Wednesday, January 29, 2014

ഒബാമയുടെ ആണവവിമുക്ത ലോകവും ഇറാനും

ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന പ്രക്രിയയും സംവിധാനവും ഇറാന്‍ ഉപേക്ഷിച്ചതായി ജനുവരി 20ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇന്‍സ്പെക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇറാന്‍ യുഎന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗങ്ങളും യൂറോപ്യന്‍ യൂണിയനുമായി 2013 നവംബറില്‍ ജനീവയിലുണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇത്. അഞ്ചുശതമാനത്തിലധികം സാന്ദ്രത ഉണ്ടാക്കുന്ന യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തിവച്ചു. ജനീവാ കരാറിലെ വ്യവസ്ഥകള്‍ പാലിച്ച് ആണവായുധ സാധ്യതകള്‍ ഉപേക്ഷിച്ച ഇറാന്റെ നടപടി ആണവനിരായുധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായി പ്രശംസിക്കപ്പെട്ടു. ജനീവാ കരാറിലെ മറ്റുവ്യവസ്ഥകളും നടപ്പാക്കുന്നതോടെ ഇറാന്റെമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടും. ഇറാനെ ഒറ്റപ്പെടുത്തുകയെന്ന അമേരിക്കന്‍ നയം അവസാനിപ്പിക്കും.

1970ല്‍ ഒപ്പുവച്ച ആണവനിര്‍വ്യാപന ഉടമ്പടി (എന്‍പിടി) യനുസരിച്ചു ആണവായുധങ്ങള്‍ ഇല്ലാത്ത രാഷ്ട്രങ്ങള്‍ക്കുള്ള ബാധ്യതയാണ് ഇറാന്‍ നിറവേറ്റിയത്. എന്നാല്‍, എന്‍പിടിയിലെ ഏറ്റവും പ്രധാന അനുഛേദമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള ആണവായുധരാഷ്ട്രങ്ങള്‍ തയ്യാറായിട്ടില്ല. ആറാം അനുഛേദമനുസരിച്ച് നിരായുധീകരണത്തിന് നടപടികള്‍ എടുക്കാന്‍ ആണവായുധരാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇത് നിറവേറ്റാതെ, ഉടമ്പടിയെ ലംഘിച്ചുകൊണ്ട് ആണവായുധരാഷ്ട്രങ്ങള്‍ ആണവപ്പന്തയത്തില്‍ കുതിക്കുകയാണ്; ഉടമ്പടി പ്രാബല്യത്തില്‍ വന്ന് നാല്‍പ്പത്തിനാലുവര്‍ഷം പിന്നിട്ടിട്ടും. ആണവനിരായുധീകരണത്തെപ്പറ്റി ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു 2009ല്‍ അധികാരത്തില്‍ വന്നയുടന്‍ പ്രസിഡന്റ് ഒബാമ നടത്തിയ പ്രസ്താവനകള്‍. 2009 ഏപ്രില്‍ അഞ്ചിന്, തന്റെ ആദ്യത്തെ പ്രധാന വിദേശനയപ്രസംഗത്തില്‍, ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തിന്റെ സമാധാനത്തോടും സുരക്ഷയോടും അമേരിക്കയ്ക്കുള്ള പ്രതിബദ്ധത അദ്ദേഹം പ്രഖ്യാപിച്ചു. ആ വര്‍ഷംതന്നെ കൂടിയ യുഎന്‍ രക്ഷാസമിതി ഉച്ചകോടിയില്‍ ഒബാമ അധ്യക്ഷത വഹിച്ചു. ആണവനിര്‍വ്യാപന ഉടമ്പടിയിലെ ആറാം അനുഛേദത്തിലെ ഉത്തരവാദിത്തം- ആണവനിരായുധീകരണത്തിനുള്ള-രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങള്‍ നടന്നിട്ട് അഞ്ചുവര്‍ഷത്തോളമായി. ഇറാനുമായുള്ള ആണവ ഇടപാടില്‍ എന്‍പിടി വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയ അമേരിക്കയും കൂട്ടരും അവരുടെ കര്‍ത്തവ്യം വിസ്മരിക്കുകയാണ്.

ആണവായുധപ്പന്തയം പുതിയ ഘട്ടത്തിലെത്തിയിരിക്കുകയാണ്; ശീതസമരാവസാനത്തിന് ശേഷം. അമേരിക്കയും റഷ്യയും ചൈനയും എന്‍പിടിയില്‍ ഒപ്പിട്ടിട്ടില്ലാത്ത ഇസ്രയേലും ഇന്ത്യയും പാകിസ്ഥാനുമെല്ലാം ആണവപ്പന്തയത്തില്‍ പങ്കെടുക്കുന്നു. അമേരിക്കതന്നെയാണ് ഏറ്റവും മുന്നില്‍. 2009 ഏപ്രിലില്‍ പ്രാഗില്‍വച്ചാണ് ആണവായുധവിമുക്ത ലോകത്തെപ്പറ്റി ഒബാമ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തിയത്. അന്ന് അദ്ദേഹം പറഞ്ഞു, ""ആണവായുധവിമുക്തലോകത്തിനായി അമേരിക്ക സുവ്യക്തമായ നടപടികള്‍ സ്വീകരിക്കും. ശീതസമരകാലത്തെ ചിന്താഗതി അവസാനിപ്പിക്കാന്‍ ദേശീയ സുരക്ഷാസിദ്ധാന്തത്തില്‍ ആണവായുധത്തിനുള്ള സ്ഥാനം കുറയ്ക്കുകയും, മറ്റു രാഷ്ട്രങ്ങളോട് അത് ആവശ്യപ്പെടുകയുംചെയ്യും"". ആണവായുധ വിമുക്തലോകത്തെപ്പറ്റി ഉറപ്പുകള്‍ നല്‍കിയ ഒബാമ 2009 അവസാനിക്കുന്നതിന് മുമ്പുതന്നെ ആണവായുധശേഖരം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 2010ലെ ബജറ്റില്‍ അതിനു മുമ്പുള്ള വര്‍ഷങ്ങളില്‍ ആണവായുധങ്ങള്‍ക്കു നല്‍കിയതിനേക്കാള്‍ കൂടുതല്‍ വിഹിതം നല്‍കി. ആയുധശേഖരത്തിന് ക്ഷയം സംഭവിച്ചതുകൊണ്ടാണിതെന്ന് വൈസ്പ്രസിഡന്റ് ജോസഫ് ബൈഡന്‍ വിശദീകരിച്ചു. ""നമ്മുടെ രാജ്യത്തിന്റെയും നമ്മുടെ സഖ്യകക്ഷികളുടെയും പ്രതിരോധത്തിന് ആണവായുധങ്ങള്‍ ആവശ്യമുള്ളിടത്തോളം കാലം, നാം സുരക്ഷിതവും, ഫലപ്രദവുമായ ആണവശേഖരം നിലനിര്‍ത്തും"", ബൈഡന്‍ വ്യക്തമാക്കി. നിരായുധീകരണം അമേരിക്കയുടെ അജന്‍ഡയിലില്ലെന്ന് തീര്‍ച്ചയായി. പ്രഖ്യാപനങ്ങള്‍ തുടര്‍ന്നു. ഈ നിലപാടിനെ സ്ഥിരീകരിക്കുന്നതായിരുന്നു 2013 ജൂണില്‍ ആണവനയത്തെപ്പറ്റി ഒബാമ ബര്‍ലിനില്‍ നടത്തിയ പ്രസംഗം. യൂറോപ്പില്‍ വിന്യസിക്കുന്ന ആണവായുധങ്ങളില്‍ വീണ്ടും കുറവുവരുത്താന്‍ റഷ്യയുമായി ചേര്‍ന്ന് അമേരിക്ക തയ്യാറാണെന്ന് ഒബാമ പറഞ്ഞു. നാറ്റോയുമൊത്ത് മിസൈല്‍ പ്രതിരോധസംവിധാനമുണ്ടാക്കാനുള്ള ശ്രമം അമേരിക്ക തുടര്‍ന്നാല്‍ ഇനിയും ആണവായുധങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്താന്‍ തയ്യാറല്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ആണവ നിരായുധീകരണത്തിനുള്ള ലോകപൊതുജനാഭിപ്രായം ശക്തമായി വരുന്ന സന്ദര്‍ഭത്തില്‍തന്നെയാണ് അതിനെ അവഗണിച്ച്, എല്ലാ ആണവായുധരാഷ്ട്രങ്ങളും ആയുധങ്ങളുടെ ആധുനികവല്‍ക്കരണം നടത്തുകയും സുരക്ഷാസിദ്ധാന്തങ്ങളില്‍ ആണവായുധങ്ങള്‍ക്കുള്ള സ്ഥാനം തുടര്‍ന്നും ഉറപ്പാക്കുകയും ചെയ്യുന്നത്. ഈ മാസം എട്ടിനാണ് അമേരിക്കയുടെ പ്രതിരോധസെക്രട്ടറി ചക്ക് ഹേഗല്‍ അമേരിക്കയുടെ ആണവായുധങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതിയെപ്പറ്റി അറിയിപ്പ് നല്‍കിയത്. ആയുധങ്ങളുടെ ആധുനികവല്‍ക്കരണം, പുതിയ അന്തര്‍വാഹിനികള്‍, ബോംബര്‍ വിമാനങ്ങള്‍, മിസൈലുകള്‍ തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം അത്യന്താധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ്. യുഎസ് കോണ്‍ഗ്രസിന്റെ ബജറ്റ് ഓഫീസിന്റെ 2013 ഡിസംബര്‍ അവസാനത്തെ കണക്കുകളനുസരിച്ച് ഈ പദ്ധതിക്ക് അടുത്ത ദശകത്തില്‍ 350 ബില്യന്‍ ഡോളര്‍ ചെലവാകും. അനൗദ്യോഗികകണക്കനുസരിച്ച് ചെലവ് ഇതിന്റെ മൂന്നിരട്ടിയായിരിക്കും. ലോകത്തെ പല തവണ ചുട്ടു ചാമ്പലാക്കാനുള്ള ആണവായുധശേഖരം അമേരിക്കയ്ക്കുണ്ട്; റഷ്യക്കും. അമേരിക്കയാണ് ഈ ആണവപ്പന്തയത്തിന്റെ മുമ്പില്‍. റഷ്യയും ആണവായുധങ്ങളുടെ ആധുനികവല്‍ക്കരണവും അന്തര്‍വാഹിനികളുടെയും പുതിയ തരം മിസൈലുകളുടെയും നിര്‍മാണവും നടത്തുകയാണ്. ഇന്ത്യയും പാകിസ്ഥാനും ആണവായുധ പന്തയത്തിലാണ്. രണ്ടു രാഷ്ട്രങ്ങളും കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നു. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയതരം ദീര്‍ഘദൂരമിസൈലുകള്‍ പരീക്ഷിക്കുന്നു. ഈ പംക്തികളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ലോകത്തിലുള്ളതില്‍ ഏറ്റവും അപകടകരമായ ആണവപ്പന്തയമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ചൈനയും ഒട്ടും പിന്നിലല്ലെന്നു പറയാം. ചൈനയ്ക്ക് 250 ആണവായുധങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ദീര്‍ഘദൂരമിസൈലുകള്‍, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്നതിലും ആണവഅന്തര്‍വാഹിനികളിലുമാണ് ചൈന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇറാന്‍ യഥാര്‍ഥത്തില്‍ ഒരു ആണവഭീഷണിയായിരുന്നില്ല. സമാധാനപരമായ ആവശ്യത്തിന് മാത്രമേ ആണവ സാങ്കേതികവിദ്യ ഉപയോഗിക്കുകയുള്ളൂവെന്നും ആണവായുധങ്ങള്‍ ആവശ്യമില്ലെന്നും ഇറാന്‍ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇറാനെ ഒരു ആണവഭീഷണിയായി ഉയര്‍ത്തിക്കാട്ടിയതിന്റെ പിന്നില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പ്പര്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവിടെയാണ് അമേരിക്കയുടെ ആണവകാപട്യം പ്രകടമാകുന്നത്. ഇസ്രയേലാണ് പശ്ചിമേഷ്യയിലെ ആണവഭീഷണി. ദശകങ്ങളായി ആണവായുധങ്ങള്‍ ഉള്ള ഇസ്രയേല്‍ ഇപ്പോള്‍ അവയെ ആധുനികവല്‍ക്കരിക്കുകയാണ്. ഒരിക്കലും അമേരിക്ക ആണവകാര്യത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ചിട്ടില്ല.

ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ആണവായുധങ്ങള്‍ വേണമെന്ന നിലപാട് അമേരിക്ക അംഗീകരിച്ചിരിക്കുകയാണ്. 2010ലെ എന്‍പിടി പുനരവലോകന സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് പശ്ചിമേഷ്യയെ ഒരു ആണവരഹിത മേഖലയാക്കുന്നതിനുള്ള ആലോചനകള്‍ക്കായി കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ യുഎന്‍ ഒരു യോഗം ക്രമീകരിച്ചിരുന്നതാണ്. ഇതിനെ തുരങ്കംവച്ചത് ഇസ്രയേലായിരുന്നു. അമേരിക്ക ഇതിന് കൂട്ടുനിന്നു. ഇറാനുമായുള്ള ആണവഇടപാടിനെ ഇസ്രയേല്‍ ശക്തമായി എതിര്‍ക്കുന്നു. ഒരര്‍ഥത്തില്‍ ഇറാന്റെ ആണവബോംബ് ഇസ്രയേലിന്റെ പ്രചാരണത്തിന്റെ സൃഷ്ടിയാണ്. പശ്ചിമേഷ്യയിലെ കാതലായ പ്രശ്നം പലസ്തീനില്‍ ഇസ്രയേലിന്റെ അധിനിവേശമാണ്. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രചാരണം. ഇതില്‍ ഇസ്രയേല്‍ കുറെ വിജയിച്ചിട്ടുമുണ്ട്. എന്‍പിടിയുടെ വ്യവസ്ഥകള്‍ ഇറാന്‍ നടപ്പാക്കുകയാണ്. ആണവായുധവിമുക്തലോകത്തിന്റെ പ്രവാചകനായ ഒബാമ, ഈ കരാറിലെ വ്യവസ്ഥകളെ ലംഘിക്കുകയാണ്.

*
നൈനാന്‍ കോശി ദേശാഭിമാനി

No comments: