Tuesday, March 18, 2014

ഒരു ബില്ലിന്റെ ദുര്യോഗം

സ്ത്രീകള്‍ അധികാരസ്ഥാനത്തേക്ക് വരുന്നത് പുരുഷലോകം എത്രയധികം ഭയപ്പെടുന്നു എന്നതിന് ഉത്തമദൃഷ്ടാന്തമാണ്, സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സഭകളില്‍ 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള വനിതാസംവരണ ബില്ല് പാസാകാതെ പോയത്. 2010-ല്‍ രാജ്യസഭ ഈ ബില്ല് അംഗീകരിച്ചുവെങ്കിലും കാലാവധി പൂര്‍ത്തിയാക്കിയ പതിനഞ്ചാം ലോക്സഭയും അത് അംഗീകരിക്കാതെ പിരിഞ്ഞു. ആന്ധ്രാസംസ്ഥാനം വെട്ടിമുറിക്കാനുള്ള തെലുങ്കാനബില്ല് കഠിനമായ എതിര്‍പ്പുകളുണ്ടായിട്ടും അവതരിക്കുകയും പാസാക്കുകയും ചെയ്തു. അതിന്റെ പേരില്‍ നടന്ന കയ്യാങ്കളിയും പരാക്രമങ്ങളും ജനാധിപത്യത്തിനു നാണക്കേടുണ്ടാക്കുന്ന മട്ടില്‍ സഭയില്‍ അരങ്ങേറി.

യുപിഎയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വനിതാസംവരണ ബില്ല് പാസാക്കുക എന്നത്. അടുത്തതായി നിലവില്‍ വരുന്ന 16-ാം ലോക്സഭ വനിതാ സംവരണവുമായാണ് പിറക്കുക എന്ന പ്രതീക്ഷയ്ക്കും അടിസ്ഥാനമില്ല. ലോക്സഭ പാസാകാത്ത ബില്ലുകളെല്ലാം അതിന്റെ അവസാനത്തില്‍ അസാധുവായിത്തീരും. അടുത്തതവണ വീണ്ടും പരിഗണിക്കേണ്ടി വരും. നീണ്ട പതിനെട്ടു വര്‍ഷത്തിന് ശേഷവും ഈ ബില്ല് കാത്തിരിക്കേണ്ടി വരുമെന്ന് സാരം. കോര്‍പറേറ്റുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ താല്‍പ്പര്യമില്ലാത്തതാവാം, ഭയമാവാം, കാരണം. പിറവിക്കുമുമ്പേ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ഒരു രാജ്യത്ത് ഇതിലേറെ പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ഥം!

543 അംഗങ്ങളുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ 22 ശതമാനം പട്ടികജാതി- പട്ടികവര്‍ഗ സംവരണമാണ്. പിന്നെ 33 ശതമാനം വനിതാ സംവരണം കൂടി വന്നാല്‍ 55 ശതമാനം സീറ്റുകളാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളുടെ സവര്‍ണപുരുഷന്മാരായ നേതാക്കള്‍ക്കു നഷ്ടപ്പെടുക. അതായത് 303 സീറ്റുകള്‍! ഈ ഭീമമായ നഷ്ടം എങ്ങനെ സഹിക്കും? അവരുടെ പ്രവര്‍ത്തനങ്ങളിലും ഓഫീസുകളിലും പെണ്ണുങ്ങള്‍ വന്നു നിറയുന്നത്, അതും, പുതുമുഖങ്ങളായ പെണ്ണുങ്ങള്‍ വരുന്നത് ആര്‍ക്ക് സഹിക്കാന്‍ പറ്റും? സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പെണ്ണുങ്ങള്‍ കുറവല്ലേ? അവരെ ഭരണം എങ്ങനെ ഏല്‍പ്പിക്കും? എംപിയും എംഎല്‍എയുമായി, മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സ്ത്രീകള്‍ മാറുന്നത് സമൂഹം എങ്ങനെ സഹിക്കും? അവരുടെ കുടുംബം എങ്ങനെ തയ്യാറെടുക്കും? പകല്‍ 9 മുതല്‍ 5 വരെ ചെയ്യുന്ന ഓഫീസ് ജോലിയോ, കുടുംബശ്രീയോ കൃഷിപ്പണികളോ പോലെയല്ല ഇത്. രേണുകാ ചൗധരിയുടെ പക്കല്‍നിന്ന് ഒരു പാര്‍ലമെന്റംഗം ഈ ബില്ലിന്റെ പകര്‍പ്പ് തട്ടിപ്പറിച്ച് വലിച്ചുകീറാന്‍ ശ്രമിച്ചതും പിടിവലി നടന്നതും ഓര്‍മയില്ലേ? ജനസംഖ്യയിലെ പാതിയോളം വരുന്ന സ്ത്രീകള്‍ക്ക്, അതും ശബ്ദം നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി അധികാരികള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് മനസ്സിലാക്കാന്‍ ഇനി എന്തുവേണം?

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി എന്നിങ്ങനെ നിര്‍ണായക അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നവരുമായ സ്ത്രീകളുള്ള രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ദുര്യോഗം. ഈ ലോക്സഭയില്‍ 11 ശതമാനമാണ് സ്ത്രീകളുടെ എണ്ണം. കഴിഞ്ഞ സഭയില്‍ ഒന്‍പതേ ഉണ്ടായിരുന്നുള്ളൂ. 1993 മുതല്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്ത്രീകള്‍ക്ക് സംവരണം നിലവിലുണ്ട്. അതില്‍ സ്ത്രീകളുടെ പങ്കിനെപ്പറ്റിയും അവരുടെ കാര്യക്ഷമതയെപ്പറ്റിയും ആര്‍ക്കും ആക്ഷേപവും എതിര്‍പ്പും ഇല്ലെന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളികളാവുകയും വീട് ഭരിക്കുംപോലെ ആത്മാര്‍ഥമായി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിക്കുകയും ചെയ്യുന്നു. സംവരണമില്ലാതെ സ്ത്രീകള്‍ക്ക് സഭയില്‍ എത്താന്‍ പറ്റുമോ? (സ്ത്രീകള്‍ സഭയില്‍ സംസാരിക്കരുത് എന്ന ബൈബിള്‍ വചനം ഓര്‍മവരുന്നു!) സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളപ്പെടാറുണ്ട്. ഉദാഹരണമായി, സഹവിദ്യാഭ്യാസം നിലനില്‍ക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ സംവരണം ചെയ്യപ്പെട്ടതല്ലാത്ത ഒരു സീറ്റും സ്ത്രീകള്‍ക്ക് കിട്ടാറില്ല. ട്രേഡ് യൂണിയന്‍, മറ്റു സംഘടനകള്‍ എന്നിവയിലെല്ലാം സ്ഥാനമാനങ്ങള്‍ വിരളമാണ്. 1996 മുതല്‍ പലതവണ 33 ശതമാനം വനിതാ സംവരണബില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും എതിര്‍പ്പുമൂലം പസാക്കാതെപോവുകയായിരുന്നു.

2002-ലും 2003-ലും ലോക്സഭ തള്ളി. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ (22 ശതമാനം), അഫ്ഗാനിസ്ഥാന്‍ (27 ശതമാനം), നേപ്പാള്‍ (33 ശതമാനം) എന്നീ പിന്നോക്ക രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയില്‍ ലോക്സഭയില്‍ സ്ത്രീ പ്രാതിനിധ്യം. സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ഈ രാജ്യങ്ങളിലേതിനേക്കാള്‍ പരിതാപകരമാണല്ലോ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് മേനിനടിക്കുന്ന ഇന്ത്യയുടെ സ്ഥിതി! തീരുമാനമെടുക്കാനുള്ള നിര്‍ണായക സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വന്നാല്‍ മാത്രമേ അവര്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ സൃഷ്ടിക്കപ്പെടൂ. സ്ത്രീ ശക്തിയെക്കുറിച്ചുള്ള മുന്‍വിധികള്‍ തിരുത്തപ്പെടൂ. ഓരോ നിയോജകമണ്ഡലത്തിലെയും മൂന്നു തെരഞ്ഞെടുപ്പുകളില്‍ ഒന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടണമെന്ന വ്യവസ്ഥ വനിതാ സംവരണ ബില്ലില്‍ ഉണ്ട്. അപ്പോള്‍ സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്തേക്ക് വരും. വേറിട്ട അഭിപ്രായങ്ങളും നിലപാടുകളും ശബ്ദമെടുക്കും. അഴിമതിയും സഭകളിലെ കയ്യാങ്കളിയും പരാക്രമങ്ങളും കുറയാനും സാധ്യതയുണ്ട്.സ്ത്രീകള്‍ പൊതുധാരയിലേക്ക് വരുന്നത് പുരുഷന്മാര്‍ക്ക് ഭയമാണ്. അതാണ് സ്ത്രീകളെ അവര്‍ ആക്രമിക്കുന്നത്. ആക്രമണങ്ങള്‍ പെരുകുന്നത്. കൂട്ടബലാത്സംഗങ്ങളും തട്ടിക്കൊണ്ടുപോകലുകളും പെരുകുന്നത്.

*
ഗീതാഞ്ജലി കൃഷ്ണന്‍ ദേശാഭിമാനി വാരിക

No comments: