Tuesday, December 3, 2013

പൊതുമേഖലാ സംരക്ഷണം ജനങ്ങളുടെ കടമ

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും കാലമായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. നഷ്ടത്തില്‍നിന്ന് ലാഭത്തിലേക്ക് കരകയറുന്ന വാര്‍ത്തകളാണ് അന്ന് ആ മേഖലയില്‍നിന്ന് വന്നുകൊണ്ടിരുന്നത്. സര്‍ക്കാരിന്റെ നയവും വകുപ്പിനെ നയിച്ച മന്ത്രിയുടെ ഊര്‍ജസ്വലതയും നിശ്ചയദാര്‍ഢ്യവുമാണ് ആ അവസ്ഥ സൃഷ്ടിച്ചത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു അന്ന് കേരളത്തിന്റെ അനുഭവം. 1991 മുതല്‍ രാജ്യത്ത് നടപ്പാക്കാനാരംഭിച്ച ആഗോളവല്‍ക്കരണ നയങ്ങളുടെ ഇരയാണ് പൊതുമേഖല. സമ്പദ്ഘടനയില്‍ പൊതുമേഖലയ്ക്കുള്ള സ്ഥാനം തകര്‍ത്ത്, എല്ലാ രംഗത്തും വിദേശ-ദേശീയ സ്വകാര്യ കുത്തകകള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ അവസരം നല്‍കുകയാണ് നവ ഉദാരവല്‍ക്കരണ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ പല സ്ഥാപനങ്ങളുടെയും നിയന്ത്രണം സ്വകാര്യ കോര്‍പറേറ്റുകള്‍ കൈയടക്കുന്ന സ്ഥിതിയുണ്ടായി. എണ്ണ, പ്രകൃതിവാതകം, ടെലികോം, വ്യോമഗതാഗതം, വൈദ്യുതി, തുറമുഖം തുടങ്ങിയ മേഖലകളിലെല്ലാം വന്‍കിട കോര്‍പറേറ്റുകള്‍ പിടിമുറുക്കി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകളില്‍ വിദേശ മൂലധനത്തിന് കടന്നുവരാനും അവസരം നല്‍കി. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന മേഖലകളിലെല്ലാം സ്വകാര്യ മൂലധനശക്തികള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ രണ്ടു പതിറ്റാണ്ടുകാലത്തെ ആഗോളവല്‍ക്കരണ നയം വഴിവച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഈ നയങ്ങള്‍ വാശിയോടെ നടപ്പാക്കുന്നവരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലായ നയങ്ങളാണ് സാധ്യമായത്ര നടപ്പാക്കാന്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് 2006-11 കാലത്ത് സംസ്ഥാന പൊതുമേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായത്. 2001-06 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാനും തകര്‍ച്ചയിലായിരുന്ന സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഭൂരിപക്ഷം കമ്പനികളെയും ലാഭത്തിലാക്കാനും പുതിയ 10 സ്ഥാപനങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞു. പൊതുമേഖല സംരക്ഷിക്കാനാവുന്നതും വികസന സാധ്യതയുള്ളതുമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനായതും എടുത്തുപറയത്തക്ക നേട്ടമായിരുന്നു.

2011 ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ തകര്‍ക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. തല്‍ഫലമായി ഭൂരിപക്ഷം സംസ്ഥാന പൊതുമേഖലാ കമ്പനികളും നഷ്ടത്തിലായി. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് (മീറ്റര്‍ കമ്പനി), കെഎസ്ഡിപി, ബാലരാമപുരം സ്പിന്നിങ് മില്‍ തുടങ്ങിയ കമ്പനികള്‍ ഏറെക്കുറെ പ്രവര്‍ത്തനരഹിതമായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 140 കോടി രൂപ ലാഭത്തിലായിരുന്ന കെഎംഎംഎല്‍ വലിയ തകര്‍ച്ചയിലായി. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ഒരു നടപടിയും യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല.

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി ഗുരുതരമായ പ്രതിസന്ധിയിലാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ മൂന്നുവര്‍ഷം, പ്രതിവര്‍ഷം ആയിരം ബസുകള്‍വീതമാണ് പുതുതായി നിരത്തിലിറക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ ആയിരത്തില്‍ താഴെ ബസുകള്‍ മാത്രമാണിറക്കിയത്. പ്രതിമാസം 140 കോടിയോളം രൂപ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കുടിവെള്ള മേഖലയിലെ വാട്ടര്‍ അതോറിറ്റിയെ തകര്‍ത്ത് സ്വകാര്യമേഖലയ്ക്ക് പ്രവേശനം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. 51 ശതമാനം സ്വകാര്യ ഓഹരിപങ്കാളിത്തമുള്ള കമ്പനി രൂപീകരിച്ച്, കുടിവെള്ള വിതരണം നടത്താനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാരിന്റെ തീരുമാനം ഇതുവരെ നടപ്പാക്കാനായിട്ടില്ല. സംസ്ഥാനത്ത് നിലവിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും തകര്‍ച്ചയിലാണ്. കൊച്ചി തുറമുഖം വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. നിര്‍ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയെ നേരിടുന്ന കാലമാണിത്. അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും നേരിട്ട സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും സുസ്ഥിര വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതസുരക്ഷയ്ക്കും ഹിതകരമല്ലെന്ന് കൂടുതല്‍ വ്യക്തമാവുന്ന സാഹചര്യമാണ് ലോകത്താകെ ദൃശ്യമാവുന്നത്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള പൊതുമേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിവരുന്നത്.

പൊതുമേഖലയിലെ അളവറ്റ സമ്പത്തും പ്രകൃതിസമ്പത്തും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൈയടക്കാന്‍ അവസരം നല്‍കുന്നതും, പാവപ്പെട്ട ജനങ്ങളുടെമേല്‍ കടുത്ത ഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണ് ഈ നയം. രാജ്യത്തിന്റെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം നയങ്ങള്‍. പൊതുമേഖലാ സംരക്ഷണമെന്നത് രാജ്യത്തെ രക്ഷിക്കാനുള്ള മുദ്രാവാക്യമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. പൊതുമേഖലയുടെ സംരക്ഷണം ഗൗരവമായ കടമയായി ഏറ്റെടുക്കണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്. ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കേണ്ട കടമയാണ് അതെന്ന് ഞങ്ങളും ആവര്‍ത്തിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം 03 ഡിസംബര്‍ 2013

No comments: