Sunday, December 29, 2013

ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന സര്‍ക്കാരിനെ പിടിച്ചു പുറത്താക്കണം

സ്വകാര്യവല്‍ക്കരണത്തിന്റെ വിവിധ മുഖങ്ങള്‍ പലരൂപങ്ങളില്‍ ഇന്ത്യന്‍ ജനതയെ വിഴുങ്ങാന്‍ തയ്യാറായി വാപൊളിച്ചു നില്‍ക്കുകയാണ്. ജനങ്ങള്‍ക്ക് എന്ത് വേണമെന്നത് അടിച്ചേല്‍പ്പിക്കാന്‍ കച്ചകെട്ടി കോര്‍പ്പറേറ്റുകളും സ്വകാര്യമേഖലകളും ഭരണക്കാരുടെ ഒത്താശയോടെ 'ആകര്‍ഷകപദ്ധതി' കളുമായി രംഗപ്രവേശം ചെയ്യുന്നതാണ് ഇപ്പോള്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇവരുടെ പരസ്യജിഹ്വകളും അവയ്ക്ക് ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളും പദ്ധതികളുടെപേരില്‍ പ്രചരിപ്പിക്കുന്നത് 'മോഹനസുരഭിലമായ' വാഗ്ദാനങ്ങളാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ മേല്‍ ഈ കളി ഇക്കൂട്ടര്‍ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപകടം.

നിലവിലുള്ള തിരിച്ചറിയല്‍ സംവിധാനം വഴി ആനുകൂല്യങ്ങളും പാചകവാതകങ്ങളും ലഭിച്ചുകൊണ്ടിരുന്ന പാവപ്പെട്ട ജനങ്ങളെ ഒറ്റയടിക്ക് കബളിപ്പിച്ചുകൊണ്ട് ആധാര്‍ കാര്‍ഡ് വന്നവഴി നാം കണ്ടുകഴിഞ്ഞു. ക്ഷേമപദ്ധതികളിലെ ആനുകൂല്യം അഴിമതിരഹിതമായി വിതരണം ചെയ്യാനാണ് ആധാര്‍ കൊണ്ടുവരുന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇതിനകം വ്യക്തമായല്ലോ. പാചകവാതകം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലെ അനിശ്ചിതത്വം ജനങ്ങളെ ഇപ്പോഴും വലയ്ക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗീകാരം ലഭിച്ചില്ലെന്ന് മാത്രമല്ല ആധാര്‍ പഠിക്കാനേല്‍പ്പിച്ച പാര്‍ലമെന്ററി സമിതി നിഷ്‌ക്കരുണം തള്ളിക്കളയുകയും ചെയ്ത ആധാര്‍ എണ്ണക്കമ്പനികളുടെ ഉഗ്രശാസനകളോടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കേന്ദ്ര ഭരണത്തിന് ഒന്നും പറയാനില്ല. അവരുടെ വാമൂടിക്കെട്ടിവച്ചിരിക്കുന്നു എണ്ണക്കമ്പനി മുതലാളിമാര്‍.

പാചകം ചെയ്യാനുള്ള ജലത്തിനുനേരെയാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. സംസ്ഥാന വാട്ടര്‍ അതോറിറ്റി എന്ന പൊതുമേഖലാ സംവിധാനത്തെ ഇതിനായി ആദ്യമേ അട്ടിമറിച്ചു. ഘട്ടം ഘട്ടമായി സ്വകാര്യവല്‍ക്കരണം കുടിവെള്ളരംഗത്ത് നടപ്പിലാക്കുകയാണ്. ജനങ്ങളുടെ രൂക്ഷമായ വിമര്‍ശനങ്ങളെ തീര്‍ത്തും അവഗണിച്ചാണ് ഈ നീക്കം ആരംഭിച്ചത്. ജലസംഭരണവും വിനിയോഗവും നടത്തുന്ന ജല അതോറിറ്റികള്‍ സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ കുടിവെള്ളം നല്‍കിവരുന്നതിനിടയിലാണ് ഈ ജനവിരുദ്ധ നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. പൊതുമേഖല നഷ്ടമെന്നവാദം ഉയര്‍ത്തി എല്ലാം കയ്യടക്കി സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജലനയവും അവര്‍ക്കനുകൂലമായി മാറ്റിമറിക്കുകയാണ്.
കേരളത്തില്‍ ഇനി മുതല്‍ വെള്ളക്കരം ബാങ്ക് അക്കൗണ്ടുകള്‍ വഴി ആക്കാനുള്ള നിര്‍ബന്ധിത ശ്രമങ്ങള്‍ നടത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി 15 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് ഏര്‍പ്പെടുത്താന്‍ നീക്കമാരംഭിച്ചു കഴിഞ്ഞു. ഇതിനാവശ്യമായ രേഖകള്‍ എങ്ങനെ ശേഖരിക്കണം സമ്മതപത്രം എങ്ങനെ പൂരിപ്പിച്ചുവാങ്ങണമെന്നതടക്കമുള്ള കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് ശില്‍പ്പശാലകളും നടത്തിക്കഴിഞ്ഞു.

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മീറ്റര്‍ റീഡിംഗ് എടുത്ത് നല്‍കുന്ന തുകകളില്‍ ഉപഭോക്താക്കള്‍ക്ക് വരുന്ന പരാതികള്‍ക്കുള്ള പഴുതുകള്‍ ഇതോടെ കൊട്ടിയടയ്ക്കപ്പെടും. ഇപ്പോള്‍തന്നെ പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതിന്റെ ധര്‍മ്മസങ്കടങ്ങള്‍ പരാതിപ്പെടാനുള്ള അതോറിറ്റിയോ സംവിധാനമോ ഏതെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഉപഭോക്താക്കള്‍. എല്ലാം ഭദ്രമെന്നും ഏറ്റവും മഹത്തരമായ സംവിധാനമെന്നും വീമ്പിളക്കി കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ പൊള്ളത്തരമാണ് ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ തൃപ്തികരമായ ഒരു തയ്യാറെടുപ്പും നടത്താതെ വെള്ളക്കരം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള നീക്കം ജനങ്ങള്‍ക്ക് മറ്റൊരു ഇരുട്ടടി കൂടിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പേപ്പര്‍ നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന്റെ മറപറ്റിയാണ് വെള്ളക്കരത്തിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത്. ജല അതോറിറ്റിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊതുമേഖലാ ബാങ്കിനെ ഒഴിവാക്കി ഇതിനുള്ള അധികാരം സ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കുന്നു എന്നതാണ് ഏറെ വിചിത്രം. രസകരമായ കാര്യം വെള്ളക്കരം ബാങ്ക് വഴിയാക്കുമ്പോള്‍ ബാങ്കിന് ഉപഭോക്താവ് അഞ്ചുരൂപ നല്‍കണമെന്ന നിബന്ധനയാണ്. ഇതോടെ ഈ ഇനത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കോടികള്‍ കിട്ടും. ഈടാക്കുന്ന അഞ്ചുരൂപ ക്രമേണ വര്‍ധിപ്പിക്കാനുള്ള അവകാശംകൂടി ബാങ്കിന് നല്‍കിയാണ് ധാരണയായിട്ടുള്ളത്. വെള്ളക്കരം ഇനിമേല്‍ ജനങ്ങളില്‍ നിന്നും വാട്ടര്‍ അതോറിറ്റി സ്വീകരിക്കില്ല. ഇടനിലക്കാരായി നില്‍ക്കുന്ന സ്വകാര്യ ബാങ്കുകളുടെ കനിവിന് കാത്ത് ഓരോ ഉപഭോക്താവും നിന്നുകൊടുക്കണം. ജലത്തിന്റെ ഉപഭോഗവും കരവും സംബന്ധിച്ച് ഉപഭോക്താവിനുണ്ടാകുന്ന ഒന്നിനോടും വാട്ടര്‍ അതോറിറ്റിയുമായി നേരിട്ട് സംവദിക്കാന്‍ ജനങ്ങള്‍ക്കിനി കഴിയില്ല.

ആഗോളവല്‍ക്കരണ തത്ത്വശാസ്ത്രം പിടിമുറുക്കുന്നതിന്റെ ഫലമായി ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് മുതിരുന്നതിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും വെള്ളക്കരത്തിന്റെ കാര്യത്തിലും ഉണ്ടാകും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ ബാങ്കുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ അതിന്റെയൊക്കെ മുന്നോടിയായിട്ടാണ് ഓരോ പൊതുമേഖലാ സ്ഥാപനങ്ങളുടേയും ചിറകരിയുന്നത്. കുടിവെള്ളത്തില്‍പ്പോലും കേന്ദ്രം അവരുടെ താല്‍പ്പര്യ രാഷ്ട്രീയം കലര്‍ത്തുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍. ബഹുരാഷ്ട്ര കുത്തകകള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സാധാരണക്കാരുടെ വെള്ളംകുടി മുട്ടിക്കാനുള്ള അവകാശം ചാര്‍ത്തിക്കൊടുക്കുന്ന ഭരണനയം എതിര്‍ത്തു തോല്‍പ്പിക്കാതെ തരമില്ല. അതിനാവശ്യമായ ജനരോഷം ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉരുണ്ടു കൂടുന്നുണ്ട്. കുടിവെള്ളം ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണ്. അത് സ്വകാര്യ മൂലധന ശക്തികള്‍ക്കുവേണ്ടി അട്ടിമറിക്കാനുള്ളതല്ല. പാഠം പഠിക്കാന്‍ ഇനി അധികനാളില്ല.

*
ജനയുഗം മുഖപ്രസംഗം

No comments: