്യത്തെ പിന്തുണച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും കേന്ദ്രത്തിന് കത്തെഴുതി. ബിര്‍ള കത്ത് കൊടുത്ത ഘട്ടത്തിലെ സമിതിയുടെ ചെയര്‍മാനായിരുന്നു പരഖ്. ബിര്‍ളയുടെ കത്ത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ പരഖ് സമിതി ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം നല്‍കേണ്ടെന്ന് തീരുമാനിച്ചു. ഈ തീരുമാനത്തിലെത്താന്‍ തക്കതായ കാരണവും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഹിരാക്കുഡിലെ 67.5 മെഗാവാട്ട് വൈദ്യുതി നിലയത്തിനായാണ് തലാബിര ഒന്ന് കല്‍ക്കരിപ്പാടം ബിര്‍ളക്ക് നല്‍കിയത്. പത്ത് വര്‍ഷത്തിനകം 267.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന്് ബിര്‍ള വാഗ്ദാനം നല്‍കിയിരുന്നു. അത് ലംഘിച്ചുവെന്ന് മാത്രമല്ല അധിക ഉല്‍പാദനത്തിനായി രണ്ടാമതൊരു കല്‍ക്കരിപ്പാടം കൂടി ചോദിക്കുകയായിരുന്നു ബിര്‍ള ചെയ്തത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു പരഖ് സമിതി പറഞ്ഞത്.

ഹിരാക്കുഡ് വൈദ്യുത പദ്ധതിക്കായി പൊതുമേഖലാ സ്ഥാപനമായ എംഎല്‍സിയില്‍ നിന്ന് കല്‍ക്കരി ലഭ്യമാകുമ്പോള്‍ തന്നെയാണ് തലബിര ഒന്ന് കല്‍ക്കരി ഖനി അനധികൃതമായി ഹിന്‍ഡാല്‍ക്കോയ്ക്ക് അനുവദിച്ചതെന്നും സമിതി കണ്ടെത്തി. എംസിഎല്ലില്‍ നിന്നും കല്‍ക്കരി ലഭിക്കുമ്പോള്‍ തലബിരയില്‍ നിന്നും ബിര്‍ള കുഴിച്ചെടുക്കുന്ന കല്‍ക്കരി അവര്‍ എന്തിനായി ഉപയോഗിച്ചുവെന്ന ചോദ്യം സ്വാഭാവികം. മാത്രമല്ല ഒഡീഷയിലെ ലപാങ്ങിലെ ആദിത്യ അലുമിനീയം കമ്പനിക്ക് ആവശ്യമായ 720 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി കല്‍ക്കരി എംസിഎല്ലില്‍ നിന്നും നല്‍കാമെന്ന് നേരത്തേ ധാരണയായിരുന്നു. അപ്പോള്‍ എന്തിനാണ് ബിര്‍ള പുതിയ കല്‍ക്കരിപ്പാടത്തിനായി അപേക്ഷ നല്‍കിയതെന്ന ചോദ്യമാണ് 2005 ജനുവരി 10 ന് ചേര്‍ന്ന പരിശോധനാസമിതിയില്‍ പരഖ് ചോദിച്ചത്.

സ്വാഭാവികമായുംബിര്‍ളയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു. മാത്രമല്ല പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന് കല്‍ക്കരിപ്പാടം നല്‍കാന്‍ തീരുമാനിക്കുകയും ചെയതു. എന്നാല്‍ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമിതിക്ക് പ്രധാനമന്ത്രികാര്യാലയം കത്തയച്ചു. മാത്രമല്ല ബിര്‍ളയുടെ ആവശ്യം പരിഗണിക്കണമെന്നും പ്രധാനമന്ത്രികാര്യാലയം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിന് ശേഷം 2005 മാര്‍ച്ച് 27 ന് ചേര്‍ന്ന 27 ാമത് പരിശോധനാസമിതി യോഗത്തില്‍ ഹിന്‍ഡാല്‍ക്കോയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായത്.

നെയ്വേലി ലിഗനൈറ്റ് കോര്‍പറേഷനൊപ്പം ഹിന്‍ഡാല്‍ക്കോയ്ക്കും തലബരി കല്‍ക്കരിപാടത്തില്‍ നിന്ന് കല്‍ക്കരി നല്‍കാന്‍ അനുമതി നല്‍കികൊണ്ട് നവംബര്‍ 20 ന് ഉത്തരവിറങ്ങി. അതായത് പ്രധാനമന്ത്രി കാര്യാലയത്തിന്റെ സമ്മര്‍ദ്ദഫലമായാണ് ബിര്‍ളക്ക് അനുകൂലമായ തീരുമാനമുണ്ടായതെന്നര്‍ഥം. അര്‍ഹതയില്ലായിരുന്നിട്ടും ഹിന്‍ഡാല്‍ക്കോയ്ക് കല്‍ക്കരിപ്പാടം പ്രധാനമന്ത്രിയുടെ ഇടപെടല്‍ കാരണം ലഭിച്ചു. ഇതാണിപ്പോള്‍ തെറ്റായ തീരുമാനമായി സിബിഐ ചിത്രീകരിച്ചിട്ടുള്ളത്. കല്‍കരിപ്പാടം അനുവദിച്ചത് തെറ്റായ തീരുമാനമാണെങ്കില്‍ അത് തിരുത്താനുള്ള അധികാരം വകുപ്പ് മന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരഖ് തെറ്റുകാരനാണെങ്കില്‍ മന്‍മോഹന്‍സിങ്ങും തെറ്റുകാരനാണെന്നര്‍ഥം.

*
വി ബി പരമേശ്വരന്‍ ചിന്ത 01 നവംബര്‍ 2013

No comments: