Wednesday, December 4, 2013

വിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങള്‍ തകര്‍ക്കരുത്

സിപിഐ എം സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം

കേരളം വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ തിരുത്തണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. വിപുലമായ അടിത്തറയിലും ഏറെക്കുറെ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഘടനയിലുമുള്ള കേരളത്തിലെ വിദ്യാഭ്യാസം ഇന്ത്യയ്ക്കാകെ മാതൃകയാണ്. സ്കൂളുകളില്‍ എത്തേണ്ട പ്രായത്തില്‍തന്നെ കുട്ടികളെ അയക്കുക എന്നത് ഒരു സംസ്കാരമായി രൂപപ്പെട്ടു വന്നിട്ടുമുണ്ട്. കേരളത്തില്‍ ഉയര്‍ന്നുവന്ന ജനാധിപത്യ സംസ്കാരത്തിന്റെ വളര്‍ച്ചയും ഇടതുപക്ഷ സര്‍ക്കാരുകളുടെ അതിശക്തമായ ഇടപെടലിലൂടെ രൂപപ്പെട്ട പൊതുവിദ്യാഭ്യാസ ഘടനയുമാണ് ഈ വികാസത്തിന് അടിത്തറയായത്.

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശക്തമായ ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്. വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലെത്തി. 4,6,8 ക്ലാസുകളില്‍ നടത്തിയ പഠനത്തില്‍ ഭാഷ, ഗണിതം എന്നീ വിഷയങ്ങളില്‍ കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തെത്തുന്ന സ്ഥിതിയുണ്ടായി. എല്ലാ വിദ്യാലയങ്ങളിലും മാതൃഭാഷ പഠിപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്തി. അതിന്റെ ഭാഗമായി നാലാം ക്ലാസുവരെ മാതൃഭാഷാപഠനം നിര്‍ബന്ധമാക്കി. ഒപ്പം ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠിക്കാനും സൗകര്യമൊരുക്കി. മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവന്നു. സ്കൂളുകളുടെ ഭൗതികനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചു. നിലവാരത്തില്‍ തീരെ പിന്നോക്കംനില്‍ക്കുന്ന സ്കൂളുകളെ മുന്നോട്ടുകൊണ്ടുവരാന്‍ പ്രത്യേക പദ്ധതി വിജയകരമായി നടപ്പാക്കി. അധ്യാപക പരിശീലനം ചിട്ടപ്പെടുത്തി. വിദ്യാഭ്യാസത്തില്‍ സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തുകയും പഞ്ചായത്ത് വിദ്യാഭ്യാസസമിതി ശക്തിപ്പെടുത്താന്‍ എസ്എസ്എ സംവിധാനത്തെ ഉപയോഗപ്പെടുത്തുകയുംചെയ്തു. കെഇആര്‍ പരിഷ്കരണം നടപ്പാക്കുന്നതിനും നടപടി സ്വീകരിച്ചു.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫ് കാലത്ത് കൈവരിച്ച നേട്ടങ്ങള്‍ എല്ലാം തകര്‍ക്കുന്ന വിധമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. രാജ്യവ്യാപകമായി തന്നെ അംഗീകാരം നേടിയ പാഠ്യപദ്ധതി പരിഷ്കരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. 60 ല്‍ കുറവ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന 3300 ലേറെ സ്കൂളുകള്‍ അനാദായകരമായവ എന്ന പട്ടികയില്‍ ഉണ്ട് എന്നുപറയുന്ന ഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുംവിധം ആയിരത്തിലധികം അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്. ജാതി-മത ശക്തികളും വാണിജ്യതാല്‍പ്പര്യക്കാരും ഏറെക്കുറെ കൈയടക്കിയ ഇത്തരം മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന നടപടി സാധാരണക്കാരന് വിദ്യാഭ്യാസത്തിനുള്ള അവസരം ഉണ്ടാക്കില്ലെന്നു മാത്രമല്ല മതനിരപേക്ഷതയുടെ അടിത്തറതന്നെ ഇല്ലാതാക്കുന്നതിലേക്കാണ് നയിക്കുക. മാതൃഭാഷാ സംരക്ഷണത്തിനും പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണം പ്രധാനമാണ്.

സ്കൂള്‍തലത്തില്‍ 10-ാംതരം പരീക്ഷ നടക്കുന്ന സിബിഎസ്ഇ സ്കൂളുകളില്‍നിന്ന് പാസാകുന്നവര്‍ക്ക്, എസ്എസ്എല്‍സി പൊതുപരീക്ഷ പാസായി വരുന്നവരോടൊപ്പം ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അനുമതി നല്‍കിയത് കടുത്ത അനീതിയാണ്. ഈ നയത്തിന്റെ രക്തസാക്ഷിയാണ് പട്ടാമ്പിയിലെ രേഷ്മ എന്ന വിദ്യാര്‍ഥിനി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ കടുത്ത അഴിമതിയാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 1993 ല്‍ ഇന്റന്‍സീവ് ഏരിയാ പ്രോജക്ട് പ്രകാരം സാമ്പത്തിക സഹായം നല്‍കി സ്ഥാപിച്ച 35 വിദ്യാലയങ്ങള്‍ എയ്ഡഡ് സ്കൂളുകളാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം, കോടികളുടെ കോഴ ലക്ഷ്യം വച്ചുള്ളതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി നടന്നതായിരുന്നു പോഷകാഹാര വിതരണ പദ്ധതി. അന്ന് വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ ഭക്ഷണം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആഴ്ചയില്‍ രണ്ടുദിവസം ഓരോ ഗ്ലാസ് പാലും ഒരു ദിവസം മുട്ടയും, മുട്ട കഴിക്കാത്തവര്‍ക്ക് പഴവും നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ ഈ സമ്പ്രദായവും അട്ടിമറിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അരിയും ചെറുപയറും മാവേലി സ്റ്റോര്‍ മുഖേനയാണ് നല്‍കിയിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ മാവേലി സ്റ്റോറുകള്‍ മുഖാന്തരം അരിമാത്രമേ വിതരണംചെയ്യേണ്ടതുള്ളൂ എന്ന് നിശ്ചയിച്ചു. മറ്റ് വിഭവങ്ങള്‍ വാങ്ങുന്നതിന് നാലും അഞ്ചും രൂപ നല്‍കാമെന്നും തീരുമാനിച്ചു. പിന്നീട് ശക്തമായ സമരങ്ങളുടെ ഫലമായി ഒരു രൂപ വര്‍ധിപ്പിച്ചുവെങ്കിലും കുട്ടികള്‍ കുറവുള്ള സ്കൂളുകളില്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് കഴിയാത്ത സ്ഥിതിയാണ്.

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്ക് പാഠപുസ്തകം സൗജന്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പുതന്നെ അവ വിതരണംചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ ഒന്നാം ടേമിലെ പാഠപുസ്തകങ്ങള്‍ രണ്ടാം ടേമിന്റെ പകുതിയിലും വിതരണംചെയ്യാത്ത സ്ഥിതിയാണ്്. സൗജന്യ യൂണിഫോം വിതരണവും തകരാറിലായി. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കും മാത്രമാണ് യൂണിഫോം വിതരണംചെയ്തത്. വലിയ സമ്മര്‍ദം ഉയര്‍ന്നുവന്നതിന്റെ ഫലമായി സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അവ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. സ്കൂള്‍ പിടിഎകളെയോ തദ്ദേശസ്ഥാപനങ്ങളെയോ ഇതിന്റെ മേല്‍നോട്ടത്തിന് ഉപയോഗിക്കുന്നതിന് പകരം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നതിനുള്ള തീരുമാനമാണ് സ്ഥിതിഗതികളെ വഷളാക്കിയത്.

വിദ്യാഭ്യാസരംഗത്ത് തിളക്കമേറിയ സാന്നിധ്യമായിരുന്നു എസ്സിഇആര്‍ടി, സീ മാറ്റ്, ഐടി @ സ്കൂള്‍, എസ്എസ്എ എന്നിവ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എസ്എസ്എ പ്രവര്‍ത്തനം ഫലപ്രദമായി നടന്നത്. അതും അട്ടിമറിക്കപ്പെടുന്നു. പ്രാദേശികതലത്തില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് ഫണ്ട് ഉപയോഗിക്കുന്നതിനുപോലും സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണ്. ഓരോ അധ്യായനവര്‍ഷവും ജൂലൈ 15 ന് അധ്യാപകരുടെ എണ്ണം കണക്കാക്കി തസ്തിക നിര്‍ണയിക്കേണ്ടതാണ്. എന്നാല്‍, രണ്ടുവര്‍ഷമായി ഇവ നടന്നിട്ടില്ല. 2010-11 ലാണ് ഏറ്റവും ഒടുവില്‍ തസ്തിക നിര്‍ണയം നടന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോകമാകെ പ്രശംസ പിടിച്ചുപറ്റിയ ഏകജാലക സംവിധാനം തകര്‍ക്കുന്ന നടപടികളും ഈ സര്‍ക്കാര്‍ സ്വീകരിച്ചു. വിദ്യാഭ്യാസവകുപ്പില്‍ സ്ഥലംമാറ്റം മാനദണ്ഡപ്രകാരം ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ ഏറ്റവും മാതൃകാപരമായി എല്‍ഡിഎഫ് കാലത്ത് പരീക്ഷിച്ചു. എന്നാല്‍, ഇപ്പോള്‍ അധ്യാപകരുടെ സ്ഥലമാറ്റ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ഉള്ള ജീവനക്കാരെത്തന്നെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഓപ്പണ്‍ സ്കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.

ഉന്നത വിദ്യാഭ്യാസരംഗത്ത് ജനാധിപത്യ സംവിധാനങ്ങളെ മുഴുവനും തകര്‍ത്തു. സര്‍വകലാശാല സിന്‍ഡിക്കറ്റുകളെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണ്. കോഴിക്കോട് സര്‍വകലാശാലയിലെ ഏക്കര്‍കണക്കിന് ഭൂമി മുസ്ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്ക് കൈമാറാന്‍ നീക്കംനടത്തിയതും സര്‍വകലാശാലാ ഭരണ നേതൃത്വത്തിലേക്ക് ജാതി-മത-വര്‍ഗീയാടിസ്ഥാനത്തില്‍ (യോഗ്യതകളൊന്നും പരിഗണിക്കാതെ) വ്യക്തികളെ നിയോഗിച്ചതുമെല്ലാം വിദ്യാഭ്യാസരംഗത്തെ വര്‍ഗീയ സമീപനങ്ങളുടെ ഉദാഹരണങ്ങളാണ്. ബിരുദപഠനം ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക് ശാസ്ത്രീയമായി പരിവര്‍ത്തനംചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്ലാഘനീയമായ പരിഷ്കരണം അട്ടിമറിക്കുന്ന നടപടികളാണ് ഇപ്പോള്‍ പിന്തുടരുന്നത്.

സ്വാശ്രയ മെഡിക്കല്‍-എന്‍ജിനിയറിങ് പ്രവേശനത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍, മാനേജ്മെന്റുകള്‍ക്ക് 25 കോടി രൂപ ഒരു വര്‍ഷം അധികവരുമാനം ഉണ്ടാക്കുന്ന വിധത്തിലാണ്. നിലവാരമില്ലാത്ത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് മറികടക്കാന്‍, മോഡറേഷന്‍ നല്‍കാനാണ് കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള മിനിമം മാര്‍ക്ക് തന്നെ വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇതിനുപുറമെ, ഒരു മാനദണ്ഡവും പാലിക്കാതെ, 34 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് സര്‍വകലാശാല അനുമതി നല്‍കി. ഈ മേഖലയില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവന-വേതന വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിനും അവ നടപ്പാക്കുന്നതിനും ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്വകാര്യ കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സ്റ്റൈപെന്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക്് കാലതാമസം വരുന്ന സ്ഥിതിയുമുണ്ട്.

കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിലെ ഗുണപരമായ നേട്ടങ്ങളെ സംരക്ഷിക്കുന്നതിനും പോരായ്മകള്‍ തിരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം വിദ്യാഭ്യാസ മേഖലയെ ആകമാനം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് പ്ലീനം ആവശ്യപ്പെട്ടു.

No comments: