Thursday, April 3, 2014

ഇന്ത്യക്കു സംഭവിക്കുന്നത്

$ 125 കോടി ജനങ്ങള്‍. തൊഴിലെടുക്കുന്നവര്‍ 70 കോടി. ഇവരില്‍ 92 ശതമാനവും അസംഘടിതമേഖലയില്‍. ദുര്‍ബലമായ സാമൂഹ്യസുരക്ഷ പോലും ഇല്ലാത്തവര്‍. $ ഇന്നത്തെ കടുത്ത വിലക്കയറ്റത്തില്‍ ഒരാള്‍ക്ക് അതിജീവിക്കാന്‍ 124 രൂപയെങ്കിലും വേണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റ് പറയുന്നു. തൊഴിലെടുക്കുന്നവരില്‍ 3/5ഉം ഇത്രപോലും വരുമാനമില്ലാത്തവരാണ്. നഗരത്തില്‍ 33ഉം ഗ്രാമത്തില്‍ 27ഉം രൂപ മതി ജീവിക്കാനെന്ന കേന്ദ്രത്തിന്റെ ഫലിതബിന്ദു പരിഗണിച്ചാല്‍പ്പോലും 28% ഭാരതീയര്‍ (ലോകത്തെ ദരിദ്രരുടെ 1/4) പട്ടിണിക്കാര്‍. മറ്റെല്ലാ ലോകരാജ്യങ്ങളിലും ഇതിന്റെ മൂന്നിരട്ടി (ഒന്നര ഡോളര്‍) ആണ് അതിജീവനച്ചെലവ്.

$ യുവശക്തിയില്‍ (15-28 വയസ്സുകാര്‍) പകുതിക്കും പണിയില്ല. ബിരുദധാരികളിലെ തൊഴിലില്ലായ്മ 2005-12 കാലത്ത് വളര്‍ന്നത് 21ല്‍നിന്ന് 33 ശതമാനത്തിലേക്ക്. കേന്ദ്രസര്‍ക്കാരില്‍ നികത്താതെ കിടക്കുന്നത് 10 ലക്ഷത്തോളം ഒഴിവ്. സംസ്ഥാനങ്ങളില്‍ 50 ലക്ഷത്തിലധികവും. യുവാക്കളെ തെരുവില്‍ തള്ളുന്ന വികസനം.

$ വിലക്കയറ്റം ശരാശരി 10 ശതമാനം ഉള്ളപ്പോള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലും കൂലിയില്‍ വന്ന വാര്‍ഷികവര്‍ധന 1.7 ശതമാനം മാത്രം. തൊഴിലാളിയുടെ ഉല്‍പ്പാദനശേഷി 300 ശതമാനം വര്‍ധിക്കുകയും രാജ്യം വന്‍ സമ്പത്തുല്‍പ്പാദനം നടത്തിയിട്ടും ന്യായമായ വിഹിതം പോയിട്ട് വിലക്കയറ്റത്തിന് അനുസരിച്ചുപോലും പങ്ക് തൊഴിലാളിക്ക് കിട്ടിയില്ല. തൊഴിലാളിയെ ചവിട്ടിത്തള്ളുന്ന വികസനം.

$ സ്ഥിരംതൊഴില്‍ സ്വപ്നമായി. സര്‍വത്ര കരാര്‍ജോലി. സ്ഥിരംതൊഴിലാളിയുടെ 1/10 മാത്രമാണ് കരാര്‍ത്തൊഴിലാളിയുടെ ശരാശരി കൂലി. ഇവര്‍ക്കാകട്ടെ ഒരു ആനുകൂല്യവുമില്ല. കേന്ദ്രപൊതുമേഖലയില്‍ ആറുകൊല്ലംകൊണ്ട് ഇല്ലാതായത് 2,16,000 സ്ഥിരംതൊഴില്‍ തസ്തികകള്‍. ഇനി യുവാക്കള്‍ "കൂലിപ്പണിക്കാര്‍" മാത്രം.

$ ഐടി മേഖലയില്‍ മൂന്നു വര്‍ഷമായി "ബിരുദധാരികളുടെ പടയെത്തന്നെ കൂലികൊടുക്കാതെ നിലനിര്‍ത്തിയിരിക്കുന്നു എന്ന് "ദ് ഹിന്ദു"വിന്റെ 2013 ഡിസംബര്‍ 30ലെ സമഗ്ര റിപ്പോര്‍ട്ട് പറയുന്നു. ജോലി വാഗ്ദാനം ചെയ്തു വര്‍ഷങ്ങള്‍ കാത്തുനിര്‍ത്തി വഴിയില്‍ തള്ളുന്ന പുതിയ തന്ത്രം.

$ ഇന്ത്യന്‍സ്ത്രീകളില്‍ 69 ശതമാനത്തിനും തൊഴിലില്ല. സംഘടിതമേഖലയിലെ സ്ത്രീയുടെ തൊഴില്‍സാന്നിധ്യം എട്ടു കൊല്ലത്തിനിടെ 29ല്‍നിന്ന് 22 ശതമാനമായി കുറഞ്ഞു. കുറഞ്ഞകൂലിയായിട്ടുപോലും സ്ത്രീയെ കമ്പോളത്തിനു വേണ്ട.

$ ബാലവേല നിരോധിച്ച ഇന്ത്യയില്‍ 50 ലക്ഷം കുട്ടികള്‍ വിശപ്പടക്കാന്‍ വേലചെയ്യുന്നു. $ ഐക്യരാഷ്ട്രസഭയുടെ "ഹാബിറ്റാറ്റ് സ്ലം ഓഫ് വേള്‍ഡ്" റിപ്പോര്‍ട്ട് പ്രകാരം 15.84 കോടി ഇന്ത്യക്കാര്‍ ചേരികളിലാണ്. നഗരവാസികളില്‍ 55 ശതമാനം.

$ വാക്ക് ഫ്രീ ഫൗണ്ടേഷന്‍ പഠനപ്രകാരം നൂറ്റാണ്ടില്‍ ലോകത്തെ മൂന്നുകോടി അടിമകളില്‍ പകുതി ഇന്ത്യയിലാണ്. "വിശപ്പുരേഖ" പ്രകാരം 21 കോടി മനുഷ്യര്‍ക്ക് വിശപ്പുമാറ്റാന്‍ യോഗ്യമായ ഭക്ഷണം കിട്ടുന്നില്ല.

$ കോര്‍പറേറ്റുകള്‍ക്ക് 2011-12ല്‍ ഇളവുചെയ്തുനല്‍കിയ നികുതി 5,33,000 കോടി രൂപ. അടുത്തവര്‍ഷം (2012-13ല്‍) 5,73,000 കോടിയും. അക്കൊല്ലത്തെ ധനക്കമ്മി 4,90,000 കോടി മാത്രം! പദ്ധതിച്ചെലവുപോലും ഈ സൗജന്യത്തേക്കാള്‍ കുറഞ്ഞ തുകയാണ് 4,13,000 കോടി! ധനികരോട് എന്തൊരു കാരുണ്യം!

$ ഒരു ജീവനക്കാരന്‍ വാങ്ങുന്ന ശമ്പളത്തില്‍ 100ല്‍ 30 രൂപ നികുതി നല്‍കണം. ഒരിക്കല്‍ നികുതി കൊടുത്ത പണംകൊണ്ട് സാധനം വാങ്ങുമ്പോള്‍ പിന്നെയും 220 ശതമാനം നികുതി. മിച്ചം ഉള്ളത് ഇന്‍ഷുറന്‍സില്‍ ഇട്ടാല്‍ 12.36 ശതമാനം സേവനികുതി. സ്ഥിരനിക്ഷേപത്തിനും നികുതി. ഒരു സ്കൂട്ടര്‍ വാങ്ങിയാല്‍ വിലയില്‍ പകുതിയും നികുതി. പെട്രോളിന് നികുതി... ഒരിക്കല്‍ നികുതി അടച്ച പണം ചെലവാക്കുന്നതിനാണ് ഇതെല്ലാം. 2006ല്‍ 6000 കോടി സേവനികുതി പിരിച്ചിടത്ത് 2013-14ല്‍ ഊറ്റിയത് 1.64 ലക്ഷം കോടി. ജനത്തോട് എന്തേ കാരുണ്യമില്ല?!

$ രാജ്യത്തെ നടുക്കിയ ലക്ഷം കോടികളുടെ അഴിമതികളെല്ലാം കോര്‍പറേറ്റുകള്‍ക്ക് ദേശീയവിഭവങ്ങള്‍ തീറെഴുതിയതിന്റെ കൂട്ടിക്കൊടുപ്പുകാശ് ആയിരുന്നു. കല്‍ക്കരിയും എണ്ണയും ഗ്യാസും ഭൂമിയും സ്പെക്ട്രവും പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം ആരുടെയും കുടുംബസ്വത്തല്ല. നമുക്കെല്ലാം അവകാശപ്പെട്ടതാണ്. അതെല്ലാം മോഷ്ടിച്ചു വിരലിലെണ്ണാവുന്നവര്‍ക്ക് മറിച്ചുവിറ്റു. വിറ്റവരുടെ കീശയിലായതു മാത്രം പത്തുലക്ഷം കോടി രൂപയാണ്.

$ ഈ ഭാരമെല്ലാം പേറുന്ന ജനതയുടെ 2013ലെ ബാങ്കുകടം 9,27,300 കോടി രൂപ. മുന്‍വര്‍ഷം 7,97,400 കോടി. വര്‍ധന 16.3 ശതമാനം. സമ്പത്തികവളര്‍ച്ചയുടെ നാലിരട്ടി!

$ കടം ദാരിദ്ര്യമാണ്; വിലക്കയറ്റമാണ്. വിലക്കയറ്റം ദാരിദ്ര്യമാണ്. ദാരിദ്ര്യം കടം കൂട്ടുന്നു. $ കേന്ദ്ര വ്യവസായവാണിജ്യവകുപ്പ് പറയുന്നു: കഴിഞ്ഞ പത്തുകൊല്ലത്തെ വിലക്കയറ്റം പച്ചക്കറിക്ക് 402 ശതമാനം, അരിക്ക് 223 ശതമാനം, പയറുകള്‍ക്ക് 229 ശതമാനം, മുട്ട, മാംസം, മീന്‍ 283 ശതമാനം. ഇവ പാചകം ചെയ്യാനുള്ള ഇന്ധനത്തിന്, പെട്രോള്‍ 194 ശതമാനം, ഡീസല്‍ 222.14 ശതമാനം, വീട്ടിലേക്കുള്ള പാചകവാതകം 200 ശതമാനം, വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് 400 ശതമാനം വീതം വര്‍ധന. വിദ്യാഭ്യാസവിലക്കയറ്റം 3000 ശതമാനം; ഗതാഗതവിലക്കയറ്റം 300 ശതമാനം.... അതേസമയം, കൂലിയോ? ആണ്ടില്‍ നൂറുശതമാനം എങ്കിലും ഉയരേണ്ടിടത്ത് വെറും ഒരുശതമാനം. ബാക്കി 99 ശതമാനം കമ്പോളം വിഴുങ്ങി. ഈ വിലക്കയറ്റം കോര്‍പറേറ്റ് ലാഭക്കൊതിയുടെ സൃഷ്ടിയാണ്.

$ ഇതെല്ലാം ചെയ്തുകൂട്ടിയവര്‍ മനഃപൂര്‍വം സൃഷ്ടിക്കുകയാണ് ദാരിദ്ര്യം. ഇവര്‍ പറയുന്ന ഭക്ഷ്യസുരക്ഷ കേവലം ക്രൂരഫലിതം എന്നല്ലാതെ എന്താകാന്‍!

$ സര്‍ക്കാരിലെ പെന്‍ഷന്‍ എന്ന സങ്കല്‍പ്പമാണ് പൊതുമേഖലയിലും കൃഷി, കയര്‍, കശുവണ്ടി തുടങ്ങിയ രംഗങ്ങളിലും വൃദ്ധര്‍ക്കും വിധവകള്‍ക്കും തൊഴിലില്ലാത്തവര്‍ക്കുമൊക്കെ പെന്‍ഷനും വേതനവും നല്‍കാന്‍ പ്രേരണയായത്. എന്നാല്‍, ഇന്ന് പെന്‍ഷനുകള്‍ക്കെതിരെ മൂലധനശക്തികളും അവര്‍ക്കുവേണ്ടി അവരുടെ സര്‍ക്കാരുകളും നടത്തുന്ന പ്രചാരണക്കെണിയില്‍ നമ്മില്‍ പലരും വീണുപോകുന്നു.

$ പെന്‍ഷനെ കമ്പോളത്തിന് ചൂതാടാന്‍ വിട്ടുകൊടുത്ത കൊടുംകൊള്ള അവശ തൊഴിലാളികളെ പട്ടിണിയില്‍ തള്ളുന്നു. പെന്‍ഷന്‍ ഫണ്ടിലെ തുക രണ്ടുലക്ഷത്തില്‍ താഴെയാണെങ്കില്‍ തിരികെവാങ്ങി പോകണമത്രേ!

$ 2004ല്‍ ഈ പെന്‍ഷന്‍ പദ്ധതി തുടങ്ങിയ കര്‍ണാടകത്തില്‍ സര്‍ക്കാരിന്റെ വിഹിതം ഇതുവരെ അടച്ചിട്ടില്ല. 2010 വരെ പിടിച്ച വിഹിതം അതിനു പണമില്ലെന്നുപറഞ്ഞു തിരികെ നല്‍കി. ഒഡിഷയിലും ബിഹാറിലും ഛത്തീസ്ഗഢിലും സര്‍ക്കാര്‍വിഹിതം അടച്ചിട്ടില്ല. ഖജനാവ് കൊള്ളയടിച്ചുതീര്‍ത്ത കേരളത്തിലെ സ്ഥിതി...?!

*
deshabhimani

No comments: