Tuesday, November 19, 2013

ഹര്‍ത്താലില്‍ തെളിഞ്ഞ ജനവികാരം

മനുഷ്യനെയും പ്രകൃതിയെയും രക്ഷിക്കാനുള്ള സമരമുന്നേറ്റത്തിനാണ് തിങ്കളാഴ്ച കേരളം വേദിയായത്. മനുഷ്യനെ കാണാത്ത നിയമങ്ങളോ പ്രകൃതിയെ വിസ്മരിക്കുന്ന വികസനമോ അംഗീകരിക്കില്ല എന്നാണ് പൂര്‍ണവും സമാധാനപരവുമായ ഹര്‍ത്താലാചരണത്തിലൂടെ കേരളം പ്രഖ്യാപിച്ചത്. മലയോരമേഖലകളിലെ ദശലക്ഷക്കണക്കിനു വരുന്ന കൃഷിക്കാരെയും സാധാരണ ജനവിഭാഗങ്ങളെയും അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ജനതയുടെ വികാരമാണ് ഹര്‍ത്താലിലൂടെ രേഖപ്പെടുത്തിയത്. പശ്ചിമഘട്ടമേഖലയുമായി ബന്ധപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം കൃഷിക്കാരെയോ ജനങ്ങളെയോ വിശ്വാസത്തിലെടുക്കാതെയാണ് വന്നത്. അക്ഷരാര്‍ഥത്തില്‍ ജനങ്ങളെ അരക്ഷിതത്വത്തിന്റെയും ആശങ്കയുടെയും ഗര്‍ത്തത്തിലേക്കാണ് അത് തള്ളിവിട്ടത്. പിറന്നുവീണ മണ്ണില്‍ തുടര്‍ന്നുള്ള ജീവിതം അസാധ്യമാക്കുന്ന നടപടികളുടെ മുന്നോടിയായാണ് ആ വിജ്ഞാപനത്തെ ജനങ്ങള്‍ കാണുന്നത്; സംശയിക്കുന്നത്. ഇപ്പോള്‍ വന്ന വിജ്ഞാപനത്തില്‍ ജനജീവിതത്തെ ബാധിക്കുന്ന എന്താണുള്ളത് എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ക്ക്, ഇനി വരാനുള്ള നടപടികളെന്തെന്നു പറയാന്‍ കഴിയുന്നില്ല.

മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ത്തന്നെ ആശങ്കകള്‍ ശക്തമായി ഉയര്‍ന്നതാണ്. ആ റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കസ്തൂരിരംഗന്‍ സമിതിയും പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിച്ചുമാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്നാണ് സിപിഐ എം ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ മുന്നോട്ടുവച്ച നിര്‍ദേശം. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ സിറ്റിങ് നടക്കുന്നതിനിടയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളത്തെ തരിമ്പുപോലും വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കേരളത്തില്‍നിന്ന് എട്ട് കേന്ദ്രമന്ത്രിമാരുണ്ട്. അവരും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ ഇടപെട്ടില്ല.

ഹര്‍ത്താല്‍ രാഷ്ട്രീയപ്രേരിതമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. അതേസമയം, സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളുടെ അതേ നിലപാടുതന്നെയാണ് യുഡിഎഫിനും കോണ്‍ഗ്രസിനും സര്‍ക്കാരിനുമെന്നും പറയുന്നു. വിജ്ഞാപനം കരട് മാത്രമാണെന്നും അന്തിമ തീരുമാനമായില്ലെന്നും അദ്ദേഹം വാദിക്കുന്നു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളായ കെ എം മാണിയെയും പി ജെ ജോസഫിനെയുമെങ്കിലും "അക്കാര്യം" പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയേണ്ടതല്ലേ? കഴിഞ്ഞദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിംലീഗ് യോഗവും വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും രാഷ്ട്രീയപ്രേരിതമാണെന്ന് ഉമ്മന്‍ചാണ്ടി ആരോപിക്കുമോ? മലയോരമേഖലകളില്‍ വിവിധ കര്‍ഷക സംഘടനകളും ഗ്രൂപ്പുകളും ഒറ്റയ്ക്കും കൂട്ടായും സമരങ്ങള്‍ നടത്തുന്നുണ്ട്. ഈ സമരങ്ങളെല്ലാം കേവലം ബാഹ്യമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയും രാഷ്ട്രീയപ്രേരിതമായും ഉള്ളതാണെന്ന് പറഞ്ഞ് അവഗണിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നൊന്നും എല്‍ഡിഎഫ് പറയുന്നില്ല. ജനാധിപത്യപരമായ ചര്‍ച്ച നടക്കണം, എന്താണ് സംഭവിക്കുക എന്ന് ജനങ്ങളോട് തുറന്നുപറയണം, ജനാഭിപ്രായമറിയണം, ജനജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകില്ല എന്നുറപ്പാക്കണം. ജനാധിപത്യസമൂഹത്തില്‍ അനിവാര്യമായ പ്രക്രിയയാണിത്. അതൊന്നുംചെയ്യാതെ ഒരു സുപ്രഭാതത്തില്‍ വിജ്ഞാപനമിറക്കുകയും ഏകപക്ഷീയമായി നടപ്പാക്കുകയും അതിന്റെ തുടര്‍ച്ചയായി കടുത്ത ജനവിരുദ്ധ സമീപനത്തിലേക്ക് പോകാനുള്ള സാധ്യത തുറന്നിടുകയുമാണ് കേന്ദ്രം. ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരാള്‍ക്കും അംഗീകരിക്കാവുന്ന രീതിയല്ല ഇത്. യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടുന്നവരെ പരിസ്ഥിതിദ്രോഹികളെന്ന് ചാപ്പകുത്തിയതുകൊണ്ടും കാര്യമില്ല.

സമരത്തിന്റെ പേരില്‍ അക്രമത്തിന് എല്‍ഡിഎഫ് ഇല്ല എന്നാണ് ഹര്‍ത്താല്‍ ദിനത്തില്‍ പുലര്‍ന്ന സമാധാനം തെളിയിക്കുന്നത്. അക്രമം ആരോപിച്ചോ ദുഷ്പ്രചാരണങ്ങള്‍കൊണ്ടോ കേവലപരിസ്ഥിതിവാദത്തിന്റെ വാദങ്ങള്‍ നിരത്തിയോ പരിസ്ഥിതി വിരുദ്ധരെന്ന് ആരോപിച്ചോ ഈ ജനരോഷത്തെ തടഞ്ഞുനിര്‍ത്താം എന്നത് വ്യാമോഹമാണ്. സമരങ്ങള്‍ ക്വാറി, വനം, മണല്‍ മാഫിയകള്‍ക്ക് വേണ്ടിയാണെന്ന പ്രചാരണവും വ്യാപകമായി നടക്കുന്നുണ്ട്. എല്ലാ ജനകീയസമരങ്ങള്‍ക്കും നേരെ നടക്കുന്ന കുപ്രചാരണങ്ങളില്‍ ഒന്നുമാത്രമായേ അതിനെ കാണുന്നുള്ളൂ. ജനങ്ങളുടെ അരക്ഷിതബോധമാണ് പ്രതിഷേധാഗ്നിയായി കേരളത്തില്‍ ജ്വലിച്ചുയര്‍ന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ഭരണാധികാരികള്‍ക്കുണ്ടാകണം. ഒരുകൂട്ടം വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ യുഡിഎഫ് നടത്തിയ എല്ലാ എതിര്‍പ്രചാരണങ്ങളെയും തള്ളിയാണ് ജനങ്ങള്‍ സ്വമേധയാ സമരരംഗത്തിറങ്ങിയത്. ആ വികാരം തിരിച്ചറിഞ്ഞ് അടിയന്തര ഇടപെടലിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരങ്ങള്‍ക്കാവും ഇനിയുള്ള നാളുകളില്‍ കേരളം വേദിയാവുക എന്ന് ഓര്‍മിപ്പിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: