Monday, April 21, 2014

ബിജെപിയുടെ പ്രകടന പത്രിക രാജ്യത്തിന്റെ ഐക്യത്തിന് ആപത്ത്

പതിനാറാം പൊതുതിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ പ്രകടനപത്രിക ഒടുവില്‍ ബിജെപി പ്രസിദ്ധീകരിച്ചിരിക്കുന്നു. അടുത്ത ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ""ഇനി ജയിയ്ക്കുകയേ വേണ്ടൂ"" എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ടി, രാജ്യത്തിന്റെ ഭാവിയെ നയിക്കാന്‍ പോവുന്നതെങ്ങിനെയാണ് എന്നതു സംബന്ധിച്ച നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല എന്ന മുറവിളി ജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നതിന്റെ ഫലമായിട്ടാണ് ഇതുണ്ടായത്. തിരഞ്ഞെടുപ്പ് പ്രക്രിയ യഥാര്‍ഥത്തില്‍ ആരംഭിച്ചതിനുശേഷം മാത്രമാണ് അവര്‍ തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കുന്നത് - മുമ്പൊന്നും ഇങ്ങനെയല്ല ഉണ്ടായിട്ടുള്ളത്. അതെന്തെങ്കിലുമാകട്ടെ, തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ നിര്‍ണായകമായ നടപടികള്‍ ഒഴിച്ച്, മറ്റ് വാചകമടികളെല്ലാം നിറഞ്ഞതാണ് ആ പ്രകടന പത്രിക. മുദ്രാവാക്യം വിളികള്‍ക്കിടയില്‍, വ്യക്തമായ രണ്ട് കാര്യങ്ങള്‍ മാത്രമാണ് ഉയര്‍ന്നുവരുന്നത്. അതില്‍ ഒന്നാമത്തേത്, മുരത്ത ഹിന്ദുത്വ അജണ്ട ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നതാണ്. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കും എന്ന് അത് ഒരിക്കല്‍ കൂടി വാഗ്ദാനം ചെയ്യുന്നു. പക്ഷെ, ""ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍നിന്നു കൊണ്ട്"" അങ്ങനെ ചെയ്യും എന്ന് കൗശലത്തോടുകൂടിയാണ് അത് പ്രസ്താവിക്കുന്നത്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് ""ഭരണഘടനാ ചട്ടക്കൂട്ടിനു""ള്ളില്‍ നിന്നുകൊണ്ടായിരുന്നുവോ എന്ന ചോദ്യം സ്വാഭാവികമായും ഇവിടെ ഉയര്‍ന്നുവരും. ഏകീകൃത സിവില്‍ കോഡ്, ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കല്‍ എന്നീ ആവശ്യങ്ങളും ബിജെപി ഊന്നിപ്പറയുന്നുണ്ട്. 1996 തൊട്ടുള്ള ബിജെപിയുടെ എല്ലാ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിലും (1999ലെ തിരഞ്ഞെടുപ്പില്‍ ഒഴിച്ച്; ആ വര്‍ഷം അവര്‍ പ്രകടന പത്രിക ഇറക്കിയില്ല) ഈ അജണ്ട ഉയര്‍ത്തിക്കാണിയ്ക്കപ്പെട്ടിരുന്നതാണ്. അങ്ങനെ, അവര്‍ റെക്കോര്‍ഡ് ശരിയാക്കിയിരിക്കുന്നു. ഇന്നത്തെ ബിജെപിയ്ക്ക് വ്യത്യാസമൊന്നുമില്ല. ആര്‍എസ്എസ്സിെന്‍റ രാഷ്ട്രീയ ഹസ്തമല്ലാതെ മറ്റൊന്നുമായിരിക്കാന്‍ അതിന് കഴിയുകയില്ല. വര്‍ഗീയധ്രുവീകരണത്തിന്റെ വിഷം കൂടുതല്‍ ആഴത്തില്‍ വിതയ്ക്കുന്നതും ""ഹിന്ദുവോട്ട് ബാങ്കി""നെ ദൃഢീകരിച്ച് നിര്‍ത്തുന്നതും ആയ പ്രഖ്യാപനം തന്നെയാണിത്. രണ്ടാമത്തേത് അവരുടെ സാമ്പത്തിക അജണ്ടയാണ്. മള്‍ട്ടി ബ്രാന്‍റ് ചില്ലറ വ്യാപാരത്തിലൊഴിച്ച് (അവര്‍ക്ക് പിന്‍തുണ നല്‍കുന്ന അടിത്തറയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണത്) മറ്റെല്ലാ മേഖലകളിലും (പശ്ചാത്തല വികസന സൗകര്യങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രതിരോധ വ്യവസായങ്ങളും അടക്കം) വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിയ്ക്കും എന്ന് ബിജെപിയുടെ പ്രകടന പത്രിക അസന്ദിഗ്ദ്ധമായ ഭാഷയില്‍ത്തന്നെ പ്രസ്താവിക്കുന്നു. ""തൊഴില്‍ നിയമങ്ങള്‍"" പുനഃപരിശോധിയ്ക്കുകയും ബിസിനസ്സുകാരെ സംബന്ധിച്ച ലൈസന്‍സിങ് നിബന്ധനകള്‍ ""ലളിത""മാക്കുകയും ചെയ്യും എന്നും അതില്‍ പറഞ്ഞിട്ടുണ്ട്.

നികുതി ഘടന ലളിതമാക്കുന്നതിനെക്കുറിച്ചും യുക്തിസഹമാക്കുന്നതിനെക്കുറിച്ചും അതില്‍ പറയുന്നുണ്ട്; ദേശീയതലത്തില്‍ പൊതുവിലുള്ള വില്‍പനനികുതിയെക്കുറിച്ചും. (ജിഎസ്ടി - ജനറല്‍ സേല്‍സ് ടാക്സ്. ഗുജറാത്ത് അടക്കമുള്ള അവരുടെ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ജിഎസ്ടിയെ ശക്തിയായി എതിര്‍ക്കുകയാണുതാനും). ബാക്കിയെല്ലാം, അവരുടെ സ്വഭാവം അനുസരിച്ചുള്ള വഞ്ചനാപരമായ പ്രസ്താവങ്ങള്‍ തന്നെ. ബിജെപിയുടെ യഥാര്‍ഥ ഉദ്ദേശവും പ്രഖ്യാപിത ഉദ്ദേശവും തികച്ചും വ്യത്യസ്തങ്ങള്‍ തന്നെയാണ്. തങ്ങളുടെ ""നേതാവിനെ"" ഉയര്‍ത്തിക്കാണിക്കുന്നതിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ് ബിജെപിയുടെ ക്യാമ്പൈന്‍ പ്രവര്‍ത്തനങ്ങള്‍. നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ""ശോഭനമായ"" ഭാവിയ്ക്കും ഉള്ള ഒറ്റമൂലിയായി ബിജെപിയുടെ വെബ്സൈറ്റ് എടുത്തു പറയുന്നത് ""മോഡി മന്ത്ര""ത്തെക്കുറിച്ചാണ്. ഇതെങ്ങിനെ സംഭവിയ്ക്കും എന്നത്, ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്നാണ് കരുതപ്പെടുന്നത്.

""പാലും തേനും"" ഒഴുകുന്ന, ചോദ്യം ചെയ്യപ്പെടാനാകാത്ത ""ശോഭന ഭാവി""യിലേക്കുള്ള മാര്‍ഗമാണ് ""ഗുജറാത്ത് മാതൃക"" എന്ന് അത് നമ്മോട് പറയുന്നു. ഗുജറാത്തിലെ ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ കാര്യത്തിലായാലും ശരി, ""ദ്രുതവേഗതയിലുള്ള വ്യവസായവല്‍ക്കരണവും ആധുനികവല്‍ക്കരണവും""എന്ന് പറയപ്പെടുന്ന പ്രക്രിയയുടെ കാര്യത്തിലായാലും ശരി, എത്രയോ പഠനങ്ങള്‍ ഗുജറാത്തില്‍ നടത്തപ്പെട്ടിട്ടുണ്ട് - അവയെല്ലാം ഈ മിഥ്യാ സങ്കല്‍പനത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. (സമഗ്രമായ വിവരണത്തിന് 2014 ഏപ്രില്‍ 6െന്‍റ ""ദി വീക്ക്"" കാണുക). ഇന്ത്യന്‍ മൂലധനത്തിനും വിദേശ മൂലധനത്തിനും നല്‍കപ്പെട്ട അഭൂതപൂര്‍വമായ സൗജന്യങ്ങളും നേട്ടങ്ങളും ആണ് ഗുജറാത്ത് മാതൃകയുടെ അന്തഃസത്ത എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. ഈ ""മിശിഹ""യെ പ്രകീര്‍ത്തിക്കുന്ന വൈതാളികരുടെ നിരയില്‍ തള്ളിക്കയറി സ്ഥാനം പിടിയ്ക്കാന്‍ ചില ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ വ്യഗ്രത കാണിക്കുന്നതില്‍ അല്‍ഭുതത്തിന്നവകാശമില്ലല്ലോ. അത്തരം സൗജന്യങ്ങള്‍ രാജ്യത്തെമ്പാടും വാരിവിതറുകയാണെങ്കില്‍, എത്ര വമ്പിച്ച കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു!

അതിനാല്‍ രണ്ട് ഇന്ത്യകള്‍ തമ്മില്‍ ഉള്ളതും വര്‍ധിച്ചുവരുന്നതുമായ വിടവിന് ഇപ്പോള്‍ തന്നെ കാരണമായിട്ടുള്ള നയങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കുക എന്ന ലക്ഷ്യമാണ് അവരുടെ സാമ്പത്തികവീക്ഷണത്തിനുള്ളത്. അതിനാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നാല്‍, മഹാഭൂരിപക്ഷം ജനങ്ങളെയും കാത്തിരിക്കുന്നത്, ദൈനംദിന ജീവിതത്തിലെ ദുരിതങ്ങളും ദുഃഖങ്ങളും മൂര്‍ച്ഛിക്കുക എന്നതു തന്നെയായിരിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ ബിജെപിയുടെ ""നേതാവ്"" വിസമ്മതിക്കുന്നത്, തികച്ചും ജനാധിപത്യവിരുദ്ധമായ അവരുടെ സമീപനത്തെയാണ് വെളിപ്പെടുത്തുന്നത്; നമ്മുടെ ഭരണഘടനയുടെ റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ബാധ്യതയെ നിഷേധിയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. ഏറ്റവും താഴേത്തട്ടില്‍ വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കുക എന്ന ലക്ഷ്യംവച്ച് ജനങ്ങളെ അണിനിരത്തുന്നതിലാണ് ബിജെപി യഥാര്‍ഥത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന വസ്തുത ഇതിനെ കൂടുതല്‍ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. നേതാവിെന്‍റ വലംകയ്യായ മനുഷ്യന്‍, ""പകരംവീട്ടണം"" എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശില്‍ ഈയിടെ നടത്തിയ വിദ്വേഷജനകമായ പ്രസംഗം അതിന് തെളിവാണ്.

അതേ അവസരത്തില്‍ത്തന്നെ, വികസനത്തിന്റെയും യുപിഎ ഗവണ്‍മെന്‍റിെന്‍റ ദുര്‍ഭരണത്തിന്റെയും പ്രശ്നങ്ങളാണ് അവര്‍ പരസ്യമായി ഉയര്‍ത്തിക്കാണിക്കുന്നത്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും തലയില്‍ അഭൂതപൂര്‍വമായ ഭാരം കെട്ടിയേല്‍പിച്ച യുപിഎയുടെ നയങ്ങളില്‍ ജനങ്ങള്‍ അമര്‍ഷവും നിരാശയും പ്രകടിപ്പിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഈ നയങ്ങള്‍ തള്ളിക്കളയണം എന്ന കാര്യത്തിലും സംശയമില്ല. രാജ്യത്തിന് ആവശ്യമായ ഒരു ബദല്‍ നയത്തിലൂടെ ഇടതുപക്ഷം അതിന് സാധ്യമായ പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്ന കാര്യത്തില്‍ ബിജെപി തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, യഥാര്‍ഥത്തില്‍ യുപിഎയുടെ അതേ നയങ്ങള്‍ തന്നെ തുടരുമെന്ന് പറയുകയും ചെയ്യുന്നു. അഴിമതിയുടെ കാര്യത്തിലും സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല താനും. ഏറെ പണിപ്പെട്ട് ബിജെപി തയ്യാറാക്കിയ പ്രകടനപത്രികയുടെ ആമുഖത്തില്‍, ബിജെപിയുടെ യഥാര്‍ഥ അജണ്ട വെളിപ്പെടുന്നുമുണ്ട്. അത് ഇങ്ങനെയാണ് ആരംഭിക്കുന്നത്:

""ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരമാണ് ഇന്ത്യയിലേത്. (ഏറ്റവും പുരാതനമായ സംസ്കാരങ്ങളില്‍ ഒന്ന് എന്നല്ല പറഞ്ഞിരിക്കുന്നത്). സ്വാതന്ത്ര്യത്തിനുശേഷം ഭരണത്തിന്റെ അമരത്തില്‍ ഉണ്ടായിരുന്ന നേതാക്കള്‍ക്ക് വീക്ഷണവും ആത്മാവും നഷ്ടപ്പെട്ടതുകാരണം, ഇന്ത്യയ്ക്ക് ഒരു കാലത്തുണ്ടായിരുന്ന മഹത്വം നഷ്ടപ്പെട്ടു"". ""അതിനാല്‍ നമ്മുടെ സാംസ്കാരിക അവബോധത്തിന്റെ തുടര്‍ച്ച എവിടെവെച്ച് നഷ്ടപ്പെട്ടുവോ അവിടെനിന്ന് അതിന്റെ ചരട് വീണ്ടെടുക്കേണ്ട സമയം വന്നുചേര്‍ന്നിരിക്കുന്നു; നമ്മുടെ ഭാവി മഹത്വത്തിന്റെ ചാലകശക്തിയായിത്തീരേണ്ട ഇന്ത്യന്‍ മനസ്സിെന്‍റ ശക്തികളോടൊത്തു ചേര്‍ന്ന് രാഷ്ട്രശരീരത്തിന് പുനര്‍ദിശാബോധം പകരേണ്ടിയിരിക്കുന്നു"". ""ഒരു രാജ്യം, ഒരു ജനത, ഒരു രാഷ്ട്രം"" എന്നതാണ് ഈ മനസ്സ് എന്ന് അത് പ്രസ്താവിക്കുന്നു.

ആര്‍എസ്എസ്സിെന്‍റ പ്രത്യയശാസ്ത്ര പദ്ധതി ഭീഷണാത്മകമായ വിധത്തില്‍ നിര്‍വഹിച്ച ആര്‍എസ്എസ് ഗുരുജി ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: ""ഹിന്ദുസ്ഥാനില്‍, ഹിന്ദുക്കളുടെ നാട്ടില്‍, ഹൈന്ദവ ജനത ജീവിയ്ക്കുന്നു; ജീവിയ്ക്കുകയും വേണം. ഇന്നത്തെ ആലസ്യത്തില്‍നിന്ന് ഹൈന്ദവജനതയെ വീണ്ടും കെട്ടിപ്പടുക്കുകയും ഊര്‍ജിതമാക്കുകയും വിമോചിപ്പിയ്ക്കുകയും ചെയ്യുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രസ്ഥാനങ്ങള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ "ദേശീയ"മായിട്ടുള്ളത്; അവര്‍ മാത്രമാണ് ദേശീയവാദികളായ രാജ്യസ്നേഹികള്‍........... മറ്റുള്ളവരെല്ലാം ഒന്നുകില്‍ വഞ്ചകരാണ്; അല്ലെങ്കില്‍ ശത്രുക്കളാണ്...."" അതിനാല്‍ രാജ്യവും രാഷ്ട്രവും ഒന്നുതന്നെയായിത്തീരുന്നു - ഹിന്ദുക്കളുടേതു മാത്രം!

മറ്റുള്ളവരെയൊക്കെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു വീക്ഷണം, ചരിത്രത്തിലെ, ഇന്ത്യയുടെ സമഞ്ജസമായ സാംസ്കാരിക മുന്നേറ്റത്തിന്റെ നിഷേധമാണ്. ഇത് വിഷമയമായ വര്‍ഗീയധ്രുവീകരണം ജനിപ്പിക്കുന്നു; ഇന്ത്യ എന്ന ആശയത്തെ തുറന്നു കാണിക്കുന്നതിന് അത് തടസ്സമായിത്തീരുന്നു- ഇന്ത്യയുടെ ആത്മാവിനെ ചരിത്രപരമായിത്തന്നെ നശിപ്പിയ്ക്കലാണത്. ഭാവിയിലെ ബിജെപി ഗവണ്‍മെന്‍റ് നടപ്പാക്കാന്‍ പോകുന്ന യഥാര്‍ഥ അജണ്ടയാണിത്.

*
സീതാറാം യെച്ചൂരി ചിന്ത വാരിക

No comments: