Sunday, January 19, 2014

"പട്ടിക്കഥ"യുടെ വ്യാജ നിര്‍മിതി

ജനുവരി ഏഴിന് "ഹിന്ദുസ്ഥാന്‍ ടൈംസ്" ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. "നിങ്ങള്‍ വിചാരിക്കുന്നുണ്ടോ കിം അദ്ദേഹത്തിന്റെ അമ്മാവനെ നായക്ക് തീറ്റയായി നല്‍കിയെന്ന്? യാഥാര്‍ഥ്യമല്ല; അതൊരു ആക്ഷേപഹാസ്യം" കിം ജോങ് ഉനിന്റെ അമ്മാവനായ ജംഗ് തോങ് സാക്കിനെ വധിച്ചതിനെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട കഥയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തയും. സാക്കിനെ വസ്ത്രമുരിച്ച് വധിച്ച് കിം ജോങ് ഉനിന്റെയും 300 ദൃക്സാക്ഷികളുടെയും സാന്നിധ്യത്തില്‍ നൂറ്റിയിരുപതോളം പട്ടികള്‍ക്ക് മൃതദേഹം തീറ്റയായി നല്‍കിയെന്നായിരുന്നു ഈ കഥ. അസാധാരണമായ ഈ പൊതുപ്രവൃത്തി രഹസ്യമാക്കിവയ്ക്കുക അസാധ്യമാണെങ്കിലും വാദത്തിനു വേണ്ടി അങ്ങനെയാണെന്നു വയ്ക്കുക.

ഈ കഥയ്ക്ക് വിശ്വാസ്യത നല്‍കാനായി ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാലയിലെ റിസര്‍ച്ച് ഫെലോ എയ്ഡാന്‍ ഫോസ്റ്റര്‍ കാര്‍ട്ടര്‍ ഇങ്ങനെ പറഞ്ഞതായി പ്രചാരണം ഉയര്‍ന്നു. "വടക്കന്‍ കൊറിയന്‍ ഭരണത്തിന് ക്രൂരതയുടെ മുഖം ഞാന്‍ ചാര്‍ത്തി നല്‍കുന്നില്ല. എങ്കിലും ഇത് കടന്ന കൈയായിപ്പോയി എന്ന് അവര്‍ക്കുപോലും തോന്നിയിരിക്കും. അവര്‍ ഏറെ വിമര്‍ശിച്ച തെക്കന്‍കൊറിയയുടെ പ്രസിഡന്റിന്റെ കോലമായി അവര്‍ മാറിയിരിക്കുന്നു". ഈ കഥയുടെ ഉത്ഭവം അത്ഭുതാവഹമാണ്. ടെന്‍ സെന്റ് വിബോ(ഒരു ചൈനീസ് മൈക്രോ ബ്ലോഗ്")യില്‍നിന്നാണ് കഥയുടെ ആരംഭം. "പ്രസിദ്ധനായ ആക്ഷേപഹാസ്യകാരന്റെ പേരില്‍ അയാളെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍" ആദ്യം ഈ കഥ ട്വീറ്റ് ചെയ്തു. ഡിസംബര്‍ 11ന് അത് എടുത്ത് പ്രസിദ്ധീകരിക്കാന്‍ "സ്വതന്ത്ര" പരിവേഷമുള്ള ഹോങ്കോങ് ദിനപത്രം വെന്‍ വീബോ തയ്യാറായി. ട്വീറ്റ് ചെയ്ത ഈ വാക്കുകള്‍ 290,000 പേര്‍ കണ്ടു എന്നതില്‍നിന്നുതന്നെ ഇതിനു പിന്നില്‍ ഏതെങ്കിലും എജന്‍സിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരുന്നു. തെറ്റായ ഈ വാര്‍ത്ത ഡിസംബറോടെ സിംഗപ്പുര്‍ വഴി ലോകത്തിലെ പ്രമുഖപത്രങ്ങളും ഇതേപോലുള്ള അവിശ്വസനീയകഥകള്‍ക്കൊപ്പം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

വിശ്വാസ്യതയെക്കുറിച്ച് ഡല്‍ഹിയിലെ അതിപ്രചാരമുള്ള പത്രങ്ങള്‍പോലും ഇന്ത്യയിലെ ഡിപിആര്‍കെ എംബസിയുമായി ചര്‍ച്ചചെയ്യാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സിഐഎ വഴി ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്ന രേഖകളും വസ്തുക്കളും പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ആരും ശ്രമിക്കാറില്ല. അമ്മാവനെ വധിക്കാന്‍ വിധിച്ചപ്പോള്‍ വടക്കന്‍ കൊറിയന്‍ നേതാവ് മദ്യപിച്ചിരുന്നുവെന്ന് എഴുതുന്നിടം വരെയെത്തി ഈ വ്യാജപ്രചാരണം. വസ്തുതകള്‍ വ്യക്തമാണ്. ജംഗിനെ പ്രത്യേക സൈനിക ട്രിബ്യൂണല്‍ വിചാരണചെയ്യുകയും ഡിപിആര്‍കെ ക്രിമിനല്‍ ചട്ടത്തിലെ 60-ാം വകുപ്പ് അനുസരിച്ച് വധശിക്ഷക്ക് വിധിക്കുകയുംചെയ്തു. സ്വകാര്യസ്വത്ത് കുന്നുകൂട്ടിയെന്നും ഒരു കൂട്ടം സ്തുതിപാഠകരെ സൃഷ്ടിച്ചുവെന്നും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുംവിധം പണപരവും സാമ്പത്തികവുമായ നയങ്ങള്‍ സ്വീകരിച്ചുവെന്നും വടക്കന്‍ കൊറിയയുടെ പ്രകൃതിവിഭവങ്ങള്‍ ചൂഷണംചെയ്യാന്‍ വിദേശികള്‍ക്ക്് അവസരമൊരുക്കിയെന്നും ജംഗിനെതിരെ ആരോപണമുയര്‍ന്നു. ഇതെല്ലാംതന്നെ ജനങ്ങളെ ദോഷകരമായി ബാധിച്ചുവെന്ന വിലയിരുത്തലുമുണ്ടായി. മാത്രമല്ല സൈന്യത്തിലും പാര്‍ടിയിലും അട്ടിമറി നടത്താനും ജംഗ് ശ്രമിച്ചു.

അന്തരാഷ്ട്ര വേദികളില്‍ പരിഷ്കരണവാദിയെന്ന പേര് ലഭിക്കാന്‍ മന്ത്രിസഭയില്‍ നിര്‍ണായകമായ ഇടപെടലുകള്‍ അദ്ദേഹം നടത്തി. അമേരിക്കയുടെയും ദക്ഷിണകൊറിയയുടെ "കാത്തിരിക്കല്‍ തന്ത്രത്തിന"് സഹായം ചെയ്യുക വഴി ഡിപിആര്‍കെയെതന്നെ അസ്ഥിരീകരിക്കാനുമാണ് ജംഗ് ശ്രമിച്ചത്. എന്നാല്‍, ഇത്തരം തടസ്സങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും തുടര്‍ച്ച ഡിപിആര്‍കെക്ക് സ്വന്തമാണ്. അമേരിക്കന്‍ നേതൃത്വത്തില്‍ മറ്റ് രാഷ്ട്രങ്ങള്‍ നടത്തിയ ആക്രമണത്തെയും രാഷ്ട്രത്തെ പട്ടിണിക്കിടാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെയും പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയുള്ള ആണവനിലയം പൂട്ടിയാല്‍ ഘനജലം ലഭ്യമാക്കാമെന്നുള്ള പ്രലോഭനങ്ങളെയും സൈനികാക്രമണം നടത്തുമെന്ന തുടര്‍ച്ചയായ ഭീഷണിയെയും അതിജീവിച്ച രാഷ്ട്രമാണ് ഡിപിആര്‍കെ. സ്വാശ്രയത്വത്തിലും സ്വയം പ്രതിരോധത്തിലും ഊന്നിയുള്ള സോഷ്യലിസ്റ്റ് സംവിധാനമാണ് ഈ തടസ്സങ്ങളൊക്കെ അതിജീവിക്കാന്‍ ഡിപിആര്‍കെക്ക് കരുത്ത് നല്‍കിയത്. കിം ഇല്‍ സുങ് 1990 ല്‍ മുന്നോട്ടുവച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ എകീകരണത്തിന് ഇരു കൊറിയയിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തെക്കന്‍ കൊറിയ സന്ദര്‍ശിച്ച വേളയില്‍ ശക്തമായിത്തന്നെ ഈ ആവശ്യം മുന്നോട്ടുവയ്ക്കപ്പെട്ടു. ഇറാഖിനെയും ലിബിയയെയും തകര്‍ത്തതുപോലെ കൊറിയയെ തകര്‍ക്കാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്. ഡിപിആര്‍കെയെ ആഭ്യന്തരമായി ഇടപെട്ട് ഇപ്പോള്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതും ഇതുകൊണ്ടാണ്. സോഷ്യലിസ്റ്റ് സംവിധാനം ജനങ്ങളെ സേവിക്കുകമാത്രമല്ല അവര്‍ക്ക് സംരക്ഷണം നല്‍കുകയുംചെയ്യുന്നു. പിടിച്ചുനില്‍ക്കാനുള്ള ഡിപിആര്‍കെയുടെ ശേഷിയാണ് സമീപകാല സംഭവങ്ങള്‍ ആവര്‍ത്തിച്ച് തെളിയിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കുത്തക കോര്‍പറേറ്റ് മാധ്യമങ്ങളുടെയും കുറ്റകരമായ പ്രചാരണത്തെ ജാഗ്രതയോടെ വീക്ഷിക്കാന്‍ തയ്യാറാകണം. അമേരിക്കന്‍ ഉപഗ്രഹ രാഷ്ട്രമായി നില്‍ക്കുന്നതിനേക്കാള്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുക ഡിപിആര്‍കെപോലുള്ള രാജ്യങ്ങള്‍ക്കാണെന്നും വ്യക്തമായി. ലോകത്ത് സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ വിജയത്തില്‍ ആശയറ്റ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജല്‍പ്പനം മാത്രമാണ് ഇത്തരം പ്രചാരണങ്ങള്‍.

*
സുനീത് ചോപ്ര

No comments: