Tuesday, January 28, 2014

സംഘപരിവാറിലെ ഉരുള്‍പൊട്ടല്‍

കണ്ണൂരില്‍ സംഘപരിവാറിലെ ഉരുള്‍പൊട്ടല്‍ കൊണ്ടുണ്ടായ ഒരു ഗുണം ആരും ചര്‍ച്ചചെയ്തു കാണുന്നില്ല. സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ചരിത്രത്തിലാദ്യമായി മനോരമയും മാതൃഭൂമിയും അച്ചടിച്ചു എന്നതാണാ ഗുണം. ""പഴയ ബിജെപി നേതാക്കള്‍ക്കു കൈകൊടുക്കുമ്പോള്‍ ഏഴു രക്തസാക്ഷികളുടെ ചോരക്കറകൂടിയാണ് സിപിഎം മറയ്ക്കാന്‍ ശ്രമിക്കുന്നത്."" - മനോരമ എഴുതി. മാതൃഭൂമിയുടെ വാചകങ്ങള്‍ ഇങ്ങനെ: ""പാനൂരില്‍ കൊലപാതകപരമ്പര അരങ്ങേറിയ കാലത്ത് സിപിഎമ്മിനെതിരെ കലാപമുയര്‍ത്തിയ ബിജെപി നേതാവായിരുന്നു ഒ കെ വാസു. നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഇക്കാലത്ത് പാനൂരിലും പരിസരങ്ങളിലുമായി ആര്‍എസ്എസ്- ബിജെപി അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്""

കണ്ണൂരില്‍ ആര്‍എസ്എസുകാരുടെ കൊലക്കത്തിക്കുമുന്നില്‍ ജീവന്‍ പൊലിഞ്ഞവരെയോര്‍ത്ത് മനോരമയും മാതൃഭൂമിയും മാധ്യമവും കണ്ണീരൊഴുക്കുമ്പോള്‍ അവര്‍ ഇതിനുമുമ്പ് എങ്ങനെ പെരുമാറി എന്നും നോക്കണം. സിപിഐ എം പ്രവര്‍ത്തകരുടെ കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ കൊലയാളികളെക്കുറിച്ച് സ്വന്തംനിലയില്‍ ഒരു സൂചനയും നല്‍കാതിരിക്കാന്‍ കടുത്ത ശ്രദ്ധ പുലര്‍ത്തിയിരുന്ന പത്രങ്ങളാണിവ. "പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐ എം ആരോപിച്ചു" എന്നാണവരുടെ സ്ഥിരം ശൈലി. സൂചന കൊണ്ടുപോലും ബിജെപി ആര്‍എസ്എസ് കൊലയാളിസംഘത്തെ നോവിക്കാതിരിക്കാന്‍ ന്യൂസ് ഡെസ്കില്‍ കാവലിരുന്നവര്‍ രക്തസാക്ഷികളെച്ചൊല്ലി നിലവിളിച്ചു തുടങ്ങിയിരിക്കുന്നു. രക്തസാക്ഷികളുടെ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും നെഞ്ചിടിപ്പും നൊമ്പരവും വിലയേറിയതാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ഇന്നലെവരെ സിപിഐ എമ്മിന്റെ "വ്യതിയാന"ത്തെയും "മൂല്യശോഷണത്തെയും" ആയുധമാക്കിയവര്‍ ഇന്നു ചോദിക്കുന്നു: ബിജെപി വിട്ടുവരുന്നവരെ സിപിഐ എമ്മില്‍ കയറ്റാന്‍കൊള്ളാമോ എന്ന്. മുതലക്കണ്ണീരുകൊണ്ട് ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയുന്നതല്ല ഈ "ആശങ്കക്കാരുടെ" ലക്ഷ്യം. സകല കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഒ കെ വാസുവിന്റെയും ബിജെപി വിമതരുടെയും ചുമലില്‍വച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഔദ്യോഗിക നേതൃത്വത്തെ സമര്‍ഥമായി കുറ്റവിമുക്തരാക്കുകയാണവര്‍. കണ്ണൂരിലെ സംഘപരിവാര്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഒരുകാലത്ത് ആര്‍എസ്എസ് ആധിപത്യത്തിലായിരുന്ന പ്രദേശങ്ങളില്‍ കാവിക്കൊടി കാണാനില്ല. ഭിന്നത ഉടലെടുത്തത് സംഘനേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ സമീപനത്താലാണ്. പ്രമുഖ നേതാവിനെതിരെ ലൈംഗിക ആരോപണം വരുന്നു; അതന്വേഷിച്ച കമീഷന്‍ നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നു; ആ റിപ്പോര്‍ട്ടും പ്രവര്‍ത്തകരുടെ പരാതിയും ഗൗനിക്കാതെ നേതാവിനെ സംരക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാകുന്നു- ഇത്രയുമാണ് പൊട്ടിത്തെറിക്ക് കാരണമായത്. ലൈംഗികാരോപണത്തിനു പുറമെ സാമ്പത്തിക അഴിമതിയും വോട്ടു കച്ചവടവുമടക്കമുള്ള ഗുരുതര പ്രശ്നങ്ങളും ഉയന്നുവന്നു.

കണ്ണൂരിലെ ബിജെപി ഓഫീസും സ്ഥലവും വിറ്റത്, മാരാര്‍ജി മന്ദിരത്തിനുവേണ്ടി ജില്ലാ പ്രസിഡന്റ് രഞ്ജിത്തും അഖിലേന്ത്യാ സെക്രട്ടറി പി കെ കൃഷ്ണദാസും ബംഗളൂരുവില്‍ പോയി പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് വെളിപ്പെടുത്താത്തത്, കെ ടി ജയകൃഷ്ണന്റ പേരില്‍ വാങ്ങിയ ആംബുലന്‍സ് കാണാതായത്, കൂത്തുപറമ്പ് ഹൈസ്കൂള്‍ മാനേജ്മെന്റിനെ നയിച്ച് നടത്തിയ കൂറ്റന്‍ പണമിടപാടുകള്‍- അങ്ങനെ നിരവധി വിഷയങ്ങള്‍. സംഘപരിവാറിലാകെ അസംതൃപ്തി പുകഞ്ഞുയര്‍ന്നപ്പോള്‍ ആരോപണവിധേയര്‍ക്കൊപ്പമാണ് സംസ്ഥാന നേതൃത്വം നിലകൊണ്ടത്. അതോടെ അസംതൃപ്തര്‍ സംഘടിച്ചു-ബിജെപിക്കകത്തുതന്നെ തുടര്‍ന്ന്, "നമോ വിചാര്‍ മഞ്ച്" രൂപീകരിച്ചു. ബിജെപിയുടെ മൂന്ന് മുന്‍ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പ്രധാന നേതൃത്വം ഒന്നിച്ചണിനിരന്ന വിചാര്‍ മഞ്ച് സമാന്തര സംഘടനയായി മാറി. ആ സംഘടന ഇപ്പോഴും നിലനില്‍ക്കുന്നു. ബിജെപിയുമായും അതിന്റെ ആശയങ്ങളുമായും വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന, വര്‍ഗീതയയോട് സലാംപറയാന്‍ തീരുമാനിച്ച കുറെപ്പേര്‍ മഞ്ച് വിട്ട് സിപിഐ എമ്മിന്റെ വഴിയേ സഞ്ചരിക്കാനാണ് തീരുമാനിച്ചത്. മോഡിയുടെ നയങ്ങളോടോ വര്‍ഗീയ രാഷ്ട്രീയത്തോടോ അവര്‍ യോജിക്കുന്നില്ല. ഒരു പ്രത്യേക ഘട്ടത്തിലെ സംഘാടനത്തിന് "നമോ വിചാര്‍ മഞ്ച്" എന്ന കുടക്കീഴില്‍ എത്തേണ്ടിവന്നു എന്നതല്ലാതെ മോഡിയിസ്റ്റ് രാഷ്ട്രീയം അവരുടെ മനസ്സിനു പുറത്താണ്. ഇങ്ങനെ ആര്‍എസ്എസുമായി മാത്രമല്ല, നമോ വിചാര്‍ മഞ്ചുമായിക്കൂടി ബന്ധം അവസാനിപ്പിച്ചാണ് അവര്‍ വരുന്നത്. രണ്ട് മുന്‍ ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടുന്ന അവശിഷ്ട നമോമഞ്ച്, ഇവരുടെ തീരുമാനത്തെ എതിര്‍ത്ത്, "സിപിഐ എം സ്റ്റാലിനിസ്റ്റ് പാര്‍ടിയാണ്" എന്ന് പരിഹസിച്ചിട്ടുമുണ്ട്. ഈ വസ്തുതകള്‍ മനസ്സിലാക്കാതെ അവരെ "മോഡിയുടെ ആളുകള്‍" എന്ന് വിശേഷിപ്പിക്കുന്നതിന്റെ അനൗചിത്യം വിസ്മയാവഹംതന്നെ.

രണ്ടോ മൂന്നോ നേതാക്കള്‍ മാത്രമല്ല രണ്ടായിരത്തിലേറെ സാധാരണ പ്രവര്‍ത്തകരാണ് കാവിക്കൊടി വിട്ട് ചുവന്ന കൊടിയേന്താന്‍ തയ്യാറാകുന്നത്. ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘശാഖകളുള്ള താലൂക്കായിരുന്നു തലശേരി. ആ താലൂക്കില്‍ ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ അടിത്തറയാണിളകുന്നത്. വരുന്നവര്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നിര്‍മാണത്തൊഴിലാളിലാളികളും കച്ചവടക്കാരുമൊക്കെയാണ്. രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും അതിലുണ്ട്. അവര്‍ വര്‍ഗീയരാഷ്ട്രീയത്തോട് എക്കാലത്തേക്കുമായി വിടപറയുന്നു. മതനിരപേക്ഷതാ സമീപനത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുന്നു. ഗുജറാത്ത് വംശഹത്യയെയും അതിന്റെ കാരണക്കാരനായ നരേന്ദ്ര മോഡിയെയും അവര്‍ ശത്രുപക്ഷത്താണ് നിര്‍ത്തുന്നത്. ഇന്നലെവരെ എടുത്ത തെറ്റായ സമീപനത്തില്‍ കലവറയില്ലാതെ തിരുത്തല്‍ വരുത്തിയും പശ്ചാത്തപിച്ചും പുതിയ രാഷ്ട്രീയത്തിലേക്ക് അവര്‍ കടന്നെത്തുമ്പോള്‍ ഭയപ്പെടുന്നതും രോഷപ്പെടുന്നതും അമ്പരക്കുന്നതും വലതുപക്ഷ രാഷ്ട്രീയക്കാരാണ്. അവരുടെ നിലവിളിയുടെ ഉന്നം വ്യക്തം. അത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടിയാണ്.

തെരഞ്ഞെടുപ്പു വരികയാണ്. ആര്‍എസ്എസിന്റെ കൊലപാതകപരമ്പര അരങ്ങേറുന്ന കാലത്താണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടത്തിയത്. അക്കാലത്താണ് കുപ്രസിദ്ധമായ കോലീബി സഖ്യമുണ്ടായത്. കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടക്കഥ കെ ജി മാരാര്‍ തുറന്നെഴുതിയിട്ടും കണ്ടഭാവം നടിച്ചവരല്ല, ഈ "വികാരജീവികള്‍". ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പൊതുസ്ഥാനാര്‍ഥി എല്‍ഡിഎഫിനെതിരെ മത്സരിച്ച മണ്ഡലമാണ് വടകര. ആ സഖ്യത്തെ ആശീര്‍വദിച്ച പത്രങ്ങളാണ് മനോരമയും മാതൃഭൂമിയും. കോലീബി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. രത്നസിങ്ങിന് മാതൃഭൂമിയുമായുളള ബന്ധം രഹസ്യമല്ല. ബിജെപിയെ കോണ്‍ഗ്രസിന്റെ സ്വാഭാവിക സഖ്യകക്ഷിയായി ഉള്‍ക്കൊള്ളാന്‍ മനോരമയ്ക്കും മാതൃഭൂമിക്കും വൈഷമ്യമില്ല. ആ സഖ്യത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കേണ്ടത് അവരുടെ രാഷ്ട്രീയദൗത്യമാണ്.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശത്രുവായ കമ്യൂണിസ്റ്റുപാര്‍ടി വലതുപക്ഷ പത്രങ്ങളുടെയും ശത്രുപക്ഷത്താവുക സ്വാഭാവികം. കമ്യൂണിസ്റ്റുകാരെ വലതുപക്ഷം കൊന്നൊടുക്കുമ്പോള്‍, കൊലയാളികളുടെ പക്ഷത്താണവര്‍. കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവരും ഉന്മൂലനംചെയ്യപ്പെടേണ്ടവരുമാണെന്ന വിശ്വാസമാണ് ഫാസിസ്റ്റുകളോടൊപ്പം അവര്‍ പങ്കുവയ്ക്കുന്നത്. കെ വി സുധീഷിനെപ്പോലെ ഉശിരന്മാരായ ഇടതുപക്ഷപ്രവര്‍ത്തകരും നേതാക്കളും പൈശാചികമായി കൊലചെയ്യപ്പെട്ടപ്പോള്‍ മാളത്തിലൊളിച്ചിരുന്ന മാധ്യമ അതിവൈകാരികത രക്തസാക്ഷികളുടെ ചെലവില്‍ ഇപ്പോള്‍ കൂലംകുത്തിപ്പെയ്യുകയാണ്. കണ്ണൂരിലും പരിസരപ്രദേശത്തും അതിനു ചലനമൊന്നുമുണ്ടാക്കാനാവില്ല എന്ന് അവര്‍ക്കറിയാം. ആര്‍എസ്എസിനോട് നേര്‍ക്കുനേര്‍ പോരാടി നില്‍ക്കുന്നവരിലൊന്നും ഈ അതിബുദ്ധി വിലപ്പോവുകയുമില്ല. എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടും "മാതൃഭൂമി", "പാര്‍ടി തീരുമാനത്തോട് പ്രത്യക്ഷവിയോജിപ്പു പ്രകടിപ്പിക്കുന്നവര്‍ കുറവാണ്" എന്നെഴുതേണ്ടിവന്നു. പാനൂരിലും തലശേരിയിലും ചെറുതല്ലാത്ത സ്വാധീനമുള്ളവരാണ് ബിജെപി വിമതരെന്ന് മനോരമയ്ക്കും തുറന്നു പറയേണ്ടിവന്നു. ബിജെപി വിമതരുടെ സ്വാധീനവും, സിപിഐ എമ്മിനോട് സഹകരിക്കാന്‍ അവര്‍ക്കുളള സന്നദ്ധതയോട് രക്തസാക്ഷി കുടുംബങ്ങളിലടക്കം വിയോജിപ്പില്ലാത്തതും യുഡിഎഫിന്റെ പ്രചരണവിഭാഗത്തിന് അവഗണിക്കാന്‍ കഴിയുന്നില്ല.
യുഡിഎഫിന് നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍, സംഘപരിവാര്‍ ക്യാമ്പുകള്‍ ഞെട്ടിത്തരിച്ചുനില്‍ക്കയാണ്. അണികളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്ക് തടയാന്‍ അവര്‍ക്ക് മാര്‍ഗങ്ങളൊന്നുമില്ല. ഒന്നിച്ചു നിന്നവര്‍ പുറത്തുപോയാല്‍, രഹസ്യങ്ങളുടെ നിലവറകള്‍ തുറക്കപ്പെടുമോ; സംഘനേതൃത്വത്തിന്റെ കൊള്ളരുതായ്മകളും സമൂഹത്തോട് ചെയ്ത നെറികേടുകളും ജനങ്ങള്‍ക്കുമുന്നില്‍ തെളിവുസഹിതം പുറത്തുവരുമോ എന്ന ഭീതി അവരുടെ ഉറക്കംകെടുത്തുന്നു. എന്തു വിട്ടുവീഴ്ച ചെയ്തും അവരെ കൂടെനിര്‍ത്താന്‍ ബിജെപി നേതൃത്വം നടത്തിയ ശ്രമങ്ങള്‍ പരിപൂര്‍ണ പരാജയത്തിലാണ് കലാശിച്ചത്. ഒരു&ലരശൃര;ഘട്ടത്തില്‍ ആര്‍എസ്എസിന്റെ കൈപ്പിടിയിലായിരുന്ന ചെറുവാഞ്ചേരിപോലുള്ള ഗ്രാമങ്ങളിലും അമ്പാടിമുക്ക് പോലുള്ള പോക്കറ്റുകളിലും കാറ്റും വെളിച്ചവും കടന്നുവരുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതമാണ് ഇന്ന് ബിജെപിയെയും യുഡിഎഫിനെയും ആകുലപ്പെടുത്തുന്ന പ്രധാന പ്രശ്നം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ബിജെപി അയ്യായിരത്തിലേറെ വോട്ട് മറിച്ചുകൊടുത്തുവെന്നും അതിന് പ്രമുഖ ആര്‍എസ്എസ് നേതാവാണ് കാര്‍മികത്വം വഹിച്ചതെന്നും വെളിപ്പെടുത്തല്‍ വന്നുകഴിഞ്ഞു. വര്‍ഗീയസംഘര്‍ഷത്തിന് നേതൃത്വം നല്‍കിയതിന്റെ വിവരങ്ങളും പുറത്തുവന്നു. ""ആ സമയത്ത് കണ്ണൂര്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയലഹളയ്ക്കുപിന്നിലും ഇത്തരം ശക്തികളാണ്. വര്‍ഗീയ ധ്രുവീകരണം നടത്തി അതില്‍നിന്ന് ലക്ഷ്യം നേടുകയായിരുന്നു ഉദ്ദേശം. വോട്ട് മറിക്കുന്നതില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ ബോധപൂര്‍വം കേസില്‍പെടുത്തുകയായിരുന്നു ലക്ഷ്യം. കണ്ണൂര്‍ നഗരത്തിലെ കടകള്‍ കൊള്ളയടിച്ചശേഷം പലരുമെത്തിയത് അമ്പാടിമുക്കിലെ വിവേകാനന്ദ സാംസ്കാരിക സമിതി ഓഫീസിലാണ്. ഇതോടെ ഞങ്ങളെല്ലാം കേസില്‍ പ്രതിയായി""-ഇതാണ്, രാജിവച്ച യുവമോര്‍ച്ച നേതാവ് ധീരജ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയത്. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊല്ലാന്‍ കെ സുധാകരന്‍ തോക്കും പണവും കൊടുത്ത് അയച്ചത് കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനല്‍ പേട്ട ദിനേശനെയാണ്. ആര്‍എസ്എസിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം ഇന്നുവരെ സംസാരിച്ചിട്ടില്ല. ആ അവിശുദ്ധ ബന്ധത്തിന്റെ ഉള്ളറരഹസ്യങ്ങള്‍ പുറത്തുവന്നാല്‍, യുഡിഎഫിന്റെ പൊയ്മുഖമാണ് അഴിഞ്ഞുവീഴുക. വര്‍ഗീയ ബന്ധത്തെക്കുറിച്ചുള്ള അണികളുടെ ചോദ്യങ്ങള്‍ക്ക് യുഡിഎഫ് ഘടകകക്ഷികളാണ് എണ്ണിയെണ്ണി മറുപടി പറയേണ്ടിവരിക.

ഏതെങ്കിലും ഒരുകൂട്ടര്‍ ഒരു പ്രഖ്യാപനം നടത്തി കടന്നെത്തുമ്പോള്‍, ആ നിമിഷം അംഗത്വം നല്‍കുകയും നേതൃത്വത്തിലെത്തിക്കുകയും ചെയ്യുന്ന പാര്‍ടിയല്ല സിപിഐ എം. പുതിയ അംഗത്വം നല്‍കുന്നതിന് പാര്‍ടി ഭരണഘടനയില്‍ കൃത്യമായ വ്യവസ്ഥയുണ്ട്. ""മറ്റു പാര്‍ടിയില്‍ പ്രദേശിക-ജില്ല-സംസ്ഥാന നിലവാരങ്ങളില്‍ നേതൃപദവിയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് അംഗത്വം നല്‍കുന്നതിന് അതേ നിലവാരത്തിലുള്ള പ്രാദേശിക കമ്മിറ്റിയുടെ ജില്ല- സംസ്ഥാന കമ്മിറ്റിയുടേയോ അംഗീകാരത്തിനു പുറമെ തൊട്ടു മേലുള്ള കമ്മിറ്റിയുടെ അനുവാദവും ഉണ്ടായിരിക്കണം"" എന്നതാണ് വ്യവസ്ഥ. അബ്ദുള്ളക്കുട്ടിയും സെല്‍വരാജും രായ്ക്കുരാമാനം കയറിച്ചെന്നാല്‍, കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിലെത്താം എന്ന അളവുകോല്‍വച്ച് സിപിഐ എമ്മിനെ അളക്കേണ്ടതില്ല എന്നു സാരം. സിപിഐ എമ്മില്‍ ആരെങ്കിലും ചേരുന്നുണ്ടെങ്കില്‍, അത് പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ചാവും; അംഗത്വ പ്രതിജ്ഞ ഉള്‍ക്കൊണ്ടിട്ടാവും.

വര്‍ഗീയ- ഫാസിസ്റ്റ് ശക്തിയില്‍നിന്ന് വിടുതല്‍നേടി ജനാധിപത്യ മാര്‍ഗത്തിലേക്ക് വലിയൊരു വിഭാഗം ജനങ്ങള്‍ എത്തുമ്പോള്‍, മതനിരപേക്ഷ ചേരിയാണ് ശക്തിപ്പെടുന്നത്. സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ഏകലക്ഷ്യം ഏറ്റെടുത്തവരാണ് അതുകണ്ട് നിലവിളിക്കുന്നത്. കേരളത്തെ ജാതി-മത സ്പര്‍ധയുടെ വിളനിലമാക്കി ജനങ്ങളെ ചേരിതിരിച്ച് വലതുപക്ഷ മേല്‍ക്കോയ്മ സ്ഥാപിക്കാനും ആ ഭിന്നതയിലും സൗകര്യത്തിലും മൂലധന താല്‍പ്പര്യങ്ങള്‍ക്ക് അഴിഞ്ഞാടാനും കളമൊരുക്കുന്ന അത്തരം ദല്ലാള്‍മാര്‍ക്കുള്ള മറുപടി കണ്ണൂരില്‍നിന്നുമാത്രമല്ല ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 160 ബിജെപി പ്രവര്‍ത്തകരാണ് രാജിവച്ച് സിപിഐ എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒഴുക്കുണ്ടാകുന്നത് ഇടതുപക്ഷത്തേക്കാണ്. മതനിരപേക്ഷത സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും കാത്തുസൂഷിക്കാനും ജീവന്‍ വെടിഞ്ഞും പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും, അത് അക്ഷരംപ്രതി തെളിയിക്കുകയുംചെയ്ത പ്രസ്ഥാനമാണ് സിപിഐ എം. ആര്‍എസ്എസ് അക്രമത്തില്‍ അംഗഭംഗംവന്ന, മരണത്തില്‍നിന്ന് അമ്പരപ്പിക്കുംവിധം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് കയറിയ പി ജയരാജന്‍ എന്ന കമ്യൂണിസ്റ്റുകാരനെ "ആര്‍എസ്എസ് സ്നേഹി" ആക്കാനും "കൊലയാളി നേതാവ്" ആയി ചിത്രീകരിക്കാനും അതിനായുള്ള ഭരണകൂടവേട്ടയ്ക്ക് വെഞ്ചാമരം വീശാനും ആവേശക്കമ്മിറ്റിയുണ്ടാക്കിയവര്‍ക്ക് സന്തോഷിക്കാനുള്ളതാവില്ല വരുംനാളുകളിലെ വാര്‍ത്തകള്‍. ആര്‍എസ്എസ് വിട്ട് പുറത്തുവരുന്നവര്‍ ശിവസേനയിലോ മറ്റോ പോയി തുലയട്ടെ; അവര്‍ക്ക് ഇടത്തോട്ടുള്ള വഴി നിഷിദ്ധമെന്ന് പറയുന്നവര്‍, അത് ആര്‍എസ്എസിനുവേണ്ടിയുള്ള കുഴലൂത്താണ് എന്ന് മനസിലാക്കാനുള്ള ചിന്താശേഷിയും വിവേകവും കേരളത്തില്‍നിന്ന് നാടുകടത്തപ്പെട്ടിട്ടില്ല എന്നോര്‍ക്കാതിരിക്കുന്നതാണ് ആശ്ചര്യം. സ്ത്രീപീഡനത്തിനെതിരെ കൊമ്പുകോര്‍ക്കുന്ന ആദര്‍ശക്കാര്‍ക്ക്, ബിജെപിയില്‍നിന്നുള്ള ഉരുള്‍പൊട്ടലിന്റെ പ്രഭവസ്ഥാനം ആ പാര്‍ടിയുടെ ഒരു നേതാവിന്റെ സ്ത്രീപീഡനമാണെന്നുപോലും അറിയില്ലെന്നു വരുന്നത് ചുരുങ്ങിയപക്ഷം നാണക്കേടെങ്കിലുമാണ്.

*
പി എം മനോജ്

ആര്‍എസ്എസിന് ഭയം: ഒ കെ വാസു

ബിജെപിയുമായി ഭിന്നത ഉടലെടുത്തത് സംഘടനാപരമായ പ്രശ്നങ്ങളാലായിരുന്നെങ്കിലും ആശയപരമായ പ്രശ്നങ്ങളാണ് തങ്ങളെ പുതിയ രാഷ്ട്രീയവഴിയിലേക്ക് എത്തിച്ചതെന്ന് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസു. രാജ്യത്ത് മോഡിതരംഗമില്ല. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് കിട്ടിയ സീറ്റുകള്‍പോലും ആര്‍ജിക്കാനുള്ള ശേഷി ഇന്ന് ബിജെപിക്കില്ല. കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് ഭാവിയില്ല- ഓ കെ വാസു ദേശാഭിമാനിയോട് പറഞ്ഞു. താന്‍ ജില്ലാ പ്രസിഡന്റായിരുന്നത് 2000-03 ലാണ്. ആ മൂന്നുവര്‍ഷത്തിനു മുമ്പും പിമ്പും കണ്ണൂര്‍ജില്ലയില്‍ രാഷ്ട്രീയസംഘട്ടനങ്ങളുണ്ടായിട്ടുണ്ട് എന്ന് തനിക്കെതിരെ കുറ്റപത്രവുംകൊണ്ട് നടക്കുന്നവര്‍ ഓര്‍ക്കണം.

താന്‍ എവിടെയെങ്കിലും ആക്രമണത്തിന് നിര്‍ദേശം നല്‍കുകയോ ആസൂത്രണംചെയ്യുകയോ ചെയ്തിട്ടില്ല. താനടക്കമുള്ളവര്‍ പുറത്തുപോയാല്‍ ആര്‍എസ്എസിന്റെ പല കഥകളും പുറത്തുവരുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ""അവര്‍ ഞങ്ങളെ ഫാസിസ്റ്റ് രീതിയിലാണ് നേരിടുന്നത്. അതിന്റെ ആദ്യപടിയായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് പാനൂരില്‍ ഞാനടക്കമുള്ളവര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ ആക്രമണം. ഏതു നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. എതിരാളികളെ നിഷ്കരുണം ഇല്ലാതാക്കാന്‍ പരിശീലിച്ചവര്‍ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഫാസിസ്റ്റ് ഭീഷണിക്കും അക്രമത്തിനും വഴങ്ങാതെ ജനപക്ഷത്തുനിന്നുകൊണ്ട് മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ മുന്നിലുണ്ടാകും."" കേരളത്തില്‍ മതന്യൂനപക്ഷങ്ങളും മതഭൂരിപക്ഷവും തുല്യനിലയിലുള്ളവരാണ്. അവരെ തമ്മിലടിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിനും നിലനില്‍ക്കാനാകില്ല. ബിജെപിയുടെ ഭാഗമായി മുമ്പ് എടുക്കാന്‍ നിര്‍ബന്ധിതമായ ചില വര്‍ഗീയസമീപനങ്ങളില്‍ പശ്ചാത്തപിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കനുകൂലമായി അഭിപ്രായം പറഞ്ഞതിന് തന്നെ ബിജെപി നേതൃത്വം "മുസ്ലിങ്ങളുടെ ആള്‍" എന്ന് വിളിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും അത്തരം അധിക്ഷേപങ്ങളുണ്ടായി.

മോഡിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ഇതാകുമായിരുന്നില്ല. പാകിസ്ഥാനും ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്ന "അഖണ്ഡഭാരതം" എന്ന നടക്കാത്ത സ്വപ്നവും പേറി നടക്കുന്നവരാണ് ബിജെപിക്കാര്‍. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുക, അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക, ഏകീകൃത സിവില്‍കോഡ് കൊണ്ടുവരിക തുടങ്ങിയ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. വാജ്പേയി ഭരിച്ചപ്പോള്‍ അവയിലൊന്നും തൊടാന്‍പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് ഇനി അരനിമിഷം യോജിച്ചുനില്‍ക്കാനാകില്ല. ബിജെപിയില്‍ ഉള്‍പ്പാര്‍ടി ജനാധിപത്യമില്ല. സാധാരണ പ്രവര്‍ത്തകരായി സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

*
ദേശാഭിമാനി

No comments: