Tuesday, January 7, 2014

അരക്ഷിത ബംഗാള്‍

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയപ്പോള്‍ തീവച്ച് കൊല്ലുക, വഴിയാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത് കൊന്ന് മുഖം കുത്തിക്കീറി തിരിച്ചറിയാതാക്കി കൊക്കയിലെറിയുക-പശ്ചിമ ബംഗാള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനം ഇന്ന് ബംഗാളാണ്. സ്ത്രീയായ മമത ബാനര്‍ജി മുഖ്യമന്ത്രിയായശേഷം തുടര്‍ച്ചയായി രണ്ടാംതവണയാണ് നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കില്‍ സ്ത്രീകള്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന നാടായി ബംഗാള്‍ വരുന്നത്. 2012ല്‍ അവിടെ സ്ത്രീകള്‍ക്കുനേരെ 30942 കുറ്റകൃത്യങ്ങള്‍ നടന്നു; അതില്‍ 2046 ബലാത്സംഗക്കേസുകള്‍. ഇത് രാജ്യത്തൊട്ടാകെ രജിസ്റ്റര്‍ചെയ്ത ഈയിനം കുറ്റങ്ങളുടെ 12.67 ശതമാനമാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതിലും ബംഗാള്‍തന്നെ മുന്നില്‍.

2011ന് മുമ്പ് ഒരിക്കലും ഇത്തരം അവസ്ഥയുണ്ടായിട്ടില്ല. പതിനാറുകാരിയെ കൂട്ടബലാത്സംഗംചെയ്ത് ചുട്ടുകൊന്നതിന്റെ രോഷം മൂര്‍ധന്യത്തില്‍ നില്‍ക്കെയാണ്, ഭര്‍തൃമതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന് കൊക്കയിലെറിഞ്ഞ വാര്‍ത്ത പുറത്തുവന്നത്. മാള്‍ദ സുജാന്‍പുരില്‍ ഇരുപത്തിനാലുകാരിയെ കാണാതായി മൂന്നുദിവസത്തിനുശേഷമാണ് മൃതദേഹം ലഭിച്ചത്. പ്രതികളെ പിടിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ കൂട്ടബലാത്സംഗത്തിനുശേഷം അക്രമികള്‍ പതിനാറുകാരിയെ തീയിട്ടുകൊന്ന സംഭവത്തിലും അന്വേഷണം സ്തംഭനത്തിലാണ്. പെണ്‍കുട്ടിയുടെ പിതാവ് നീതിതേടി രാഷ്ട്രപതിയെ സമീപിക്കേണ്ടിവന്നിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒരന്വേഷണവും നടത്തിയിട്ടില്ല. പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് തയ്യാറായിട്ടില്ല. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം അക്രമികളെ ഭയന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിനടുത്തേക്ക് മാറിയതാണ്. രണ്ടുതവണ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് അക്രമികള്‍ തീവച്ചുകൊന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ സിഐടിയു ആസ്ഥാനത്താണ് ഇന്ന് ആ കുടുംബമുള്ളത്. ആ കുട്ടിയെ കടിച്ചുകീറുകയും ചുട്ടുകരിക്കുകയുംചെയ്തവര്‍ സൈ്വരവിഹാരം തുടരുന്നു.

ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ ബലാത്സംഗത്തിനിരയായപ്പോള്‍ രോഷം കത്തിപ്പടര്‍ന്നത് നാം കണ്ടു. ആ പെണ്‍കുട്ടിക്കുവേണ്ടി ഉയര്‍ന്ന ശബ്ദം ഇവിടെയും ഉയരേണ്ടതുണ്ട്. നിന്ദ്യവും ക്രൂരവുമായ ഇത്തരം ചെയ്തികള്‍ക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയരണം. ഇത്തരം കാടത്തത്തെയും ലൈംഗികാതിക്രമങ്ങളെയും അധമ സംസ്കാരത്തെയും ചെറുക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള സമരത്തില്‍ കക്ഷി രാഷ്ട്രീയ പരിഗണന തടസ്സമായിക്കൂടാ. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രിയപുത്രിയാണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത് എന്ന കാരണംകൊണ്ട്, വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍പോലും മടിച്ചുനില്‍ക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ആ തെറ്റ് തിരുത്തുകതന്നെ വേണം. അതല്ലെങ്കില്‍, ജനങ്ങളുടെ പുച്ഛം അവര്‍ ഏറ്റുവാങ്ങേണ്ടിവരും. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന പ്രക്ഷോഭം രാജ്യത്തിന്റെയാകെ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: