Tuesday, April 22, 2014

സിനിമയില്ലാത്ത നാട്ടിലെ നടി

നാല് സിനിമയുടെ പ്രായമേയുള്ളൂ ഗീതാഞ്ജലി ഥാപയിലെ നടിക്ക്. സിക്കിംകാരിക്ക് അഭിനയത്തിനുള്ള രാജ്യത്തെ ഏറ്റവും വലിയ അംഗീകാരം ലഭിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സിനിമയും ജീവിതവുമാണ് ആദരിക്കപ്പെടുന്നത്. മകളെയും ഏകസ്വത്തായ ആട്ടിന്‍കുട്ടിയെയുംകൂട്ടി ഭര്‍ത്താവിനെ തേടി ഹിമാചല്‍ കുന്നുകള്‍ ഇറങ്ങുന്ന കമല എന്ന യുവതിയെയാണ് ഗീതു മോഹന്‍ദാസിന്റെ "ലയേഴ്സ് ഡയസില്‍" ഗീതാഞ്ജലി അവതരിപ്പിച്ചത്. ജീവിതംതേടി ജന്മനാട്ടില്‍നിന്ന് സ്വയം കുടിയിറങ്ങുകയായിരുന്നു ഗീതാഞ്ജലിയും. അഭിനയജീവിതംതേടി ആദ്യം സിക്കിമില്‍നിന്ന് കൊല്‍ക്കത്തയിലേക്കും അവിടെനിന്ന് ഡല്‍ഹിയിലേക്കും പിന്നീട് മുംബൈയിലേക്കും. അപരിചിതര്‍ക്കിടയില്‍ സിനിമ അടിമുടി ആവേശമായിമാറിയ ഒരുപറ്റം മലയാളികളെ പരിചയപ്പെട്ടത് വഴിത്തിരിവായി. വിപണിയുടെ സമ്മര്‍ദങ്ങളില്‍നിന്ന് വഴുതിമാറി നല്ല സിനിമയെടുക്കാനുള്ള ഉത്തമബോധ്യത്തില്‍നിന്നു പിറക്കുന്ന ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ വാതിലുകളാണ് അവിടെ നടിക്കുമുന്നില്‍ തുറന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പലകാലങ്ങളില്‍ പുറത്തിറങ്ങിയ മലയാളികൂട്ടായ്മ നിര്‍മിച്ച ആദ്യ സിനിമ "ഐഡി"യിലൂടെ ഗീതാഞ്ജലി ഥാപ വരവറിയിച്ചു. കെ എം കമാല്‍ സംവിധാനംചെയ്ത സിനിമ അന്താരാഷ്ട്രതലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടി. ലോസ് ആഞ്ചലസ് ചലച്ചിത്രമേളയിലും ഇമാജിന്‍ ഇന്ത്യ രാജ്യാന്തരമേളയിലും ഗീതാഞ്ജലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

പോയവര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട "മണ്‍സൂണ്‍ ഷൂട്ടൗട്ട്" ആയിരുന്നു ഗീതാഞ്ജലിയുടെ രണ്ടാം ചിത്രം. ഗീതു മോഹന്‍ദാസ്ചിത്രത്തിലൂടെ ദേശീയ പുരസ്കാരം തേടിയെത്തുമ്പോള്‍, ഓസ്കര്‍ പുരസ്കാരജേതാവായ ഡാനിസ് തനോവികിന്റെ ഇന്ത്യന്‍ സംരംഭമായ "വൈറ്റ് ലൈസി"ലും ഗീതാഞ്ജലി വേഷമിട്ടുകഴിഞ്ഞു. അഭിനയയാത്ര സിക്കിമില്‍ സ്കൂള്‍പഠനത്തിനു ശേഷം കോളേജ് പഠനത്തിനായി കൊല്‍ക്കൊത്തയിലെത്തി. അക്കാലത്ത് മോഡലിങ്ങില്‍ താല്‍പ്പര്യമുണ്ടായിരുന്നു. പഠനത്തിലും സിനിമയിലും കൂടുതല്‍ അവസരംതേടി പിന്നീട് ഡല്‍ഹിയിലേക്ക് വന്നു. ഒരു സിനിമയ്ക്ക് അവസരംകിട്ടിയപ്പോഴാണ് അതിനായി മുംബൈയില്‍ എത്തിയത്. പക്ഷേ സിനിമ മുടങ്ങി. സിനിമയ്ക്കും സീരിയലിനുംവേണ്ടിയുള്ള അവസരങ്ങള്‍തേടി കുറെ അലഞ്ഞു. ജീവിതത്തില്‍ ഇനിയെന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ അവസരത്തിലാണ് സിനിമയെ സ്നേഹിക്കുന്ന കുറെ നല്ലമനുഷ്യരെ പരിചയപ്പെടുന്നത്. ജീവിതവും കഥാപാത്രങ്ങളും സ്വന്തം വീട്ടില്‍നിന്ന് പുറംലോകത്തേക്ക് ഇറങ്ങിയവരുടെ തിരിച്ചറിവിന്റെ ജീവിതമാണ് "ഐഡി"യിലെ ചാരുവും "ലയേഴ്സ് ഡയസി"ലെ കമലയും കാട്ടിത്തരുന്നത്. ഞാനും ജീവിതംതേടി വീട്ടിനുപുറത്തേക്ക് ഇറങ്ങുകയായിരുന്നു. സ്വയം പറിച്ചുനടപ്പെടുന്നവരുടെ നിലനില്‍പ്പിനായുള്ള വേവലാതി എന്റെ കഥാപാത്രങ്ങളെ പോലെ ഞാനും അനുഭവിച്ചിട്ടുണ്ട്്.

വടക്കുകിഴക്കന്‍ ഇന്ത്യ

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സിനിമ എന്ന വ്യവസായം ഇനിയും വളര്‍ന്നിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും സ്വന്തം സിനിമയോ തിയറ്ററോ ഇല്ല. അവിടങ്ങളില്‍നിന്നുള്ള താരങ്ങളും സിനിമയില്‍ കുറവ്. എന്നെ കണ്ടാല്‍ ഇന്ത്യക്കാരിയെന്ന് തോന്നില്ലെന്ന് ചിലരെങ്കിലും പറഞ്ഞിട്ടുണ്ട്. അതൊന്നും ഞാന്‍ കാര്യമാക്കിയിട്ടില്ല. എന്നാല്‍, മറ്റ് പലര്‍ക്കും അനുഭവിക്കേണ്ടിവന്നപോലെ വേര്‍തിരിവ് എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല.

മലയാളിസൗഹൃദം

മുംബൈയില്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ കൂട്ടത്തില്‍ എത്തപ്പെട്ടതാണ് എനിക്ക് വഴിത്തിരിവായത്. അവരില്‍ കൂടുതലും മലയാളികള്‍. ഗീതുവും കമാലും രാജീവ് രവിയുമെല്ലാം എനിക്ക് പുതിയ വഴി തുറന്നുനല്‍കി. ഇപ്പോള്‍ എന്റെ കുടുംബാംഗങ്ങള്‍തന്നെയാണവര്‍.

സ്വതന്ത്രസിനിമകള്‍

സിനിമയില്‍ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യധാരാസിനിമയില്‍ എന്താണ് പ്രത്യേകത എന്ന് എനിക്കറിയില്ല. ചെറിയ സിനിമകളുടെ ഭാഗമാണ് ഞാന്‍. സ്വതന്ത്രസിനിമകള്‍ പ്രമേയംകൊണ്ടും ആവിഷ്കാരരീതികൊണ്ടും തീര്‍ത്തും വ്യത്യസ്തമാണ്. എല്ലാവരും എല്ലാം ചെയ്ത് സംഘടിതമായി സിനിമ ഒരുക്കുകയാണ്. നല്ല സിനിമകളുടെ ഭാഗമാകുക, സിനിമയെ കുറിച്ച് പരമാവധി പഠിക്കുക, കഠിനപ്രയത്നം ചെയ്യുക അതിനാണ് ഞാന്‍ ശ്രമിക്കുന്നത്.

*
ജിബി deshabhimani varanthapathipp

No comments: