Monday, January 13, 2014

പാമൊലിന്‍ പിന്നാമ്പുറം

സര്‍ക്കാര്‍ മന്ത്രവാദികള്‍ പലവട്ടം പരിഹാരക്രിയകള്‍ നടത്തിയിട്ടും പാമൊലിന്‍ കേസ് എന്ന പ്രേതബാധ ഉമ്മന്‍ചാണ്ടിയെ നിഴല്‍പോലെ പിന്തുടരുകയാണ്. കെ കരുണാകരന്റെ മരണശേഷമാണ് പാമൊലിന്‍ ദുര്‍ഭൂതം ഉമ്മന്‍ചാണ്ടിയെ ആവാഹിച്ചത്; കൊണ്ടേ പോകൂ എന്ന നിര്‍ബന്ധബുദ്ധിയോടെ.

1991 നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ മലേഷ്യയിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുടെ കത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറുന്നതുമുതലുള്ള ഭരണനടപടികളാണ് പാമൊലിന്‍ കേസിന് ആധാരം. നവംബര്‍ 27ന് പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നവംബര്‍ ആറിന് കേന്ദ്ര അനുമതി ലഭിച്ചിരുന്നു. 15,000 ടണ്‍ പാമൊലിന്‍ വാങ്ങാനാണ് തീരുമാനിച്ചത്. അന്നത്തെ അന്തര്‍ദേശീയ വില ടണ്ണിന് 392 ഡോളര്‍ മാത്രമായിരുന്നെങ്കില്‍ മലേഷ്യന്‍ കമ്പനി ഈടാക്കിയത് 405 ഡോളറാണ്. സര്‍ക്കാര്‍ ഖജനാവിന് രണ്ടു കോടി 32 ലക്ഷം രൂപ നഷ്ടമായെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഈ ഇടപാടില്‍ ഇടനിലക്കാര്‍ക്ക് വന്‍തുക കമീഷന്‍ ലഭിച്ചതായി ആരോപണമുയര്‍ന്നു.

1991 നവംബര്‍ 27ന് പാമൊലിന്‍ ഫയല്‍ മന്ത്രിസഭാ മുമ്പാകെ വരുന്നതിനുമുമ്പ് ഫയലില്‍ അനുകൂലമായി കുറിപ്പെഴുതുകയും ഒപ്പുവയ്ക്കുകയും ചെയ്തത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എം ഡി ജിജി തോംസണ്‍, സിവില്‍ സപ്ലൈസ് സെക്രട്ടറി പി ജെ തോമസ്, കമീഷണര്‍ സഖറിയാ മാത്യു, വകുപ്പുമന്ത്രി ടി എച്ച് മുസ്തഫ എന്നിവരാണ്. നവംബര്‍ 27ന് മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പാണ് ധനമന്ത്രി ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പുവച്ചത്. കോടിക്കണക്കിന് രൂപയുടെ വിദേശ ഇറക്കുമതിയുടെ വിശദാംശങ്ങള്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിഗണിക്കുകയോ ഇറക്കുമതിക്ക് ശുപാര്‍ശചെയ്യുകയോ ചെയ്തിരുന്നില്ല. ചീഫ് സെക്രട്ടറി എസ് കുമാര്‍ കൊണ്ടുവന്ന ഫയലിലാണ് ധനമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവച്ചത്. 1992 ജനുവരി 10 മുതല്‍ ഫെബ്രുവരി 29 വരെയുള്ള ഒന്നരമാസം പാമൊലിന്‍ ഫയല്‍ ധനവകുപ്പിന്റെ കൈവശമുണ്ടായിരുന്നു. ഇറക്കുമതി നടന്നത് ഈ ദിവസങ്ങളിലാണ്. പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ 1991 നവംബര്‍ 27ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും വില നിശ്ചയിച്ചത് ജനുവരി 24നാണ്. ധനവകുപ്പ് കണക്കുകള്‍ മുന്‍കൂട്ടി പരിശോധിച്ച് തിട്ടപ്പെടുത്തിയിരുന്നില്ല. 1991 ഡിസംബര്‍, 1992 ജനുവരി മാസങ്ങളിലാണ് കോണ്‍ഗ്രസിന്റെ വിവിധതലങ്ങളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. ഗ്രൂപ്പ് മത്സരം മൂര്‍ച്ഛിച്ചതോടെ ആന്റണിയുള്‍പ്പെടെയുള്ളവര്‍ നഗരകേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. എ ഗ്രൂപ്പുകാര്‍ പാമൊലിന്‍ പ്രശ്നം കരുണാകരനെതിരായ രാഷ്ട്രീയ ആയുധമാക്കി. പ്രമുഖപത്രങ്ങളില്‍ പാമൊലിന്‍ അഴിമതി വിവാദവിഷയമായി.

മാര്‍ച്ചില്‍ നടന്ന നിയമസഭാസമ്മേളനത്തില്‍ പാമൊലിന്‍ അഴിമതി നിറഞ്ഞുനിന്നു. 1993 ജൂണിലാണ് പാമൊലിന്‍ ഇറക്കുമതിയില്‍ വന്‍ നഷ്ടമുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയത്. 1994 ഫെബ്രുവരിയില്‍ പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടില്‍ നഷ്ടം മാത്രമല്ല, ഗുരുതരമായ ക്രമക്കേടുമുണ്ടെന്ന് ചൂണ്ടിക്കാട്ടി. അക്കാലത്ത് കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി എ ഗ്രൂപ്പുകാര്‍ ഏറ്റവുമധികം ഉയര്‍ത്തിക്കാട്ടിയത് പാമൊലിന്‍ അഴിമതിയാണ്. ചാരക്കേസ് വന്നപ്പോള്‍ പാമൊലിന്‍ കേസിന്റെ പ്രഭ മങ്ങി.

1994 ജൂണ്‍ 16ന് ധനമന്ത്രിസ്ഥാനം രാജിവച്ച ഉമ്മന്‍ചാണ്ടി നാടുനീളെ ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചു. പാമൊലിന്‍, ചാരവൃത്തി എന്നീ പ്രശ്നങ്ങളുടെ പേരില്‍ കരുണാകരന്‍ രാജിവയ്ക്കണമെന്നാണ് ഉമ്മന്‍ചാണ്ടി പരസ്യമായി ആവശ്യപ്പെട്ടത്. പാമൊലിന്‍ പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കരുണാകരവിഭാഗം പിറുപിറുത്തപ്പോഴാണ് പാമൊലിന്‍ പ്രശ്നമാക്കേണ്ടതില്ലെന്ന് എ വിഭാഗം തീരുമാനിച്ചത്. ആന്റണിയും ഉമ്മന്‍ചാണ്ടിയും കൂടി പാമൊലിന്‍ അധ്യായം കൊട്ടിയടച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അന്വേഷണ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. 1996 മാര്‍ച്ച് 16ന് നിയമസഭാതെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലാണ് എം എം ഹസ്സന്‍ ചെയര്‍മാനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചതുവഴി നാലു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്മിറ്റിയുടെ നിഗമനം. പാമൊലിന്റെ വില ഡോളര്‍ നിരക്കിലാക്കിയതും നാണ്യവിനിമയത്തിലെ അന്തരം പരിഹരിക്കാന്‍ 15 ശതമാനം സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചതും വിലപേശല്‍ കൂടാതെയാണെന്ന് കമ്മിറ്റി കണ്ടെത്തി.

1996 ഒക്ടോബറില്‍ പാമൊലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതിനിരോധന നിയമപ്രകാരം കെ കരുണാകരനും മറ്റ് ആറുപേര്‍ക്കുമെതിരെ നായനാര്‍ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തു. നവംബര്‍ മൂന്നിന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഡിസംബര്‍ 31ന് തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ പാമൊലിന്‍ കേസ് കോള്‍ഡ് സ്റ്റോറേജില്‍തന്നെയായിരുന്നു. കേസ് പിന്‍വലിക്കാന്‍ ആന്റണി തയ്യാറായില്ല. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ നവംബര്‍ അഞ്ചിന് പാമൊലിന്‍ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. അന്ന് കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയ കരുണാകരനോടുള്ള സ്നേഹബഹുമാനംകൊണ്ടായിരുന്നില്ല, കേസ് തുടര്‍ന്നാല്‍ താന്‍ പ്രതിയാകുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാമായിരുന്നു. 2006 നവംബര്‍ 25ന് വി എസ് സര്‍ക്കാര്‍ കേസ് വിചാരണയ്ക്ക് വീണ്ടും അനുമതി നല്‍കി. 2010 ഡിസംബര്‍ 23ന് കേസിലെ ഒന്നാംപ്രതി കെ കരുണാകരന്‍ നിര്യാതനായതോടെയാണ് പുതിയ സംഭവങ്ങള്‍. 2011 ഫെബ്രുവരി 11ന് ടി എച്ച് മുസ്തഫ പ്രത്യേക കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. ധനപരമായ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണെന്ന് അന്നത്തെ സിവില്‍ സപ്ലൈസ് കമീഷണര്‍ സത്യവാങ്മൂലം നല്‍കി. മാര്‍ച്ച് 14ന് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി വീഴാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് രമേശ് ചെന്നിത്തല നിയമസഭയിലേക്ക് മത്സരിച്ചത്. മെയ് 13ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസം വിജിലന്‍സ് ഡയറക്ടര്‍ കോടതി മുമ്പാകെ അന്വേഷണറിപ്പോര്‍ട്ട് നല്‍കി. തിടുക്കത്തില്‍ ചമച്ച ഈ റിപ്പോര്‍ട്ടാണ് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചത്.

തന്റെ മുഖ്യമന്ത്രിക്കസേര കൈയടക്കുമോ എന്ന ഭയപ്പാടിലാണ് ഉമ്മന്‍ചാണ്ടി രമേശിന് ആഭ്യന്തരവും വിജിലന്‍സും നല്‍കാതിരുന്നത്. രമേശിന് താക്കോല്‍സ്ഥാനം നല്‍കണമെന്ന് ആന്റണിയുടെ അറിവോടെ എന്‍എസ്എസുമായുണ്ടാക്കിയ ധാരണ ഉമ്മന്‍ചാണ്ടി കാറ്റില്‍പറത്തി. ആഭ്യന്തരമില്ലെങ്കില്‍ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടില്‍ രമേശ് ഉറച്ചുനിന്നു. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന 2011 ആഗസ്ത് എട്ടിലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി ഓര്‍ക്കാപ്പുറത്തായിരുന്നു. വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂരിന് കൈമാറി വാല്‍മുറിച്ച് ഓടുന്ന പല്ലിയെപ്പോലെ ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടു. ജഡ്ജി പി കെ ഹനീഫയെ യുഡിഎഫ് വൈതാളികന്മാര്‍ പരസ്യമായി അധിക്ഷേപിച്ചു. കേസ് തൃശൂര്‍ കോടതിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും പൊന്തിവരുമോയെന്ന ആശങ്കയിലാണ് കേസ് പിന്‍വലിക്കാന്‍ 2013 സെപ്തംബറില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതി സ്വീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം തൃശൂര്‍ വിജിലന്‍സ് കോടതി 2014 ജനുവരി 10ന് തള്ളിയത്. കേസ് പിന്‍വലിക്കുന്നത് സാമൂഹ്യനീതിക്കും പൊതുതാല്‍പ്പര്യത്തിനും വിരുദ്ധമാണെന്നാണ് കോടതി പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനം സോദ്ദേശ്യപരമല്ലെന്നാണ് കോടതി പറയാതെ പറഞ്ഞത്.

2005ല്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത് ദുരുദ്ദേശ്യപരമല്ലേയെന്ന് സുപ്രീംകോടതി അന്ന് ചോദിച്ചിരുന്നു. അധികാര ദുര്‍വിനിയോഗത്തിലൂടെ തനിക്കെതിരെ വന്ന എല്ലാ കേസുകളും ഒതുക്കിത്തീര്‍ത്ത ഉമ്മന്‍ചാണ്ടി വിജയശ്രീലാളിതനായി നില്‍ക്കുമ്പോഴാണ് പാമൊലിന്‍ ദുര്‍ഭൂതം കോടതിവിധിയിലൂടെ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഫയലില്‍ ഒപ്പുവച്ച ഭക്ഷ്യമന്ത്രിയായ താന്‍ പ്രതിയാണെങ്കില്‍ ഒപ്പുവച്ച ധനമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന ടി എച്ച് മുസ്തഫയുടെ യുക്തിയില്‍ ന്യായമുണ്ട്. ഉമ്മന്‍ചാണ്ടിയിപ്പോള്‍ വാളും പരിചയും നഷ്ടപ്പെട്ട പടനായകനാണ്. ആഭ്യന്തരം, വിജിലന്‍സ് എന്നീ ആയുധങ്ങള്‍ രമേശ് ചെന്നിത്തലയുടെ കൈവശമാണ്. മൂന്നുവര്‍ഷത്തോളം തന്നെ അപമാനിതനാക്കി തെരുവില്‍ നിര്‍ത്തിയ ഉമ്മന്‍ചാണ്ടിയെ സഹായിക്കേണ്ട ബാധ്യത രമേശിനില്ല. ചെന്നിത്തലയിലെ ചേകവര്‍ ഉടവാള്‍ എടുക്കുമോ?

*
ചെറിയാന്‍ ഫിലിപ്പ്

No comments: